കുടിയുടെ ‘കെട്ടു’ വിട്ടാലൊന്നും തീരുന്നതല്ല കുടിയുടെ പ്രശ്നം. കരിയാത്ത വ്രണമായി, ഉണങ്ങാത്ത മുറിവായി, പകരുന്ന വ്യാധിയായി അതെന്നും പ്രശ്നകാരിയായി ആ വീട്ടിൽത്തന്നെയുണ്ടാകും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇത്തവണ ഫാമിലി വിഷനിൽ.
സെന്റ്തോമസ് സ്കൂളിലെ ബസ്ഡ്രൈവറായി അയാൾ ജോലി നോക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ടു വർഷമായി. കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്നു. സർവീസിൽനിന്നു വിരമിച്ചശേഷം അടുപ്പമുള്ള ഒരച്ചൻവഴിയാണ് സ്കൂൾബസിന്റെ ഡ്രൈവറായത്. കുടിച്ചിട്ട് ഡ്രൈവു ചെയ്യുന്ന ശീലം അവറാച്ചനില്ല എന്നത് നാലു തരമാണ്. പക്ഷേ ഡ്രൈവിംഗ് കഴിഞ്ഞ് വണ്ടി ഷെഡ്ഡിൽ തിരിച്ചുകൊണ്ടിട്ടുകഴിഞ്ഞാലത്തെ സ്ഥിതി അങ്ങനെയല്ല. പിന്നെ മൂക്കറ്റം വീശാതെ ഉറക്കംവരില്ലെന്നാണ് അവറാച്ചന്റെ പക്ഷം. ഭാര്യ കൊച്ചന്നമ്മ എന്നു നാട്ടുകാർ വിളിക്കുന്ന അന്നാമ്മയ്ക്ക് മദ്യത്തിന്റെ മണം അടിക്കുന്നതും അതടിക്കുന്നവരെയും അറപ്പും വെറുപ്പുമാണ്. ഇത്രയുംനാൾ പിന്നെയെങ്ങനെ ചേർന്നുപോയി എന്ന് ഭർത്താവിനോടുള്ള ബന്ധത്തെക്കുറിച്ചു ചോദിക്കുന്പോഴൊക്കെ ഒരു ദീർഘനിശ്വാസത്തോടെ അന്നാമ്മ കൈമലർത്തും. ഈ മദ്യവല്ലരിയിൽ വിരിഞ്ഞ സൂനങ്ങളാണ് ചാക്കോയും, സൂസനും, ബിന്ദുവും, കൊച്ചുമോളും. ചാക്കോ കെട്ടി. സൂസനെയും ബിന്ദുവിനെയും കെട്ടിച്ചു. ഇനിയുള്ളത് കൊച്ചുമോളുടെ ഉൗഴമാണ്. കൊച്ചുമോളുടെ കല്യാണത്തെക്കുറിച്ചു ചോദിക്കുന്പോഴൊക്കെ “അവളു മഠത്തിപ്പോകുവാന്നാ പറയുന്നെ’’ എന്നാ അന്നാമ്മേടെ നാട്ടുകാരോടുള്ള മറുപടി. ഈ കക്ഷിയെ തന്റെ മകനുവേണ്ടി ആലോചിക്കാൻ മുന്നിട്ടിറങ്ങിയിട്ട് പന്തിയല്ലെന്നു തോന്നി പിൻവാങ്ങിയ ദേവസ്യാച്ചൻ (പഞ്ഞിയിൽ ദേവസ്യാച്ചൻ) പറയുന്നത്, ആ കൊച്ചിനെന്തോ കാര്യമായ പ്രശ്നമുണ്ടെന്നാ. നേരാ, കുഴപ്പമുണ്ട്. കുട്ടിക്കാലത്തൊന്നും അതത്ര പ്രകടമായിരുന്നില്ല എന്നത് ശരിതന്നെ. ഒരുതവണ വീടുവിട്ടിറങ്ങിപ്പോയതായി കേട്ടിട്ടുണ്ട്; വയസ് പത്തിരുപത് ആയശേഷമാ. വീട്ടിലുള്ളവരെയെല്ലാം പേടിയാണെന്നാ കൊച്ചുമോളന്നു പറഞ്ഞത്. കൊച്ചുമോളെക്കുറിച്ചും അവളുടെ ഭാവിയെക്കുറിച്ചും ഓർക്കുന്തോറും അവറാച്ചന്റെ മനഃപ്രയാസം കൂടുകയാണ്. അതിനനുസരിച്ച് കുടിയുടെ അളവും കൂടുന്നു. പണ്ട് കുടിക്കാൻ കാരണമില്ലാതിരുന്ന അവറാച്ചന് കുടിക്കാനും കുടിയുടെ അളവു കൂട്ടാനും ഇതൊരു കാരണമായി. താനെന്തു ദൈവദോഷം ചെയ്തിട്ടാ തന്റെ കുടുംബത്തിലൊന്നിന് ഈയൊരു തീരാദീനം വന്നുപെട്ടതെന്നാ അയാളുടെ ചോദ്യം. കെട്ടിയതും കെട്ടിച്ചുവിട്ടതുമൊക്കെ ഇളയതിന്റെ രോഗാവസ്ഥയെക്കുറിച്ച് വ്യസനിക്കുന്നുണ്ട്. തങ്ങളുടെ കുടുംബത്തിൽ ഈയൊരു രോഗം ഉള്ള ആരെങ്കിലും ഉണ്ടായിരുന്നതായി കേട്ടിട്ടുപോലുമില്ലെന്ന് ഒന്നടങ്കം അവരും അവരുടെ ബന്ധുജനങ്ങളും പറയുന്നു.
ഒരു ഡിറ്റക്ടീവിന്റെ കുശാഗ്രബുദ്ധിയോടെയും നിതാന്തജാഗ്രതയോടെയുമൊന്നും ഇതിന്റെ അടിവേരുതേടി പോകേണ്ട കാര്യമൊന്നുമില്ല. രോഗമല്ലേ, അത് പലവഴിക്ക് പലവിധ കാരണങ്ങളാൽ വന്നുഭവിക്കാമെന്നുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഈ വീട്ടിൽ കൊച്ചുമോളുടേതിനു തുല്യമായ പെരുമാറ്റവൈകൃതങ്ങൾ മൂത്തവൻ ചാക്കോയിലും ചിലപ്പോഴെങ്കിലും നാട്ടുകാരിൽ ചിലർ ശ്രദ്ധിച്ചിട്ടുള്ളതും ഇവിടെ കുറിക്കട്ടെ.
കഴിഞ്ഞവാരം ഒരു മനോരോഗവിദഗ്ധനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “മദ്യപാനിയുടെ മക്കളിൽ എണ്പതു ശതമാനവും മദ്യപാനികളാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു പണ്ടത്തെ പഠനം. എന്താ ഡോക്ടർ, ഇന്നതിന് മാറ്റം വന്നിട്ടുണ്ടോ?’’ ഞാൻ ആരാഞ്ഞു.
“മനഃശാസ്ത്രരംഗത്തുള്ളവർ പൂർണമായും അതു തള്ളിക്കളയുന്നില്ല. എങ്കിലും വിരുദ്ധാഭിപ്രായക്കാർ ഉണ്ട്.’’
“കൂടാതെ മറ്റെന്തെങ്കിലും നിരീക്ഷണങ്ങൾ...’’ ചെറിയൊരു മൗനത്തിനുശേഷം ഡോക്ടർ പറഞ്ഞു: ന്ധന്ധമദ്യപാനികളുടെ മക്കളിലും പിൻതലമുറക്കാരിലും മാനസികരോഗമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് നിരീക്ഷണപരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.’’
“അത്തരം കെയ്സുകൾ...’’
“നിരവധി റിപ്പോർട്ടു ചെയ്തു കഴിഞ്ഞു’’ ഡോക്ടർ പറഞ്ഞു നിർത്തി.
അവറാച്ചന് കൊച്ചുമോളുടെ കാര്യം ഓർക്കുന്പോൾ മനഃപ്രയാസം കൂടുന്നുപോലും. ഈയൊരു മനഃപ്രയാസം തന്റെ മദ്യപാനത്തെ സംബന്ധിച്ച് അയാൾക്ക് ഇത്തിരിനേരത്തെ തോന്നിയിരുന്നെങ്കിൽ ഇന്നീ ദുരവസ്ഥയൊന്നും വന്നുഭവിക്കില്ലായിരുന്നു.മദ്യപിച്ച് ലക്കുകെട്ട് എല്ലാം മറക്കാൻ ശ്രമിക്കുന്നവരേ, നിങ്ങൾ നിങ്ങളുടെ കുടുംബത്തെ, ഭാര്യയെ, മക്കളെ, മാതാപിതാക്കളെ ഒക്കെ മറക്കുന്നതുകൊണ്ടല്ലേ കുടുംബത്തിന്റെയും തലമുറകളുടെയും ഭാവിതന്നെ അപകടത്തിലാക്കുന്ന ഈ ശീലത്തെ താലോലിച്ച് കൂടപ്പിറപ്പെന്നോണം കൂടെ കൂട്ടുന്നത്. ഓർക്കുക, നിന്റെ കുടുംബം ഒരു മെന്റൽഹോസ്പിറ്റലാകാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ല
സിറിയക് കോട്ടയിൽ