റെയ്ൻ റെയ്ൻ കം എഗയിൻ
മാനം ഇരുളുന്നതും മഴ പെയ്യുന്നതും പെട്ടെന്നായിരിക്കും. ആർത്തലച്ച് ഒറ്റപ്പെയ്ത്ത്. കുട നിവർത്തും മുൻപേ ആളുകൾ നനഞ്ഞു കുളിക്കും. അധികനേരം ഉണ്ടാവില്ല ഈ മഴവീഴൽ. തോരും മുൻപേ മാനം തെളിയും. വെയിൽ പരക്കും, നിമിഷങ്ങൾക്കുള്ളിൽ മഴ മറയും. നനഞ്ഞൊലിച്ചവർപോലും മഴ പെയ്ത കാര്യം മറക്കും. പക്ഷേ, റോഡിലും തോട്ടിലും മഴവെള്ളം അപ്പോൾ കലങ്ങി മറിഞ്ഞൊഴുകുന്നുണ്ടാകും. കുട്ടികളേക്കാൾ കുസൃതിയാണു കാലവർഷമഴ. എങ്ങനെയെന്നോ എപ്പോഴെന്നോ പറയാൻ പറ്റാത്ത സ്വഭാവം. വെയിൽ തിളങ്ങിനിൽക്കുന്പോഴാണു ചിലപ്പോൾ മഴ വീഴുക. മഴ തുടങ്ങിയശേഷമാകും മാനം കറുക്കുക. കുറുക്കന്‍റെ കല്യാണം എന്നു പറഞ്ഞു വെയിലിലെ മഴയെ ആളുകൾ പരിഹസിക്കും. ചന്നംപിന്നം ചാറി മുഷിപ്പിക്കുന്ന പണിയും മഴയ്ക്കുണ്ട്.

ഇവനാണു മഴ

ശരിക്കുള്ള കാലവർഷ മഴ ഇതൊന്നുമല്ല. നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തി ആകാശം ഇരുളും. അങ്ങു ദൂരെനിന്ന് ഇരന്പലുയരും. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നപോലെ പ്രകൃതി നിശ്ചലമാകും. മഴയുമായി ഇരന്പൽ പതുക്കെ പതുക്കെ അടുത്തെത്തും. തുള്ളിക്കൊരു കുടമായി പെയ്ത്തു തുടങ്ങും. പിന്നെ പെരുമഴയുടെ വന്യസംഗീതം മാത്രം. മണിക്കൂറുകളും രാവുംപകലും കടന്നു മഴ നീളും. ഇടവേളകൾ ഉണ്ടാകില്ല. ഏറ്റക്കുറിച്ചലുമുണ്ടാകില്ല. നിന്നങ്ങനെ പെയ്യും. പെയ്ത്തോടു പെയ്ത്ത്. മഴ തീരും മുൻപേ ഉറവക്കണ്ണുകളെല്ലാം തുറക്കും. തവളകളുടെ കൂട്ടക്കരച്ചിലുയരും. കുളങ്ങളും തോടുകളും നിറയും. പുഴകൾ കരകവിയും. മലകളിൽ ഉരുളുകൾ പൊട്ടിയൊഴുകും. വെള്ളപ്പൊക്കത്തിൽ റോഡും പാലവും വീടുകളും കടകളുമൊക്കെ മുങ്ങും. കാലൻമഴയെന്നും പറഞ്ഞ് ആളുകൾ മഴയെ ശപിക്കും.

തുലാമഴയുടെ രൗദ്രവും വേനൽമഴയുടെ ക്രൗര്യവും കാലവർഷമഴയ്ക്കില്ല. ഇടിയും മിന്നലും കാറ്റും കാര്യമായി അകന്പടിയുണ്ടാകാറില്ല. പക്ഷേ, നാശത്തിന്‍റെ കാര്യത്തിൽ പിശുക്കു കാട്ടാറുമില്ല. കെടുതികൾ ഒരുപാടുണ്ടാകും. നിരവധിപ്പേരുടെ ജീവനെടുക്കും. പകർച്ചവ്യാധികൾ പടരും. എന്നാലും ഇടവപ്പാതിയായ കാലവർഷത്തോട് ഉള്ളിന്‍റെയുള്ളിൽ ആളുകൾക്ക് ഇഷ്ടമാണ്. വി‍യർപ്പിച്ച, ദാഹിപ്പിച്ച, പൊള്ളിച്ച നീണ്ട വേനലിനുശേഷം മന്ന വീഴുംപോലെ പെയ്യുന്ന മഴ. കാത്തിരിപ്പിനൊടുവിലുള്ള കുളിർമഴ. തണുത്തുവിറയ്ക്കുന്ന രാത്രികളിൽ പുതപ്പിനുള്ളിൽ ചുരുളുന്നതിന്‍റെ സുഖം. പ്രകൃതിയുടെ സ്വച്ഛതയിൽ ആകുലതകൾ അകലുന്നതിന്‍റെ ആഹ്ലാദം. കാലവർഷക്കുളിരിൽ മനസുകൾ ശാന്തമായിരിക്കും. വെള്ളത്തിന്‍റെ സമൃദ്ധിയിൽ മനം നിറഞ്ഞിരിക്കും.

കുട്ടികളുടെ ഇഷ്ട മഴ

കുട്ടികൾക്കാണു മഴയോടു കൂടുതലിഷ്ടം. മഴയിൽ നനയാൻ അവർക്കൊരു മടിയുമില്ല. തൊടിയിലും തോട്ടിലും നിറയുന്ന വെള്ളം അവർക്കു തീരാകൗതുകം. മുറ്റത്ത് അവർ കടലാസ് വള്ളങ്ങൾ ഇറക്കും. പുതുവെള്ളത്തിനൊപ്പമെത്തുന്ന മീനിനെയും തവളയെയും പിടിക്കും. വെള്ളപ്പൊക്കത്തിൽ വാഴത്തട വെട്ടി വള്ളമുണ്ടാക്കും. കെട്ടിനിൽക്കുന്ന വെള്ളം ചവിട്ടിത്തെറിപ്പിച്ച്, നിറഞ്ഞ തോടുകളിൽ ചാടിത്തിമിർത്ത് കാലവർഷത്തെ കുട്ടികൾ ഉത്സവമാക്കും.

സ്കൂൾ തുറക്കലും കാലവർഷവും ഒരുമിച്ചാണു വരവ്. കാലവർഷം വൈകിയാൽ സ്കൂൾ തുറക്കൽ മാറ്റിവയ്ക്കും. അങ്ങനെ മാറ്റിവച്ചിട്ടുണ്ട്. മഴ ഏറെ കഠിനമായാലും പ്രശ്നമല്ല. പക്ഷേ, വെള്ളമില്ലെങ്കിൽ കാര്യങ്ങൾ കുഴയും. പള്ളിക്കൂടങ്ങൾ തുറക്കുന്ന ദിവസം മഴ പെയ്യുന്ന ഒരു പതിവുണ്ട്. മധ്യവേനലവധി കഴിഞ്ഞ് ആകെയൊരു പുതുമണമായിട്ടാകും കുട്ടികൾ പുറപ്പെടുക. രാവിലെ മഴയുടെ ലക്ഷണമൊന്നുമുണ്ടാകില്ല. സ്കൂളിൽ എത്തും മുൻപോ തിരിച്ചുള്ള വരവിലോ ആയിരിക്കും മഴ വീഴുക. കുട്ടികൾ ആവേശത്തോടെ പുത്തൻ കുടകൾ നിവർത്തും. പാതകളിൽ വർണക്കുടകളുടെ ഘോഷയാത്ര ഒരുങ്ങും. കാലവർഷത്തിനു നിറച്ചാർത്തർപ്പിച്ചു കുട്ടികളുടെ വക വരവേൽപ്.

മഴക്കാലയാത്രകൾ

വാഹനങ്ങളിലായിരുന്നില്ല പണ്ടു സ്കൂളുകളിലേക്കുള്ള യാത്ര. നടന്നായിരുന്നു. ചിലർക്കു കിലോമീറ്ററുകൾ കാൽനടയായി താണ്ടേണ്ടതുണ്ടായിരുന്നു. പാടവരന്പും കൈത്തോടും പെരുംതോടും തടിപ്പാലവും കടന്നുള്ള യാത്ര. കടത്തുവള്ളത്തിൽ പുഴകടന്നും കുട്ടികൾ പോയിരുന്നു. മഴക്കാലത്ത് ഈ യാത്രകൾ അപകടകരമായിരുന്നു. എന്നിട്ടും കുട്ടികൾ അതാസ്വദിച്ചിരുന്നു. പുസ്തകക്കെട്ടും ചോറ്റുപാത്രവും താങ്ങിപ്പിടിച്ചു മഴവെള്ളം സൃഷ്ടിച്ച പ്രതിബന്ധങ്ങൾ പേടിയില്ലാതെ അവർ മറികടന്നു. പുഴ കടന്നെത്തുന്ന കുട്ടികൾക്കു സ്കൂളിൽ വീരപരിവേഷമായിരുന്നു. അധ്യാപകർ അവർക്കു പ്രത്യേക പരിഗണന നൽകി. മാനത്തു കാർമേഘം ഉരുണ്ടുകൂടുന്പോൾ അവരെ നേരത്തെ സ്കൂളിൽനിന്നു വിട്ടു. വെള്ളപ്പൊക്കമുണ്ടാകുന്പോൾ അവർക്കു മാത്രം അവധിയും നൽകി.

മഴക്കാലഭാവങ്ങൾ

മഴക്കാലത്തു മണ്ണിന്‍റെയും വിണ്ണിന്‍റെയും ഭാവങ്ങൾ മാറും. വേനലിൽ ജ്വലിച്ചുനിന്നിരുന്ന മാനത്തിന്‍റെ മുഖം മഴയിൽ മങ്ങും. പെയ്യാൻ തുടങ്ങുംമുൻപു ക്രോധത്തിന്‍റെ കറുപ്പുനിറം. പെയ്യുന്പോഴും തോരുന്പോഴും ശോകം കലർന്ന ശാന്തത. നക്ഷത്രങ്ങൾ തിളങ്ങിയിരുന്ന രാത്രിയിലെ ആകാശം കാലവർഷത്തിൽ അദൃശ്യമാകും. നിലാവെളിച്ചം പരക്കാതാകും. മഴ തുടങ്ങുന്നതോടെ ചൂടിൽ വരണ്ടുകിടന്നിരുന്ന ഭൂമി കുതിരും. മണ്ണുള്ളിടത്തെല്ലാം പുല്ലുമുളയ്ക്കും. ദിവസങ്ങൾക്കുള്ളിൽ പുല്ല് വളർന്നു മണ്ണു മൂടും. അതു പിന്നെ കാടാകും. ഇലകൊഴിച്ചുനിന്നിരുന്ന മരങ്ങൾ തളിർക്കും. കൊന്പുകളിൽ ഇലകൾ നിറയും. വയലുകൾ പച്ച പുതയ്ക്കും. പുരയിടങ്ങളിൽ നടുതലകൾ നാന്പുനീട്ടും. എങ്ങും ഹരിതവർണം. പച്ചക്കടലിന്‍റെ ഇളകിയാട്ടം.

കൃഷിയിടത്തിലെ മഴ

മഴയാരംഭത്തിൽതന്നെ കൃഷിയിടങ്ങൾ പണ്ട് അനക്കം വച്ചു തുടങ്ങുമായിരുന്നു. വേനൽമഴയിൽ മേൽമണ്ണ് നനഞ്ഞാൽ തന്നെ കപ്പയിടും. അതിനുപിന്നാലെ ചേന, ചേന്പ്, കാച്ചിൽ. ചെറുകിഴങ്ങ്.... കാലവർഷം തുടങ്ങിയാൽ പാടത്തുനിന്ന് ആരവങ്ങളുയർന്നു തുടങ്ങും. കാളപൂട്ടലുകാരുടെ ഉച്ചത്തിലുള്ള വർത്തമാനങ്ങൾ. ട്രാക്ടറുകളുടെ എൻജിൻ ശബ്ദം. നടീലുകാരുടെ നാടൻപാട്ടുകൾ. പറന്പുകളിലായ പറന്പുകളിലെല്ലാം പണിക്കാർ. കൃഷിയായുധങ്ങളുടെ തട്ടലും മുട്ടലും. പകൽ മുഴുവൻ ആളുകൾ പറന്പുകളിലാകും. പേമാരിയുണ്ടായാലും പണി നിർത്തില്ല. കൃഷിയിറക്കിയാൽ ദിവസങ്ങൾക്കുള്ളിൽ മുള പൊട്ടിത്തുടങ്ങും. ഇലകളും ശിഖരങ്ങളുമായി വളർന്നു പൊങ്ങും. കാച്ചിലും ചെറുകിഴങ്ങുമൊക്ക മരങ്ങളിൽ ചുറ്റി മേലോട്ടുയരും. ഇഞ്ചിയും മഞ്ഞളും കച്ചോലവും ഏക്കർകണക്കിനു വിശാലതയിൽ പച്ചനിറത്തിൽ പരക്കും. വേനലിൽ അബോധാവസ്ഥയിൽ കിടന്ന മണ്ണിനു മഴയിൽ ബോധം തിരിച്ചുകിട്ടും. പുതുജീവൻ കിട്ടിയപോലെ നാടാകെ ഉണരും. നെൽകൃഷിയും മറ്റും കുറഞ്ഞെങ്കിലും കാലവർഷത്തിൽ മണ്ണിലുണ്ടാകുന്ന മാറ്റങ്ങൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു.

മലനാട്ടിലെ മഴ

ഇടനാട്ടിലെ കാലവർഷമല്ല മലനാട്ടിൽ. സഹ്യപർവതനിരകളിലും അതിന്‍റെ ചുവട്ടിലും മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരിക്കും. മരം കോച്ചുന്ന തണുത്ത കാറ്റ് ഇടതടവില്ലാതെ വീശിക്കൊണ്ടിരിക്കും. കോടമഞ്ഞിന്‍റെ കളികൾ കണ്ണെടുക്കാതെ കണ്ടുനിൽക്കാൻ തോന്നും. ഒരു മഴ തോർന്നു തെളിഞ്ഞുനിൽക്കുന്പോഴായിരിക്കും ചിലപ്പോൾ കോടയുടെ വരവ്. വന്പൻ മലകളെയും കൂറ്റൻ മരങ്ങളെയും കെട്ടിടങ്ങളെയുമെല്ലാം അപ്രത്യക്ഷമാക്കി മഞ്ഞ് നിറയും. തൊട്ടരികിൽ വർത്തമാനം പറഞ്ഞിരുന്നയാൾപോലും കോടയിൽ മറഞ്ഞുപോകും. വാഹനങ്ങൾ വഴികാണാതെ ഓട്ടം നിർത്തും. നിമിഷനേരം കൊണ്ടാകും ഇതു സംഭവിക്കുക. ഏതോ മായികലോകത്ത് അകപ്പെട്ട അനുഭവം. അധികം കഴിയും മുൻപേ കോട ഒഴിഞ്ഞുപോകും. മറഞ്ഞ മലകൾ ഉൾപ്പെടെ തെളിഞ്ഞുവരും. നട്ടപ്പാതിരയ്ക്കു സൂര്യൻ ഉദിച്ച പോലെ ആളുകൾ കണ്ണു മിഴിക്കും. തൊട്ടുപിന്നാലെയുണ്ടാകും കോടയുടെ അടുത്ത പുറപ്പാട്. എവിടെനിന്നാണു വരവെന്നു കാണാനാവില്ല. എങ്ങോട്ടാണു പോകുന്നതെന്നും നിശ്ചയമില്ല. കോടയുടെ കൺകെട്ടിൽ മലയോരജീവിതം തന്നെ താളം തെറ്റും.

കാലവർഷരാത്രികൾ

മലനാട്ടിലെ കാലവർഷരാത്രികൾ പേടിപ്പെടുത്തുന്നവയാണ്. രാത്രിയുടെ യാമങ്ങളിൽ പെരുമഴയുടെ ചങ്കിടിപ്പിക്കുന്ന ഹുങ്കാരാരവം. കനത്തകാറ്റിൽ മരശിഖരങ്ങൾ ഒടിയുന്ന ഒച്ച. മലമുകളിൽനിന്നു വെള്ളം ഇരച്ചുവീഴുന്നതിന്‍റെ ഇരന്പം. കാട്ടുജീവികളുടെ വിചിത്രശബ്ദങ്ങൾ. കൂരാക്കൂരിരുട്ട്. കുത്തിക്കയറുന്ന തണുപ്പ്. ഉരുൾപൊട്ടി നിൽക്കുന്നിടം ഒലിച്ചുപോകുമോ എന്ന ആശങ്ക. ഉറങ്ങിയാലും ഇടയ്ക്കിടെ ഞെട്ടിയുണർന്നുകൊണ്ടിരിക്കും. വനാതിർത്തികളിൽ കാര്യങ്ങൾ കുറച്ചുകൂടി കടുപ്പമായിരിക്കും. വന്യജീവികൾ തിമിർക്കുന്ന കാലമാണു മഴക്കാലം. കാട്ടാനയും കാട്ടുപന്നിയും കരിമൂർഖനുമൊക്കെ മഴക്കാലരാത്രികളിൽ വിഹരിച്ചു നടക്കും. ആളനക്കവും വെളിച്ചവുമില്ലാതെ നിശ്ചലമാകുന്ന ജനവാസമേഖലകളിലേക്ക് അവ നിർഭയമെത്തും. ഇഴജന്തുക്കൾ ചൂടുതേടി വീടിനുള്ളിലും കടക്കും. കരുതലോടെയിരുന്നില്ലെങ്കിൽ ജീവൻപോലും കൈവിട്ടുപോകുമെന്ന സ്ഥിതി. മഴ പെയ്യണേയെന്നു പ്രാർഥിച്ചിരുന്നവർ മഴ ശമിക്കണേയെന്നു പറഞ്ഞു മനമുരുകും.

ഭൂമിക്കു മതിയാവോളം

മഴയുടെ കാര്യത്തിൽ മറ്റു നാടുകളെയപേക്ഷിച്ചു സന്പന്നമാണു കേരളം. പണ്ടും ഇപ്പോഴും അങ്ങനെതന്നെ. പക്ഷേ, മഴയുടെ അളവ് കുറഞ്ഞുവരുന്നു. കാലംതെറ്റി പെയ്യുന്നു. മഴയുടെ ദുരിതങ്ങൾ ഏറെ ഭീകരമാണെങ്കിലും മഴ പെയ്യുകതന്നെ വേണം. മഴയില്ലെങ്കിൽ വെള്ളമില്ല. വെള്ളമില്ലെങ്കിൽ ജീവനുമില്ല. മഴ പെയ്യണമെങ്കിൽ കടൽവെള്ളം നീരാവിയായി ഉയർന്നു കാർമേഘമായി ഘനീഭവിക്കണം. മലകൾ മേഘങ്ങളെ തടഞ്ഞു മഴയായി ഭൂമിയിൽ വീഴ്ത്തണം. ഒരുപാടു കാര്യങ്ങൾ ഒത്തുവന്നാലേ ഇതു സംഭവിക്കൂ. അന്തരീക്ഷ താപനിലയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങൾ മഴ കുറയ്ക്കും. കാലാവസ്ഥാമാറ്റങ്ങൾ അതിവൃഷ്ടിയടക്കമുള്ള പ്രകൃതിക്ഷോഭങ്ങൾക്കും ഇടവരുത്തും. പരിസ്ഥിതിയെ പൊന്നുപോലെ നോക്കിയാലേ ദുരന്തങ്ങളൊഴിവാക്കാനാവൂ.

കാടും മലയും താഴ്‌വാരങ്ങളും മുറിവേൽക്കപ്പെടാതിരിക്കണം. പുഴകളും തോടുകളും പണ്ടുള്ളതുപോലെ ഉണ്ടാകണം. കുളങ്ങളും വയലുകളും ചതുപ്പുകളും കുറഞ്ഞതോടെയാണു ഭൂഗർഭജലവിതാനം താഴ്ന്നത്. അടഞ്ഞ ഉറവക്കണ്ണുകൾ തുറപ്പിക്കാൻ മനസുവച്ചാൽ സാധിക്കും. പുഴകൾക്കുവരെ അങ്ങനെ പുതുജീവൻ നൽകിയിട്ടുണ്ട്. പരിസ്ഥിയെ കരുതലോടെ കാത്താൽ കാലം തെറ്റാതെ മഴ പെയ്യും. മഴ പെയ്യണം. ഭൂമിക്കു മതിയാവോളം.

എം. റോയ്