എല്ലാ അറിവുമുണ്ട് പക്ഷേ, മുങ്ങിത്താഴാൻ തുടങ്ങുന്പോൾ നീന്തലറിയില്ലെങ്കിലെന്തു കാര്യമെന്നു ചോദിക്കുന്ന ആ പഴയ നാടോടിക്കഥയെ ഒാർമിപ്പിക്കുന്നതായി നമ്മുടെ വിദ്യാഭ്യാസം. അതിലൊരു മാറ്റം. തൊടുപുഴ-മൈലക്കൊന്പിലുള്ള സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ അധ്യാപകരും വിദ്യാർഥികളും ഉദ്ദേശിച്ചത് അതാണ്. അവർ തൂന്പയെടുത്തു മണ്ണിലേക്കിറങ്ങി. ജൈവ പച്ചക്കറി കൃഷിയായിരുന്നു ലക്ഷ്യം. സംഗതി വിജയിച്ചു. നാട്ടിലെ മികച്ച കൃഷിക്കാരെ പോലും അന്പരിപ്പിച്ച് വിളവിറക്കി. തീർന്നില്ല, അതിനിപ്പോൾ ദേശീയ അംഗീകാരവുമായി.
ഒരു ജൈവകൃഷി പ്രോജക്ട്
ജൈവകൃഷിരീതികളെക്കുറിച്ച് ബി.എഡ് വിദ്യാർത്ഥികളിൽ താൽപര്യവും അറിവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊടുപുഴ-മൈലക്കൊന്പിലുള്ള സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഇക്കഴിഞ്ഞ അക്കാദമിക് വർഷം ജൈവപച്ചക്കറി കൃഷി പരിപാടി നടപ്പിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. കോളജിലെ നൂറ് ആദ്യവർഷ ബി.എഡ്. വിദ്യാർത്ഥികളാണ് ഈ പ്രോജക്ട് ഏറ്റെടുത്ത് നടത്തിയത്.
നാളത്തെ അധ്യാപകരായി തീരേണ്ട ഇന്നത്തെ വിദ്യാർത്ഥികൾക്ക് ജൈവകൃഷിയിൽ അറിവും താത്പര്യവും വളർത്തിയെടുക്കാൻ കഴിഞ്ഞാൽ അതിന്റെ സത്ഫലം വരുംനാളുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ എത്തിച്ചേരും എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു പ്രോജക്ടിലേക്ക് കോളജിനെ നയിച്ചത്. കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കലായിരുന്നു പ്രോജക്ട് കോ-ഓർഡിനേറ്റർ. അധ്യാപകരായ ഫ്രാൻസീസ് നെല്ലിക്കുന്നേൽ, ഫ്രാൻസീസ് കുഴിക്കാട്ടുമ്യാലിൽ എന്നിവർ സഹ കോ-ഓർഡിനേറ്റർമാരും ആയിരുന്നു. മൈലക്കൊന്പ് കോളജ് കാന്പസിൽ നടത്തിയ ഈ ജൈവകൃഷിക്ക് ഇപ്പോൾ ദേശീയ പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഡൽഹിയിലുള്ള എൻ.സി.ഇ.ആർ.ടി (നാഷണൽ കൗണ്സിൽ ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആന്ഡ് ട്രെയിനിംഗ്) യുടേതാണ് പുരസ്കാരം.
എൻ.സി.ഇ.ആർ.ടി പുരസ്കാരം
സ്കൂൾ വിദ്യാഭ്യാസരംഗത്തും അധ്യാപക വിദ്യാഭ്യാസരംഗത്തും നൂതനവും മികവുറ്റതുമായ പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകരെയും സ്ഥാപനങ്ങളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ നൂതനമാതൃകകൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി എൻ.സി.ഇ.ആർ.ടി ദേശീയതലത്തിൽ ഓരോ വർഷവും ഒരു മത്സരം നടത്തുന്നുണ്ട്. എലിമെന്ററി സ്കൂളുകൾ, സെക്കണ്ടറി സ്കൂളുകൾ, എലിമെന്ററി അധ്യാപക (ഡി.എഡ്) പരിശീലനസ്ഥാപനങ്ങൾ, സെക്കണ്ടറി അധ്യാപക (ബി.എഡ്.) പരിശീലന സ്ഥാപനങ്ങൾ എന്നീ നാലുവിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും അധ്യാപകരുടെ പ്രോജക്ടുകൾ പ്രത്യേകമായാണ് വിലയിരുത്തുക.രാജ്യത്തെ സെക്കൻഡറി അധ്യാപക വിദ്യാഭ്യാസ (ബി.എഡ്.) സ്ഥാപനങ്ങൾക്ക് നൽകുന്ന അഞ്ച് പുരസ്ക്കാരങ്ങളിൽ ഒന്നാണ് മൈലക്കൊന്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനു സ്വന്തമായത്.
പ്രോജക്ട് തിരഞ്ഞെടുക്കുന്ന രീതി
ഈ മത്സരത്തിനു വേണ്ടി രാജ്യത്തെ 5 മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയും ഓരോ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്റെ (RIE) കീഴിലായിരിക്കും. എല്ലാ മേഖലകളിലെയും ഓരോ വിഭാഗത്തിനും ഓരോ പുരസ്കാരം നൽകുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ മൈസൂർ RIE യുടെ കീഴിലാണ്. കൂടാതെ പുതുച്ചേരിയും ലക്ഷദ്വീപും ഇക്കൂട്ടത്തിൽ വരും.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഇന്നവേറ്റീവ് പ്രോജക്ടിന്റെ ഒരു പ്രൊപ്പോസൽ അതാതു റീജണൽ സ്ഥാപനത്തിന് കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. റീജണൽ സ്ഥാപനങ്ങൾ അവർക്ക് ലഭിക്കുന്ന പ്രൊപ്പോസലുകൾ വിലയിരുത്തും. അർഹത ഉള്ളവയെ ദേശീയതലത്തിൽ വിലയിരുത്തുന്നതിനായി ഡൽഹിയിലുള്ള എൻ.സി.ഇ.ആർ.ടി.യിലേക്ക് അയക്കുന്നു. അഞ്ചു റീജണൽ സ്ഥാപനങ്ങളിൽ നിന്നുമെത്തുന്ന പ്രൊപ്പോസലുകൾ ദേശീയതലത്തിൽ വിലയിരുത്തപ്പെടും. അർഹത ഉള്ളവ തെരഞ്ഞെടുക്കുകയും അവയ്ക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്യും.
അനുമതി ലഭിക്കുന്നവർ പ്രോജക്ട് തുടങ്ങുകയും പ്രവർത്തനപുരോഗതി സമയാസമയം എൻ.സി.ഇ.ആർ.ടി.യെ അറിയിച്ചുകൊണ്ടുമിരിക്കണം. പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി എൻ.സി.ഇ.ആർ.ടിയിൽ നിന്നും പ്രതിനിധി എത്തുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളിൽ പ്രോജക്ട് പൂർത്തിയാക്കി വിശദമായ പ്രവർത്തനറിപ്പോർട്ട് എൻ.സി.ഇ.ആർ.ടിക്ക് അയച്ചുകൊടുക്കണം. അവിടെ അത് വിലയിരുത്തപ്പെടുകയും അർഹത നേടുന്ന റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നതിനായി കോ-ഓർഡിനേറ്ററേയും സഹ കോ-ഓർഡിനേറ്ററേയും ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവിടെ നടക്കുന്ന ദേശീയ സെമിനാറിൽ റിപ്പോർട്ട് അവതരിപ്പിക്കണം. പ്രൊപ്പോസൽ മുതൽ അവസാനം നടക്കുന്ന റിപ്പോർട്ട് അവതരണം വരെയുള്ള എല്ലാ കാര്യങ്ങളിലെയും മികവിന്റെ അടിസ്ഥാനത്തിൽ ദേശീയ പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നു.
പ്രോജക്ടിന്റെ പടവുകൾ
ആദ്യം സൂചിപ്പിച്ചതുപോലെ ജൈവപച്ചക്കറി കൃഷി നടത്തുന്നതിനു വേണ്ടിയുള്ള പ്രൊപ്പോസൽ കോളേജ് സമർപ്പിച്ചു. അതിന് എൻ.സി.ഇ.ആർ.ടിയുടെ അനുമതി ലഭിച്ചു. ഉടൻ തന്നെ കോ-ഓർഡിനേറ്റർ ഫാ. ജോണ്സണ് ഒറോപ്ലാക്കൽ, പ്രിൻസിപ്പലും സഹാദ്ധ്യാപകരും വിദ്യാർത്ഥികളുമായി ചർച്ച നടത്തി. തുടർന്ന് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി 7 അംഗ കമ്മിറ്റിയുടെ രൂപീകരണം. പിന്നീട് ജൈവപച്ചക്കറി നടത്താനുള്ളസ്ഥലം നിർണയിച്ചു.
അടുത്ത പടിയായി കോളജ് സ്ഥിതിചെയ്യുന്ന കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ കൃഷി ആഫീസർ ശ്രീമതി മാനസ് ഡി ജൈവപച്ചക്കറി കൃഷിയെക്കുറിച്ച് ക്ലാസ് എടുത്തു. തുടർന്ന് നടത്തുവാൻ ഉദ്ദേശിച്ച പച്ചക്കറി വിത്തുകൾ ശേഖരിച്ചു. പയർ, പാവൽ, കോവൽ, ചീര, വെണ്ട, വെള്ളരി, മത്തൻ, കോളിഫ്ളവർ, കാബേജ്, പച്ചമുളക് എന്നിവയായിരുന്നു കൃഷിയിനങ്ങൾ.
കൃഷിപ്പണികൾ എല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആയിരുന്നു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന 10 സെന്റ് സ്ഥലം ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ കിളച്ചൊരുക്കി തടമെടുത്ത് വിത്തുകൾ പാകി, നനച്ചു പരിപാലിച്ചു. ചാണകം, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ വെള്ളത്തിൽ ലയിപ്പിച്ച് ജൈവവളം ഉണ്ടാക്കി. കീടനാശിനിയായി പുകയിലക്കഷായം തയ്യാറാക്കി. ആവശ്യമുള്ള ചെടികൾക്ക് പന്തലിട്ടു കൊടുത്തു. എല്ലാകാര്യങ്ങളും ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ ഉത്സാഹത്തോടെ ക്രമമായി ചെയ്തുകൊണ്ടിരുന്നു.
പ്രോജക്ടിന്റെ എല്ലാ കാര്യങ്ങളിലും മാനേജർ ആലപ്പാട്ട് അച്ചന്റെയും, നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. ബി.എഡ്. വിദ്യാർത്ഥികൾ അധ്യാപകരാകുന്പോൾ സ്കൂൾ വികസന പ്രവർത്തനങ്ങളിൽ സാമൂഹ്യപങ്കാളിത്തം നേടേണ്ട രീതികളെക്കുറിച്ച് കൂടുതൽ അറിവ് ഉണ്ടാകുന്നതിനും ഇത് വിദ്യാർഥികളെ ഏറെ സഹായിച്ചു.
വിളവെടുപ്പ്
ആദ്യവിളവെടുപ്പിന്റെ ഉദ്ഘാടനം മാനേജർ റവ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട് നിർവ്വഹിച്ചു. ഓരോ വിളവെടുപ്പിലും ലഭിക്കുന്ന പച്ചക്കറികൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും വിലയ്ക്കു നൽകിപ്പോന്നു.
പ്രോജക്ടിന്റെ അവസാനഘട്ടം
പ്രോജക്ടിന്റെ കാലാവധി പൂർത്തിയായപ്പോൾ റിപ്പോർട്ട് തയ്യാറാക്കി എൻ.സി.ഇ.ആർ.ടിക്ക് സമർപ്പിച്ചു. എല്ലാ റീജിയണുകളിൽ നിന്നും അവിടെ ലഭിച്ച റിപ്പോർട്ടുകളുടെ വിലയിരുത്തൽ നടന്നു. അർഹരായവരെ റിപ്പോർട്ട് അവതരിപ്പിക്കാൻ ഡൽഹിക്കു ക്ഷണിച്ചു. അക്കൂട്ടത്തിൽ മൈലക്കൊന്പു കോളജും ഉൾപ്പെട്ടിരുന്നു. ജൂണ് 28,29 തീയതികളിൽ ഡൽഹിയിലുള്ള എൻസിഇആർടിയിൽ നടന്ന ദേശീയ സെമിനാറിൽ എല്ലാ റീജിയണുകളിൽ നിന്നുമുള്ളവരുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെട്ടു.
വിവിധതലങ്ങളിൽ നടന്ന വിലയിരുത്തലുകൾക്ക് ശേഷം അന്തിമഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ രാജ്യത്തെ സെക്കൻഡറി അധ്യാപക വിദ്യാഭ്യാസ(ബി.എഡ്.) സ്ഥാപനങ്ങൾക്ക് നൽകുന്ന അഞ്ച് പുരസ്ക്കാരങ്ങളിൽ ഒന്ന് മൈലക്കൊന്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനു സ്വന്തം. പ്രശംസാപത്രവും കാഷ് അവാർഡും ഉൾപ്പെടുന്നതാണ് പുരസ്കാരം.
ഡോ. സി.സി. കുര്യൻ