<ക>‘‘സത്യമായും ഈ പാട്ട് ഇന്നലെ തലയിൽ കയറിക്കൂടിയതാണ്., ഒഴിവാക്കാൻ പറ്റുന്നില്ല. ഉറക്കംപോലും ഇല്ലാതായി. കാരണം വേറൊന്നുമല്ല, എപ്പോഴൊക്കെ ഉറങ്ങാൻ നോക്കിയാലും ഈ പാട്ടു പാടിപ്പോകുന്നു’’!
യുട്യൂബിൽ ഒരു പാട്ടിനു താഴെവന്ന കമന്റാണ്. തെറ്റുപറയാൻ വയ്യ– സംഗതി റഹ്മാൻ മാജിക്കാണ്. മോഹെൻജൊ ദാരോ എന്ന അശുതോഷ് ഗൊവാരിക്കർ ചിത്രത്തിലെ തൂ ഹെ എന്നുതുടങ്ങുന്ന പാട്ട് ജനലക്ഷങ്ങളെ ഒപ്പംചേർത്ത് ഒഴുകുകയാണിപ്പോൾ.., സിന്ധുനദിയിലെ ഓളങ്ങൾ മനംകുളിർപ്പിക്കുന്നതുപോലെ. ഈ കുറിപ്പു തയാറാക്കുന്നതുവരെ യുട്യൂബിൽ 56 ലക്ഷത്തോളം തവണ ഈ പാട്ടു കേട്ടുകഴിഞ്ഞിരിക്കുന്നു. അങ്ങനെ കേട്ടുകേട്ടിരിക്കുന്ന, പാടിക്കൊണ്ടിരിക്കുന്ന ഒരാളുടെ അനുഭവമാണ് തുടക്കത്തിൽ പറഞ്ഞത്.
ലഗാൻ, സ്വദേശ്, ജോധാ അക്ബർ എന്നീ ചിത്രങ്ങൾക്കു ശേഷം അശുതോഷ് ഗോവാരിക്കറിനൊപ്പം എ.ആർ. റഹ്്മാൻ ഹിന്ദിയിൽ വീണ്ടുമെത്തുന്നത് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഏറ്റവും മുതിർന്ന ഗാനരചയിതാവ് ജാവേദ് അക്തറാണ് വരികൾ ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷയായിരുന്നതിനാൽത്തന്നെ ചിലരെയെങ്കിലും ചിത്രത്തിലെ പാട്ടുകൾ നിരാശപ്പെടുത്തിയിട്ടും തൂ ഹേ എന്ന ഈ പാട്ടിനെക്കുറിച്ച് രണ്ടഭിപ്രായമില്ല. നിമിഷാർധംകൊണ്ട് മനസുകീഴടക്കുന്നു അത്. റഹ്മാൻ സ്വയമാണ് പാട്ടിനു ശബ്ദംനൽകിയിരിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ഹൃദയംതുറന്നുവച്ചിരിക്കുന്നു. ഒപ്പമുള്ള പെൺസ്വരത്തെയാണ് നാം കൂടുതൽ കേൾക്കാനിരിക്കുന്നത്– സന മൊയ്തുട്ടി എന്ന മലയാളി ഗായികയെ.
<യ>റഹ്മാൻ എന്ന സ്വപ്നം
എ.ആർ. റഹ്മാനെ കാണുന്നത് സ്വപ്നമായി കൊണ്ടുനടന്നിരുന്ന സന മുമ്പൊരിക്കൽ അദ്ദേഹത്തിന് വോയ്സ് സാംപിളുകൾ അയച്ചിരുന്നു. വൈകാതെ റഹ്മാന്റെ ഓഫീസിൽനിന്ന് സനയെത്തേടി ഫോൺ വിളിയെത്തി. സ്റ്റുഡിയോയിൽ എത്തിയ സനയോട് ഒന്നുരണ്ടു പാട്ടുകൾ പാടാൻ റഹ്മാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് സനയുടെ ശബ്ദം ഇഷ്ടമാകുകയും ചെയ്തു. അങ്ങനെയാണ് 24 എന്ന ചിത്രത്തിൽ പാടാൻ സനയ്ക്ക് അവസരം ലഭിച്ചത്.
റഹ്മാനുമായുള്ള ആദ്യ കൂടിക്കാഴ്ച സന ഇങ്ങനെ ഓർക്കുന്നു: ‘‘കേട്ടുവളർന്ന പാട്ടുകൾ സൃഷ്ടിച്ച മഹാനായ സംഗീതക്കാരനാണ് മുന്നിൽ നിൽക്കുന്നത്. ദൈവമേ! ഇത് ശരിക്കും സംഭവിക്കുന്നതുതന്നെയാണോ എന്ന് മനസ് ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ആകപ്പാടെ പേടിയും വിസ്മയവും ചേർന്ന സ്ഥിതി. അപ്പോഴതാ റഹ്മാൻ സാർ മലയാളത്തിൽ സംസാരിക്കുന്നു! എങ്ങനെ എന്തു മറുപടി പറയണമെന്നുപോലും അറിയാതെ അന്തംവിട്ടു നിൽക്കുകയാണ് ഞാൻ. എന്റെ നിൽപ്പുകണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: ‘എന്താ എന്റെ മലയാളം അത്ര മോശമാണോ?!’
<യ>കാണണം, ചിത്രയെ
പാലക്കാട് പട്ടാമ്പി സ്വദേശി മൊയ്തുട്ടിയുടെയും റസിയയുടെയും മകളായി ജനിച്ച സന പഠിച്ചതും വളർന്നതും മുംബൈയിലാണ്. മലപ്പുറം അരീക്കോട്ടുകാരിയായ റസിയയും നല്ല ഗായികയാണ്. അഞ്ചാം വയസിൽ സംഗീതം പഠിച്ചുതുടങ്ങിയ സന എൻജിനിയറിംഗ് ബിരുദധാരിയാണ്. കർണാട്ടിക്കും ഹിന്ദുസ്ഥാനിയും വെസ്റ്റേൺ വോക്കലും പഠിച്ചു. ഗിറ്റാറിൽ പ്രാവീണ്യംനേടി. ഏഴാം വയസിലായിരുന്നു ആദ്യത്തെ സ്റ്റേജ് ഷോ. കോളജിൽ നടന്ന ടാലന്റ് ഹണ്ടിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഹിന്ദി സിനിമയിലും പരസ്യ ജിംഗിളുകളിലും അവസരം കിട്ടി. സോൾഫുൾ എന്നു വിശേഷിപ്പിക്കാവുന്ന അത്യന്തം ക്ലാരിറ്റിയുള്ള ശബ്ദമാണ് സനയെ വ്യത്യസ്തയാക്കുന്നത്. തൂ ഹേ എന്ന പാട്ടിൽ അതു കേട്ടറിയുകയും ചെയ്യാം.
എന്നാൽ ശബ്ദം മാത്രമല്ല സനയുടെ വ്യത്യസ്തത. ലോകമെമ്പാടുമായി നടത്തുന്ന സ്റ്റേജ് ഷോകളിൽനിന്നുള്ള വരുമാനത്തിന്റെ വലിയ പങ്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടി നീക്കിവയ്ക്കുന്നു എന്നറിയുമ്പോഴാണ് ഈ ഇരുപത്തഞ്ചുകാരിയുടെ മഹത്വം കൂടുതൽ വ്യക്തമാകുക. പ്രകൃതി, നൃത്തം, മൃഗങ്ങൾ, ഫോട്ടോഗ്രഫി, ഫിലോസഫി എന്നിവ ഇഷ്ടപ്പെടുന്ന സനയോട് മലയാള ചലച്ചിത്രഗാനരംഗത്തെ ആരെയാണ് കൂടുതലിഷ്ടം എന്നു ചോദിച്ചാൽ ഉത്തരം റെഡിയാണ്– ചിത്രച്ചേച്ചി! കുഞ്ഞുനാളുകൾ മുതൽ ചിത്രയുടെ കടുത്ത ആരാധികയാണ്. എന്നാൽ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. അതിനുള്ള ഭാഗ്യം ഒത്തുവരുന്നത് കാത്തിരിക്കുകയാണ് സന ഇപ്പോൾ.
<യ>മലയാളത്തിന്റെ ക്ഷണം കാത്ത്
മലയാളത്തിൽനിന്ന് ഇതുവരെ ക്ഷണമൊന്നും കിട്ടിയിട്ടില്ലെങ്കിലും ആ സന്തോഷത്തിനുവേണ്ടിയും സന കാത്തിരിക്കുന്നു. മറ്റു ഭാഷകളെ അപേക്ഷിച്ച് എനിക്ക് മലയാളം കുറച്ചു ബുദ്ധിമുട്ടാണ്. വലിയ സംഗീതബോധമുള്ളവരാണ് മലയാളികൾ. മലയാളത്തിൽ പാടുകയെന്നത് എനിക്കു കൂടുതൽ ഉത്തരവാദിത്തം നല്കുമെന്നുറപ്പാണ്– സന പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, പഞ്ചാബി, ഗുജറാത്തി, കന്നഡ ഭാഷകളിൽ പാടാൻ സനയ്ക്കു കഴിയും.
റഹ്മാനോളം ഉയരത്തിൽ മനസിൽ ആരാധിക്കുന്ന ഒരു ഗുരുകൂടിയുണ്ട് സനയ്ക്ക്– അത് അമ്മ റസിയയാണ്. സംഗീതത്തിന്റെ വഴിയിൽ കൈപിടിച്ചു നടത്തിയത് അമ്മയാണ്. ഹിന്ദി, മലയാളം പാട്ടുകൾ പാടിപ്പിച്ചിരുന്നു ചെറുപ്പത്തിൽത്തന്നെ. സംഗീതത്തോടൊപ്പം പഠനം ബാലൻസ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകാൻ ഒപ്പംനിന്നതും അമ്മയാണ്. സ്റ്റേജ് ഷോകൾക്കു പോകുമ്പോൾ കർട്ടനുപിന്നിലിരുന്നു പഠിച്ച ഓർമകളും സന പങ്കുവയ്ക്കുന്നു. കംപ്യൂട്ടർ എൻജിനിയറിംഗ് വിജയകരമായി പൂർത്തിയാക്കുമ്പോഴേക്കും സനയുടെ മനസ് ഉറപ്പിച്ചുകഴിഞ്ഞിരുന്നു– തന്റെ നിയോഗം സംഗീതമാണെന്ന്. സ്വന്തം യുട്യൂബ് ചാനലിൽ വീഡിയോകൾ അപ്്ലോഡ് ചെയ്യുന്ന തിരിക്കിലാണ് സന ഇപ്പോൾ. ഒട്ടുമിക്കവയും ഏറെ ജനപ്രീതിയും നേടുന്നു. സഹോദരി സജിതയാണ് തന്റെ ഏറ്റവും വലിയ വിമർശകയെന്ന് സന പറയും.
യുട്യൂബ് ചാനലിൽ നൽകിയ ദിൽ ഹേ കെ മാൻതാ നഹീ എന്ന പാട്ടിന്റെ കവർ വേർഷനുവന്ന ഒരു കമന്റുകൂടി വായിക്കാം: <ക>‘‘മനോഹരം.. അതിമനോഹരം... ഒരു പിയാനോയുടെ മാത്രം താളത്തിൽ ഇങ്ങനെ പാടുന്നതാണ് നിങ്ങളുടെ സവിശേഷത... ഗംഭീരം.. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. പിന്നണിഗാന രംഗത്ത് നിങ്ങൾ സജീവസാന്നിധ്യമാകുന്ന നാളുകളെണ്ണി അക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ...’’
<യ>ഹരിപ്രസാദ്