ചരിത്രം മാറിയ വഴി
അവളുടെ മേൽ അന്ധത വല്ലാത്തൊരു പുതപ്പ് പുതപ്പിച്ചിരുന്നു. ഓർമവച്ചനാൾ മുതൽ കണ്ണുകളിൽ ഇരുട്ടായിരുന്നു. മുന്നോട്ടുള്ള വഴി അന്യമായിരുന്നു. എന്നിട്ടും യാത്ര ഉപേക്ഷിച്ചില്ല. ജീവിതത്തിലെ ഓരോ കടമ്പ കടക്കുമ്പോഴും അവൾക്കു മുന്നിൽ പുതിയ വെല്ലുവിളികൾ കടന്നുവന്നു. നഴ്സറിയിൽ തുടങ്ങിയ വെല്ലുവിളി പിഎച്ച്ഡിയിലെത്തിയിട്ടും കുറഞ്ഞില്ല. എംഫിൽ പഠിക്കാൻ ചെന്നുകയറിയ യൂണിവേഴ്സിറ്റിയിൽ നേരിടേണ്ടിവന്ന തടസങ്ങളെക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കി. ആ പ്രബന്ധത്തിനു സ്വർണത്തെക്കാൾ മൂല്യമുണ്ടായിരുന്നു. അവൾക്കു ലഭിച്ചതു ഗ്രേഡായിരുന്നില്ല, ജീവിതമായിരുന്നു. എം.ജി. യൂണിവേഴ്സിറ്റി അവൾക്കു വേണ്ടി ചരിത്രം മാറ്റി എഴുതി.

നിലവിലുള്ള കീഴ്വഴക്കത്തിന്റെ ചുറ്റുമതിൽ ഇടിച്ചുകളഞ്ഞു. സ്വന്തം അന്ധത അനുഗ്രഹമാക്കി എംഫിൽ പൂർത്തിയാക്കി. ഇന്ത്യയിലെ നയങ്ങൾ ഭിന്നശേഷിക്കാർക്ക് പ്രഹരമാകുന്നു എന്ന റിസർച്ചുമായി അവൾ ഇപ്പോൾ പിഎച്ച് ഡി ചെയ്യുന്നു. ഇതാണ് കെ.വി. അശ്വതി.

<യ>കുടുംബം

കോട്ടയം ജില്ലയിലെ കല്ലറ പെരുന്തുരുത്ത് ഗ്രാമത്തിലെ സാധാരണ കുടുംബം. കുറച്ചു പാടമുള്ളതിൽ കൃഷി ചെയ്തു ജീവിക്കുന്ന കുന്നുംപുറത്ത് വീട്ടിൽ കെ.വാസുവിന്റെയും ഇന്ദിരയുടെയും ഇളയമകളാണ് അശ്വതി. ജന്മനാ അന്ധയായ കുട്ടി. ചേച്ചി രേവതി കല്ലറ യുപി സ്കൂളിലെ അധ്യാപിക. മകളുടെ കണ്ണുകളിൽ അന്ധത മൂടിയപ്പോൾ വാസുവിന്റെയും ഇന്ദിരയുടെയും ജീവിതത്തിലാണ് ഇരുട്ടുപരന്നത്. എന്നിട്ടും അവർ മകൾക്കുവേണ്ടി കയറിയിറങ്ങാത്ത ആശുപത്രികളില്ല, കാണാത്ത ഡോക്ടർമാരില്ല. പ്രാർഥിക്കാത്ത ദൈവങ്ങളില്ല. ഇനി അശ്വതിക്കു കാണാൻ കഴിയില്ലെന്ന ഒരു മറുപടിയാണ് എല്ലാവരും നൽകിയത്. അമ്മയോട് അവൾ നിറങ്ങളെ കുറിച്ചു ചോദിച്ചു. പൂക്കളുടെ ചുവപ്പും ഇലകളുടെ പച്ചപ്പും ആകാശത്തിന്റെ നീലിമയും പറഞ്ഞുകൊടുത്തു. സങ്കടത്തിന്റെ വലിയൊരു പുഴ അമ്മയുടെ മനസിലൂടെ ഒഴുകുമ്പോഴും മകളുടെ കഴിവ് അമ്മ കണ്ടെത്തുകയായിരുന്നു. പഠിക്കാനുള്ള കഴിവ്, അറിയാനുള്ള ആഗ്രഹം, ജീവിക്കാനുള്ള തന്റേടം ഇതെല്ലാം മാതാപിതാക്കൾ മകളിൽ തൊട്ടറിഞ്ഞു. മകളുടെ ആഗ്രഹങ്ങൾക്കു മാതാപിതാക്കൾ തടസമായില്ല. അവൾക്ക് അറിയാനുള്ള ആഗ്രഹമായിരുന്നു. തന്റെ സമപ്രായക്കാർ ശബ്ദമുണ്ടാക്കി പോകുമ്പോൾ അവൾ ചോദിക്കും, അവർ എവിടെ പോകുന്നു. അമ്മ മനസിൽ നൊമ്പരത്തോടെ പറയും, സ്കൂളിൽ പഠിക്കാൻ പോകുന്നു. എനിക്കും പഠിക്കണം എന്നുമാത്രമേ അവൾ പറഞ്ഞുള്ളൂ. മകളെ പഠിപ്പിക്കാൻ മാതാപിതാക്കൾ തയാറായിരുന്നു. അവൾക്കു കാഴ്ചയില്ലെന്ന കാര്യം അവർ മറന്നു. എന്നും അവളുടെ മുന്നിൽ തുണയായി കാണും ദൈവം വിട്ടതുപോലെ ഒരാൾ. നിലത്തെഴുത്ത് കളരി മുതൽ എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സ്റ്റഡീസ് കാമ്പസിനുള്ളിൽ വരെ ഇതെല്ലാം ദൃശ്യമാണ്. അവൾ അറിയാതെ അവളുടെ കൂടെ ഒരു ശക്‌തി പല വേഷത്തിൽ പല രൂപത്തിൽ കടന്നുവരുന്നു.

<യ>വിദ്യാഭ്യാസം

പഠിക്കണമെന്ന് അവൾ ആഗ്രഹിച്ചു. പഠിപ്പിക്കാൻ മാതാപിതാക്കൾക്കും ഇഷ്ടമായിരുന്നു. മോൾക്കു യോജിച്ച സ്കൂളാണ് അവർ അന്വേഷിച്ചത്. അല്പം ദൂരെയായിരുന്നു. കാഞ്ഞിരപ്പള്ളി കാളകെട്ടി അന്ധവിദ്യാലയം. അവിടെ നിർത്തുന്ന കാര്യം മാത്രമേ വിഷമമുള്ളൂ, എന്നാൽ മോളുമായി അവിടെ എത്തിയപ്പോൾ തന്നെ സന്തോഷമായി. ഇരുകൈയും നീട്ടി കാളകെട്ടി സ്കൂൾ മകളെ സ്വീകരിച്ചു. അവൾക്കും സന്തോഷം. ഏഴാം ക്ലാസുവരെ കാളകെട്ടിയിൽ. ഹൈസ്കൂൾ അച്ചാമ്മ മെമ്മോറിയൽ സ്കൂളിലേക്ക്. പ്ലസ് ടു വിനു ഹ്യൂമാനിറ്റിസ് എടുത്തതു കല്ലറ എസ്എൻവി സ്കൂളിൽ നിന്നും. എറണാകുളം മഹാരാജാസ് കോളജിൽനിന്നു ചരിത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. എംജി യൂണിവേഴ്സിറ്റിയുടെ കുടമാളൂരിലെ കോളജ് ഓഫ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബിഎഡും കരസ്‌ഥമാക്കി. മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസിൽ അസി. പ്രഫസറായ സി.യു. പ്രിയേഷ് സാറിൽ നിന്നു ലഭിച്ച അറിവും ധൈര്യവും ചെറുതല്ല. കാരണം അദ്ദേഹവും അന്ധനായിരുന്നു. ജീവിതത്തിൽ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ഊർജമാണ് അദ്ദേഹത്തിന്റെ ഉപദേശം. ഇതിനുശേഷമാണ് എംഫിലിലേക്ക് എം.ജി. യൂണിവേഴ്സിറ്റിയുടെ കാമ്പസിലേക്ക് കടന്നുവന്നത്. അതുകഴിഞ്ഞ് ഇപ്പോൾ പി.എച്ച്ഡിയും ചെയ്യുന്നു.

<യ>നിശബ്ദവിപ്ലവം

എംഫിൽ പഠിക്കാൻ അശ്വതി വലതുകാൽ വച്ചു കയറിയതോടെ എംജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ ഒരു നിശബ്ദവിപ്ലവം ആരംഭിക്കുകയായിരുന്നു. ആദ്യമായി ഒരു അന്ധയായ വിദ്യാർഥി സ്കൂളിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാകുന്ന എല്ലാ അമ്പരപ്പും അധ്യാപകർക്കും സഹപാഠികൾക്കും ഉണ്ടായിരുന്നു. കാരണങ്ങൾ നിരവധിയാണ്. ആദ്യമായിട്ടാണ് റിസർച്ച് വിംഗിലേക്ക് ഒരു അന്ധയായപെൺകുട്ടി കടന്നുവരുന്നത്. പ്രതിസന്ധികൾ ഏറെയായിരുന്നു. നിരാശപ്പെടുത്തി തിരിച്ചു വിടാൻ ആരും തയാറായില്ല. കൂടെ നിർത്തി. വിജയിപ്പിക്കാൻ അവർ ഒന്നിച്ചു തീരുമാനിച്ചു.

കോട്ടയം ടൗണിൽ നിന്ന് ഏഴു കിലോമീറ്റർ അകലെ പുല്ലരിക്കുന്ന് എന്ന വിജനമായ കുന്നിലാണ് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് സ്‌ഥിതിചെയ്യുന്നത്. 1980–ൽ റോമി ഖൊസ്ല രൂപകല്പന ചെയ്തു നിർമിച്ച ഈ കെട്ടിടം പ്രകൃതിസൗഹൃദസൗധമായിരുന്നു. വിജനമായ കുന്നിൽ കുട്ടികൾക്കു നിശബ്ദമായ അന്തരീക്ഷം. ഇതുമാത്രമാണ് ഇതിനു രൂപകല്പന ചെയ്തവർ പ്ലാൻ ചെയ്തത്. അവർ ഒരിക്കലും ഭിന്നശേഷിയുള്ളവർ കടന്നു വരുമെന്നു സ്വപ്നം പോലും കണ്ടിരുന്നില്ല. ശുദ്ധമായ വായു സഞ്ചാരമുള്ള കുന്ന് ആരെയും ആകർഷിക്കും. പഠിക്കുന്നവർക്ക് അനുയോജ്യമായ സാഹചര്യം. എന്നാൽ അശ്വതി കടന്നുവന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. മുന്നിൽ പ്രതിബന്ധങ്ങളും തടസങ്ങളും മാത്രം. ഒരു ബസ് പ്ലാൻ ചെയ്യുന്നതിനനുസരിച്ചു മാത്രമേ അശ്വതിക്ക് ഇവിടെ വരാൻസാധിക്കൂ. ബസാണ് സമയം നിശ്ചയിക്കുന്നത്. അല്ലെങ്കിൽ അശ്വതി പെട്ടുപോകുന്ന സ്‌ഥലം.
സ്കൂളിലേക്കുള്ള റോഡ് കയറ്റമാണ്. കൂടാതെ കണ്ടും കുഴിയും കല്ലുകൾ എഴുന്നും നില്ക്കു ന്ന സാഹചര്യം. സ്കൂളിനുള്ളിലേക്ക് കയറിയാൽ കൈപ്പിടി പോലുമില്ല. സ്കൂളിനുള്ളിലെ തൂണുകളും ക്ലാസ് മുറികളും സൗഹൃദപരമായിരുന്നില്ല.

കംപ്യൂട്ടർ ഉപയോഗിക്കാതെ പഠനം മുന്നോട്ട് പോകില്ല. അന്ധയായ പെൺകുട്ടിക്ക് എന്തു ചെയ്യാൻ കഴിയും. അവിടെയും സ്നേഹമായി, ഗൈഡായി ഡോ. റാംമോഹൻസാർ കടന്നുവന്നു. സ്കൂൾ ഓഫ് സയൻസസിന്റെ ഡയറക്ടർ. അന്നാണ് അദ്ദേഹവും സഹപ്രവർത്തകരും ഇത്തരമൊരു വലിയ അപകടം മുന്നിൽ കാണുന്നത്. അദ്ദേഹം വലിയൊരു പ്രോജക്ടിനു കളമൊക്കി. അതാണ് എബിലിറ്റി.

<ശാഴ െൃര=/ിലംശൊമഴലെ/റെ1ബെശേഹ2ബ18092016.ഷുഴ മഹശഴി=ഹലളേ>
<യ>എബിലിറ്റി

തടസമില്ലാതെ ഉന്നത വിദ്യാഭ്യാസലോകം ഭിന്നശേഷിയുള്ളവർക്കായി തുറന്നു കൊടുക്കുക എന്നതായിരുന്നു എബിലിറ്റി എന്ന പ്രോജക്ടിന്റെ വലിയൊരു ലക്ഷ്യം. ഉന്നത വിദ്യാഭ്യാസമേഖലയിൽ തുല്യപ്രാധാന്യം. സഹതാപതരംഗം ഒഴിവാക്കി അവരെ കൂടെ നിർത്തി തുല്യരാണെന്ന ചിന്ത സൃഷ്ടിക്കുക എന്ന വലിയൊരു വിപ്ലവം ആരംഭിച്ചു. അശ്വതി എന്ന വിദ്യാർഥിനിയെ മുന്നിൽ കണ്ടു വരാൻ പോകുന്ന കുട്ടികൾക്കു വേണ്ടിയൊരു പ്രോജക്ട്. പ്രിൻസിപ്പൽ കോ–ഓർഡിനേറ്റർ ഡോ. കെ.ടി. റാംമോഹൻ (സ്കൂൾ ഡയറക്ടർ), ജോയിന്റ് കോ–ഓർഡിനേറ്റർ രാജേഷ് കോമത്ത്, അക്കാഡമിക് കോ–ഓർഡിനേറ്റേഴ്സ് എസ്. ജെന്നി, സിസ്റ്റർ കരോളിൻ, ജോയിന്റ് അക്കാഡമിക് കോ–ഓർഡിനേറ്റർ രഘു സഖറിയാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രോജക്ട് തയാറാക്കി.
ആദ്യത്തെ അധ്യായത്തിൽ ഭിന്നശേഷിയുള്ള ഒരു വിദ്യാർഥി ഉന്നത വിദ്യാഭ്യാസത്തിന് എത്തുമ്പോൾ ഉണ്ടാകുന്ന തടസമാണ് പ്രതിപാദിച്ചത്. റോഡിൽനിന്നും ആരംഭിക്കുന്ന തടസം. ഒരിക്കലും രൂപകല്പന ചെയ്തവർ ചിന്തിക്കാത്ത അപകടമാണ് ഇവിടെ കുട്ടികളെ കാത്തിരിക്കുന്നത്. നിർമാണത്തിലെല്ലാം കാഴ്ചയുള്ളവരെ മാത്രം മുന്നിൽ കണ്ടിരിക്കുന്നു. ഒരു വീൽചെയർ പോലും സഞ്ചരിക്കാത്ത ഇടനാഴികളും ക്ലാസ് മുറികളും. ലൈബ്രറിയിലേക്കു പോലും ഭിന്നശേഷിയുള്ളവർ എങ്ങനെ കടന്നുചെല്ലും. ഇലക്ട്രിക് സ്വിച്ച്ബോർഡുകളും അപകടം നിറഞ്ഞവ. കാഴ്ചയില്ലാത്ത കുട്ടിക്കു പറ്റുന്ന വിധമല്ല രൂപകല്പന. കംപ്യൂട്ടറുകളെല്ലാം കാഴ്ചയുള്ളവർക്കുമാത്രം. പുസ്തകങ്ങൾ ആരെങ്കിലും വായിച്ചു കൊടുക്കണം എവിടെയും തടസം മാത്രം. ബ്രെയിലി ലിപിയെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. പ്രോജക്ടിന്റെ ബാക്കി അധ്യായങ്ങളിൽ നിറച്ചും ഇതിനെ തരണം ചെയ്യാനുള്ള മാർഗങ്ങളുമായിരുന്നു. എംജി യൂണിവേഴ്സിറ്റിക്കുമുന്നിലെത്തിയ പ്രോജക്ട്, വൈസ്ചാൻസലർക്കും സിൻഡിക്കേറ്റിനും സ്വീകാര്യം. ആദ്യമായി ഒരു യൂണിവേഴ്സിറ്റി ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസമേഖല തുറന്നു ശുദ്ധവായു പകരുകയായിരുന്നു. സംസ്‌ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസവകുപ്പും ധനകാര്യവകുപ്പും പ്ലാനിംഗ് ബോർഡും അംഗീകരിച്ചു. ഇതോടെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റിനുള്ളിൽ കാലങ്ങളായി തുടർന്ന പലതും അഴിച്ചുപണിയേണ്ടിവന്നു. അപ്പോഴും കേരളത്തിലെ എന്നല്ല, ഈ രാജ്യത്തെ പ്രധാന സർവകലാശാലകളിൽ പോലും ഇത്തരമൊരു ചിന്ത പോലും തുടങ്ങിയിട്ടില്ല. എന്നാൽ യുജിസി ഈ പ്രോജക്ടിനെ മുന്നിൽ നിർത്തി ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രോജക്ടുകൾ അവതരിപ്പിക്കേണ്ട ആവശ്യകത വിദ്യാഭ്യാസമേഖലയിലേക്ക് നിർദേശിച്ചുവെന്നതു ശ്രദ്ധേയമാണ്.

<യ>മാറ്റം

വീൽചെയർ കടന്നുചെല്ലാവുന്ന പാതകളൊരുക്കി. ഇടനാഴികൾ ഇരുവശവും പടികൾ ഘടിപ്പിച്ചു. ആരുടെയും സഹായമില്ലാതെ സുഗമമായി ഭിന്നശേഷിയുള്ളവർക്കു സഞ്ചരിക്കാവുന്ന സാഹചര്യം. സ്വിച്ച് ബോർഡുകൾ രൂപകല്പന ചെയ്തു. അന്ധരായ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധം കംപ്യൂട്ടറിന്റെ സോഫ്റ്റ്വെയറും ഹാർഡ് ഡിസ്ക്കും ഒരുക്കി. കൂടാതെ ട്രെയിനിംഗ് പ്രോഗ്രാമുകൾ. ബ്രെയിലി ലിപി മാത്രമല്ല,ബ്രെയിലി പ്രിന്റർ ഒരുക്കി. സോഷ്യൽമീഡിയയിലൂടെ ഭിന്നശേഷിയുള്ളവരുടെ മുന്നിലേക്കും കാഴ്ചയുടെ ലോകത്തിലുള്ളവർക്കും അവബോധം സൃഷ്ടിക്കുന്ന പ്രോഗ്രാമുകളും കടന്നുചെന്നു. സർക്കാർ 55.60ലക്ഷവും എംജി യൂണിവേഴ്സിറ്റി 44.80 ലക്ഷവും നൽകി സഹായിച്ചു. ഏകദേശം 80ശതമാനം തുക ചെലവഴിച്ച് അക്കാദമിവഴികളിൽ തടസമില്ലാതെ പഠിക്കാനുള്ള അവസരം ഒരുക്കാൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിനു സാധിച്ചു. ഇനിയും മാറ്റങ്ങൾ പടിപടിയായി നടപ്പിലാക്കാനാണ് തീരുമാനം. റാം മോഹൻസാർ വിരമിച്ചുവെങ്കിലും രാജേഷ് കോമത്ത് ഉൾപ്പെടെയുള്ള ടീമിനു തുണയായി അദ്ദേഹമുണ്ട്.

<യ>സ്വന്തം ജീവിതം തീസിസാക്കി

അശ്വതി സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിലേക്ക.് ഹ്യൂമൻ ഇക്കോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി എന്നതിലായിരുന്നു റിസർച്ച്. കൂടുതൽ പഠിക്കണം. പഠിക്കുന്നതിനു പരിധി വയ്ക്കരുതെന്ന അധ്യാപകരുടെ ഉപദേശം അവൾ മനസിൽ സ്വീകരിച്ചിരുന്നു. അവൾക്കു തടസങ്ങളെക്കുറിച്ച് അറിയില്ല. ഡയറക്ടറായ ഡോ.കെ.ടി. റാംമോഹന്റെ കീഴിൽ വിദ്യാർഥിയായി ചേരുകയായിരുന്നു. (അദ്ദേഹം വിരമിച്ചുവെങ്കിലും അശ്വതിയുടെ ഗൈഡാണ്) അശ്വതിയുടെ മുന്നിൽ തീസിസ് തയാറാക്കാൻ നിരവധി വിഷയങ്ങളുണ്ടായിരുന്നു. എന്നാൽ ഭിന്നശേഷിയായതു കൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തുള്ള തടസങ്ങൾ എന്ന വിഷയം തന്നെ എടുത്തു കൂടെ എന്നു ഗൈഡായ സാറിന്റെ ചോദ്യം. അശ്വതിക്ക് എല്ലാം സമ്മതമായിരുന്നു. കാരണം എല്ലാത്തിനും പരിഹാരം സാറിന്റെ മുന്നിലുണ്ടായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രതിസന്ധി അതും ഉന്നത വിദ്യാഭ്യാസമേഖലയിൽ അതായിരുന്നു വിഷയം. പ്രബന്ധം അവതരിപ്പിക്കാൻ അവൾ തയാറായി. അശ്വതിയെ സഹായിക്കാൻ സഹപാഠികളും അധ്യാപകരും മത്സരിക്കുകയായിരുന്നു. റാംമോഹൻ സാറിന്റെ ആദ്യസമ്മാനം സ്മാർട്ട് ക്യാനായിരുന്നു. (റോഡിലെ തരംഗം പോലും ഈ വടിയിൽ ലഭിക്കും.) എബിലിറ്റി പ്രോജക്ടിന്റെ അക്കാഡമിക് കോ–ഓർഡിനേറ്റർ എസ്. ജെന്നി, റഘു സഖറിയാസ് അർച്ചന, ഷൈൻ എന്നിവർ സഹായിക്കാൻ മുന്നിലുണ്ടായിരുന്നു.

<യ>സൗഹൃദപരമല്ലാത്ത പ്രതികരണം

തീസിസിനുവേണ്ടി സർവ്വേ നടത്തിയപ്പോൾ സൗഹൃദപരമായ അന്തരീക്ഷമൊന്നും ലഭിച്ചില്ലെന്ന് അശ്വതിയും ജെന്നിയും ഓർക്കുന്നു. രാജ്യത്തെ 25 സ്‌ഥാപനങ്ങളെയും 20 കോളജുകളെയും സർവ്വേയിൽ ഉൾപ്പെടുത്തി സാമ്പിൾപഠനം നടത്തി. 56 ചോദ്യാവലികളുമായിട്ടാണ് സർവ്വേ നടത്തിയത്. ചെന്നൈയിലും മുംബൈയിലും ഡൽഹിയിലുമുള്ള പല സ്‌ഥാപനങ്ങളിലുടെയും കേരളത്തിലെ യൂണിവേഴ്സിറ്റികളിലുടെയും സ്‌ഥാപനങ്ങളിലുടെയും കടന്നു ചെല്ലുമ്പോൾ ഭിന്നശേഷിയുള്ളവരുടെ ബുദ്ധിമുട്ട് തരണം ചെയ്യാനുള്ള ഒരു മാർഗവും കണ്ടില്ല. 80 ശതമാനവും ഈ മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല, 25ശതമാനം മാറ്റം വരുത്താൻ ആഗ്രഹിക്കാത്തവരുമാണ്. ഇന്നും ഇതിനെക്കുറിച്ചു ചിന്തിക്കാത്ത സർവകലാശാലകളും കോളജുകളും നമുക്കു ചുറ്റുമുണ്ടെന്ന് അശ്വതി പറയുന്നു. ഭിന്നശേഷിയുള്ളവർക്കായി സൗഹൃദസ്‌ഥാപനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ നമ്മൾ പിന്നോക്കമാണ്. ഇതിനെക്കുറിച്ച് പഠനമോ ചർച്ചകളോ പോലും ആരംഭിക്കാൻ നമ്മൾ തയാറാകുന്നില്ലെന്നു തീസിസിൽ അശ്വതി എഴുതിവയ്ക്കുന്നു.

<യ>ആഗ്രഹം

എല്ലാവരെയും പോലെ ഒരു ജോലി കിട്ടണം. അതും അധ്യാപികയാകണമെന്നാണ് ആഗ്രഹം. എന്നാൽ സ്കൂൾ തലത്തിൽ മാനേജ്മെന്റുകളൊന്നും അത്ര പ്രോത്സാഹിപ്പിക്കാത്ത സങ്കടം അശ്വതി മറച്ചുവയ്ക്കുന്നില്ല. സർക്കാർതലത്തിലാണെങ്കിൽ പിഎസ് സിയൊന്നു വിളിക്കുന്നുമില്ല. എങ്കിലും അശ്വതിക്കു നിരാശയില്ല. ശുഭപ്രതീക്ഷയാണ് വാക്കുകളിൽ. കടമ്പകൾ ഓരോന്നും കടക്കുന്ന അശ്വതിക്ക് ഇതിനുള്ള വഴിയും തുറക്കുമെന്ന പ്രതീക്ഷ. സ്വന്തം അനുഭവം ഒരു തീസിസാക്കി മാറ്റി. എന്റെ ഗുരുനാഥൻ എനിക്കു വഴികാട്ടിയായി. സുഹൃത്തുക്കൾ എന്നെ വീഴാതെ നടത്തി. മാതാപിതാക്കളുടെ സ്നേഹം കൂടെയുണ്ടായിരുന്നു. ഇതു കണ്ടു ദൈവം എന്നെ അനുഗ്രഹിച്ചു. –അശ്വതി പറയുമ്പോൾ മുഖത്തെ സന്തോഷം മാത്രം. അശ്വതി കാമ്പസിലേക്ക് കടന്നു വന്നതിനെ ഈശ്വരനിശ്ചയം എന്നാണ് ഗൈഡു കൂടിയായ ഡോ. റാംമോഹൻ പറയുന്നത്. അശ്വതി എത്തിയതോടെ കാമ്പസിന് ഒരു പുതുപ്പിറവിയുണ്ടായി. വലിയൊരു ചിന്തയൊരുക്കാനും കാഴ്ചപ്പാട് നൽകാനും സാധിച്ചു.

അവളുടെ മേൽ അന്ധത വല്ലാത്തൊരു പുതപ്പ് പുതപ്പിച്ചിരുന്നു. ഇതു എടുത്തു മാറ്റാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ കാലം കടന്നു പോയപ്പോൾ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കഠിന പ്രയത്നവും അവളെ പൊതിഞ്ഞു. അതിൽ നിന്നും അവൾ ഒരിക്കലും പുറത്ത് വരാൻ ആഗ്രഹിച്ചില്ല. ഇതാണ് ഇന്ന് അശ്വതി. അക്ഷരം വെളിച്ചമാക്കിയവൾ. പലർക്കും വഴിയൊരുക്കാൻ ഒരു നിയോഗമായി അവൾ പിഎച്ച്ഡി ചെയ്യുന്നു.

<യ>ജോൺസൺ വേങ്ങത്തടം