ഒരു കിടിലൻ മുത്തശി
ലോകം അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം പട്ടിണിയോ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ അല്ല, ഗ്രാൻഡ് പേരന്റ്സാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശി ഗദ എന്ന സിനിമയിൽ നടൻ വിജയരാഘവന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗാണിത്. ഈ ഡയലോഗിനു കാരണക്കാരിയായ ഒരു മുത്തശിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. ലീലാമ്മയന്ന ഈ മുത്തശി മുൻകോപക്കാരിയാണ്. മകനും മരുമകൾക്കും ചെറുമക്കൾക്കുമെല്ലാം തലവേദനയായി മാറുന്ന ഒരു വായാടി കഥാപാത്രം. ലീലാമ്മയുടെ കോപവും സന്തോഷങ്ങളും നൊമ്പരങ്ങളുമെല്ലാം സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകർക്കു രസിച്ചു എന്നു നിസംശയം പറയാം. മൂശേട്ട സ്വഭാവമാണെങ്കിലും ഇങ്ങനെയൊരു എനർജെറ്റിക് മുത്തശി നമ്മുടെ വീട്ടിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഓരോ പ്രേക്ഷകനും അറിയാതെ ആശിച്ചുപോകും .

രാജിനി ചാണ്ടിയെന്ന ആലുവ സ്വദേശിയായ 65കാരിയാണ് ലീലാമ്മയായി വേഷമിട്ടത്. ഇത് ഇവരുടെ ആദ്യ സിനിമയാണെന്നു വിശ്വസിക്കാനേ ആവില്ല. കാരണം അത്രയ്ക്കും അതിശയിപ്പിക്കുന്നുണ്ട് രാജിനി ചാണ്ടി എന്ന പുത്തൻ നായിക. വളരെ വെടിപ്പോടെ തന്നിലെ കഥാപാത്രം കലക്കനാക്കി ഈ കളർഫുൾ മുത്തശി എന്നു പറയാം. ശരിക്കും കിടിലൻ തന്നെ ഈ മുത്തശി ... രാജിനിയെന്ന മുത്തശിയുടെ വിശേഷങ്ങളിലേക്ക്...
മുത്തശി ഗദയിലേക്ക്

‘60നും 70നും മധ്യേ പ്രായമുള്ള അഭിനയിക്കാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടുക’ എന്നൊരു പത്രപ്പരസ്യം വന്നിരുന്നു. ആലുവയിലെ ഒരു ഹെൽത്ത് ക്ലബിൽ എന്നും രാവിലെ പോകുന്നയാളാണു ഞാൻ. അവിടത്തെ അനിലാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. എനിക്കിതിനോടൊന്നും താത്പര്യമില്ല എന്നു ഞാൻ മറുപടി പറഞ്ഞു. എന്റെയും ജൂഡിന്റെയും സുഹൃത്താണ് മജു എന്നൊരു പയ്യൻ. മജുവാണ് ജൂഡിനോട് എന്നെപ്പറ്റി പറഞ്ഞത്. ജൂഡ് തന്റെ സിനിമയിലെ മുത്തശിയെന്ന കഥാപാത്രത്തെ തെരയുന്ന സമയമായിരുന്നു അത്. അതെന്റെയൊരു ഭാഗ്യമായിരുന്നു എന്നുവേണം പറയാൻ.

അങ്ങനെ ജൂഡ് എന്നെ കാണാൻ വന്നു. മജു നേരത്തെ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു, ആന്റി ഒരുങ്ങിയൊന്നും ഇരിക്കേണ്ട, സാധാരണ വീട്ടിലിരിക്കുന്ന പോലെ തന്നെയിരുന്നാൽ മതിയെന്ന്. ഞാൻ സാധാരണ പാന്റ്സും ബനിയനും ഒക്കെയിട്ടാണ് ആലുവയിലൂടെ കറങ്ങാറുള്ളത്. വീട്ടിലും അങ്ങനെ തന്നെയാണ്. ജൂഡ് വരുമ്പോൾ തലമുടിയൊക്കെ വെറുതേ കെട്ടി പാന്റ്സും ബനിയനുമിട്ടാണിരുന്നത്. എനിക്കു തോന്നുന്നത് ജൂഡിന് ഇഷ്‌ടപ്പെട്ടത് എന്റെ ആ വേഷവും എന്റെ ആ അപ്പിയറൻസുമാണെന്നാണ്. ചെറിയൊരു സ്ക്രിപ്റ്റുമായാണ് ജൂഡ് അന്നു വന്നത്. പിറ്റേന്ന് ഫുൾ സ്ക്രിപ്റ്റുമായി ജൂഡ് വന്നു. രണ്ടു മാസത്തിനകം ഞാൻ സിനിമയിൽ അഭിനയിച്ചു. അതാണ് സംഭവിച്ചത്.

അഭിനയത്തിൽ മുൻപരിചയം

അഭിനയരംഗവുമായി എനിക്കു യാതൊരുവിധ ബന്ധവും ഇല്ലായിരുന്നു. പക്ഷേ, എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വ്യക്‌തിയാണു ഞാൻ. ആലുവയിൽ ഞങ്ങൾ പ്രഫഷണൽ റിട്ടയേർഡായവർക്ക് ഒരു ക്ലബ്ബുണ്ട്. അവിടെ വിശേഷദിവസങ്ങളിൽ ഞാനും എന്റ മാപ്പിളയും (ഭർത്താവും) ഡാൻസ് കളിക്കുകയൊക്കെ ചെയ്തിരുന്നു. അങ്ങനെ ചില വേഷങ്ങൾ കെട്ടിയതല്ലാതെ സീരിയസായ ഒരു ആർട്ടിസ്റ്റ് ഒന്നുമല്ലായിരുന്നു. എന്തു പറഞ്ഞാലും നോ എന്നു പറയുന്നത് എന്റെ രീതിയല്ല.

ആദ്യമായി കാമറയ്ക്കു മുന്നിൽ

ജൂഡ് തന്ന സപ്പോർട്ടാണ് ഏറ്റവും വലുത്. ആന്റി പേടിക്കുകയോ വിഷമിക്കുകയോ വേണ്ട നമുക്ക് അടിച്ചു പൊളിക്കാം എന്നൊരു ആത്മവിശ്വാസം ആദ്യമേ ജൂഡ് എനിക്കു തന്നിരുന്നു. ആദ്യം തന്നെ എന്നോടു പറഞ്ഞത് അഭിനയിക്കുമ്പോൾ കാമറയിലേക്കു നോക്കണ്ട എന്നാണ്. കാമറ അവിടെ ഉണ്ടെന്നൊരു തോന്നലേ എനിക്കില്ലായിരുന്നു. അതുകൊണ്ടാവും എനിക്കിത് ഇത്ര ഈസിയായി ചെയ്യാൻ കഴിഞ്ഞത്. യൂണിറ്റിലുള്ള നൂറിലധികം പേർ എന്നെ നോക്കുന്നു, അവർ എന്തു പറയുന്നു എന്നൊരു കോംപ്ലക്സും എനിക്കില്ലായിരുന്നു. അതായിരിക്കാം എന്നെ ഇങ്ങനെ അഭിനയിക്കാൻ സഹായിച്ചത്. പിന്നെ സെറ്റിലുണ്ടായിരുന്നവരുടെ സപ്പോർട്ട് വളരെ വലുതായിരുന്നു. ജൂഡും ഭാഗ്യലക്ഷ്മിയും വിനോദ് ഇല്ലമ്പള്ളിയും തുടങ്ങി എല്ലാവരും വലിയ സപ്പോർട്ടാണ് നൽകിയത്.

പിന്നീടാണ് ലെനയും സുരാജും വന്നത്. സുരാജ് വന്നപ്പോൾ തന്നെ അമ്മച്ചീ... എന്നു വിളിച്ചുകൊണ്ടാണ് വന്നത്. അന്നു മുതൽ സുരാജ് എന്റെ പുത്രനായാണ് എനിക്കു തോന്നിയത്. വലിയ താരങ്ങൾക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന തോന്നൽ അതുകൊണ്ടു തന്നെ എനിക്കു തോന്നിയില്ല. അവരുടെ എല്ലാം അമ്മച്ചിയായിരുന്നു ഞാൻ. ഒരു നടി ജനിക്കുന്നത് സ്വന്തം മിടുക്കു കൊണ്ടു മാത്രമല്ല, ഇവരുടെ എല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമാണ്.

65–ാം വയസിലും

ഞാൻ എന്നും രാവിലെ നാലിന് എഴുന്നേൽക്കും. അഞ്ചു മണിക്ക് ആലുവ ടൗണിലെ ഹെൽത്ത് ക്ലബിലെത്തും. 6.30 വരെ ഞാനവിടെ എക്സർസൈസ് നടത്തും. എല്ലാവിധ എക്സർസൈസും ചെയ്യും. 65 വയസുള്ള ഒരമ്മച്ചി ഇങ്ങനെ ചെയ്യുന്നത് അവർക്കും പ്രചോദനമാണ്. ആന്റി വന്നാൽ മതി, അതു ഞങ്ങൾക്കൊരു പോസിറ്റീവ് എനർജിയാണെന്ന് അവർ പറയാറുണ്ട്. അതുകഴിഞ്ഞ് വീട്ടിലെത്തി അടുക്കളയിലെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണു ചെയ്യുന്നത്. ഞാനും എന്റെ മാപ്പിളേം മാത്രമേ വീട്ടിലുള്ളു. സാധാരണ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുന്നത് ആണുങ്ങളാണ്. പക്ഷേ ഇതെല്ലാം ഇപ്പോഴും ചെയ്യുന്നത് ഞാനാണ്. യു ഗോ ആൻഡ് ഡു ഇറ്റ് എന്നു പറഞ്ഞ് അതിനെല്ലാമുള്ള ഒരു സ്വാതന്ത്ര്യം കല്യാണം കഴിഞ്ഞപ്പോൾ തന്നെ എന്റെ ഭർത്താവ് എനിക്കു തന്നിരുന്നു. അദ്ദേഹത്തിന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു.

റീടേക്കുകൾ

ചിത്രീകരണത്തിനിടെ റീടേക്ക് എടുക്കാൻ പറയുമ്പോൾ എനിക്കു വ്യക്‌തിപരമായി ഒരു വിഷമവും തോന്നിയിട്ടില്ല. പക്ഷേ എനിക്കു വേണ്ടി 80 കിലോയിലേറെ ഭാരമുള്ള കാമറയും മറ്റു സാമഗ്രികളുമൊക്കെ എടുത്തു നടക്കുന്നവരുടെ കഷ്‌ടപ്പാടോർത്താണു വിഷമം തോന്നിയത്. എനിക്കു വേണ്ടി അവർ നടത്തുന്ന കഷ്‌ടപ്പാടു കണ്ടപ്പോൾ അയ്യോ... സോറി മോനേ എന്നൊക്കെ ഞാൻ പറയുമായിരുന്നു. സാരമില്ല അമ്മച്ചി... ഇതൊക്കെയാണ് സിനിമ എന്നാണ് അവർ അപ്പോൾ മറുപടി പറഞ്ഞത്.

രസകരമായ അനുഭവം

ഞാൻ ആദ്യമായാണ് അഭിനയിക്കുന്നതെന്നു സെറ്റിലുള്ള എല്ലാവർക്കുമറിയാം. ഞാൻ ഒരു ഷോട്ട് നന്നായി ചെയ്യുമ്പോൾ അവരുടെ ഒരു കൈയടി, അവരുടെ ഒരു സന്തോഷം അതു ഞാൻ അനുഭവിച്ചറിഞ്ഞു. ആ ഒരു പോസിറ്റീവ് എനർജി കിട്ടിയതു കൊണ്ടാണ് എനിക്കിതു നന്നായി ചെയ്യാൻ കഴിഞ്ഞത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജൂഡ് പറഞ്ഞത് കൈയടിച്ചു ഞങ്ങൾ മടുത്തു എന്നാണ്.

ഫീഡ്ബാക്ക്

സിനിമ പുറത്തിറങ്ങിയ ശേഷം എല്ലാവരും അഭിനന്ദനമാണ് നൽകിയത്. എന്റെ കുടുംബത്തിലുള്ള ചില മുതിർന്നവർ ചോദിച്ചത്, എടീ നിന്നെ കണ്ടിട്ടാണോ ഇതിന്റെ തിരക്കഥ എഴുതിയതെന്നാണ്. അവൾ എപ്പോഴും ഇങ്ങനെയല്ലേ അതുകൊണ്ട് അവൾക്ക് അഭിനയിക്കേണ്ടി വന്നില്ലല്ലോ എന്നാണ് എന്റെയൊരു അമ്മായി പറഞ്ഞത്. എന്റെയൊരു സഹോദരൻ പറഞ്ഞത് ഇത്രയ്ക്കും ദേഷ്യപ്പെടുന്ന വേഷമൊന്നും ഇനി ചെയ്യരുത്, എനിക്കു നിന്നെ ഇങ്ങനെ കാണാൻ വയ്യ എന്നും പറഞ്ഞു. അതിന്റെ അർഥം ഞാൻ നന്നായി ചെയ്തു എന്നല്ലേ എന്നു ഞാനപ്പോൾ സഹോദരനോടു തിരിച്ചുചോദിച്ചു.

സിനിമയിൽ നിന്നു തികച്ചും വ്യത്യസ്തം

സിനിമയിലെ മുത്തശിയിൽ നിന്നു യഥാർഥ ജീവിതത്തിൽ തികച്ചും വ്യത്യസ്തയാണ് ഞാൻ. പൊതുവഴിയിൽ ഒരാൾ തുപ്പുന്നതും മൂത്രമൊഴിക്കുന്നതും വേസ്റ്റിടുന്നതും കണ്ടാൽ ഞാൻ തീർച്ചയായും പ്രതികരിച്ചിരിക്കും. അങ്ങനെയൊരു ക്വാളിറ്റി എന്നിലുണ്ടെന്നു കണ്ടുപിടിച്ചതു ജൂഡാണ്. അതുകൊണ്ടാവാം ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെക്കൊണ്ടാവും എന്നു ജൂഡിനു തോന്നിയത്.

ചട്ടയും മുണ്ടും

സാധാരണ ഒഫീഷ്യലായി ഞാൻ ഉപയോഗിക്കുന്നതു സാരിയാണ്. അല്ലാത്തപ്പോഴൊക്കെ കാഷ്വലായി ഞാൻ ഉപയോഗിക്കുന്നത് പാന്റ്സും ബനിയനുമാണ്. സൽവാർ ഇടാറില്ല, എനിക്കിഷ്‌ടമില്ല. ആലുവയിലൂടെയൊക്കെ ഞാൻ നടക്കുന്നത് പന്റ്സും ബനിയനുമിട്ടാണ്.

സ്പോർട്സ്

സ്പോർട്സായിരുന്നു എന്റെ ഇഷ്‌ടയിനം. രണ്ടു വർഷം മുമ്പു വരെ ആലുവ വൈഎംസിഎയിൽ ബാഡ്മിന്റൺ കളിക്കുമായിരുന്നു. ഞാൻ ഒരൊറ്റ ലേഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരുടെയും ആന്റിയായിരുന്നു ഞാൻ. പിന്നെ ഡോക്ടർ പറഞ്ഞപ്പോഴാണ് അതു നിർത്തിയത്. വയസ് പത്തറുപത്തഞ്ചായില്ലേ, വല്ല വീഴുകയോ മറ്റോ ചെയ്താൽ, കൈയോ കാലോ ഒടിഞ്ഞാൽ അതു പൂർവസ്‌ഥിതിയിലാകാൻ പാടായിരിക്കും എന്നു പറഞ്ഞതുകൊണ്ടാണ് അതെല്ലാം നിർത്തിയത്.

ആലുവ സ്വദേശിയായ രാജിനി ചാണ്ടി പഠിച്ചതും വളർന്നതുമെല്ലാം തൊടുപുഴയിലാണ്. പിതാവ് ചാണ്ടി എ. പാറയിൽ തൊടുപുഴ സെന്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. അമ്മ റോസി. പത്താം ക്ലാസ് വരെ രാജിനി ഈ സ്കൂളിൽ തന്നെയാണു പഠിച്ചത്. പിന്നീടു തൊടുപുഴ ന്യൂമാൻ കോളജിൽ പ്രീഡിഗ്രി. പാലാ അൻഫോൻസാ കോളജിൽ ഡിഗ്രി പഠനവും വിജയകരമായി പൂർത്തിയാക്കി. ഡിഗ്രിക്കു ശേഷം മുംബൈയിൽ ബാങ്ക് ഉദ്യോഗസ്‌ഥനായ വി.വി. ചാണ്ടിയെ വിവാഹം കഴിച്ചു. പിതാവിന്റെയും ഭർത്താവിന്റെയും പേര് ചാണ്ടി എന്നായതിനാൽ തനിക്കു പേരു മാറേണ്ടി വന്നിട്ടില്ലെന്നു രാജിനി പറയുന്നു. 26 കൊല്ലം മുംബൈയിലായിരുന്നു ജീവിതം. ഇപ്പോൾ നാട്ടിൽ. ഏകമകൾ സീന ഭർത്താവ് ടോമി, മക്കളായ നികിത, അലക്സ്, സോഫിയ എന്നിവർക്കൊപ്പം കലിഫോർണിയയിലാണ് സ്‌ഥിരതാമസം.

പ്രദീപ് ഗോപി