മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്‌ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി ഇപ്പോൾ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം തനി മലയാളി ആയിക്കഴിഞ്ഞു. ഈ ഇഷ്‌ടങ്ങൾ തന്നെയാണ് ലക്ഷ്മിയെന്ന ഫ്രഞ്ചുകാരി പെൺകുട്ടിയെ മലയാളത്തിന്റെ മരുമകളാക്കി മാറ്റിയതും. ലക്ഷ്മി ആദ്യമായി നായികാവേഷത്തിലെത്തിയ ഓലപ്പീപ്പി എന്ന ചിത്രം കഴിഞ്ഞയാഴ്ച തീയറ്ററുകളിലെത്തി. അതിന്റെ ത്രില്ലിലാണ് താരം ഇപ്പോൾ.

ഒരു തനി മലയാളിയായി മാറിയ ലക്ഷ്മിക്ക് ഇനിയും ഒരു മോഹം ബാക്കിയാണ്. അഭിനയിച്ച സിനിമകളിലെല്ലാം വിദേശവനിതയുടെ വേഷം ചെയ്ത ലക്ഷ്മിക്ക് ഒരു മലയാളി പെൺകുട്ടിയായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ മോഹം. അമൽ നീരദിന്റെ ബിഗ് ബിയിലെ ഭഒരു ഗാനരംഗത്ത് ഭരതനാട്യച്ചുവടുകൾ വച്ചുകൊണ്ടാണ് ലക്ഷ്മി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ആറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ബാംഗ്ലൂർ ഡെയ്സ്, സോൾട്ട് മാംഗോ ട്രീ എന്നീ ചിത്രത്തിലൂടെ അഭിനേത്രി എന്ന നിലയിലും കൂടുതൽ ജനശ്രദ്ധ നേടിയ ലക്ഷ്മി കൈനിറയെ ചിത്രങ്ങളുമായി ഇപ്പോൾ തിരക്കിലാണ്.

ഫ്രാൻസിലെ പ്രോവൻസ് സ്വദേശികളായ ഈവിന്റെയും പത്രേസ്യയുടെയും മൂത്ത മകളായാണു ലക്ഷ്മിയുടെ ജനനം. മറിയം സോഫിയ ലക്ഷ്മി എന്നാണ് യഥാർഥ നാമം. ഈവ് നാടക കലാകാരനും കവിയുമാണ്, പത്രേസ്യ ശില്പിയും. ഭാരത സംസ്കാരത്തോടും ഇവിടത്തെ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് ഇവർ മകൾക്ക് ലക്ഷ്മി എന്നും ഇളയ മകനു നാരായണൻ എന്നും നാമകരണം ചെയ്തത്. ഫ്രാൻസിലെ ക്ലാസിക് കലകൾ ചെറുപ്പത്തിൽ തന്നെ പഠിച്ച ലക്ഷ്മി തന്റെ ഏഴാം വയസിലാണ് മാതാപിതാക്കൾക്കൊപ്പം ആദ്യമായി ഇന്ത്യയിൽ വരുന്നത്.

ആ യാത്രയ്ക്കിടയിൽ കണ്ട ഭരതനാട്യം ലക്ഷ്മിയെ ഏറെ ആകർഷിച്ചു. ഒൻപതാം വയസ് മുതൽ ഫ്രാൻസിൽ ഭരതനാട്യപഠനം തുടങ്ങി. അവിടെ ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകൾ അഭ്യസിച്ച ലക്ഷ്മി പിന്നീട് ഇന്ത്യയിലെത്തി. ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലും അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും വർഷങ്ങളോളം നൃത്തം അഭ്യസിച്ചു. ചിത്രകലയിലും തല്പരയാണ് ഈ കലാകാരി. നൃത്തത്തിൽ നിറഞ്ഞുനിന്നപ്പോൾ പ്രശസ്ത മൃദംഗ വാദകൻ തിരുവാരൂർ ഭക്‌തവത്സലമാണ് മറിയം സോഫിയയെ പാരീസ് ലക്ഷ്മി എന്നു വിളിച്ചത്. കലാപ്രതിഭകളാൽ സമ്പന്നമായ പാരീസ് നഗരത്തിന്റെ പേരുകൂടെ ലക്ഷ്മിക്കൊപ്പം ഉണ്ടാവട്ടെയെന്നാണ് തിരുവാരൂർ ഭക്‌തവത്സലം പറഞ്ഞത്.

വൈക്കം സ്വദേശി പരമേശ്വരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനും പ്രശസ്ത കഥകളി നടനുമായ പള്ളിപ്പുറം സുനിലാണ് പാരീസ് ലക്ഷ്മിയുടെ ഭർത്താവ്. വൈക്കത്ത് കലാശക്തി ഇന്റർനാഷണൽ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനം നടത്തുകയാണ് ലക്ഷ്മിയും ഭർത്താവും. ‘‘1998ൽ ഫോർട്ട് കൊച്ചിയിൽ സുനിലിന്റെ കഥകളി കാണാൻ കുടുംബസമേതം ഞങ്ങൾ ഫ്രാൻസിൽ നിന്നെത്തി. അന്ന് എനിക്ക് ഏഴു വയസ്. കഥകളിയും നൃത്തവും ഞങ്ങളെ അടുപ്പിച്ചു. ഇടയ്ക്ക് ചേട്ടനെ കാണാൻ വന്നു. ചേട്ടൻ അവിടേക്കും വന്നു. രണ്ടു കുടുംബങ്ങളും പരസ്പരം നല്ല സൗഹൃദത്തിലായി. വർഷങ്ങൾ കഴിഞ്ഞ് ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ലോകത്തിലെ ഏറ്റവും മികച്ച ഭാര്യാഭർത്താക്കൻമാർ ഞങ്ങളായി രിക്കും.’’ മലയാളത്തിന്റെ മരുമകളായിത്തീർന്നത് എങ്ങനെയെന്ന ചോദ്യത്തിന് പാരീസ് ലക്ഷ്മിയുടെ മറുപടി ഇതായിരുന്നു.

ഇന്ത്യൻ സംസ്കാരം എനിക്ക് ഇഷ്‌ടമാണ്, മലയാളികളെയും. ഞാൻ ഒരു മലയാളിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഞങ്ങളുടെ വിവാഹവും വൈക്കത്തപ്പനു മുന്നിലായി രുന്നു. ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ചു ഭകൃഷ്ണമയം’ നൃത്തരൂപത്തിനു തുടക്കമിട്ടു. ചേട്ടനും ഞാനും ഒത്തുചേരുന്നതാണ് കൃഷ്ണമയം. നൃത്തമില്ലാതെ എനിക്ക് ജീവിതമില്ല. ഈ തിരക്കിനിടെയാണ് അഭിനയം– ലക്ഷ്മി പറഞ്ഞു

ലക്ഷ്മിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്...

പുതിയ ചിത്രങ്ങൾ

ഓലപ്പീപ്പി എന്ന സിനിമ കഴിഞ്ഞയാഴ്ച റിലീസായി. ബിജു മേനോന്റെ നായികയായാണ് ഈ സിനിമയിൽ അഭിനയിച്ചത്. ഈ സിനിമയിലും ഒരു അമേരിക്കൻ വനിതയായാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ മുഖ്യവേഷത്തിലെത്തുന്ന നവൽ എന്ന ജുവൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലൊരു ഇറാനിയൻ സ്ത്രീയായാണ് എത്തുന്നത്. പിന്നെ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മുരളി ഗോപി, ജയസൂര്യ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ടിയാൻ എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള വേഷമാണ്. ഇതിന്റെ ചിത്രീകരണം പൂർത്തിയായി.

മലയാളിപ്പെൺകുട്ടി

ഞാൻ സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഫോറിൻ കാരക്ടറായിരുന്നു. ഇനി ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ തുടർച്ചയായി ചെയ്യാൻ ആഗ്രഹമില്ല. ഇന്ത്യൻ പെൺകുട്ടിയായി അഭിനയിക്കാൻ എന്നെ ആരും വിളിക്കുന്നില്ല. മലയാളിപ്പെൺകുട്ടിയായിത്തന്നെ ഒരു മലയാളസിനിമയിൽ അഭിനയിക്കണമെന്നത് എന്റെയൊരു വലിയ ആഗ്രഹമാണ്.

കേരളം

കേരളം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞാനിപ്പോൾ ഇവിടെത്തന്നെയാണ്. ഫ്രാൻസിലേക്ക് ഇപ്പോൾ പോകുന്നതു വളരെ ചുരുക്കമാണ്. വല്ലപ്പോഴും അങ്ങോട്ടു പോയാലും കുറച്ചുദിവസം കഴിയുമ്പോൾ ഇങ്ങോട്ടു തന്നെ എത്രയും പെട്ടെന്നു തിരിച്ചുപോരാൻ തോന്നും.

നൃത്തം

ഭരതനാട്യമാണ് കൂടുതലായും സ്റ്റേജുകളിൽ ചെയ്യുന്നത്. ഭരതനാട്യം കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. പിന്നെ ഫ്രാൻസിൽ നിന്നു ബാലെയിൽ ട്രെയിനിംഗ് നേടിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ഒരു സ്കൂളിൽ ഞാൻ ബാലെ പഠിപ്പിക്കുന്നുണ്ട്. ഞാനും ചേട്ടനും ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ചു ഭകൃഷ്ണമയം’ നൃത്തരൂപം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണഭഗവാന്റെ ആറു കഥകളാണ് കൃഷ്ണമയത്തിലൂടെ പറയുന്നത്. ഇതിൽ രാധയായും ഗോപികയായും പഞ്ചാലിയായുമൊക്കെ ഞാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രോഗ്രാം ഇവിടെയും വിദേശത്തും ചെയ്യുന്നുണ്ട്.

അഭിനയം

നൃത്തവും അഭിനയവും എനിക്ക് ഒരുപോലെയാണ്. ഞാനൊരു പെർഫോമിംഗ് ആർട്ടിസ്റ്റാണല്ലോ. അതുകൊണ്ടു നൃത്തവും അഭിനയവും എല്ലാം എനിക്ക് ഒരുപോലെയാണ്. രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകും. എന്റെ ജീവിതം പെർഫോമിംഗിനു വേണ്ടിയുള്ളതാണ്. അതാണ് എന്റെ പാഷൻ.

മലയാളം

ധാരാളം കുട്ടികളെ ഞാനിവിടെ ഭരതനാട്യവും ബാലെയുമൊക്കെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്കു പെട്ടെന്നു മലയാളം പഠിക്കാനും നല്ലതുപോലെ സംസാരിക്കാനും പറ്റിയത്. പിന്നെ ചേട്ടന്റെ വീട്ടിലുള്ളവരുമായുള്ള ആശയവിനിമയവും മലയാളം പഠിക്കാൻ ഏറെ സഹായിച്ചു.

കുട്ടികൾ

വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായി. ഇപ്പോൾ കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കരിയറിൽ നല്ല സമയമാണ്. നൃത്തം അവതരിപ്പിക്കുന്നതിനും സിനിമയിൽ അഭിനയിക്കുന്നതിനും കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ട്. ഇതിനെല്ലാം ഭർത്താവിന്റെ വീട്ടിൽ നിന്നു നല്ല സപ്പോർട്ടാണ് ലഭിക്കുന്നത്. ഇപ്പോൾ കരിയറിനു പ്രാധാന്യം കൊടുക്കുന്നതിനാൽ കുട്ടികളെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിട്ടില്ല.

പ്രദീപ് ഗോപി