പഴമയുടെ വില
വാമൊഴിയും വരമൊഴിയുമാണു ചരിത്രം. പഴമയുടെ ശേഷിപ്പുകൾ അതിന്റെ പൂർണതയും. അവയുടെ അടയാളപ്പെടുത്തലുകളാണു രേഖകൾ. സത്യമെന്നതിന്റെ തെളിവുകൾ. പാരമ്പര്യത്തിന്റെ നേർസാക്ഷ്യങ്ങൾ. ചെപ്പേടും താളിയോലയും കല്ലെഴുത്തും അമൂല്യമാണ്. പഴഞ്ചെനെന്നു പറഞ്ഞു തള്ളുന്നതെല്ലാം നിധി കുംഭങ്ങളാണ്. പൂർവികരുടെ ജീവിതമാണത്. വിശുദ്ധമായി കരുതേണ്ടത്. ഭദ്രമായി സൂക്ഷിക്കേണ്ടത്. തലമുറകളുടെ അഭിമാനം. ആർക്കും വിലയിടാനാവില്ല. പഴക്കമാണു മൂല്യത്തിന്റെ അളവുകോൽ. പഴകുന്തോറും മൂല്യം കൂടും. അതിൽ കഥയും കവിതയുമുണ്ട്. നാടും നഗരവുമുണ്ട്. ആചാരവും അനുഷ്ഠാനവുമുണ്ട്. ദൈവവും വിശ്വാസവുമുണ്ട്. കുടുംബവും ജീവിതശൈലിയുമുണ്ട്. കൊടുക്കലും വാങ്ങലുമുണ്ട്. ഒന്നു തൊട്ടാൽ ഒരു കാലഘട്ടം മുഴുവൻ കൺമുന്നിലെത്തും. ഇതറിയുന്നവർ ചുരുക്കം. അറിഞ്ഞവർ ആവേശഭരിതരാകും.

ചരിത്രത്തിലേക്കുള്ള വഴികാട്ടികളാണു മ്യൂസിയവും ആർക്കൈവ്സും. എഴുതിയതെല്ലാം ആർക്കൈവ്സുകളിൽ. പണിതുണ്ടാക്കിയതെല്ലാം മ്യൂസിയങ്ങളിൽ. രണ്ടും പരസ്പര പൂരകങ്ങൾ. ചെന്നെത്തുന്നതു പഴമയുടെ അതിശയങ്ങളിലും ആശ്ചര്യങ്ങളിലും. ഒന്നുകണ്ടാൽ പൂർവികരെക്കുറിച്ചുള്ള അഭിമാനം വാനോളമുയരും. നിലവറകളിലെ മാറാലകളിൽ മറയേണ്ടവയല്ല. പീഠത്തിൽ കൊളുത്തിവച്ച ദീപംപോലെ തിളങ്ങേണ്ടവ. ഒന്നും എറിഞ്ഞു കളയാനുള്ളതല്ല. എല്ലാം സൂക്ഷിക്കപ്പെടേണ്ടത്. ഇന്നലെകൾ പ്രധാനപ്പെട്ടതാണ്. കാരണം ഇന്നുണ്ടാകുന്നത് ഇന്നലെകളിൽ നിന്നാണ്. പിതാവില്ലാതെ പുത്രനില്ല. പിതാവിന്റെ തുടർച്ചയാണു പുത്രൻ.

പഴമയുടെ പ്രൗഢി

പഴമയുടെ പ്രൗഢി ആവോളമുണ്ട് എറണാകുളം–അങ്കമാലി അതിരൂപതയുടെ മ്യൂസിയത്തിനും ആർക്കൈവ്സിനും. മേജർ ആർച്ച്ബിഷപ്പ്സ് ഹൗസിനോടു ചേർന്നുള്ള കാത്തലിക്ക് ആർട്ട് മ്യൂസിയത്തിലുള്ളതെല്ലാം വിവിധ ദേവാലയങ്ങളിൽനിന്നു കണ്ടെടുത്തവ. അല്ലെങ്കിൽ വ്യക്‌തികളുടെ സംഭാവന. പലതിനും നൂറ്റാണ്ടുകളുടെ പഴക്കം. അകപ്പറമ്പ് പള്ളിയുടെ ഭിത്തിക്കുള്ളിൽ നിന്നു കിട്ടിയ പരിശുദ്ധ കന്യാമറിയത്തന്റെ രൂപം മ്യൂസിയത്തിലിരുന്നു നമ്മെ നോക്കി പുഞ്ചിരിക്കും. ഇലച്ചാറും പഴച്ചാറും കൊണ്ടു നിറംകൊടുത്ത രൂപങ്ങൾക്കു വല്ലാത്ത ദൃശ്യഭംഗി. 1810–ൽ നിർമിച്ച സക്രാരിയുടെ കൊത്തുപണികളിൽ ജീവൻ തുടിക്കുന്നു. 1854–ലാണ് മാതാവ് അമലോത്ഭവയാണെന്നു മാർപാപ്പ പ്രഖ്യാപിച്ചത്. അതിന്റെ ഓർമയ്ക്കായി ആരോ വരച്ച ചിത്രം കിട്ടിയതു മട്ടാഞ്ചേരിയിൽ നിന്ന്. കണ്ടെത്തിയതു സുറിയാനി വായിക്കാനറിയാവുന്ന സായിപ്പും. അദ്ദേഹമതു വിലകൊടുത്തു വാങ്ങി. പിന്നെ മ്യൂസിയത്തിനു സമ്മാനിച്ചു. തല്ലിപ്പൊളിക്കുമ്പോൾ പഴയതെല്ലാം വിറ്റുതുലയ്ക്കരുതെന്ന ഓർമപ്പെടുത്തലായി അത്. പഴയ പള്ളികൾ വിശ്വാസ പൈതൃകങ്ങളുടെ ഇരിപ്പിടങ്ങളാണ്. രേഖകളില്ലെങ്കിലും ശേഷിപ്പുകൾ പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്. അത്ര വലുതാണു പഴമയുടെ വില.

ചോര പൊടിയുന്ന ക്രൂശിതരൂപം

രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ക്രൂശിതരൂപത്തിൽ നിന്നു ചോര പൊടിയുംപോലെ. മനുഷ്യരക്‌തത്തിൽ ചില രാസവസ്തുക്കൾ ചേർത്താണു ചോരപ്പാടുകൾ വരച്ചിരിക്കുന്നത്. ആട്ടിൻ തോലിലെഴുതിയ പഴയനിയമത്തിലെ പഞ്ചഗ്രന്ഥിക്ക് 800 വർഷത്തിന്റെ പഴക്കം. അറിയാതെ നമിച്ചുപോകും. വിലയിടാനാവാത്തത്. അതു മ്യൂസിയത്തിന്റെ ആഢ്യത്വം. 10–ാം നൂറ്റാണ്ടു മുതലുള്ള നാണയങ്ങൾ, പഞ്ചലോഹ പ്രതിമകൾ, ഒരുകിലോ വരെ തൂക്കമുള്ള വെള്ളിക്കാസകൾ, മണിക്കാസകൾ, സ്ലീവാക്കൊടി. അദ്ഭുതവും അഭിമാനവും ജനിപ്പിക്കുന്ന കാഴ്ചകൾ. മാതാവിന്റെ ചിത്രത്തിനു വല്ലാത്ത ദൃശ്യാനുഭവം. വെള്ളി, സ്വർണ നൂലുകളിൽ തിളങ്ങുന്ന കുർബാന ക്കുപ്പായങ്ങൾ. വിവാഹവേളയിൽ വധൂവരന്മാർ അണിഞ്ഞിരുന്ന ആഭരണങ്ങൾ. പടയോട്ടക്കാലത്ത് ടിപ്പു സുൽത്താൻ തകർത്ത ദേവാലയങ്ങളിൽ നിന്നുള്ള ശേഷിപ്പുകൾ. നിർനിമേഷരായി നിന്നുപോകും. കാരണവന്മാരുടെ മിടുക്കിൽ അതിശയം കൂറും.

രേഖയാണു സത്യം

ആർക്കൈവ്സിലേക്കുള്ള രേഖകളുടെ കണ്ടെത്തൽ ശ്രമകരമാണ്. എന്നാൽ രസകരവും. വായിച്ചറിയുമ്പോൾ അദ്ഭുതം തോന്നും. ഒരു കാലഘട്ടം മുഴുവൻ മുന്നിൽ തുറന്നുവരും. ആലുവ ചന്തപ്പള്ളി സ്‌ഥാപിച്ചത് എഡി 1815ൽ. എന്നാൽ, തെളിവൊന്നുമില്ല. അപ്രതീക്ഷിതമായി 1836–ൽ എഴുതിയ ഒഴുക (സമ്മതപത്രം) കിട്ടി. പള്ളിയുടെ പണി കഴിഞ്ഞ് 21–ാം വർഷം എഴുതിയത്. അതിലെല്ലാമുണ്ട്. പള്ളി പണിയാൻ ഭൂമി കൊടുത്തതു മുതൽ പണി തീർന്നതുവരെയുള്ള നാൾവഴി. തലമുറകൾ കൈമാറിയ കേട്ടുകേൾവി സത്യമായി. ചരിത്രത്തിന് ആധികാരികതയും.

മാർ ലൂയീസ് പഴേപറമ്പിലിന്റെ സ്വകാര്യ ശേഖ രത്തിൽ അപൂർവ വസ്തുക്കൾ ഏറെയുണ്ടാ യിരുന്നു. അവ ലൈബ്രറിയിൽ വെറുതെ കൂട്ടി ഇട്ടിരുന്നു. ഒന്നിളക്കി പരിശോധിച്ചു. അമൂല്യമാ യതൊന്നു കൈയിൽ തടഞ്ഞു. 1563–ൽ എഴുതിയതും അവസാനത്തെ പേർഷ്യൻ ആർച്ച്ബിഷപ് മാർ ഏബ്രഹാം ഉപയോ ഗിച്ചതുമായ ‘‘നോമോകാനോൻ’’ –ഉദയംപേരൂർ സൂന്നഹദോസിനു മുമ്പു നിലവിലുണ്ടായിരുന്ന സഭാനിയമങ്ങൾ. അച്ചടി തോൽക്കുന്ന വടിവൊത്ത കൈപ്പട. മഴവെള്ളം വീണ് ആകെ നനഞ്ഞിരുന്നു. വെയിലത്തുവച്ചുണക്കി. അല്പംപോലും മങ്ങലേറ്റില്ല. പുറംചട്ടയിട്ട് അലമാരയിൽ വച്ചു. അങ്ങനെയിരിക്കെ 2002–ൽ ചരിത്രകുതുകിയായ ഹംഗറിക്കാരൻ പ്രഫ. സ്റ്റീഫൻ പേഴ്സൽ കൊച്ചിയിൽ വന്നു. കേരളത്തിലെ ക്രൈസ്തവ കൈയെഴുത്തു ശേഖരങ്ങളുടെ കാറ്റലോഗ് തയാറാക്കുകയായിരുന്നു ലക്ഷ്യം. എറണാകുളം–അങ്കമാലി അതിരൂപതയിലുമെത്തി. അലമാര യിലിരുന്ന ‘‘നോമോകാനോൻ’’ കണ്ട് ആദ്യം അമ്പരന്നു. പിന്നെ സന്തോഷംകൊണ്ടു തുള്ളിച്ചാടി. വർഷങ്ങളായി അന്വേഷിക്കുന്നതു കണ്ടുകിട്ടിയിരിക്കുന്നു. രണ്ടുതവണ അതിൽ മുത്തമിട്ടു. മടങ്ങുന്നതിനു മുമ്പു കുറെ ചിത്രങ്ങളുമെടുത്തു. ഗർഷിണി ഭാഷയിലാണ് എഴുത്ത്. സുറിയാനി അക്ഷരത്തിലുള്ള മലയാളം. വായിക്കണമെങ്കിൽ മലയാളവും സുറിയാനിയും അറിയണം. സുറിയാനിയിലെഴുതിയ നൂറിലേറെ മറ്റു രേഖകളും ലൈബ്രറിയിൽ നിന്നു കണ്ടെടുക്കാനായി.

കണക്കപ്പിള്ളയുടെ കത്ത്

കൊരട്ടിപ്പള്ളിയിലെ കണക്കപ്പിള്ളയായിരുന്ന ഗോവിന്ദമേനോൻ ഓലയിൽ മെത്രാനെഴുതിയ കത്ത് ആർക്കൈവ്സിലുണ്ട്. ആ കത്തിങ്ങനെ. ‘‘പിതാവേ, 35 വർഷമായി രണ്ടു പറ നെല്ലിനാണു ഞാൻ പള്ളിയിൽ ജോലി ചെയ്യുന്നത്. ജീവിതച്ചെലവ് ഏറിയതിനാൽ അതു നാലു പറയെങ്കിലുമാക്കിത്തരാൻ തിരുവുള്ളമുണ്ടാകണം’’. അനുവദിച്ചു നൽകിക്കൊണ്ട് ഓലയിൽ മെത്രാൻ എഴുതിയ മറുപടിയും അവിടെയുണ്ട്. തകർന്ന ഇല്ലം പുനരുദ്ധരിക്കാൻ 100 പറ നെല്ല് കടമായി അനുവദിക്കണമെന്നു പള്ളിയോട് ആവശ്യപ്പെടുന്ന നമ്പൂതിരിപ്പാടിന്റെ കത്തും നെല്ല് മാത്രമല്ല മറ്റു നിർമാണ സാമഗ്രികളും സഹായമായി നൽകി ക്കൊണ്ടുള്ള മറുപടിയും ആർക്കൈവ്സിനെ അലങ്കരിക്കുന്നു.

കൊരട്ടി –കിഴക്കുംമുറി, മംഗലശേരി ആയി മാറിയതിനു പിന്നിലും ഒരു കഥയുണ്ട്. 1940– ലാണ്. ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം പള്ളി പണിയാൻ മംഗലശേരി ഇല്ലം ഒരേക്കർ 28 സെന്റ് ഭൂമി ദാനം നൽകിയത്. മംഗലശേരി ഇല്ലം നൽകിയ ഭൂമിയിൽ നിർമിച്ച പള്ളിക്കു മംഗലശേരി പള്ളി എന്നു വിളിപ്പേരുണ്ടായി. കാലക്രമേണ കൊരട്ടി–കിഴക്കുംമുറി ഇല്ലാതായി. പകരം മംഗലശേരി പ്രചാരത്തിലായി. വീട്ടുപേര് അങ്ങനെ പള്ളിപ്പേരും നാട്ടുപേരുമായി. സ്‌ഥലം ദാനം ചെയ്തുകൊണ്ടു മംഗലശേരി ഇല്ലത്തെ ശങ്കരൻ നമ്പൂതിരി ഓലയിൽ എഴുതിയ ഒഴിവും പള്ളിക്കാരുടെ നന്ദിക്കത്തും കണ്ടെടുത്ത് ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്.

ആചാരങ്ങളിലെ കൗതുകം

എറണാകുളം ഇടപ്പള്ളി പള്ളിയിലെ തിരുനാൾ പ്രസിദ്ധമാണ്. അതിലേറെ കൗതുകമുണ്ട് അവിടത്തെ ആചാരങ്ങൾക്ക്. കൊടിയേറ്റിനുമുമ്പ് 101 പലഹാരങ്ങൾ പള്ളിമേടയിൽ പ്രസുദേന്തിമാർ നിരത്തും. പിന്നീട് വികാരിയച്ചനെ ക്ഷണിക്കും. തൊപ്പിയും വച്ചു വികാരിയച്ചൻ പലഹാരങ്ങൾ നിരത്തിയിരിക്കുന്നതു വന്നു കാണും. പ്രസുദേന്തിമാർ തിരുനാൾ നടത്താൻ അനുവദിക്കണമെന്ന് അപേക്ഷിക്കും. അനുമതി ലഭിച്ചാലുടൻ വികാരിയച്ചനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളി നടയിലേക്ക് ആനയിക്കും. പിന്നീടാണു കൊടിയേറ്റ്. പഴയകാലത്ത് ഇടപ്പള്ളി സ്വരൂപത്തിന്റെ അനുമതി വേണമായിരുന്നു തിരുനാളിന്. അതിന് 101 പലഹാരങ്ങളുമായി പള്ളിക്കാർ നാടുവാഴിയെ മുഖം കാണിക്കാൻ കൊട്ടാരത്തിലെത്തും. എല്ലാം കണ്ടു ബോധിക്കുന്ന നാടുവാഴി തിരുനാളിന് അനുമതി നൽകും. മാത്രമല്ല, കൊടിയേറ്റുന്നതിനു വലിയൊരു കമുകും മുറിച്ചു നൽകും. അത് ആഘോഷമായി പള്ളി മുറ്റത്തു കൊണ്ടുവന്നു നാട്ടും. അതിലാണു കൊടി ഉയർത്തുന്നത്. അതിന്റെ പ്രതീകമോ തുടർച്ചയോ ആണ് ഇപ്പോഴത്തെ ആചാരങ്ങൾ.

ഇല്ലത്തിന്റെ വല്ലായ്മ പരിഹരിക്കാൻ പണയ വസ്തുക്കളുമായെത്തിയ നമ്പൂതിരിയും പണയ വസ്തുക്കൾ വാങ്ങാതെ പണം നൽകുന്ന പള്ളിക്കാരുടെ സ്നേഹവും താളിയോലകളിലെ തിളങ്ങുന്ന അധ്യായ ങ്ങളാണ്. പണത്തിനു പള്ളി ബുദ്ധിമുട്ടിയ പ്പോൾ സഹായിച്ച നമ്പൂതിരിയോടുള്ള പ്രതിനന്ദി. നമ്പൂതിരിയുടെ ഏക്കറുകണക്കിനു വരുന്ന പുരയിടം പാട്ടത്തിനെടുത്തവർ പാട്ടത്തുക നൽകാതിരുന്ന തുമൂലമാണ് ഇല്ലം ബുദ്ധിമുട്ടിലായത്.

ആർക്കിവിസ്റ്റും ക്യുറേറ്ററും

റവ.ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് മ്യൂസിയവും ആർക്കൈവ്സും. തികഞ്ഞ ആർക്കിവിസ്റ്റും ക്യുറേറ്ററുമാണ് അദ്ദേഹം. രേഖകളും പഴമയുടെ ശേഷിപ്പുകളും സത്യമാണെന്ന് അദ്ദേഹത്തിനറിയാം. അതുമാത്രമാണു ചരിത്രത്തിലേക്കുള്ള വഴിയെന്നും. 2001–ലാണു ചുമതലയേറ്റത്. അതിരൂപതയുടെ അന്നത്തെ സഹായമെത്രാൻ മാർ തോമസ് ചക്യത്തിന്റെ നിർദേശം. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ആരും ആ പണി ഏറ്റെടുക്കില്ല. അത്രയ്ക്കു ശ്രമകരം. ക്ഷമയും സൂക്ഷ്മതയും ഏറെ വേണം. വലിയ അനുഭവസമ്പ ത്തൊന്നുമുണ്ടായിരുന്നില്ല പയ്യപ്പിള്ളിയച്ചന്. എന്നാൽ, ചരിത്രം ഇഷ്ടമായിരുന്നു. പഴമയുടെ ശേഷിപ്പുകളെ മണിക്കൂറുകളോളം നോക്കിയിരിക്കും. അതിനൊരു മടുപ്പുമില്ല. കാരണവന്മാർ തൊട്ടതെല്ലാം അദ്ദേഹത്തിനു പൊന്നാണ്. 1997–ൽ ഇടപ്പള്ളി പള്ളിയിൽ കൊച്ചച്ചനായിരുന്നപ്പോഴാണു ചെറിയപള്ളി മ്യൂസിയമാക്കിയത്. അതുമാത്രമായിരുന്നു മുൻപരിചയം. എ.ഡി 593–ലാണു ചെറിയ പള്ളി നിർമിച്ചത്. മ്യൂസിയമാക്കാൻ തീരുമാനിച്ചതോടെ നന്നായി പണിയെടുത്തു. കിട്ടാവുന്ന രേഖകളത്രയും സമ്പാദിച്ചു. പഴമയിലെ നന്മ കണ്ടറിഞ്ഞ ദിനങ്ങൾ.

മ്യൂസിയത്തിന്റെയും ആർക്കൈവ്സിന്റെയും ചുമതല ലഭിച്ചതോടെ ഏറ്റം ഭംഗിയാക്കാനുള്ള ശ്രമം പയ്യപ്പിള്ളിയച്ചൻ തുടങ്ങി. പലതു പോയിക്കണ്ടു. കേരളത്തിൽ മൂന്ന് ആർക്കൈ വ്സുകളാണു പ്രധാനം. ട്രിവാൻഡ്രം സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട് റീജണൽ ആർക്കൈവ്സുകൾ. രേഖകളേറെയും രാജാക്കന്മാരുമായി ബന്ധപ്പെട്ടവ. മിക്കവാറും ഓലകളിലെഴുതിയത്. വൈകാതെ രേഖകളുടെ സമാഹരണം തുടങ്ങി. രേഖകൾ ഇനം തിരിച്ച് അടുക്കി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. അടച്ചുറപ്പും ശീതീകരണിയുമുള്ള മുറി വേണം. കിട്ടിയ രേഖകളത്രയും ഇനംതിരിച്ചു. പിന്നെ അവ പൊതിഞ്ഞു ചെറുപെട്ടികളിലാക്കി. കാറ്റലോഗുമുണ്ടാക്കി. ഇപ്പോഴും തുടരുന്ന യത്നം. അതൊരിക്കലും അവസാനിക്കുകയുമില്ല.

എറണാകുളം–അങ്കമാലി അതിരൂപതയുടെ ആർക്കൈവ്സിൽ അറുപതിനായിരത്തിലേറെ താളിയോലകളുണ്ട്. ഓലയിലെഴുതിയ രാമായണവും ആദ്യത്തെ സഞ്ചാരസാഹിത്യമായ വർത്തമാനപ്പുസ്തകവും അവിടെയുണ്ട്. ആയുർവേദ ചികിത്സാവിധികളെക്കുറിച്ചു പ്രതിപാദിക്കുന്ന ചെറുതും വലുതുമായ നിരവധി താളിയോലഗ്രന്ഥങ്ങൾ വേറെയും.

ചരിത്രത്തിലേക്ക് ഒരു വഴികാട്ടി

ജനങ്ങളിൽ കൂടുതൽ ചരിത്രാവബോധം സൃഷ്ടിക്കാൻ പയ്യപ്പിള്ളിയച്ചൻ മനോഹരമായൊരു പുസ്തകം രചിച്ചു. ഇംഗ്ലീഷിൽ. Dux ad Historiam (ചരിത്രത്തിലേക്ക് ഒരു വഴികാട്ടി). ചരിത്രരേഖകൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണു മുഖ്യപ്രമേയം. ആർക്കൈവ്സിന്റെയും മ്യൂസിയത്തിന്റെയും ആവശ്യകതയിലേക്കു വിരൽചൂണ്ടുന്ന പുസ്തകം. അതിൽ ചില പ്രായോഗിക നിർദേശങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. കാലഹരണപ്പെട്ടുവെന്നു കരുതിയ നിരവധി അമൂല്യശേഖരങ്ങളുടെ ചിത്രങ്ങൾ പുസ്തകത്തെ ആകർഷകമാക്കുന്നു. അവയൊക്കെയും എറണാകുളം–അങ്കമാലി അതിരൂപതയുടെ മ്യൂസിയത്തിലും ആർക്കൈവ്സിലും സൂക്ഷിച്ചിട്ടുണ്ടുതാനും. താളിയോല ഗ്രന്ഥങ്ങൾ, പഴയ പള്ളികൾ, സുറിയാനിയിലുള്ള കൈയെഴുത്തു പ്രതികൾ, ചെപ്പേടുകൾ തുടങ്ങിയവയുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. സെൻട്രൽ യൂറോപ്യൻ സർവകലാശാലയിലെ പ്രഫസർ ഹങ്കറിക്കാരൻ സ്റ്റീഫൻ പേഴ്സൽ എഴുതിയ ആമുഖത്തിൽ പയ്യപ്പിള്ളിയച്ചൻ ആർക്കൈവ്സും മ്യൂസിയവും ഒരുക്കുന്നതിനു സഹിക്കേണ്ടിവന്ന ത്യാഗങ്ങൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

മലയാളിക്കു ചരിത്രാവബോധം കുറവാണ് എന്നതിനോട് അച്ചനു യോജിപ്പില്ല. എന്നാൽ, 1950നും 2000ത്തിനും ഇടയിൽ ഒത്തിരി രേഖകൾ നഷ്ടപ്പെട്ടു. ഒന്നുകിൽ വിറ്റുപോയത്. അല്ലെങ്കിൽ വേണ്ടവിധം സംരക്ഷിക്കപ്പെടാതെ പോയത്. താളിയോലകളും കടലാസ് രേഖകളും സൂക്ഷിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. താത്പര്യക്കുറവാണു പ്രതിബന്ധം. പഴയസാധനങ്ങൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർ ഒന്നു വിളിച്ചാൽ മതി. അദ്ദേഹം ഓടിയെത്തും.

ഫാമിലി ട്രീ തയാറാക്കൽ പുതിയ ട്രെൻഡാണ്. അതിൽ ചരിത്രാന്വേഷണമുണ്ട്. കുടുംബത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണത്. പുതുതലമുറയിൽ ചരിത്രാവബോധം സൃഷ്ടിക്കാൻ അതിനു കഴിഞ്ഞേക്കുമെന്നാണ് പയ്യപ്പിള്ളിയച്ചന്റെ അഭിപ്രായം.

ഇനിയൊന്നും നഷ്ടപ്പെടരുത്

പോയതൊക്കെ പോയി. ഇനിയൊന്നും നഷ്ടപ്പെടരുത് എന്ന ആഗ്രഹമാണ് മ്യൂസിയത്തിന്റെയും ആർക്കൈവ്സിന്റെയും സ്‌ഥാപക ഡയറക്ടറായ പയ്യപ്പിള്ളിയച്ചനെ കർമോത്സുകനാക്കു ന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും സഹായമെത്രാന്മാരുടെയും പ്രോത്സാഹനം കൂടുതൽ കരുത്തു പകരുന്നു. ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് പോലുള്ള സ്‌ഥാപനങ്ങൾ ആക്കൈവ്സ് ഒരുക്കാൻ അച്ചന്റെ സേവനം ഉപയോഗിച്ചിട്ടുണ്ട്. മാന്നാനത്തും ചങ്ങനാശേരിയിലും കോട്ടയം അതിരൂപതയിലും കോട്ടയം സിഎം എസ് പ്രസിലും വ്യത്യസ്‌ഥ സന്യാസസഭകളുടെ ആസ്‌ഥാന ങ്ങളിലും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആർക്കൈവ്സുകളും മ്യൂസിയവും ഒരുങ്ങിവരുന്നു. ഇതിനൊപ്പം എറണാകുളം–അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളുടെ ചരിത്രമെഴുതാനും തുടങ്ങിയിട്ടുണ്ട്.
എറണാകുളം–അങ്കമാലി അതിരൂപതയിൽ ചാലക്കുടിക്കു സമീപം പുഷ്പഗിരി (മേലൂർ) ഇടവകാംഗമാണ് ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി. കുഞ്ഞുവറീത്–റോസ ദമ്പതികളുടെ മകൻ. സഹോദര ങ്ങൾ: വത്സ, പോൾസൺ. ആലുവ മംഗലപ്പുഴ സെമിനാരിയിൽ പഠനം പൂർത്തിയാക്കി. 1994 എപ്രിൽ ഏഴിന് പൗരോഹിത്യം സ്വീകരിച്ചു. ചരിത്രത്തിൽ എം.എ ബിരുദം നേടിയശേഷം യു.കെയി ലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന് ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും ഹിസ്റ്ററി ആൻഡ് ആർക്കൈവ്ൽ സയൻസിൽ പിഎച്ച്.ഡിയും
സമ്പാദിച്ചു.

ജിമ്മി ഫിലിപ്പ്
ചിത്രങ്ങൾ: ബ്രില്യൻ ചാൾസ്,
അനൂപ് ടോം