പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.

കിള്ളിക്കുറിശിമംഗലം എന്ന കലാഗ്രാമത്തിൽ 1960 കളിൽ നടന്ന അതിദാരുണമായ ഒരു സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരമാണു കാംബോജി.‘‘1998 ൽ സമകാലിക മലയാളത്തിൽ ‘കേരളകലാഗ്രാമങ്ങൾ’ എന്ന ഫീച്ചറിലെ ചില വാചകങ്ങളിൽ നിന്നാണ് ആദ്യസൂചന കിട്ടിയത്. വായിച്ചപ്പോൾ വല്ലാതെ ത്രില്ലിംഗ് തോന്നി. ഒന്നാമത് എന്റെ നാട്. പിന്നെ, ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ചു പലർക്കും അറിയില്ല. കുറച്ചുകാലം അന്വേഷിച്ചെങ്കിലും അറിയാവുന്നവർ ഒന്നും തുറന്നുപറഞ്ഞില്ല. പിന്നീട് ഒരു തീവണ്ടിയാത്രയിൽ കോട്ടയ്ക്കൽ ശിവരാമനുമായും കലാമണ്ഡലം ഗോപിയുമായും ഇതേക്കുറിച്ചു വിശദമായി സംസാരിച്ചു. കോട്ടയ്ക്കൽ ശിവരാമനാണ് കുറച്ചുവിശദമായി എനിക്ക് ഈ കഥ പറഞ്ഞുതന്നത്. ശരിക്കും ഞെട്ടലുണ്ടാക്കിയ കഥ. കഥകളിലോകം ഒരുപക്ഷേ, വീണ്ടും കേൾക്കാനാഗ്രഹിക്കാത്ത കഥ. ഇത്രയും ദാരുണവും അവിശ്വസനീയവും ആയ ഒരു സംഭവം നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ടോ എന്നു തോന്നി...’’ കാംബോജിയുടെ രചനയും സംവിധാനവും നിർവഹിച്ച സംവിധായകൻ വിനോദ് മങ്കര സംസാരിക്കുന്നു...



സംഭവകഥയും കാംബോജി സിനിമയും...?

പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന കേരളം കണ്ട ഏറ്റവും വലിയ കഥകളി ആശാന്റെ വത്സലശിഷ്യനായിരുന്നു ശിവശങ്കരൻ. കിള്ളിക്കുറിശിമംഗലത്ത് മോഹിനിയാട്ടത്തിൽ പ്രാവീണ്യം നേടിയ ഒരു അന്തർജനം നടത്തുന്ന കളരിയിലെത്തി കഥകളി പഠിക്കുകയും പിന്നീടു പഠിപ്പിക്കുകയുമൊക്കെ ചെയ്ത ശിവശങ്കരൻ അവരുമായി പ്രണയത്തിലായി. രണ്ടു വ്യക്‌തികൾ തമ്മിലുള്ള പ്രണയം എന്നതിലുപരിയായി രണ്ടു കലാരൂപങ്ങൾ തമ്മിലുള്ള പ്രണയമായി അതു വളർന്നു. പ്രണയം പൂവിടുന്നതിനു മുമ്പായി ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകൾ കാരണം ശിവശങ്കരന് ഒരു കൊലപാതകം നടത്തേണ്ടി വന്നു; അതും ഒരു സ്ത്രീയെ. തുടർന്നു ശിവശങ്കരനെ കണ്ണൂർ ജയിലിൽ തൂക്കിക്കൊല്ലുന്നു. ഇതാണു സംഭവകഥ. കാംബോജിയിൽ കുഞ്ഞുണ്ണിയാണു ശിവശങ്കരൻ. ഉമാ അന്തർജനം മോഹിനിയാട്ടം നർത്തകിയും. വീനീതും ലക്ഷ്മി ഗോപാലസ്വാമിയുമാണ് യഥാക്രമം കുഞ്ഞുണ്ണി, ഉമ എന്നീ വേഷങ്ങളിലെത്തുന്നത്. വിധി നടപ്പാക്കുന്നതിനു തലേദിവസം അവസാന ആഗ്രഹമായി കുഞ്ഞുണ്ണി പറയുന്ന കാര്യവും തുടർന്നുണ്ടാകുന്ന സംഭവഗതികളുമാണ് കാംബോജിയുടെ ക്ലൈമാക്സ്. കേരളവും മലയാളിയും ഇന്ത്യൻ സിനിമയും ഒരിക്കലും കണ്ടിട്ടില്ലാത്ത രംഗങ്ങൾ. യഥാർഥസംഭവവുമായി വളരെ ചേർന്നുനിൽക്കുന്ന രംഗങ്ങൾ. ഇതു വെറുമൊരു കഥ മാത്രമല്ല, ചരിത്രത്തിലെ അടയാളം കൂടിയാണ്.




പ്രിയമാനസത്തിനുശേഷം കാംബോജിയിലേക്ക്...?

ശിവശങ്കരന്റെ(കാംബോജിയിൽ കുഞ്ഞുണ്ണി) ജീവിതം പലരീതിയിൽ എന്നെ ദംശിച്ചിട്ടുണ്ട്. നളചരിതത്തിലെ പാമ്പുകടിയേറ്റ ബാഹുകനെപ്പോലെ കുറേക്കാലം അതുമായി ഞാൻ അലഞ്ഞു. പാലക്കാട്ടു വച്ച് പ്രിയമാനസം കണ്ട് ആവേശഭരിതയായ ലക്ഷ്മി എം. പദ്മനാഭൻ എന്ന ബോംബെ യൂണിവേഴ്സിറ്റിയിലെ റിട്ട. പ്രഫസർ, മരിച്ചുപോയ കലാഹൃദയമുള്ള തന്റെ ഭർത്താവിന്റ ഓർമയ്ക്കായി ഒരു ചിത്രം നിർമിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നോടു പറഞ്ഞു. ഞാൻ വേറെ ഒരു പടം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അവരുടെ ആവേശവും കലയോടുള്ള സ്നേഹവുമൊക്കെ കണ്ടപ്പോൾ കാംബോജി തന്നെ ഉടൻ ചെയ്യണമെന്നു തോന്നി. പദ്മലക്ഷ്മി പ്രൊഡക്്ഷൻസിന്റെ ആദ്യചിത്രമാണിത്.

ഒഎൻവിയുടെ സ്വാധീനം കാംബോജിയിൽ..?

കാംബോജിക്കുവേണ്ടി കവിതയെഴുതണമെന്ന് ഒഎൻവി സാറിനോടു ഞാനും ജയചന്ദ്രനുംകൂടിയാണ് ആവശ്യപ്പെട്ടത്. അതിനിടെ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായി. വലതുകൈകൊണ്ട് എഴുതാൻ വയ്യാ. ഞാൻ ഹോസ്പിറ്റലിൽ അദ്ദേഹത്തിനു ചുറ്റിനും നടന്നു കഥപറഞ്ഞു; അദ്ദേഹവുമായി അത്രയും അടുപ്പമുള്ളതുകൊണ്ട്്. അദ്ദേഹം കണ്ണടച്ചിരുന്ന് ചൂണ്ടുവിരൽ ചുണ്ടിൽവച്ചു കഥ കേട്ടു. കഥ തീർന്നപ്പോൾ അദ്ദേഹം ചോദിച്ചു ഇങ്ങനെയൊരു സംഭവം നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ടോ എന്ന്. ‘ഉണ്ട് സർ, അതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. എത്രയോ കാലമായി മരിച്ചുപോയ ഈ വ്യക്‌തിയുടെ വേദനയുമായി അലഞ്ഞുതിരിയുകയാണു ഞാൻ. എനിക്കിതു ചെയ്തേ പറ്റൂ’– ഞാൻ പറഞ്ഞു. ‘അങ്ങനെയാണെങ്കിൽ ഞാൻ എഴുതാം. പക്ഷേ ഇപ്പോൾ പറ്റില്ല. ദേഹാസ്വാസ്‌ഥ്യം കൂടുതലാണ്. കൈ പൊട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒന്നരമാസം കാത്തിരിക്കേണ്ടി വരും.– അദ്ദേഹം പറഞ്ഞു. എത്രനാളായാലും ഞാൻ കാത്തിരിക്കാം. കാരണം ക്ലാസിക് തരത്തിലുള്ള സിനിമാഗതി വരുന്നതുകൊണ്ട് അത്തരത്തിലുള്ള പാട്ടുകൾ വേണം. അതു സാറിനെപ്പോലെ ഒരു മഹാകവി എഴുതിയാലേ ശരിയാവുകയുള്ളൂ.– ഞാൻ പറഞ്ഞു.



ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു മൂന്നാം ദിവസം മുന്നു പാട്ടുകളുമെഴുതി എന്നു പറഞ്ഞ്് എനിക്ക് അദ്ദേഹത്തിന്റെ കോൾ വന്നു. ഞാൻ അദ്ഭുതത്തോടെ ഞാൻ ഹോസ്പ്റ്റലിൽ ചെന്നു. പതിവിനു വിപരീതമായി എന്നെ ചേർത്തിരുത്തി ചെവിയിൽ കവിത വായിച്ചുതന്നു. കുത്തും കോമയുമൊക്കെ എവിടെയാണ,് എവിടെ മുറിക്കണം എന്നൊക്കെ ജയനൊപ്പം വിനോദിരുന്നു പറഞ്ഞുകൊടുക്കണം എന്നു പറഞ്ഞു. ‘സാർ അവിടെ വരുമല്ലോ, അപ്പോൾ സാറിനെ കേൾപ്പിച്ചു കറക്ട് ചെയ്യിക്കാം’ എന്നു ഞാൻ. ‘ഞാനുണ്ടാവില്ല, താനതു ചെയ്താൽ മതി. ഇല്ല, കറക്ട് ചെയ്യാൻ ഞാനുണ്ടാവില്ല...എന്നു സാർ. ആ ദീർഘവീക്ഷണം പിന്നീട് ആലോചിക്കുമ്പോൾ ഭയങ്കര ഞെട്ടലുണ്ടാക്കുന്നു. അഞ്ചു ദിവസം കഴിഞ്ഞു സാർ മരിച്ചുപോവുകയായിരുന്നു.

അന്നു കവിതയെല്ലാം സ്വീകരിച്ചു ഞാൻ യാത്ര പറഞ്ഞിറങ്ങി. വാതിലിനു സമീപമെത്തിയപ്പോൾ എനിക്കു വെറുതെയൊന്നു തിരിഞ്ഞുനോക്കണമെന്നു തോന്നി. അപ്പോൾ സാർ എന്നെത്തന്നെ നോക്കിയിരുന്നു വല്ലാത്ത ഒരു ചിരി ചിരിച്ചു. ആ ചിരി ഇപ്പോഴും മായുന്നില്ല. എന്നെനോക്കി ചിരിച്ച അവസാനത്തെ ചിരിയാണത്. എങ്ങനെ പരാവർത്തനം ചെയ്താലും ശരിയാവില്ല എന്താണ് അതിന്റെ അർഥമെന്നുള്ളത്. അതിങ്ങനെ ഇടിമിന്നൽ പോലെ ആത്മാവിലേക്കു വീണ ഒരു പുഞ്ചിരിയാണ്.

സ്ക്രിപ്റ്റാകുംമുമ്പേ സാറിനോടു പാട്ടുകൾ തരുമോ എന്ന് ഒരു നിയോഗം പോലെ തോന്നി ചോദിച്ചതാണ്. സ്ക്രിപ്റ്റായതിനുശഷമാണ് അതിനു മുതിർന്നിരുന്നതെങ്കിൽ പാട്ടെഴുതാൻ സാർ ഉണ്ടാകുമായിരുന്നില്ല. കവിത എന്റെ കയ്യിൽ വച്ചു തന്നിട്ട് ഒരു കിളി കൂടുവിട്ടുപോകുന്നതുപോലെ അദ്ദേഹം പോയി. അതിന്റെയൊക്കെ ഒരു ദുര്യോഗം പറഞ്ഞറിയിക്കാനാവില്ല. ആ കഥാപാത്രങ്ങളിലൂടെയും ഒഎൻവി സാറിലൂടെയും ഞാൻ ആത്മവേദന കൊണ്ട് അലഞ്ഞിട്ടുണ്ട്. അതിനുശേഷമാണു ഞാൻ കാംബോജിയുടെ സ്ക്രിപ്റ്റെഴുതാനിരുന്നത്. കവിതകൊണ്ടും സാഹിത്യം കൊണ്ടും പലതവണ ഈ സ്ക്രിപ്റ്റും കവിതയും സംഗീതവുമെല്ലാം എന്നെ കൊത്തി മുറിവേൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കിതു വെറുമൊരു സിനിമയല്ല, എന്റെ ആത്മാവിന്റെ ഭാഗമാണ്. അങ്ങനെയാണ് കാംബോജി ഉണ്ടാകുന്നത്.

അഭിനേതാക്കൾക്കൊപ്പമുള്ള അവിസ്മരണീയ നിമിഷങ്ങൾ..?

ഉമാ അന്തർജനമായി അഭിനയിച്ച ലക്ഷ്മി ഇവിടെവന്ന് മോഹിനിയാട്ടം പരിശീലിച്ചു. വിനീത് കഥകളിയും. ഇവർ നർത്തകരായതിനാൽ കമ്യൂണിക്കേഷൻ അനായാസമായിരുന്നു. വീനീതും ലക്ഷ്മി ഗോപാലസ്വാമിയുമൊക്കെ പലപ്പോഴും ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കെ കഥാ പാത്രമായി മാറുന്നതുകണ്ട് കട്ട് പറയാൻ ഞാൻ വിട്ടുപോയിട്ടുണ്ട്. അതുപോല ഇതിൽ ജയിൽ വാർഡനായി അഭിനയിച്ച ശിവജി ഗുരുവായൂർ സെറ്റിലേക്കു വന്നത് ഒരു സാധാരണ സിനിമ എന്ന ലാഘവ ബുദ്ധിയോടെയാണെങ്കിലും ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം കഥാപാത്രമായി മാറുന്നതാണു കാണാനായത്. ഡബ്ബിംഗ് സമയത്തും ഇതേ അവസ്‌ഥകൾ. ഡബ്ബ് ചെയ്തുകൊണ്ടിരിക്കെ വിനീത് പൊട്ടിക്കരഞ്ഞുകൊണ്ട് പിറകിലത്തെ സീറ്റിലേക്കു വീണു. സ്ക്രീനിൽ കണ്ട കഥാപാത്രത്തിൽ നിന്നു തന്നെ അടർത്തിമാറ്റാനാകാതെ അയാളും കരയുകയായിരുന്നു. ഇതേസംഭവത്തിൽ ശിവജി ഗുരുവായൂരും ഹരീഷ് പേരടിയും ബോധംകെട്ടു വീഴുന്നുണ്ട്്. ഹരീഷ് പേരടിയുടെ അഭിനയത്തിനു മുന്നിൽ പലപ്പോഴും എനിക്കു കട്ട് പറയാൻ പറ്റിയിട്ടില്ല. വിനീതിനൊപ്പം ഈ രണ്ടുപേരും പിന്നെ രചനാ നാരായണൻകുട്ടിയും സോനാനായരും... ഇത്രയും പേർ ഇതിൽ നിറഞ്ഞു നിന്നാണ് കാംബോജി ഉണ്ടായിരിക്കുന്നത്. രണ്ടോ മൂന്നോ സീനുകളിലാവും പലരുമുണ്ടാവുക. പക്ഷേ, അവരൊന്നുമില്ലെങ്കിൽ ഈ കാംബോജിയില്ല.



കാംബോജിയുടെ പ്രമേയപരമായ വ്യത്യസ്തതകൾ...?

വിനീതും ലക്ഷ്മിയും നർത്തകരായതിനാൽ ഇതു നൃത്തം നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയെന്നു കരുതേണ്ടതില്ല. ഇതു മ്യൂസിക്കിനെക്കുറിച്ചുള്ള ഒരു സിനിമയുമല്ല. കാംബോജി ഒരു അനുരാഗമാണ്. അതിനു പിറകിൽ വളരെ ശക്‌തമായ ഒരു പ്രണയചിന്തയുണ്ട്്. അതിൽ നിന്നുണ്ടാകുന്ന വിഭജനങ്ങൾ ക്രൗര്യമായും ഭ്രാന്തായും അസൂയയായുമൊക്കെ വളരുന്ന പലപല പാതകളുണ്ട്. പ്രണയത്തെ ഏതൊക്കെത്തരത്തിൽ പരാവർത്തനം ചെയ്യാം എന്നു കാണിച്ചുതരുന്ന സിനിമയാണു കാംബോജി. ഏതു യുവാവിനും അതു കൃത്യമായി മനസിലാവും. അയാളെ തിരിച്ചറിയാനാവും അതിൽ. ലോകത്ത് എവിടെയുള്ളയാൾക്കും ഇതു തന്റെ കഥയാണെന്നു തോന്നാം. അല്ലാതെ ഇത് ഒരു കഥകളിക്കാരന്റെയോ മോഹിനിയാട്ടം നർത്തകിയുടെയോ ക്ലാസിക്കൽ ഗാനത്തിന്റയോ കഥയല്ല. എന്നാൽ, അതിലൂടെയൊക്കെ കടന്നുപോകുന്ന വ്യക്‌തികൾ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആവിഷ്കാരമാണ്. അത്തരം സംഘർഷങ്ങൾ നമ്മുടേതുകൂടിയാണ്.

യഥാർഥ സംഭവം ചലച്ചിത്രമാകുമ്പോൾ...?

യഥാർഥ സംഭവത്തിന്റെ ഒരു പരിച്ഛേദം മാത്രമാണു കാംബോജി എന്ന സിനിമ. ഒരാൾ ഒരു കുറ്റം ചെയ്തു, അയാളെ പോലീസ് പിടിച്ചുകൊണ്ടുപോയി ശിക്ഷിച്ചു എന്നു പറയുന്നതുപോലെയുള്ള ഒരു കഥയല്ല കാംബോജി. ഒരാൾ പെട്ടെന്ന് ഒരു ദിവസം ഒരു കുറ്റം ചെയ്യുന്നതാവില്ല. അയാൾ ജീവിച്ച സാഹചര്യം, അയാൾ കാണുന്ന വ്യക്‌തികളുടെ പ്രശ്നങ്ങൾ...അത്തരം കുറേ കാര്യങ്ങൾ ഉണ്ടാകുമല്ലോ. ഒരു സിനിമയിൽ അതൊക്കെ വലിച്ചുനീട്ടാനാവില്ല. അതിൽ കലാപരത കൊണ്ടുവരണമല്ലോ. ഇതു സൃഷ്‌ടിയാണ്, ഡോക്യുമെന്റേഷൻ അല്ല. ഡോക്യുമെന്ററി അല്ല, സിനിമയാണിത്. അന്നു സോഷ്യൽ മീഡിയ ഉണ്ടായിരുന്നുവെങ്കിൽ ആ സംഭവം മറ്റൊരു തലത്തിൽ ചർച്ചയാകുമായിരുന്നു.

കാംബോജി എന്ന പേര്...?

ഏറ്റവും പ്രാചീനമായ രാഗങ്ങളിലൊന്നാണു കാംബോജി. ആദ്യകാലങ്ങളിൽ അതു ഭക്‌തിക്കുവേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് അതു പ്രണയം അറിയിക്കാനുള്ള ഒരു രാഗം എന്ന രീതിയിലായി. കഥകളിയിലാണ് അത് ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത്. സൈരന്ധ്രിയോടു കീചകൻ പ്രണയാതുരനായ കാമുകനായി പാടുന്ന ഹരിണാക്ഷി എന്ന പദം കാംബോജിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയം പുറത്തുകൊണ്ടുവരാനുള്ള ഒരു രാഗമായി അതു പ്രാചീനകാലത്ത് ഉപയോഗിച്ചതുകൊണ്ടാണ് ഈ പ്രണയകഥ പറയാൻ കാംബോജി എന്ന ടൈറ്റിൽ സ്വീകരിച്ചത്. ഇതിലെ കഥാപാത്രം കുഞ്ഞുണ്ണി കഥകളിക്കാരനയതിനാൽ ഇതിനെ ടൈറ്റിലുമായി ബന്ധിപ്പിക്കാം. കഥകളിക്കാരനായ കുഞ്ഞുണ്ണിയുടെ പ്രണയം കീചകവധത്തിലെ ഹരിണാക്ഷിയിലൂടെയല്ലാതെ പറയാനാവില്ല. അത്രത്തോളം പ്രണയാതുര മനസുള്ളയാളാണ് കുഞ്ഞുണ്ണി.




കാംബോജിയിലെ വിനീതിനെ വിലയിരുത്തുമ്പോൾ...?

വിനീതിന്റെ അഭിനയം മലയാളസിനിമ കണ്ട ഏറ്റവും മികച്ച അഭിനയമെന്നു വിലയിരുത്തും. ഇന്ത്യൻ സിനിമയിൽത്തന്നെ ഏറ്റവും നന്നായി സിനിമയിൽ കഥകളി അവതരിപ്പിച്ച ആദ്യത്തെ വ്യക്‌തി വിനീതായിരിക്കും. ഇതിനു മുൻപും ഒരുപാടു മഹാനടന്മാർ മലയാളത്തിൽ കഥകളി ചെയ്തിട്ടുണ്ട്. പക്ഷേ കഥകളി അറിയുന്നവർക്ക് അറിയാം, അതിൽ ഒരുപാടു പ്രശ്നങ്ങളുണ്ടെന്ന്. അവരുടെ താരപ്രഭയിൽ അതൊന്നും സാധാരണക്കാരുടെ ഇടയിൽ ചർച്ചചെയ്യപ്പെടില്ല. ഇത്രയും പെർഫക്ടായി ആദ്യമായിട്ടാവും ഒരാൾ ചെയ്തിട്ടുണ്ടാവുക. അതിൽ വിനീതിനെ സമ്മതിക്കണം നമ്മൾ. വിനീത് കഥകളി നടനൊന്നുമല്ലല്ലോ. രണ്ടു മൂന്നു മാസത്തോളം വിനീത് നന്നായി കഥകളി പരിശീലിക്കുകയായിരുന്നു. കാസറ്റുകൾ കണ്ടും നെറ്റിൽ നോക്കിയും ആചാര്യന്മാരുടെ കൂടെ പഠിച്ചും സംശയങ്ങൾ നിവർത്തിച്ചും വളരുകയായിരുന്നു. അതിന്റെ ഗുണം പടത്തിലുണ്ട്.

സാധാരണ ആർട്ട് ചിത്രത്തിൽ നിന്നു കാംബോജിയെ വ്യത്യസ്തമാക്കുന്നത്...?

സാധാരണ കഥകളിസിനിമകൾ അതിന്റെ എഴുത്തിൽ മുതൽ ചലനങ്ങളിൽ വരെ ആർട്ട് പടം എന്ന രീതിയിലാണു പോകാറുള്ളത്. കാംബോജിയിൽ അതുണ്ടാകരുതെന്ന് ആദ്യം തന്നെ നിശ്്ചയിച്ചു. മനസിനെ മഥിക്കുന്ന ഒരു കഥ പറയുന്ന ഇതിൽ ഒരു മന്ദതാളമില്ല. കുറക്കാലത്തിനുശേഷം കണ്ടുമുട്ടുന്ന രണ്ടു വ്യക്‌തികൾ തമ്മിൽ പ്രണയാതുരരാവുന്നു. ഒരു പൂമരം പൂക്കുന്നതുപോലെ ഉലയുകയും കാറ്റിലാടുകയും ചെയ്യുന്നതിനിടെ പെട്ടെന്ന് ആ പ്രണയത്തിൽ ഒരു മുറിവുണ്ടാകുന്നു. അതിൽ അവർക്കും മുറിവുപറ്റുന്നു. അവിടെ നിന്നു കഥയിൽ വ്യതിയാനമുണ്ടാകുന്നു. ഫസ്റ്റ് ഹാഫിൽ വളരെ റൊമാന്റിക്കായ നീങ്ങുന്ന സിനിമ സെക്കൻഡ് ഹാഫിൽ വളരെ ചടുലമായി നീങ്ങുകയാണ്. അതിന്റെ ചലനങ്ങളിലെല്ലാം ആ മാറ്റം വരുത്തിയിട്ടുണ്ട്. ആർട്ട് സിനിമയെന്നാൽ വളരെ പതുക്കെ പോകണം എന്നൊന്നുമില്ല. ഏതു യുവാവിനും കണ്ടാൽ ഇഷ്‌ടപ്പെടുന്ന തരത്തിലുള്ള പ്രണയവും അവന്റെ ജീവിതവും ഒരു കാലഘട്ടവും അതിന്റെ ചരിത്രവുമെല്ലാം അവനു കൂട്ടിവായിക്കാനാവും കാംബോജിയിൽ.




കാംബോജിയിലെ സംഗീതവും എം. ജയചന്ദ്രനും...?

പശ്ചാത്തലസംഗീതത്തിലും പാട്ടുകളിലും എം.ജയചന്ദ്രൻ ആത്മാവു നല്കിത്തന്നെയാണു ചെയ്തിരിക്കുന്നത്. എന്നെപ്പോലെതന്നെ ഇത് അനുഭവിച്ചു തന്നെയാണു ചെയ്തത്. അയാൾ ഇതിന്റെ വേദനയിൽ പനിച്ചു കിടന്നിട്ടുണ്ട്. ജയനെ തൊട്ടാൽ പൊള്ളുമായിരുന്നു. ആ തരത്തിലാണ് അദ്ദേഹം മാസങ്ങളെടുത്ത് കാംബോജിയുടെ സംഗീതം ചെയ്തത്. ശ്രുതിചേരുമോ എന്ന ഗാനം യേശുദാസിന്റെ ഗന്ധർവനാദത്തിൽ. ശ്രീവത്സൻ ജെ. മേനോനും ചിത്രയും ചേർന്നാണു ഡ്യൂയറ്റ് പാടിയിരിക്കുന്നത്. പിന്നെ, ബോംബെ ജയശ്രീ. ഈ സിനിമയിൽ നാം കാണുന്ന മറ്റൊരദ്ഭുത വ്യക്‌തിത്വം. അംഗുലീ സ്പർശം എന്ന പാട്ടുകൂടാതെ അവർ തന്നെ മുമ്പു പാടിയ ഇറക്കം വരാമൽ.. എന്ന തമിഴ്പദം തംബുരു മാത്രം വച്ച് പാടിപ്പിച്ചു. ഗോപാലകൃഷ്ണ ഭാരതിയുടെ പദമാണത്. കോട്ടയ്ക്കൽ മധുവാണു ഹരിണാക്ഷി പാടിയിരിക്കുന്നത്. ‘എത്രയോ വലിയ ആചാര്യന്മാരുടെ പിറകിൽ നിന്ന് എത്രയോ സ്റ്റേജുകളിൽ ഈ പദം പാടിയിരിക്കുന്നു. അതിനൊപ്പം നിൽക്കുന്ന പെർഫോമൻസ് എത്രയോ കാലമായിട്ട് ഇപ്പോഴാണു ഞാൻ കാണുന്നത്’– കോട്ടയ്ക്കൽ മധുവിന്റെ ഈ വാക്കുകൾ വിനീതിന്റെ പ്രകടനത്തിനു കൊടുത്ത മാർക്കാണത്.



കാംബോജിയുടെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ്...?

വിനീതാണ് ചെന്താർനേർമുഖീ എന്ന പാട്ട് കോറിയോഗ്രഫി ചെയ്തത്. മറ്റു മൂന്നു പാട്ടുകൾ ചെയ്തതു ശാന്തി മാസ്റ്റർ(കുമാർ ശാന്തി). അയൂബ് ഖാൻ എഡിറ്റിംഗും പ്രിജിത്തും, ശംഭു ശർമയും ഛായാഗ്രഹണവും ജിസൺ പോൾ പോസ്റ്റർ ഡിസൈനിംഗും റഷീദ് അഹമ്മദ് മേക്കപ്പും ഭംഗിയാക്കി. ഇതിൽ വർക്ക് ചെയ്തവരെല്ലാം പൂർണമായും മനസർപ്പിച്ചാണു ചെയ്തിരിക്കുന്നത്.

ടി.ജി.ബൈജുനാഥ്