ലോക ആരോഗ്യ ഭൂപടത്തില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്ന നമ്മുടെ കൊച്ചുകേരളം വികസിത രാജ്യങ്ങളോടു കിടപിടിക്കാവുന്ന പല നേട്ടങ്ങളും ഇതിനകം കൈവരിച്ചുകഴിഞ്ഞു. കേരളത്തിന്റെ വിശിഷ്ടമായ ഈ ആരോഗ്യമാതൃക അന്താരാഷ്ട്ര തലങ്ങളില്‍പ്പോലും ചര്‍ച്ചകള്‍ക്കു വിധേയമായി. കേരളസംസ്ഥാനം രൂപവത്കരിച്ച് ആറു ദശകങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. ആരോഗ്യമേഖലയിലെ ആധുനിക പ്രവണതകള്‍ പ്രാവര്‍ത്തികമാക്കാന്‍ നമ്മള് ചെലവഴിക്കുന്ന തുക അമേരിക്കയുടേതുമായി താരതമ്യം ചെയ്താല്‍ 200-ല്‍ ഒന്നു മാത്രമാണ്. എന്നാല്‍ പ്രശംസകള്‍ മാത്രം ഏറ്റുവാങ്ങാന്‍ സമ്പന്നമാണോ കേരളത്തിലെ ഇന്നത്തെ ചികിത്സാ സമ്പ്രദായം? പുതിയവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്ന വര്‍ത്തമാനകാലം വിളവെടുപ്പിന്റേതുകൂടിയാണ്. ആരോഗ്യമേഖലയില്‍ പോയവര്‍ഷം എന്തുനേടി, പുതിയവര്‍ഷത്തില്‍ എന്തുനേടാനാകും? ഇത്തരമൊരു പരിശോധന ഇന്ന് ഏറെ പ്രസക്തമാണ്. ആതുര സേവനരംഗത്തുണ്ടാകുന്ന ആപത്കരമായ സ്വകാര്യവത്കരണം, അതേത്തുടര്‍ന്നുണ്ടാകുന്ന അനിയന്ത്രിതമായ ചികിത്സാച്ചെലവ്, ഉലയുന്ന ഡോക്ടര്‍-രോഗീ ബന്ധം, ആക്രമിക്കപ്പെടുന്ന ആശുപത്രികള്‍, വയോധികരുടെ പരിചരണം, സര്‍വനാശമായി പടര്‍ന്നേറുന്ന ജീവിതശൈലീ രോഗങ്ങള്‍, പ്രതിരോധത്തിനു പ്രാമുഖ്യം കൊടുക്കാത്ത ചികിത്സാരീതി ഇവകളെല്ലാം ഇന്ന് ആരോഗ്യകേരളത്തിന്റെ മുമ്പില്‍ വെല്ലുവിളികളായി നില്ക്കുന്നു.
ഡോക്ടര്‍-രോഗീബന്ധം
ഡോക്ടര്‍-രോഗീബന്ധം മനുഷ്യത്വപരമല്ലാതാവുന്നുവെന്ന് പരക്കെ പരാതിയുണ്ട്. രോഗിയെ സഹജീവിയായി കാണുന്നതിനു പകരം ഉപഭോഗവസ്തുവായോ യന്ത്രമായോ കണ്ട് മറ്റൊരു യന്ത്രംകൊണ്ട് ‘റിപ്പയര്‍' ചെയ്യുന്ന പ്രവണത. സ്നേഹമോ അനുകമ്പയോ ഉള്ള ഒരു വാക്കിന്, ഒരു ചിരിക്ക്, ഒരു തലോടലിന് മരുന്നിനോളം ഫലമുണ്ടാവുമെന്ന സങ്കല്പം മാറിക്കഴിഞ്ഞോ? സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടത്തിന് ഇങ്ങനെയൊരു മറുവശമുണ്ട്. ഒരു കാലത്ത,് എന്തുവിലകൊടുത്തും രോഗിയുടെ ജീവന് രക്ഷിക്കാന്‍ തുനിഞ്ഞിരുന്ന ഡോക്ടര്മാര്ക്കിതെന്തുപറ്റി? ഡോക്ടര്‍മാരോടുള്ള രോഗികളുടെ സമീപനത്തില്‍ വന്ന മാറ്റത്തിന്റെ പ്രതിഫലനമാവും, വൈദ്യവൃത്തിയോടുള്ളതിനേക്കാള് പണത്തോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ചില ഡോക്ടര്‍മാരുടെ പ്രവര്‍ത്തനഫലമായും ഡോക്ടര്‍-രോഗീബന്ധത്തില് പല അക്ഷരപ്പിശകുകളുമുണ്ടായി. ഇതു ചികിത്സാ രംഗത്തെ മലീമസമാക്കാന്‍ കാരണമായി.
ഡോക്ടര്‍-രോഗീ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കുള്ള പലകാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, കുറച്ചു നാളുകള്‍ക്കു മുമ്പ് സര്‍ക്കാര്‍ സര്‍വീസിലേക്ക് അസിസ്റ്റന്റ് സര്ജന്മാരെ തെരഞ്ഞെടുക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തിയ അഭിമുഖ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തുവന്നു. പിഎസ്സിയുടെ വിലയിരുത്തല്‍ പ്രകാരം യുവഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സാമൂഹിക-ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണ്. പലര്‍ക്കും പൊതുവിജ്ഞാനം കുറവാണ്. മെഡിക്കല്‍ എത്തിക്സിനെക്കുറിച്ചുള്ള അറിവ് തീരെയില്ല. ഒരുകാലത്ത് വികസ്വര രാജ്യങ്ങളില്‍ ഏറ്റവും മികച്ച ഡോക്ടര്‍മാരെ സൃഷ്ടിച്ചിരുന്നത് ഇന്ത്യയായിരുന്നു. ലോകമെമ്പാടും ഇന്ത്യന്‍ ഡോക്ടര്‍മാരുടെ മികവും അറിവും ഗവേഷണ ചാതുര്യവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നവര്ക്കെന്തുപറ്റി?
വൈദ്യശാസ്ത്രം പഠിക്കാനോ വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കാനോ യാതൊരു അഭിരുചിയും താത്പര്യവുമില്ലാത്തവരെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് തള്ളിവിടുകയാണ്. ഇങ്ങനെ പഠിച്ചു പാസായി വരുന്നവരാണ് ഇന്നത്തെ യുവഡോക്ടര്‍മാരില്‍ പലരും. ഇനി പ്രാരംഭത്തില്‍ താത്പര്യക്കുറവുണ്ടെങ്കിലും വിദ്യാഭ്യാസത്തിലൂടെ അഭിരുചികളെ മാറ്റിമറിച്ചെടുക്കും; അതിനനുസൃതമായ സിലബസ് വൈദ്യപഠനങ്ങളില് ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അങ്ങനെ സംഭവിക്കൂ! മനുഷ്യശരീരത്തിന്റെ ഘടനയെയും ഘടനാവൈകല്യങ്ങളെയും പറ്റി പഠിക്കുന്നതോടൊപ്പം മനുഷ്യമനസിന്റെ വ്യാപാര വ്യതിയാനങ്ങളെപ്പറ്റിയും സമഗ്രമായ അറിവ് സമ്പാദിക്കണം. അതിനു സൈക്കോളജി പഠിച്ചതുകൊണ്ടു മാത്രമാകില്ല. മാതൃഭാഷയറിയണം, നാടിനെയും നാട്ടുകാരെയുംകുറിച്ച് ബോധമുണ്ടാകണം. ശ്രേഷ്ഠമായ നമ്മുടെ മാതൃഭാഷ തെറ്റില്ലാതെ പറയുകയും എഴുതുകയും വായിക്കുകയും ചെയ്യുന്ന എത്ര ഡോക്ടര്‍മാര്‍ ഉണ്ടിവിടെ? നാടിന്റെ നാഡിമിടിപ്പ് അറിയണമെങ്കില്‍ മാതൃഭാഷ ഹൃദിസ്ഥമാക്കണം. മലയാള പത്രമാസികകളോ ഗ്രന്ഥങ്ങളോ വായിക്കാന്‍ താത്പര്യക്കുറവോ പുച്ഛമോ ഉള്ളവരല്ലേ ഇന്നത്തെ ഡോക്ടര്‍മാരില്‍ പലരും. മലയാളത്തില്‍ ഒരു പുസ്തകമോ പത്രമോ വായിക്കാന്‍ കഴിയാത്ത ഡോക്ടര്‍മാര്‍ക്ക് എങ്ങനെ കേരളത്തിന്റെ സമൂഹ്യപ്രശ്നങ്ങള്‍ മനസിലാകും? രോഗിയുടെ ഭാഷ ഡോക്ടര്‍ അറിഞ്ഞില്ലെങ്കില്‍ ചികിത്സയും ഡോക്ടര്‍-രോഗീബന്ധവും ഉലയും. സാങ്കേതികത്വത്തിന്റെ പരമമായ 'ഉപകരണ ചികിത്സ' നടത്തിക്കഴിഞ്ഞാല്‍ പ്രസ്തുത ചികിത്സയുടെ സങ്കീര്ണതകളെപ്പറ്റിയോ വരുംവരായ്കകളെപ്പറ്റിയോ രോഗിയുമായി ചര്‍ച്ചചെയ്യുവാന്‍ താത്പര്യം പ്രകടിപ്പിക്കാതെ, സ്വയം സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന എത്രയെത്ര ഡോക്ടര്‍മാരെ കാണാന്‍കഴിയും. രോഗി കേവലം ഉപഭോഗവസ്തുവായി മാറുന്നു. നമ്മുടെ വൈദ്യശാസ്ത്ര സിലബസില്‍ മാതൃഭാഷയ്ക്കും സാഹിത്യത്തിനും കലയ്ക്കും മെഡിക്കല്‍ എത്തിക്സിനും പൊതുവിജ്ഞാനത്തിനും വേണ്ടത്ര പ്രാമുഖ്യം കൊടുക്കണം. ഇത്തരം വൈദ്യ-മാനവിക ശാസ്ത്രകോഴ്സുകള് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായാല്‍ അത്യാധുനിക സാങ്കേതിക ചികിത്സാരീതികളായ യന്ത്രസാമഗ്രികളുടെ പരുക്കന്‍ ലോകത്തുനിന്ന് താഴേക്ക് ഇറങ്ങിവന്ന് സഹജീവികളുടെ വികാരവിചാരങ്ങളില്‍ പൂര്‍ണ പങ്കാളികളാകാന്‍ ഡോക്ടര്‍മാര്‍ക്കു കഴിവുണ്ടാകും.
അക്രമങ്ങള്‍ വേണ്ട
കടുത്ത ആശങ്കയും ഭീതിയുമുണര്ത്തുന്നവയാണ്, ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്ക്കുമെതിരായി വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍. ഇതിനാരാണ് ഉത്തരവാദി? ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ മരണമടഞ്ഞാല്‍ ഉടനെ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരായി ബന്ധുക്കള്‍ തിരിയുകയാണ്. ഉചിതമായ ചികിത്സ വൈകിയോ? നിഷേധിക്കപ്പെട്ടോ? ഡോക്ടറുടെ ഭാഗത്തുനിന്നും അശ്രദ്ധയുണ്ടായോ എന്നീ വിവരങ്ങളെപ്പറ്റി യഥാര്‍ഥമായ തിരിച്ചറിവില്ലാതെയാണ് പലപ്പോഴും ബന്ധുക്കള്‍ അക്രമാസക്തരാകുന്നത്. ഔഷധങ്ങളിലും സാങ്കേതിക വിദ്യയിലും അമിതമായി വിശ്വാസമര്‍പ്പിക്കുന്ന രോഗികളും ബന്ധുക്കളും ചികിത്സക്കിടയിലുണ്ടാകുന്ന എന്ത് അപകടങ്ങള്‍ക്കും കാരണം ഡോകറുടെ കഴിവുകേടോ പിഴവോ ആണെന്നു തീരുമാനിച്ചുറയ്ക്കുന്നു. അപൂര്‍വമായി ഡോക്ടര്‍മാരുടെ അറിവുകേടോ പിഴവോ മൂലം ഇപ്രകാരം സംഭവിക്കാമെങ്കിലും മിക്കപ്പോഴും രോഗിയുടെയും ബന്ധുക്കളുടെയും അതിരുകടന്ന അവകാശവാദങ്ങള്‍ മുഖാന്തിരമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡോക്ടര്‍മാരുടെ ആത്മവീര്യം കെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം വലുതാണ്. ഡോക്ടര്‍മാര്‍ കൂടുതല്‍ "ഡിഫന്‍സീവ്' ആകുന്നു. ചെറിയ ആശുപത്രികളില്‍ ചികിത്സിക്കാവുന്ന രോഗികളെ വന്‍കിട ആശുപത്രികളിലേക്കു റഫര്‍ ചെയ്യുന്നു. അവിടങ്ങളിലെ പ്രോട്ടോകോള്‍ പ്രകാരമുള്ള ഭീമമായ പരിശോധനകളും ചികിത്സകളും മൂലം ചികിത്സാച്ചെലവ് പതിന്മടങ്ങാകുന്നു.
എല്ലാരോഗങ്ങള്‍ക്കും വൈദ്യശാസ്ത്രത്തില്‍ പ്രതിവിധികളില്ലെന്നു രോഗികള്‍ മനസിലാക്കണം. ചികിത്സിച്ച് നൂറുശതമാനം ഭേദപ്പെടുത്താവുന്നവയല്ല എല്ലാ രോഗാതുരതകളും. ശാരീരിക വൈകല്യങ്ങളിലേക്കും മരണത്തിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന പല രോഗങ്ങളുമുണ്ട്. ആ സാഹചര്യങ്ങളെ ക്ഷമയോടെ മനസിലാക്കാനും ഭവിഷ്യത്തുകളെ അംഗീകരിക്കാനുമുള്ള മാനസിക ഔന്നത്യം രോഗികള്‍ക്കും ബന്ധുക്കള്ക്കുമുണ്ടാകണം. ചികിത്സകനോട് വിശ്വസ്തത പുലര്‍ത്തണം. അനാവശ്യമായ സംശയവും അവിശ്വാസവും വച്ചുപുലര്‍ത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ആരോഗ്യ ഇന്‍ഷുറന്‍സ്
കേരളത്തിലെ ചികിത്സാനിലവാരം മികവുള്ളതാക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഏറെ പങ്കുണ്ടെങ്കിലും അവയുടെ കുത്തകസ്വഭാവം ഈ രംഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. സര്‍ക്കാര്‍തല ആതുരാലയങ്ങളുടെ ശോചനീയാവസ്ഥയും മികച്ച ഡോക്ടര്‍മാരുടെ അഭാവവും സാധാരണക്കാരെ ചികിത്സയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. പല സ്വകാര്യ ആതുരാലയങ്ങളും ‘കോര്‍പറേറ്റ്' മാതൃകയില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്കു കടന്നുചെല്ലാന്‍ പറ്റാത്ത ഇടങ്ങളായി മാറുന്നു അവ. ഇതു നിര്‍ധനര്‍ക്കു കടുത്ത സാമ്പത്തികബാധ്യത ഉാക്കുന്നു. ഹൈടെക് കോര്‍പറേറ്റ് ആശുപത്രികള്‍ സമ്പന്നരുടെ ചികിത്സയ്ക്കായി മാത്രം മാറുന്ന പ്രവണത വര്‍ധിച്ചുവരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനമനുസരിച്ച് 1987-ല്‍ പ്രതിവര്‍ഷ പ്രതിശീര്‍ഷ ആരോഗ്യചെലവ് 88 രൂപയായിരുന്നത് 2004-ല്‍ 1710 ആയും 2011 ല്‍ 5629 ആയും വര്‍ധിച്ചതായി കുണ്ട്. നിര്‍ധനരെ പട്ടിണിയിലേക്കും ഇടത്തരക്കാരെ ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നതില്‍ ഒരു പ്രധാനകാരണം വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവാണെന്ന് പലപഠനങ്ങളും സ്ഥിരീകരിക്കുന്നു.
അമേരിക്കയില്‍ സാമ്പത്തികമായി താഴേക്കിടയിലുള്ളവര്‍ക്കു സമുചിതമായ ചികിത്സ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഒബാമ ‘കെയര്‍' എന്ന ആരോഗ്യപരിരക്ഷാ ബില്‍ 2010-ല്‍ പ്രസിഡന്റ് ബറാക് ഒബാമ ആസൂത്രണം ചെയ്തു പ്രാവര്‍ത്തികമാക്കിയത്. മറ്റു വികസിത രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി അമേരിക്കയില്‍ സാര്‍വത്രിക ആരോഗ്യ സേവനം ഒരവകാശമെന്ന നിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. പാവപ്പെട്ടവര്‍ക്കു ചികിത്സ അപ്രാപ്യമാകുന്നു. 320 ദശലക്ഷം ജനങ്ങളില്‍ 46 ദശലക്ഷം പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. അത്രഭീമമായ ഇന്‍ഷുറന്‍സ് പ്രീമിയം അവിടത്തെ ദുര്‍ബല വിഭാഗക്കാര്‍ക്കു താങ്ങാവുന്നതല്ല. ഇതിനു പരിഹാരമായിട്ടാണ്, പൊതു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചുകൊണ്ടും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ നിയന്ത്രിച്ചുകൊണ്ടും സാര്‍വത്രികമായ ഇന്‍ഷുറന്‍സ് ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള 'ഒബാമ കെയര്‍' ജന്മംകൊണ്ടത്. രോഗസാധ്യതയുള്ളവരെ ഇന്‍ഷുറന്‍സ് പരിധിയില്‍നിന്ന് ഒഴിവാക്കുന്ന കമ്പനികളുടെ സമീപനം തടയുമെന്നും വരുമാനം കുറഞ്ഞവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കുന്നതിനായി സബിസിഡി നല്‍കുമെന്നും ഒബാമ പ്രസ്താവിച്ചു.ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ സമീപനവും ഏതാണ്ടിതേപോലെതന്നെ. രോഗങ്ങളുള്ളവരെ ഇന്‍ഷുറന്‍സ് പരിധിയില്‍നിന്ന് ഒഴിവാക്കുകയാണ് ഇന്ത്യയിലെ കമ്പനികള്‍ ഇപ്പോള്‍ ചെയ്യുന്നത്. അതായത് ‘മെഡി ക്ലെയിം' എടുക്കുമ്പോള്‍ രോഗങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ല. അഥവാ ഉണ്ടായാല്‍ അതിനു ഭീമമായ പ്രീമിയം ഈടാക്കും. ഇതിനു പരിഹാരം ഉണ്ടായേ മതിയാകൂ! എല്ലാവര്ക്കും സര്‍ക്കാര്‍ സബ്സിഡിയോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന സംവിധാനം ഇന്ത്യയില്‍ അടിയന്തരമായി സംജാതമാകണം. മുന്‍ രോഗങ്ങളുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. ഇതിന് സര്‍ക്കാര്‍തലത്തില്‍ നിയമപരിഷ്കാരങ്ങള്‍ വരുത്തിയേ മതിയാകൂ.
വയോജനസംഖ്യയിലെ വര്‍ധന
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളം നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം വൃദ്ധജനസംഖ്യയില്‍ ഉണ്ടാകുന്ന അഭൂതപൂര്‍വമായ വര്‍ധനയായിരിക്കും. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്തതോടെ കേരള സമൂഹത്തില്‍ വയോധികരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അവരുടെ സമുചിതമായ ആരോഗ്യപരിചരണത്തില്‍ കേരളം എത്രകണ്ട് വിജയിക്കും? അടുത്ത രണ്ടു ദശകങ്ങളില്‍ കേരളജനതയില്‍ മൂന്നിലൊന്നും 60 വയസ് കഴിഞ്ഞവരായിരിക്കും. സ്ത്രീകളുടെ ആയുസ് പുരുഷന്മാരേക്കാള് കൂടുതലായതുകൊണ്ടും വിവാഹപ്രായത്തിലുള്ള വ്യതിരിക്തതമൂലവും വയോധികരില്‍ ഭൂരിഭാഗവും വിധവകളുമായിരിക്കും. ലോകജനസംഖ്യയുടെ 70 ശതമാനം വൃദ്ധജനങ്ങളും, ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന വികസ്വര രാജ്യങ്ങളിലായിരിക്കും. 1961-ല്‍ 24 ദശലക്ഷം വയോധികര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ അത് 2001-ല്‍ 77 ദശലക്ഷവും ഇപ്പോള്‍ ഏതാ് 100 ദശലക്ഷവുമായി വര്‍ധിച്ചു. 1961 മുതല്‍ 2016 വരെയുള്ള 55 വര്‍ഷകാലഘട്ടത്തില്‍ 100 ദശലക്ഷമായിട്ടുണ്ടെങ്കില് ഈ 55 വര്‍ഷത്തിലുണ്ടായ വര്‍ധനവിനേക്കാള്‍ വേഗത്തില്‍ അടുത്ത 20 വര്ഷംകൊ് ജനസംഖ്യ കൂടും. ഇക്കൂട്ടരില്‍ 30 ശതമാനം പേര് കാഴ്ച കുറവുള്ളവരും 15 ശതമാനമാളുകള്‍ കേള്‍വി കുറവുള്ളവരും 30 ശതമാനത്തിലേറെപ്പേര്‍ മറ്റ് ഓരോരോ രോഗപീഡകളുള്ളവരുമാണ്.
വാര്‍ധക്യം ഇന്നു പലര്‍ക്കും ഒരു ശാപമാണ്. നദി താഴേയ്ക്കൊഴുകുന്നതുപോലെ സ്നേഹവും താഴേയ്ക്കൊഴുകുന്നു. മക്കള്‍ക്കുവേണ്ടി എന്തും ചെയ്യുന്ന മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കളെപ്പറ്റി ചിന്തിക്കാറേയില്ല. കിടക്കാനൊരിടമോ ഭക്ഷണമോ നല്‍കാതേ ഉപേക്ഷിച്ചു പെരുവഴിയിലാക്കുന്ന എത്ര മാതാപിതാക്കളെ നാം കാണുന്നു. മക്കളുടെ അതിരുകടന്ന സ്വാര്‍ഥതയും അണുകുടുംബ വ്യവസ്ഥയും വ്യാപിച്ചതോടെ നിരാലംബരും രോഗികളുമായ മാതാപിതാക്കളെ നോക്കാന്‍ ആരുമില്ലാതായി. രോഗികളായ വൃദ്ധജനങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ നിയമപരിഷ്കാരങ്ങള്‍ ഉണ്ടാകണം.
തെറ്റായ ജീവിതശൈലിയും ഭക്ഷണരീതിയും
വരുംകാലങ്ങളില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ സാമ്പത്തികബാധ്യതയുണ്ടാക്കുവാന് പോകുന്ന രോഗാതുരത ഹൃദ്രോഗംതന്നെ. ഹൃദയധമനീ രോഗങ്ങള്‍കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്. തെറ്റായ ജീവിതശൈലിയും ഭക്ഷണരീതിയും മലയാളികളെ പല രോഗങ്ങളിലേക്കും വലിച്ചിടുകയാണ്. അവയില്‍ പ്രധാനിയാണ് ഹൃദ്രോഗം. മുമ്പ് മാധ്യവയസ് പിന്നിട്ടവരില്‍ മാത്രം കിരുന്ന ഈ രോഗം ഇന്നു യുവാക്കളെയും വേട്ടയാടുകയാണ്. രോഗം വരട്ടെ, എന്നിട്ട് നോക്കാം എന്ന ധാര്‍ഷ്ട്യമാണ് വിദ്യാസമ്പന്നരായ മലയാളികള്‍ക്കുപോലും. ഭീഷണിയായ ഹൃദ്രോഗത്തെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങളിലൂടെ പടിപ്പുറത്തു നിര്‍ത്താം എന്ന അറിവ് പലര്‍ക്കുമില്ല. ഇത്തരമൊരറിവ് നല്കാന് മിക്ക ഡോക്ടര്‍മാരുടെയും ഭാഗത്തുനിന്നു ശ്രമങ്ങളും നടക്കുന്നില്ല. പ്രതിരോധത്തിന് ഒട്ടുംതന്നെ പ്രാമുഖ്യം നല്‍കാതെ മുന്നോട്ടു കുതിക്കുന്ന കേരളത്തിലെ ഹൃദ്രോഗ ചികിത്സാരംഗം ചികിത്സാച്ചെലവ് കുത്തനെ വര്‍ധിപ്പിക്കുന്നതല്ലാതെ രോഗത്തെ നിയന്ത്രണവിധേയമാക്കുന്നതില്‍ പരാജയപ്പെടുകതന്നെ ചെയ്യുന്നു.
പ്രതിരോധം
കേരളമണ്ണില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവെന്നു കരുതിയ കോളറ, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകള്‍ തിരിച്ചുവന്നു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജാപ്പനീസ് മസ്തിഷ്ക ജ്വരം, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ പുതിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ രോഗാതുരതകള്‍ വര്‍ഷംതോറും അനേകമാളുകളുടെ ജീവനപഹരിക്കുന്നു. മാലിന്യനിര്‍മാര്‍ജനം, പരിസര ശുചിത്വം, ശുദ്ധജല വിതരണം, കൊതുക് നശീകരണം തുടങ്ങിയ ആരോഗ്യോത്തേജന പദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളീയര്‍ പാടെ പരാജയപ്പെടുന്നു. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉറക്കമുണര്‍ന്ന് ഒച്ചയുണ്ടാക്കുന്ന ഭരണാധികാരികള്‍ മുന്കരുതലുകള്ക്കോ പ്രതിരോധത്തിനോ യാതൊരു ശ്രദ്ധയും നല്‍കുന്നില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനം, മദ്യസേവകരുള്ള നാട്, വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന തെരുവുകള്‍, മാനസിക രോഗികള്‍ പെരുകുന്ന സമൂഹം ഈ വിശേഷണങ്ങളൊക്കെ കേരളത്തിനു മാത്രം സ്വന്തം.
കൃത്യവും കര്‍ക്കശവുമായി, നൂതന ജനകീയാരോഗ്യ നയങ്ങള്‍ ഉണ്ടാക്കി പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ കേരള സമൂഹം ഇന്നനുഭവിക്കുന്ന കാതലായ ആരോഗ്യപ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരങ്ങള്‍ കാണുവാന്‍ പറ്റൂ. ജനസമൂഹവും സര്‍ക്കാരും ഇതിനായി ഒരുമിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തു വിജയിപ്പിക്കണം. ഇവിടെ പാളിച്ചകളുണ്ടായാല്‍ ആരോഗ്യകേരളം ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടിവരും.
ഡോ. ജോര്‍ജ് തയ്യില്‍