ജെല്ലിക്കെട്ട് കളത്തിനു ചുറ്റും ജനക്കൂട്ടത്തിന്റെ ആർപ്പുവിളി ഉയരുന്പോൾ മദയാനയുടെ വീറോടെയാണ് കാങ്കായം കാളയുടെ കുതിപ്പ്. ആറടി ഉയരം, മൂന്നൂറു കിലോയിലേറെ തൂക്കം. ചെറിയ തലയും കൂർത്ത കൊന്പുകളുമുള്ള ജെല്ലിക്കെട്ടു കാളകൾക്ക് കോയന്പത്തൂരിനു സമീപമുള്ള കാങ്കയമാണ് തറവാട്. തമിഴ് നാട്ടിലെ ഏറ്റവും പെരുമയുള്ള നാടൻ നാൽക്കാലിയാണ് ഗുസ്തിക്കും കൃഷിക്കും പെരുമ നേടിയ കാങ്കയം. വിട്ടിലൊരു കാങ്കയം കാളയുണ്ടെന്നു പറഞ്ഞാൽ ഗൗണ്ടർ, തേവർ സമുദായങ്ങളിൽ അത് പ്രൗഢിയുടെ അടയാളമാണ്. മൂന്നു ലക്ഷം വരെ മാർക്കറ്റ് വില വരുന്ന ഗുസ്തിക്കാള ലോകത്തു വേറെയുണ്ടാകില്ല.
കങ്കനാട് എന്നും കൊങ്ക എന്നും പേരുള്ള കാങ്കയം ഇനത്തിന് നിറം തൂവെള്ളയോ, ചാരം കലർന്ന വെള്ളയോ ആയിരിക്കും. കാങ്കയം വിത്തുകാളയുടെ നെറ്റി, കഴുത്ത്, പൂഞ്ഞ, പുറന്തുട എന്നീ ഭാഗങ്ങൾ കറുത്തിരിക്കും. ജനിച്ചയുടൻ കിടാക്കളുടെ നിറം ചുവപ്പാണ്. എന്നാൽ 34 മാസമാകുന്പോൾ ചാരനിറമാകും.
കോയന്പത്തൂരിൽ മാത്രമല്ല തമിഴ്നാട്ടിലെ ഈറോഡ് , നാമക്കൽ, ഡിണ്ടിഗൽ, കരൂർ പ്രദേശങ്ങളിലെ സന്പന്നരുടെ ആസ്തികളിലൊന്നാണ് കാങ്കയം കരുത്തൻ. ഓമനിച്ചാലും ഉമ്മ വച്ചാലും ഉടമയോടുപോലും അനുസരണയില്ലാത്ത ഇനം. കറുത്ത കുളന്പും കത്തിപോലെ കൂർത്ത കൊന്പും കൊണ്ടുള്ള ഇവയുടെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാം.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് അഥവാ മരണക്കെട്ട് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഈ പോരു കാളയ്ക്ക് നൂറ്റാണ്ടുകളുടെ പാരന്പര്യമുണ്ട്. ഇവയുടെ പശുക്കൾക്ക് പാൽ കുറവാണെങ്കിലും ചാണകം വളരെ ഗുണമേന്മയുള്ളതാണ്. ഒരു വയസെത്തിയ കാങ്കയം പശുക്കിടാക്കൾക്ക് വില പതിനയ്യായിരം രൂപയിൽ താഴയേ വരു. അതേ സമയം കാളക്കുട്ടികൾക്ക് അൻപതിനായിരത്തിനു മുകളിൽ കിട്ടും വില. പഴയ കാലത്ത് വനങ്ങളോടു ചേർന്ന ഗ്രാമങ്ങളിൽ പുലി, കടുവ, കുറുക്കൻ എന്നിവ കൃഷിയിടങ്ങളിൽ കയറി പശുക്കളെയും ആടുകളെയും പിടിച്ചുതിന്നുക പതിവായിരുന്നു. കാങ്കയം കാളകളെ അഴിച്ചുവിട്ടാൽ ഇവ കടുവകളെ കൊന്പിൽ തൂക്കിയെറിയുകയും പുലികളെ കുത്തിമലർത്തുകയും ചെയ്തിരുന്നുവത്രെ. വന്യമൃഗങ്ങളെ നേരിടാനാണ് തേവർമാർ മുൻകാലങ്ങളിൽ ഇവയെ കാവലാളായി വളർത്തിയിരുന്നത്. പിന്നീടാണ് കാർഷിക ആചാരമായി ജെല്ലിക്കെട്ട് പതിവായതും കാളകളുമായുള്ള മല്ലയുദ്ധം തുടങ്ങിയതും.
കാളയുടെ തലയിൽ കെട്ടിവച്ചിരിക്കുന്ന നാണയം എടുക്കുക എന്ന അർഥത്തിലാണ് െജല്ലിക്കെട്ട് എന്ന പ്രയോഗമുണ്ടായത്. ദ്രാവിഡ നാട്ടുരാജാക്കന്മാരുടെ കാലത്ത് സ്വർണനാണയങ്ങൾ കിഴികെട്ടി കാളയുടെ മുതുകിലെ മുഴയിൽ കെട്ടിയിടുമായിരുന്നു. മുഴയിൽ തൂങ്ങി കെട്ട് അഴിച്ചെടുക്കുന്നവനാണ് വിജയി. കാളയുടെ ഇടിയും കുത്തും കൊള്ളാതെ ഈ കിഴി അഴിച്ചെടുക്കണം. ഇക്കാലത്ത് നാണയക്കിലുക്കം കെട്ടിയ കിഴിയല്ല, പകരം പ്രതീകമാത്മകമായി ഒരുതുണി കെട്ടിയിടും. ഇത് അഴിച്ചെടുക്കണം. ഒപ്പം മുതുകിൽ തൂങ്ങിക്കിടന്ന കുതിച്ചുപായുന്ന കാളയെ മുട്ടുകുത്തിക്കുകയും വേണം. വളർച്ചയിൽ ഏറ്റവും കരുത്തു കാണിക്കുന്ന പോരുകാളകളെ ഇണചേർക്കാനും ജല്ലിക്കെട്ടിനും മാത്രമേ ഉപയോഗിക്കു. വീടിനോടു ചേർന്നു സംരക്ഷിക്കുന്ന ഇവയെ കൃഷിക്കിറക്കില്ല.
തേവർ വിഭാഗക്കാരായിരുന്നു മുൻകാലങ്ങളിൽ കാങ്കയം കാളകളുടെ ഉടമ. ഇവയെ പരിപാലിക്കുന്നത് കോനാർ വിഭാഗക്കാരായ അടിമകളും. ഉഴാൻ കൊണ്ടുപോകുന്പോൾ പിടിവിട്ടോടുന്ന കാങ്കയം കാളകളെ തിരികെ പിടിച്ചുകെട്ടാനുള്ള ജോലിയായിരുന്ന കോനാർമാർക്ക്. മുന്നിൽനിന്നു കാളയെ നേരിട്ടാൽ കൊന്പുകൊണ്ടു കുത്തും. മരണം ഉറപ്പ്, പിന്നിലൂടെയാണെങ്കിൽ തൊഴിച്ചു തെറിപ്പിക്കും. ആകെയുള്ള സാധ്യത വശങ്ങളിലൂടെയെത്തി കാള തളരുന്നതുവരെ പുറത്തുള്ള മുഴ പോലുള്ള ഉപ്പിൽ തൂങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ കരുത്തുള്ള കാളകളെ മുതുകിൽ തൂങ്ങിക്കിടന്ന് നിയന്ത്രിക്കാൻ ശേഷിയുള്ള കോനാർ അടിമകളെ തെരഞ്ഞെടുക്കാൻ തേവർ കണ്ടെത്തിയ മത്സരമാർഗമാണ് െജല്ലിക്കെട്ട് എന്നും പാരന്പര്യമുണ്ട്. കാളയും കോനാരും തമ്മിലുള്ള പോരാട്ടം കണ്ടു രസിക്കുന്നത് സന്പന്ന ഭൂവുടമകളായ തേവർമാർക്കു രസം. ജെല്ലിക്കെട്ടിനു മാത്രമല്ല ഇറച്ചിക്കും പാലിനും ചാണകത്തിനും ഈ ഇനം കാളകളെ ഇക്കാലത്ത് വളർത്തുന്നുണ്ട്.
15,000 രൂപ കൊടുത്തുവാങ്ങുന്ന കാളക്കുട്ടിക്കു വളർച്ചയെത്തിയാൽ രണ്ടു മുതൽ മൂന്നുലക്ഷം രൂപവരെ വില കിട്ടും. ഇടക്കാലത്ത് ജെല്ലിക്കെട്ടിനു സുപ്രീം കോടതിയുടെ നിരോധനം വന്നതോടെ ഇറച്ചിവിലയ്ക്ക് കരുത്തൻ കാളകളെ വിൽക്കേണ്ടി വന്നവരുമുണ്ട്.
പച്ചരി, പാൽ, പരുത്തി,പഴം, മുട്ട, പച്ചപ്പുല്ല് തുടങ്ങിയവയൊക്കെയാണ് അഴകിനും ആഡംബരത്തിനുമായി വളർത്തുന്ന കാങ്കയം കാളകളുടെ തീറ്റ. പുല്ലിനെക്കാൾ കൂടുതൽ അളവിൽ ചോറാണ് പല വീടുകളിലും അന്നം. ശരാശരി അഞ്ഞൂറു രൂപയാണ് ഒരു ജെല്ലിക്കെട്ട് കാളയെ പോറ്റാൻ ചെലവ്. രാവിലെയും വൈകിട്ടും എണ്ണ തേച്ചുകുളിപ്പിക്കും. ഇഞ്ച, രാമച്ചം എന്നിവ തേച്ച് അര മണിക്കൂർ നീളുന്നതാണ് കുളി. വെറും കാലിത്തൊഴുത്തിലല്ല ജെല്ലിക്കുട്ടന്റെ വാസം. ജനാലയും വാതിലും വച്ച് അടച്ചുകെട്ടുള്ളതായിരിക്കും തൊഴുത്ത്. എസിയും ഫാനും ഫിറ്റ് ചെയ്ത തൊഴുത്തുകളും സന്പന്നരുടെ വീടുകളിലുണ്ട്. ചർമത്തിളക്കം നഷ്ടപ്പെടാതിരാക്കാൻ ഈച്ച, കൊതുക് എന്നിവ കടക്കാത്തവയായിരിക്കും തൊഴുത്തുകൾ. ആരോടും ഇണങ്ങാത്ത കൂറ്റനെ ലക്ഷങ്ങൾ മുടക്കി വളർത്തിക്കഴിയുന്പോൾ തൂക്കം 300 കിലോയ്ക്കു മുകളിലുണ്ടാവും. കരുത്തും വീറുമുള്ള ഇത്തരം കാളയെയാണ് ജെല്ലിക്കെട്ട് മാമാങ്കത്തിനു കുങ്കുമം പൂശി അലങ്കരിച്ച് ഗോദായിലിറക്കുക.
ജെല്ലിക്കെട്ടു കാളകളെ പരിശീലിപ്പിക്കാൻ തമിഴ് നാട്ടിൽ പരിശീലന കേന്ദ്രങ്ങളും കായിക വിദഗ്ധരുണ്ട്. അനുസരണ തെല്ലും ഇല്ലാത്ത കരുത്തൻ കാളക്കുട്ടിയെ രണ്ടും മൂന്നും കയറുകളിട്ടാണ് പരിശീലകൻ പുറത്തിറക്കുക. നീളമുള്ള കയറിൽ കെട്ടി ചെറിയ മൈതാനത്ത് ഓടിച്ചും വെള്ളക്കെട്ടിലിറക്കി നീന്തിച്ചുമൊക്കെയാണ് പരിശീലനത്തിനു തുടക്കം. ഇതിനു ശേഷം തെങ്ങ്, കവുങ്ങ് ഉരുളൻ തടികൾ നാലടി ഉയരത്തിൽ കെട്ടിവച്ചശേഷം ഇതിനു മുകലൂടെ ഹർഡിൽ ചാടിക്കും. രണ്ടും മൂന്നും തടിവേലികൾ ചാടി ഇരുന്നൂറും മുന്നൂറും മീറ്റർ ഓടിക്കും. പിന്നാലെ ചാട്ടയുമായി പരിശീലകനും. പലപ്പോഴും ഇക്കാലത്ത് പരിശീലകനെ കാള കുത്തിക്കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും പതിവുസംഭവം. മണൽച്ചാക്കുകൾ കൊന്പിൽ കുത്തിമറിക്കുന്നതും പൊക്കിയെറിയുന്നതുമൊക്കെ പരിശീലനത്തിൽപ്പെടും.
ജെല്ലിക്കെട്ടിനു മാത്രല്ല കാലിപ്രദർശനങ്ങളിലെ പ്രധാന ഇനവുമാണ് കാങ്കയം കാളയും പശുവും. നാലും അഞ്ചും കാങ്കയം കാളകൾ സ്വന്തമായുള്ളവർ തിരുപ്പൂരിലെ കാങ്കയം പ്രദേശത്തുണ്ട്. ദിവസം അയ്യായിരം രൂപ വാടകയ്ക്ക് കാളകളെ പ്രദർശനത്തിന് വിട്ടുകൊടുക്കുന്ന സന്പന്നരുമുണ്ട്. ആനയുടെ ദിവസ വാടകയ്ക്കു തുല്യമാണ് ജെല്ലിക്കെട്ടുകളിൽ ചാന്പ്യനായി പേരെടുക്കുന്ന കാളക്കൂറ്റന്റെ ദിവസവാടക. പൂമാലയും കടുക്കനുമിട്ട് തല മുതൽ വാലുവരെ നിറങ്ങൾ പൂശിയാണ് ഇവയെ പ്രദർശനത്തിനു നിറുത്തുക. പൊതുവെ അക്രമാസക്തരായി ഈ ഇനത്തെ വേലിക്കെട്ടിനുള്ളിലാണ് നിറുത്തുക.
ഏതു പരുക്കൻ ചൂടിനെയും വരൾച്ചയെയും അതിജീവിക്കാൻ കാങ്കയ ഇനത്തിനു കഴിയും. ഉണക്കപ്പുല്ലും അൽപം വെള്ളവും ധാരാളം. വരണ്ട പാടങ്ങൾ ഉഴുതുമറിക്കാനാണ് കർഷകർ മുൻകാലത്ത് കാങ്കയം കാളകളെ മൂക്കുകയറും ചാട്ടയുമായി പാടത്തിറക്കിയിരുന്നത്.
റെജി ജോസഫ്