ജാതിമത ചിന്തകൾ അതിർവരന്പുകൾ തീർക്കാത്ത വേദിയിൽ യേശുക്രിസ്തുവിന്റെ ജനനവും ജറുസലേം പ്രവേശനവും അന്ത്യ അത്താഴവുമെല്ലാം മിന്നിമറഞ്ഞപ്പോൾ സദസിൽ നിന്നു നിലയ്ക്കാത്ത കൈയടി ഉയർന്നു. ആ കൈയടിയിൽ പ്രതിധ്വനിച്ചത് ഭാരതത്തിന്റെ മതേതര ചിന്തകൂടിയായിരുന്നു, സാക്ഷ്യം പറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു മുൻപ് കാൽവരിയിൽ കുരിശിലേറ്റപ്പെട്ട മനുഷ്യപുത്രന്റെ സമാനതകളില്ലാത്ത ജീവിതത്തിനും. എന്റെ രക്ഷകൻ എന്ന ബൈബിൾ മെഗാഷോയിലൂടെ യേശുവിന്റെ ജനനം മുതൽ പുനരുത്ഥാനം വരെയുള്ള കാലഘട്ടത്തിന്റെ മികവാർന്ന പുനരാവിഷ്കാരം സൂര്യാ കൃഷ്ണമൂർത്തിയെന്ന പ്രതിഭാധനന്റെ തപസ്യയുടെ പ്രതിഫലനം കൂടിയായി. കഴിഞ്ഞയാഴ്ച കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിലെ വേദിയിൽ അരങ്ങേറിയ എന്റെ രക്ഷകൻ അഥവാ മൈ സേവിയർ എന്ന ബൈബിൾ മെഗാഷോയുടെ രംഗാവിഷ്കാരവും സംവിധാനവും നിർവഹിച്ചത് സൂര്യാ കൃഷ്ണമൂർത്തിയായിരുന്നു. പ്രഫ.വി.മധുസൂദനൻ നായരും പണ്ഡിറ്റ് രമേശ് നാരായണനും പട്ടണം റഷീദും അടക്കമുള്ള പ്രമുഖർ കൈ കോർത്തപ്പോൾ അത് പുതിയൊരു മതേതര ദൃശ്യസംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു.
മെഗാഷോയിലെ പ്രധാന രംഗങ്ങളായ ബത് ലഹേമിൽ നിന്നുള്ള പലായനം, ഹേറോദേസിന്റെ രാജകൊട്ടാര രംഗങ്ങൾ, പിശാചിന്റെ പ്രലോഭനം, യേശുവിന്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, കുരിശു വഹിച്ചുകൊണ്ടു കാൽവരിയിലേക്കുള്ള യാത്ര, കുരിശുമരണം, പുനരുത്ഥാനം എന്നിവയൊക്കെ പ്രേക്ഷകർക്ക് കേട്ടുകേൾവി പോലുമില്ലാത്ത ദൃശ്യാനുഭവങ്ങളായി മാറി. ഹേറോദേസ് രാജാവിന്റെ വധഭീഷണിയെത്തുടർന്ന് ബത് ലഹേമിൽ നിന്നു പലായനം ചെയ്യുന്നവരുടെ ദൃശ്യചാരുത മെഗാഷോ കണ്ടിറങ്ങുന്നവരുടെ മനസിൽനിന്ന് ഒരിക്കലും മായുന്നതല്ല. ഉള്ളതെല്ലാം കെട്ടിപ്പെറുക്കിയാണ് മലകളും മരുഭൂമികളും താണ്ടി ഇവർ പലായനം ചെയ്യുന്നത്. ആടും കോഴിയും പ്രാവുകളും കഴുതയും ഒട്ടകവുമെല്ലാം അവരോടൊപ്പമുണ്ട്. വേദിയിൽ അരങ്ങേറുന്ന ഒരു കലാവിരുന്ന് എന്നതിലുപരി പ്രേക്ഷക മനസിലൂടെയുള്ള ഒരു യാത്രയായിരുന്നു കഴിഞ്ഞയാഴ്ച വേദിയിലെത്തിയ എന്റെ രക്ഷകൻ എന്ന കാവ്യശിൽപം. കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം മുതൽ കുരിശുമരണം വരെയും സ്വർഗാരോഹണവുമായിരുന്നു എന്റെ രക്ഷകനിലെ പ്രമേയം. ചിട്ടയോടെയുള്ള പരിശീലനത്തിലൂടെയാണ് ഓരോ കലാകാരനും വേദിയിലെത്തിയത്. അന്പരപ്പിക്കുന്ന കഥാപാത്ര വിന്യാസത്തിലൂടെ കഥാപാത്രങ്ങൾ കൈയടി നേടിയപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ മെഗാഷോ എന്ന ഖ്യാതിയും എന്റെ രക്ഷകന് സ്വന്തമായി. ചങ്ങനാശേരി ചെത്തിപ്പുഴയിൽ സിഎംഐ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗക്ഷേത്ര കൾചറൽ ആൻഡ് ചാരിറ്റബിൾ സെന്റർ, സൂര്യ, മാർ ക്രിസോസ്റ്റം വേൾഡ് പീസ് ഫൗണ്ടേഷൻ എന്നീ സംഘടനകൾ ചേർന്നായിരുന്നു ഈ ദൃശ്യവിസ്മയം സമ്മാനിച്ചത്.
പതിനായിരം ചതുരശ്ര അടിയിൽ ഉയർന്ന വേദി
പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലായിരുന്നു മെഗാഷോ അവതരണത്തിനായി പ്രത്യേക സെറ്റ് ഒരുക്കിയിരുന്നത്. വേദിക്കു നടുവിലൂടെയുള്ള റാന്പും സ്റ്റേജിന്റെ ഭാഗമായി. ഇരുനൂറോളം കലാകാരന്മാർ, വേദിയിൽ മിന്നിമറയുന്ന കുതിരകളും ഒട്ടകവും അടക്കമുള്ള പക്ഷിമൃഗാദികൾ. അത്യാധുനിക സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിച്ച സെറ്റിൽ നിമിഷങ്ങൾക്കകം മാറിമറയുന്ന ദൃശ്യങ്ങൾ ആശ്ചര്യം വിരിയിച്ചപ്പോൾ തലസ്ഥാനത്തെ കലാ ആസ്വാദകർ ഇതുവരെ കാണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയത്തിനായിരുന്നു സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട് വേദിയായത്.
ചെറിയ സൗഹൃദം വലിയ ചിന്ത
സർഗക്ഷേത്ര കൾചറൽ ആൻഡ് ചാരിറ്റബിൾ സെന്റർ ഡയറക്ടറായ ഫാ.അലക്സ് പ്രായിക്കളം സിഎംഐയും സൂര്യാ കൃഷ്ണമൂർത്തിയുമായുള്ള സൗഹൃദമാണ് ഇത്തരത്തിൽ ഒരു മെഗാഷോ അവതരണത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴിയൊരുക്കിയത്. ഫാ.അലക്സ് ഈ ആശയം പറയുന്നതിനു മുൻപു തന്നെ സൂര്യാ കൃഷ്ണമൂർത്തിയുടെ മനസിൽ ഇത്തരത്തിൽ ഒരു ചിന്ത പിറന്നിരുന്നു. 10 വർഷം മുൻപ് തിരുവനന്തപുരത്തെ എൽഎംഎസ് പള്ളിയുടെ വാർഷികത്തോടനുബന്ധിച്ച് അവരുടെ ക്ഷണപ്രകാരം ഒരു ബൈബിൾ നാടകം സൂര്യാ കൃഷ്ണമൂർത്തിയും സംഘവും വേദിയിൽ അവതരിപ്പിച്ചിരുന്നു. അത്തരത്തിൽ ഒരു നാടകത്തിൽനിന്നു ലഭിച്ച സംതൃപ്തി വളരെ വലുതായിരുന്നുവെന്ന് സൂര്യാ കൃഷ്ണമൂർത്തി ഓർമിക്കുന്നു. നാടകത്തിനു ശേഷവും ഒരു കനൽ മനസിൽ ജ്വലിച്ചുകൊണ്ടിരുന്നു. കുറച്ചുകൂടി വിശാലമായ വേദിയിൽ ഒരു ബൈബിൾ നാടകം അവതരിപ്പിക്കണമെന്ന ആഗ്രഹം അന്നാണ് തുടങ്ങിയത്. അതിനിടെയായിരുന്നു ഫാ. അലക്സുമായി ഒരു നാടകം ഒരുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെങ്കിലും സർഗക്ഷേത്രയുമായി സഹകരിച്ച് ഇത്തരത്തിൽ ഒരു ബൈബിൾ മെഗാഷോ അവതരിപ്പിക്കാമെന്ന നിർദേശം സൂര്യാ കൃഷ്ണമൂർത്തി തന്നെയായിരുന്നു മുന്നോട്ടു വച്ചത്.
വ്രതമെടുത്ത് കലാകാരന്മാർ
എന്റെ രക്ഷകൻ എന്ന ബൈബിൾ മെഗാഷോയിൽ അഭിനയിച്ച കലാകാരന്മാരെല്ലാം തന്നെ ആഴ്ചകളോളം വ്രതമെടുത്തായിരുന്നു ഷോ അവതരണത്തിനായി ഒരുങ്ങിയത്. അഭിനയ പാടവമല്ല, മറിച്ച് പ്രാർഥനയും ഉപവാസവുമാണ് തങ്ങൾക്ക് വേദിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചതിനു പിന്നിലെന്ന് ഇവർ പറയുന്നു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ആർ.പി.പ്രദീഷാണ് യേശുക്രിസ്തുവായി വേഷമിട്ടത്. തിയറ്റർ ആർട്ടിസ്റ്റായ പ്രദീഷിന്റേത് ഇരുത്തം വന്ന പ്രകടനമായിരുന്നു. മൂന്നു മാസത്തോളമാണ് പ്രദീഷ് യേശുവിന്റെ വേഷം ചെയ്യുന്നതിനായി പരിശീലനം നടത്തി ഒരുങ്ങിയത്.
സൂര്യാ കൃഷ്ണമൂർത്തിയുടെ നിർദേശമനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് ശരീരഭാരം കുറച്ചു. ശരീരഭാഷയിലും ഹെയർ സ്റ്റൈലിലുമെല്ലാം മാറ്റം വരുത്തി. പ്രതീഷിന്റെ ചുരുണ്ട മുടി നേരെയാക്കുകയും ചെയ്തു.
യേശുക്രിസ്തുവിനെ മജീഷ്യനോ അത്ഭുതപ്രവർത്തകനോ ആയി അല്ല കാണുന്നതെന്ന് മെഗാഷോ സംവിധാനം ചെയ്ത സൂര്യാ കൃഷ്ണമൂർത്തി പറയുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി ഉൾക്കൊള്ളുന്നതിന് യേശുക്രിസ്തുവിന് സാധിച്ചു. തന്നെ ഏറ്റവും ആകർഷിച്ചത് യേശുക്രിസ്തുവിന്റെ ആ കഴിവാണ്. മറ്റുള്ളവർക്കു വേണ്ടിയുള്ള സമർപ്പിത ജീവിതമാണ് അവിടെ കാണുന്നത്. അന്ധന് കാഴ്ചനൽകുന്നതിലൂടെ മനുഷ്യരുടെ അകക്കണ്ണ് തുറക്കുകയാണ് യേശു ചെയ്യുന്നത്. നിങ്ങൾ രണ്ടു കണ്ണിലൂടെ കാണുന്നത് യഥാർഥ കാഴ്ചയല്ലെന്ന് പറയുകയും മനുഷ്യരുടെ അകക്കണ്ണിന് വെളിച്ചം പകരുകയുമാണ് യേശുക്രിസ്തു ചെയ്യുന്നത്. എന്തുകൊണ്ട് യേശു ലാസറിനെ മാത്രം ഉയിർപ്പിച്ചുവെന്നതും ചിന്തനീയമാണ്. മരണത്തിനുശേഷവുമുള്ള ജീവിതത്തെക്കുറിച്ചു സൂചിപ്പിക്കുകയാണിവിടെ.
ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമാണ് ഇത്തരത്തിൽ ഒരു മെഗാഷോ ചെയ്യാൻ സാധിച്ചത്. ഇത്തരം ഒരു പ്രദർശനം അരങ്ങിലെത്തിക്കുന്നതിന് നിരവധി തടസങ്ങളുണ്ടായിരുന്നു. എന്നാൽ ഏതോ അദൃശ്യശക്തി എപ്പോഴും കൈ പിടിച്ച് നടത്തിക്കൊണ്ടിരുന്നു. യേശുവിന്റെ ജീവിതം രണ്ടു മണിക്കൂർ മാത്രം നീണ്ട ഒരു ഷോയായി അവതരിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. അതുകൊണ്ടുതന്നെ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ മാത്രം ശ്രദ്ധാപൂർവം എടുത്ത് അരങ്ങിലെത്തിക്കുകയാണ് ചെയ്തത്. മെഗാഷോയിലൂടെ ഇന്ത്യയുടെ മഹത്വത്തെക്കുറിച്ചും മതേതര ചിന്തയെക്കുറിച്ചുമൊക്കെയുള്ള സന്ദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
പക്ഷിമൃഗാദികൾ
അൻപതോളം പക്ഷിമൃഗാദികളാണ് എന്റെ രക്ഷകൻ മെഗാഷോയിലെ വിവിധ രംഗങ്ങളിൽ അഭിനേതാക്കളാകുന്നത്. ഇതിൽ കുതിരകളും കഴുതകളും ഒട്ടകവും ആടുമെല്ലാം ഉൾപ്പെടും. മെഗാഷോ ഒരുക്കുന്നതിനായി മൃഗങ്ങളെ എത്തിക്കേണ്ടി വന്നപ്പോൾ മൃഗങ്ങളെ പരിപാലിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ചവരെയും നിയോഗിക്കേണ്ടിവന്നു. ഒട്ടകത്തെ താൽക്കാലികമായി ലഭിക്കാത്തതിനാൽ വിലയ്ക്കു വാങ്ങുകയായിരുന്നു. മൃഗങ്ങളെ പരിശീലിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള അഭിഷേക് രാജിനെയും സെറ്റിലെത്തിച്ചു. മൃഗങ്ങളെ സ്റ്റേജ്ഷോയിൽ ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതിയും വേണ്ടിയിരുന്നു. നാലുമാസം മുൻപു തന്നെ ഇതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ 10 ദിവസം മുൻപാണ് അനുമതി ലഭിച്ചത്.
മതേതര ചിന്തയുള്ള അണിയറ
ബൈബിൾ മെഗാഷോയിൽ പങ്കെടുത്ത കലാകാരൻമാരിലും സാങ്കേതിക വിദഗ്ധരിലും വിരലിലെണ്ണാവുന്നവർ ഒഴികെയുള്ളവർ ക്രിസ്ത്യൻ മതവിഭാഗത്തിനു പുറത്തുനിന്നുള്ളവരാണെന്ന പ്രത്യേകതയും ഈ കൂട്ടായ്മയ്ക്കുണ്ടായിരുന്നു. ഷോ അവതരിപ്പിക്കുന്നതിനുള്ള പണം മുടക്കിയതും വിവിധ മതസ്ഥരിൽപ്പെട്ടവർ തന്നെ. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിന്നുള്ള 20 വ്യക്തികൾ ചേർന്നാണ് ബൈബിൾ മെഗാ ഷോ അവതരിപ്പിക്കുന്നതിനുള്ള പണം മുടക്കിയത്.
അഞ്ചു ലക്ഷം രൂപ വീതമായിരുന്നു ഓരോരുത്തരും ബൈബിൾ മെഗാഷോ നടത്തുന്നതിനായി നൽകിയത്. ആദ്യഘട്ടത്തിൽ ഒരുകോടിയോളം രൂപയാണ് നാടകത്തിന്റെ ചെലവ്. രാജു പൂനത്ര, വർഗീസ് കുര്യൻ, എ.ഒ.ജോണി, പി.പി.ചാക്കുണ്ണി, വി.കെ.രാജശേഖരൻ പിള്ള, റഫീഖ് യൂനസ്, ഹെൻട്രി ജോസഫ്, ജോണ് മാത്യു, തോമസ് സെബാസ്റ്റ്യൻ, ഷിബു ജോർജ്, ഷൈജു വർഗീസ്, വി.സി.പോത്തൻ, ജാൻ തോമസ്, സേവ്യർ കാർത്തികപ്പള്ളിൽ, പദ്മ ബെഞ്ചമിൻ, ചന്ദ്ര െബഞ്ചമിൻ, ഷാജി പീറ്റർ, രാജു കുര്യൻ, ബേബി മാത്യു എന്നിവർക്കു പുറമേ പാലായിലെ ബ്രില്യന്റ് സ്റ്റഡി സെന്ററും മെഗാഷോയുടെ നിർമാണത്തിൽ പങ്കാളികളായി.
കവി പ്രഫ. വി. മദൂസൂദനൻ നായരുടെ വരികൾക്ക് പണ്ഡിറ്റ് രമേശ് നാരായണൻ ആണ് സംഗീതം പകർന്നത്. മെഗാഷോയിലെ കലാകാരന്മാർക്കുള്ള മേക്കപ്പ് നിർവഹിച്ചതാകട്ടെ പ്രമുഖ സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദും. കോസ്റ്റ്യൂം ഡിസൈനർ അനിൽ ചെന്പൂർ. ഹൈലേഷാണ് മെഗാഷോയ്ക്കായി സെറ്റ് ഒരുക്കിയിത്. പ്രകാശ വിന്യാസം-ശ്രീകാന്ത്, കാമിയോ. കോറിയോഗ്രഫി-ശ്രീജിത് ശിവാനന്ദൻ. വീഡിയോ-കാർത്തിക്. ശബ്ദവിന്യാസം, സ്റ്റേജ് മാനേജ്മെന്റ്-പ്രദീപ്, പശ്ചാത്തല സൗകര്യം-എസ്.വി.ജയൻ. സൂര്യ തിയറ്റർ ടീമാണ് മെഗാഷോയിൽ അഭിനേതാക്കളായതും നൃത്തങ്ങൾ അവതരിപ്പിച്ചതും. ഫാ.അലക്സ് പ്രായിക്കളം സിഎംഐ ജനറൽ കണ്വീനറും മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാനായും റഫീഖ് യൂനസ് ചീഫ് കോ-ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു. കമ്മറ്റി അംഗങ്ങളായി ജിജി ഫ്രാൻസിസും വർഗീസ് ആന്റണിയും ജിജി ജോർജും പ്രവർത്തിക്കുന്നു. സാൽവേഷൻ ആർമിയുടെ സഹകരണത്തോടെയാണ് നാടകം തലസ്ഥാനത്തെ വേദിയിലെത്തിയത്.
ഒൗദ്യോഗിക ഉദ്ഘാടനം
എന്റെ രക്ഷകന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഫെബ്രുവരിയിൽ ചങ്ങനാശേരി സർഗക്ഷേത്രയിൽ നടക്കും. അതിനുശേഷം ഒരു മാസം രണ്ട് സ്ഥലങ്ങളിൽ വീതം ഷോ പ്രേക്ഷകർക്കു മുന്നിലെത്തും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ നൂറോളം വേദികളിൽ എന്റെ രക്ഷകൻ അവതരിപ്പിക്കുന്നതിനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്.
ഫെബ്രുവരിയിൽ ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാർച്ചിൽ കോട്ടയം, എറണാകുളം ജില്ലകളിലും ഏപ്രിലിൽ അങ്കമാലി, തൃശൂർ എന്നിവിടങ്ങളിലുമാണ് പ്രദർശനം തീരുമാനിച്ചിരിക്കുന്നത്.
ഹൃദ്യം, അത്ഭുതകരം
വി.പി. സുഹൈബ് മൗലവി
പാളയം ഇമാം
യേശുവിന്റെ ജനനവും ജീവിതവും കുരിശു മരണവും ഉയിർത്തെഴുനേൽപ്പുമെല്ലാം വളരെ വ്യക്തമായി ആവിഷ്കരിക്കപ്പെട്ട എന്റെ രക്ഷകൻ മെഗാഷോ ശ്രദ്ധേയവും ആകർഷണീയവുമായിരുന്നു. മെഗാഷോയിൽ അവതരിപ്പിക്കുന്ന ജറുസലേമിൽ നിന്നുള്ള പാലായനം, പിശാചിന്റെ പരീക്ഷണം, ഓശാന ഘോഷയാത്ര, കാൽവരിയിലേക്കു കുരിശു വഹിച്ചുകൊണ്ടുള്ള യേശുവിന്റെ യാത്ര എന്നിവയെല്ലാം ബൈബിൾ പണ്ഡിതന്മാരെ മാത്രമല്ല, എന്നെപ്പോലുള്ള ബൈബിളിന്റെ പ്രാഥമിക പഠിതാക്കൾക്കും ഹൃദ്യമായ അനുഭവമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ ഷോ എന്ന വാദത്തെ പൂർണമായും ശരിവയ്ക്കുന്നതായിരുന്നു എന്റെ രക്ഷകൻ ബൈബിൾ മെഗാഷോ. രംഗാവിഷ്കാരവും സംവിധാനമികവും കൊണ്ടുമാത്രമല്ല, സാങ്കേതിക വിദ്യയിലൂടെയും മെഗാഷോ ആശ്ചര്യപ്പെടുത്തി. അരങ്ങിലെ സംഗീതവും നൃത്തവുമെല്ലാം അതിമനോഹരമായിരുന്നു. അന്പരപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് രണ്ടു മണിക്കൂറോളം വേദി സമ്മാനിച്ചത്. വേദഗ്രന്ഥങ്ങളെയും ചരിത്ര സംഭവങ്ങളെയും ഇനിയും കലാപരമായി ആവിഷ്കരിക്കാൻ സൂര്യാ കൃഷ്ണമൂർത്തിക്കും സർഗക്ഷേത്രയ്ക്കും സാധിക്കട്ടെ എന്നു പ്രാർഥിക്കുന്നു.
റിച്ചാർഡ് ജോസഫ്