പത്തിരുപത്തഞ്ചു കൊല്ലം മുന്‍പാണ്. ഒരു കുടുംബ സദസ്സ്. ആറോ ഏഴോ വയസുള്ള രണ്ടു പെണ്‍കുട്ടികൾ കൊലുസിന്റെ കിലുക്കം കേൾപ്പിച്ച് ഓടിക്കളിക്കുന്നുണ്ട്. പൂർണിമയും ശ്രീജയുമാണവർ-ഇന്നത്തെ ഭാഷയിൽ കസിൻസ്. എന്നാൽ ഇനി കുട്ടികൾ പാട്ടുപാടട്ടെ എന്നായി മുതിർന്നവരുടെ കൂട്ടം. അവധിക്ക് അമ്മയുടെ വീട്ടിൽ പോയപ്പോൾ കണ്ട പുതിയ സിനിമയിലെ പാട്ടാണ് പൂർണിമ പാടിയത്- ചിന്ന ചിന്ന ആസൈ!
ഇത്ര പുതിയ പാട്ടിന്റെ വരികളൊക്കെ എനിക്കറിയാം എന്ന ചെറിയ ഗമകൂടിയുണ്ടായിരുന്നു പൂർണിമയുടെ പാട്ടിൽ. തമിഴ് എഴുതാൻകൂടി പഠിച്ച താനുള്ളപ്പോൾ ഇവൾക്ക് ഇത്ര ഗമയോ എന്ന ചെറുതല്ലാത്ത കുശുന്പോടെ ഇങ്ങനെയൊന്നുമല്ല ആ പാട്ടിന്റെ വരികൾ എന്നായി ശ്രീജ. പാട്ടുപോലെ സുന്ദരമായ കുഞ്ഞു തർക്കം., വെറും വെറുതെ. ഇന്നു ശ്രീജ ചാർട്ടേർഡ് അക്കൗണ്ടന്റും പൂർണിമ കോളജ് അധ്യാപികയുമാണ്. ആ പാട്ടിന്റെ വരികളെക്കുറിച്ച് രണ്ടുപേർക്കും ഇപ്പോൾ ഒരു തർക്കവുമില്ല. ഈ കാലത്തിനിടയ്ക്ക് അത് എത്രയെത്രയോ തവണ കേട്ടു!
"അനുപമമായ വരികൾ, ഹൃദ്യമായ സംഗീതം, ഒരു നാടൻ സ്വരം, സാധാരണക്കാരുടെ ഓർമയിൽ നിൽക്കുന്ന, അവരുടെ ഉൾത്തുടിപ്പിനെ ഉത്തേജിപ്പിക്കുന്ന ചിന്തകൾ... ഒരു പെണ്‍കുട്ടിയുടെ ചെറിയ ലോകത്തിലെ വലിയ ആഗ്രഹങ്ങളാണ് അവൾ പാടുന്നത്. എത്ര സുന്ദരമാണത്... അന്നും ഇന്നും'- ഷാർജയിലിരുന്ന് ശ്രീജ പറയുന്നു.
അസ്തമയം, ഉദയം
ടി. നഗർ, മദ്രാസ്. 1976 സെപ്റ്റംബർ 30.
തിരിച്ചറിയാൻ കഴിയാതിരുന്ന ഉദരരോഗത്തിനു കീഴടങ്ങി ശേഖർ എന്ന കുടുംബനാഥൻ മടങ്ങിയത് അന്നാണ്. രാജഗോപാല കുലശേഖര എന്ന ആർ.കെ. ശേഖർ പ്രശസ്തനായ സംഗീത സംവിധായകനും അറേഞ്ചറുമായിരുന്നു. മരണശേഷം നീക്കിയിരിപ്പുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നു മാത്രം. ഭാര്യയും നാലു മക്കളും ജീവിക്കാൻ വഴിയില്ലാതെ കുഴങ്ങി. ശേഖറിന്റെ കോന്പോ ഓർഗനുകളും കീബോർഡുകളും വാടകയ്ക്കു നൽകിയാണ് ഏതാണ്ട് രണ്ടുകൊല്ലത്തോളം അവർ ജീവിതം മുന്നോട്ടുനീക്കിയത്.
എന്നാൽ ആ അസ്തമയത്തിനു പിന്നാലെ ഉദയമുണ്ടായിരുന്നു- ശേഖറിന്റെ മകൻ ദിലീപ്. ഇളയരാജ അടക്കമുള്ള മുൻനിര സംഗീതസംവിധായരുടെ കീബോർഡ് വാദകനായി ദിലീപ് ഉയർന്നു, അതും ചെറിയ പ്രായത്തിൽ.
ഇരുപത്തിനാലു വയസായപ്പോഴേക്കും കീബോർഡ് പ്രോഗ്രാമിംഗിലെ ഏറ്റവും തിരക്കുള്ളയാളായി ദിലീപ്. ഒരു ഷിഫ്റ്റിന് 15,000 രൂപ വരെയായി പ്രതിഫലം. പരസ്യ ജിംഗിളുകളിലൂടെയും ആൽബങ്ങളിലൂടെയും അദ്ദേഹത്തിന്റെ പ്രശസ്തിയേറി.
ലിയോ കോഫിക്കു വേണ്ടി ഒരുക്കിയ ജിംഗിളാണ് അദ്ദേഹത്തിന് ഒരു വഴിത്തിരിവു സമ്മാനിച്ചത്. പരസ്യത്തിന്റെ നിർമാതാക്കളിലൊരാളായ ശാരദയുടെ ബന്ധുവായ സാക്ഷാൽ മണിരത്നത്തെ പരിചയപ്പെടാൻ അതിലൂടെ കഴിഞ്ഞു. ദളപതി (1991) എന്ന ചിത്രത്തിനു ശേഷം തന്റെ പതിവു സംഗീതസംവിധായകൻ ഇളയരാജയുമായി അല്പം അഭിപ്രായവ്യത്യാസത്തിലായിരുന്നു മണി.
ഏതാനും ആഴ്ചകൾക്കു ശേഷം ദിലീപിനെത്തേടി മണിരത്നത്തിന്റെ ഫോൺവിളിയെത്തി. കാഷ്മീർ തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലുള്ള തന്റെ പുതിയ സിനിമയ്ക്ക് സംഗീതം ചെയ്യണം. റോജാ ആയിരുന്നു ആ ചിത്രം. അതിനകം ഇസ്ലാം മതം സ്വീകരിച്ച ദിലീപിന്റെ പേര് ചിത്രത്തിന്റെ തുടക്കത്തിൽ എഴുതിക്കാട്ടിയത് ഇങ്ങനെയാണ്- സംഗീതം: എ.ആർ. റഹ്മാന്!
മിനി മിന്നി
ആലുവയ്ക്കടുത്ത കീഴ്മാട് ഗ്രാമത്തിൽ ഒരുകാലത്ത് മിനി എന്ന കൊച്ചുഗായികയുടെ പാട്ടില്ലാത്ത ഒരു പരിപാടിയുമില്ലായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനിതയായതോടെ അവൾ കൂടുതൽ അറിയപ്പെടാൻ തുടങ്ങി. അങ്ങനെ മിനി കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഓർക്കസ്ട്രയിൽ ചേർന്നു. ജെറി അമൽദേവ്, ജോബൻ ജോർജ്, ലിപ്സണ്‍ തുടങ്ങിയ പ്രതിഭാധനരുടെ നിരവധി പാട്ടുകൾക്ക് മിനിയുടെ സ്വരം ജീവനായി. 1989ൽ സ്വാഗതം എന്ന ചിത്രത്തിലൂടെ പിന്നണിഗായികയുമായി. ഗായകൻ പി. ജയചന്ദ്രനാണ് മിനിയെ ഇളയരാജയ്ക്കു പരിചയപ്പെടുത്തിയത്. പുതിയ ശബ്ദങ്ങൾ തേടുകയായിരുന്നു ഇളയരാജ അന്ന്. 1991 ജനുവരിയിൽ മിനി ആദ്യമായി ഇളയരാജയ്ക്കുവേണ്ടി പാടി. മീര എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഒരാഴ്ചയ്ക്കകം ആറു പാട്ടുകളാണ് മിനി റെക്കോർഡ് ചെയ്തത്. ഇളയരാജ മിനിക്ക് പുതിയൊരു പേരുമിട്ടു- മിൻമിനി (തമിഴിൽ മിന്നാമിന്നി എന്നർഥം).
ഗായകനും പിതൃതുല്യനുമായ സി.ഒ. ആന്റോ മിനിയെ അർജുനൻ മാസ്റ്റർക്കു പരിചയപ്പെടുത്തിയിരുന്നു. അർജുനൻ മാസ്റ്ററുടെ മ്യൂസിക് അസിസ്റ്റന്റായിരുന്നു റഹ്്മാന്റെ പിതാവ് ശേഖർ. റഹ്്മാന്റെ പരസ്യ ജിംഗിളുകളിൽ മുന്‍പു പാടിയിട്ടുണ്ട് മിനി. ചിന്ന ചിന്ന ആസൈ വന്ന വഴിയെക്കുറിച്ച് മിൻമിനിയുടെ വാക്കുകൾ ഇങ്ങനെ:
"1992 ജനുവരി 24-ാം തീയതി സാലിഗ്രാമത്തെ വീട്ടിലേക്ക് അർജുനൻ മാസ്റ്റർ വന്നു. ഒരു ഓട്ടോയിൽ എന്നെയും പിതാവിനെയും കയറ്റി പഞ്ചതൻ റെക്കോർഡ് ഇൻ സ്റ്റുഡിയോയിലേക്കു കൊണ്ടുപോയി. കോടന്പാക്കത്തെ റഹ്്മാൻ സാറിന്റെ വീടിനു പിന്നിലാണ് പഞ്ചതൻ സ്റ്റുഡിയോ. അന്നു ചെറുതായിരുന്നെങ്കിലും ഉപകരണങ്ങളെല്ലാം ഒന്നാന്തരമായിരുന്നു. അതെല്ലാം എങ്ങനെ പ്രയോഗിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയുകയും ചെയ്യാമായിരുന്നു'.
വൈരമുത്തുവിന്റെ വരികൾ റഹ്്മാന്റെ അമ്മ കരീമ ബീഗമാണ് മിൻമിനിയെ പഠിപ്പിച്ചത്. നേരത്തെ തയാറാക്കിയ ഈണത്തിനനുസരിച്ച് എഴുതിയ വരികളാണ്. ആദ്യം പഠിച്ച വരികളിൽ ചെറിയ മാറ്റം പിന്നീടു വന്നെന്ന് മിൻമിനി ഓർക്കുന്നു. ഹാർമോണിയം വായിച്ച് റഹ്്മാൻ മിൻമിനിയെ ഇണം പഠിപ്പിച്ചു. പത്തുമിനിറ്റുകൊണ്ട് ട്യൂണ്‍ പഠിച്ചു, ഏതാണ്ട് അരമണിക്കൂർ റിഹേഴ്സലും ചെയ്തു. ഒരു മണിക്കൂറും അല്പംകൂടി സമയവുംകൊണ്ട് റെക്കോർഡിംഗ് പൂർത്തിയായി- മിൻമിനി പറയുന്നു. ശേഷം ചരിത്രമാണ്.
ഈയൊരു പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് ദൈവത്തിന്റെ വരദാനമായാണ് മിൻമിനി കാണുന്നത്. ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്തുള്ള സമ്മാനമാണ് ദൈവം തന്നതെന്നാണ് മിൻമിനിയുടെ പക്ഷം. റഹ്്മാന്റെ തന്നെ ഈണത്തിൽ ജെന്റിൽമാൻ എന്ന ചിത്രത്തിൽ പാടിയ പാക്കാതെ പാക്കാതെ എന്ന പാട്ടുകേട്ട് എസ്. ജാനകി മിൻമിനിയോടു ചോദിച്ചത്രേ- "മിൻമിനീ, ഇതു ഞാനാണോ നീയാണോ പാടിയത്'?!
ഇടയ്ക്ക് ശബ്ദം നഷ്ടപ്പെട്ട് സംഗീതരംഗത്തുനിന്നു മാറിനിൽക്കേണ്ടിവന്ന മിൻമിനി ഇപ്പോൾ സജീവമാണ്. മേജോ ജോസഫ്, ദീപക് ദേവ് തുടങ്ങിയവരുടെ ഈണത്തിൽ പാടിയ പാട്ടുകൾ ഹിറ്റുകളായിരുന്നു. ഒരൊറ്റ പാട്ടിന്റെ പേരിൽ ഇത്രയും അറിയപ്പെട്ട വേറെ ഏതു ഗായികയാണുണ്ടാവുക!
ആശകൾ, അതിരില്ലാതെ
അതിരപ്പിള്ളിയിലെ കാട്ടരുവിപോലെയാണ് പാട്ടൊഴുകിയത്. അവിടെനിന്ന് രാജീവ് മേനോൻ കാമറയിൽ പകർത്തിയ ദൃശ്യങ്ങളും പാട്ടിന്റെ ഈണവും പരസ്പര പൂരകങ്ങളായിരുന്നു. പാട്ടുകളുടെ റെക്കോർഡിംഗിൽ അന്നുവരെയുണ്ടായിരുന്ന സങ്കല്പങ്ങളെല്ലാം റഹ്്മാൻ ഇതിലൂടെ മാറ്റിമറിച്ചു. മ്യൂസിക് അറേഞ്ച്മെന്റ് മിനിമലിസ്റ്റിക് എന്നു വിശേഷിപ്പിക്കാവുന്ന രീതിയിലാണ്. പെർക്കഷൻ, അക്കൗസ്റ്റിക് ഫ്ളൂട്ട്, റിഥം ഗിറ്റാർ, കീബോർഡിൽ കേൾപ്പിച്ച സാരംഗി.. എല്ലാം നൽകിയത് വിശിഷ്ടമായ സ്വരങ്ങൾ.., ആവശ്യത്തിനുമാത്രം. കുട്ടികളും മുതിർന്നവരും എല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട ഈണം.
ശ്രീജ പറയുന്നതുപോലെ- ഏതുറക്കത്തിൽനിന്നു വിളിച്ചെഴുന്നേൽപ്പിച്ചാലും പാടാവുന്ന പാട്ട്. ആശകളുടെ ആ അസുലഭനൃത്തം ഇരുപത്തഞ്ചുംകടന്ന് മുന്നേറട്ടെ.
ഹരിപ്രസാദ്