അന്ന് ഞാൻ അവിടെ ഒരു ദന്പതി സംഗമത്തിൽ ക്ലാസ് നയിക്കാൻ പോയതാണ്. കുട്ടനാട്ടിലുള്ള ഒരു സംഗമ സ്ഥലമാണ് വേദി. കേരളത്തിന്റെ വടക്കേ ജില്ലകളിൽനിന്നുള്ള ആളുകൾ മുതൽ തെക്കേ ജില്ലകളിൽനിന്നുള്ള ആളുകൾവരെ ആ സംഗമത്തിലുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച വൈകുന്നേരം വരെയാണ് പരിപാടി. രണ്ട് മണിക്കൂർ നേരമാണ് എന്റെ ക്ലാസ.് ക്ലാസിന്റെ ഇടവേളയിൽ മദ്ധ്യവയസ്കരായ രണ്ടുപേർ എന്റെ അടുത്തുവന്നു, ഭാര്യാഭർത്താക്കന്മാരാണ്. അയാൾ കെ.റ്റി.ഡി.സി.യിലെ ഉദ്യോഗസ്ഥനും ആ സ്ത്രീ എൽ ഐസിയിലെ ജോലിക്കാരിയുമാണ്. വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ചിനുമേൽ വർഷങ്ങളായി. അയാൾ ഐപ്പ്, ഭാര്യ സിസിലിക്കുട്ടി. ഇരുവരും സംഗമത്തിൽ സംബന്ധിക്കുന്നത് അവരുടെ പ്രശ്നത്തിൽ ഇടപെട്ട കൗണ്സലറുടെ ഉപദേശപ്രകാരമാണ്. അവർക്ക് ആകെക്കൂടിയുള്ളത് ഒരു മകൾമാത്രമാണ്. അവളുടെ വിവാഹം നടന്നത് കഴിഞ്ഞ വർഷമാണ്, ഭർത്താവ് അനിൽ ഗൾഫിലാണ്, അവിടെ ഫിറ്ററായി ജോലി ചെയ്യുകയാണയാൾ. വിവാഹം കഴിഞ്ഞനാൾമുതൽ അന്യോന്യം പിരിയാൻ ആഗ്രഹിച്ചവരാണ് ഇരുവരുമെങ്കിലും കൂട്ടരുടെയും കുടുംബക്കാരുടെയും സമ്മർദത്താലും നിർബന്ധത്താലുമാണ് ഇപ്പോഴും ഇരുവരും വേർപിരിയാതെ കഴിയുന്നത്.
ഏകമകൾ മിന്നുവിന്റെ വിവാഹക്കാര്യങ്ങളിൽ അവളുടെ മാതാപിതാക്കളായ അവരിരുവരെയുംകാൾ കൂടുതലായി ഇടപെട്ടത് സിസിലിക്കുട്ടിയുടെ ആങ്ങള ബിസിനസുകാരനായ മനോജ് മാത്യുവാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ ബുദ്ധിമുട്ടുകൾ ഏറെയും അനുഭവിച്ചത് മിന്നുവാണ്. മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ഇരുവരും തമ്മിലുള്ള അകലം കുറയുകയല്ല കൂടുകയാണ് ചെയ്തത്. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞത് പ്രശ്നങ്ങൾ എന്നോട് സംസാരിക്കാനായെത്തിയ അവരിരുവരും തന്നെയാണ്. അത്തരത്തിൽ എന്നെ വന്ന് കാണാനും എന്നോട് സംസാരിക്കാനും അവരെ പ്രേരിപ്പിച്ചത് എന്റെ ക്ലാസ് തന്നെയാണെന്നാണ് അവർ എന്നോട് പറഞ്ഞത്. ഇഹലോക ജീവിതം ചുരുങ്ങിയാതാണെന്നും, വെറുക്കാൻ നമുക്ക് സമയമിെ ല്ലന്നും, ഉള്ള ജീവിതം സ്നേഹിച്ചും സന്തോഷിച്ചും കഴിയാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, ദന്പതികളുടെ വലിയ പരാജയം സ്നേഹിക്കാനായി ഒരാളെ മുഴുവനായി ലഭിച്ചിട്ട് അയാളെമാത്രം സ്നേഹിക്കാൻ കഴിയാത്തതാണെന്നുമൊക്കെയുള്ള എന്റെ വാക്കുകൾ അവരെ സ്വാധീനിച്ചു. മാത്രമല്ല, സംഗമത്തിൽ പങ്കെടുക്കാനെത്തിയവരോട് പൊതുവിൽ ഞാനൊരു ചോദ്യവും ചോദിച്ചിരുന്നു. ചോദ്യം ഇതായിരുന്നു; ഏറിയാൽ ഇനിയും പത്തു വർഷം കൂടി ജീവിച്ചേക്കും എന്ന് കരുതുന്നവർ നിങ്ങളിൽ എത്രപേരുണ്ട്. ചോദ്യത്തോട് പ്രതികരിച്ച് കൈ പൊക്കിയവർ അറുപതുകളിലെത്തിയ മൂന്നു പേരാണ്. അന്ന് കൈ ഉയർത്തിയ അവരോട് മാത്രമായി ഞാൻ പറഞ്ഞതിതാണ്, പത്തുവർഷമേ ഇനി നിങ്ങൾ ജീവിക്കുകയുള്ളൂ എന്നുവച്ചാൽ നിങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ ഇനിയും മൂവായിരത്തി അറുനൂറ്റിയന്പത് ദിനങ്ങൾമാത്രം.
ഞാൻ പിന്നെയും അവരോട് മാത്രമായി പറഞ്ഞു, ശേഷിക്കുന്ന പരിമിതമായ ഈ ദിനങ്ങൾ എല്ലാം മറന്ന് വാശിയോടെ അന്യോന്യം സ്നേഹിക്കൂ. കുറവുകൾ കണ്ടെത്താനും, പരിഭവം പറയാനും, അന്യോന്യം ശത്രുതാമനോഭാവം പുലർത്താനുമാണെങ്കിൽ ഇരുവർക്കും അതിനേ നേരം കാണൂ. ഞാനിപ്പറഞ്ഞ കാര്യങ്ങൾ എന്നെ സമീപിച്ച ദന്പതികളെ സ്പർശിച്ചു. ജീവിതത്തിന്റെ ആദ്യദിനം മുതൽ അന്യോന്യം പഴിചാരാനും ചെളിവാരി എറിയാനും തുടങ്ങിയ അവർ ശേഷിക്കുന്ന തങ്ങളുടെ ജീവിതത്തിൽ എല്ലാം മറന്ന് സ്നേഹിക്കാനുറച്ചാണ് തിരികെ പോയത്.
മറക്കാനും പൊറുക്കാനും കഴിഞ്ഞാലേ സ്നേഹിക്കാൻ മാത്രമുള്ള ദന്പതികളുടെ ജീവിതം അവർക്ക് വാസ്തവമാക്കാൻ കഴിയൂ. കുറ്റമാരോപിക്കാനും ശത്രുത പുലർത്താനുമാണ് അവരുടെ ശ്രദ്ധയെങ്കിൽ അതിനവസരങ്ങൾ അവർക്ക് ഏറെ കിട്ടും. മനുഷ്യജീവിതം ഒന്നേ ഉള്ളൂ എന്നും, ഭാര്യാഭർതൃബന്ധം അതിനാൽതന്നെ മറ്റൊന്നില്ല എന്നുമുള്ള തിരിച്ചറിവ് അന്യോന്യം സ്നേഹിക്കാനും അതിനവസരങ്ങൾ കണ്ടെത്താനും ദന്പതികളെ പ്രേരിപ്പിക്കും. ഇരുപത്തഞ്ചും മുപ്പതും വയസുകളിൽ വിവാഹിതരാകുന്ന ദന്പതികൾക്ക് ആരോഗ്യകരമായ ദാന്പത്യബന്ധം എത്ര വർഷമുണ്ടാകും? മുപ്പത്, നാൽപ്പത്, അല്ലെങ്കിൽ അന്പത്? ഇത്രയും വർഷങ്ങളെ മുന്നൂറ്റി അറുപത്തഞ്ചു കൊണ്ട് ഗുണിച്ചാൽ ആകെക്കൂടി എത്ര ദിവസങ്ങൾ? ഇത്രയും ദിവസങ്ങൾക്കുവേണ്ടിയുള്ള പരക്കംപാച്ചിലും വടംവലിയും പഴിചാരലുമൊക്കെയാണോ ഇന്ന് നാം നടത്തിക്കൊണ്ടിരിക്കുന്നത്? അന്യോന്യമുള്ള വടംവലിയും പഴിചാരലും ചെളിവാരി എറിയലുമൊക്കെ കഴിയുന്പോൾ ആത്മാർഥമായും ആസ്വാദ്യകരമായും ജീവിക്കാൻ പിന്നെ എന്ന് പറ്റും? അതിനാൽ ദന്പതികളേ, ഉണരൂ!, അന്യോന്യം വെറുത്ത് അകലാനല്ല, സർവ്വം മറന്ന് സ്നേഹിക്കാൻ. ഞാൻ സ്നേഹിച്ചില്ലെങ്കിൽ എന്റെ പങ്കാളിയെ പിന്നെ ആര് സ്നേഹിക്കും എന്ന വിചാരത്തോടെ ശേഷിക്കുന്ന ജീവിതം അർഥപൂർണമാക്കൂ, ജീവിതം ആനന്ദകരമാക്കൂ! നിങ്ങളുടെ മുദ്രാവാക്യം ഇതാകട്ടെ, ഞങ്ങൾ അന്യോന്യം സ്നേഹിക്കട്ടെ, വെറുക്കാൻ ഞങ്ങൾക്ക് നേരമില്ല.
സിറിയക് കോട്ടയില്