കുറച്ചു പിഞ്ഞാണങ്ങളും അവയിലൊഴിക്കാൻ അല്പം വെള്ളവും കൊടുത്താൽ എത്രനേരം വേണമെങ്കിലും കളിച്ചുകൊണ്ടിരിക്കും കുസൃതിക്കുരുന്നുകൾ- ഏറ്റവും സൂക്ഷ്മതയോടെ, അത്രതന്നെ ഉത്സാഹത്തോടെ! വെള്ളം ഒന്നിൽനിന്ന് മറ്റൊന്നിലേക്കു പകർത്തുന്നു.., തട്ടി ശബ്ദമുണ്ടാക്കുന്നു.., ഇടയ്ക്കു കുറേ വെള്ളം നിലത്തു പടർത്തുന്നു..., ചിരിക്കുന്നു... കണ്ടനുഭവിക്കേണ്ട കാഴ്ചയാണത്.
അതേ സൂക്ഷ്മതയോടെ പാത്രങ്ങളിൽ വെള്ളം പകരുകയും, തട്ടി ശബ്ദം പരീക്ഷിക്കുകയും ചെയ്യുന്ന ഒരു വയോധികനെ കണ്ടാലോ? ക്ഷമയോടെ, സൂക്ഷ്മതയോടെ ആ ശബ്ദങ്ങളെ മനസിൽ നിറയ്ക്കുകയാണ് അദ്ദേഹം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ചൈനീസ് പോർസലെയ്ൻ ബൗളുകളിലാണ് അദ്ദേഹം വെള്ളം പകർന്നുവയ്ക്കുന്നത്. വിരൽകൊണ്ട് തട്ടിനോക്കി കേൾക്കുന്ന ശബ്ദത്തിൽ തൃപ്തനാകാതെ വെള്ളത്തിന്റെ അളവുമാറ്റുന്നു..., പാത്രങ്ങളുടെ സ്ഥാനം മാറ്റുന്നു.. കനംകുറഞ്ഞ വടികൊണ്ട് തട്ടി ശബ്ദം ശരിയെന്നുറപ്പിക്കുന്നു..., മുഖത്ത് നേരിയൊരു പുഞ്ചിരി വിടരുന്നു. മുന്നിലിരിക്കുന്നവരെ നോക്കി തിടുക്കത്തിലൊരു കൂപ്പുകൈ സമ്മാനവും.
ഇത് ആനയാംപെട്ടി ഗണേശനാണ്. രാജ്യത്തെ എണ്ണപ്പെട്ട ജലതരംഗ വാദകരിൽ മുൻനിരക്കാരൻ. പാത്രങ്ങളിൽ തട്ടി ഗമകങ്ങൾപോലും ഉതിർക്കുന്ന മാന്ത്രികൻ. വിവിധ വലിപ്പത്തിലുള്ള പാത്രങ്ങളിൽ വ്യത്യസ്ത അളവുകളിൽ വെള്ളംനിറച്ച് ശ്രുതിചേർക്കുന്ന അദ്ദേഹത്തിന്റെ ശ്രമമാണ് മുകളിൽ കണ്ടത്. സ്വരങ്ങൾ കിറുകൃത്യമാക്കാനാണ് വെള്ളത്തിന്റെ അളവു കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്. പതിനഞ്ചിലേറെ മിനിറ്റുകളെടുക്കും അദ്ദേഹം ഒട്ടൊക്കെ തൃപ്തനാകാൻ. എന്നിട്ടും ഓരോ കൃതികൾക്കനുസരിച്ച് അദ്ദേഹം പാത്രങ്ങളുടെ സ്ഥാനംമാറ്റിക്കൊണ്ടിരുന്നു. തൃശൂരിലെ വേദിയിൽ ഒരു നീലബക്കറ്റു നിറയെ വെള്ളം അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു; പക്കമേളക്കാർക്കൊപ്പം. പിന്നെ പത്തൊന്പതു ബൗളുകളിൽനിന്ന് സംഗീതത്തിന്റെ ജലപ്രവാഹമായി.
നാദധാരയുടെ പരന്പര
പുരാതന മൈസൂർ കോർട്ടിലെ സംഗീത വിദ്വാനായിരുന്നു സേലത്തിനടുത്ത ആനയാംപെട്ടി എസ്. കുപ്പുസ്വാമി. അദ്ദേഹത്തിന്റെ മകൻ ആനയാംപെട്ടി സുബ്ബയ്യർ ജലതരംഗത്തെ ജനകീയമാക്കി. അദ്ദേഹത്തിന്റെ മക്കളായ ദണ്ഡപാണിയും ഗണേശനും സംഗീതത്തിന്റെ വഴിയിലൂടെത്തന്നെയാണ് നടന്നത്. ദണ്ഡപാണി ജലതരംഗത്തിലും ഗണേശൻ വയലിനിലും വായ്പ്പാട്ടിലും പ്രശസ്തരായി. ദണ്ഡപാണിയുടെ അകാലത്തിലുള്ള മരണത്തിനുശേഷമാണ് ഗണേശൻ ജലതരംഗത്തിൽ കൂടുതൽ ശ്രദ്ധിച്ചത്. ഇന്ന് ലോകം ആദരിക്കുന്ന വന്ദ്യവയോധികനാണ് കലൈമാമണി ആനയാംപെട്ടി എസ്. ഗണേശൻ. തലമുറകൾ പകർന്നെത്തിയ സംഗീതം ഗണേശനിൽനിന്ന് മകനും വയലിനിസ്റ്റുമായ ആനയാംപെട്ടി വെങ്കിടസുബ്രഹ്മണ്യത്തിലേക്കും ഒഴുകുന്നു.
രാഗസഞ്ചാരങ്ങൾ
ഗമകങ്ങൾ യാഥാർഥ്യമാക്കാൻ ഒട്ടൊക്കെ ദുഷ്കരമാണ് ജലതരംഗത്തിൽ. ദുഷ്കരമെന്നല്ല, അസാധ്യമെന്നുപോലും കരുതാം. എന്നാൽ ഗമകങ്ങളും സഞ്ചാരങ്ങളും ഗണേശൻ എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് കേട്ടും കണ്ടും തന്നെ അറിയണം. ഖരഹരപ്രിയയും ഹംസധ്വനിയും ബിലഹരിയും അദ്ദേഹത്തിന്റെ വിരൽത്തുന്പുകളിൽനിന്ന് നിറഞ്ഞൊഴുകും. ദീക്ഷിതരുടെ വാതാപി ഗണപതിം ഭജേയോടെ കച്ചേരി തുടങ്ങുന്പോൾത്തന്നെ കേൾവിക്കാർ ആ നാദധാരയിൽ നനഞ്ഞുകുതിരും. ഗണേശനു മുന്നിൽ അർധവൃത്താകൃതിയിൽ നിരന്നിരിക്കുന്ന പാത്രങ്ങളിൽ ജലം കോൾമയിർകൊള്ളും. സ്വരവേഗങ്ങൾക്കൊപ്പം ജലം തുള്ളിത്തുളുന്പുന്നതും കാണാം. താനം, ആലാപനം, കല്പനസ്വരങ്ങൾ... അദ്ദേഹത്തിന്റെ ജ്ഞാനവും വൈശിഷ്ട്യവും വ്യക്തമാക്കി തരംഗങ്ങൾ വിടരും...
മകനും ശിഷ്യനുമായ ആനയാംപെട്ടി വെങ്കിടസുബ്രഹ്മണ്യം വയലിനിൽ ഒപ്പമുണ്ടാകും. ശ്രുതിചേർക്കലിനും മെലഡിയുടെ തുടർച്ചയ്ക്കുമെല്ലാം വയലിൻ ഒപ്പമൊഴുകും. മകൻകൂടി ശരിവച്ചാലേ പിതാവിന് സ്വരങ്ങളിൽ തൃപ്തിവരൂ എന്നുതോന്നും. കച്ചേരിക്കു നിശ്ചയിച്ച സമയപരിധിയൊന്നും അദ്ദേഹം ഓർമിച്ചെന്നു വരില്ല. ഒരു കൃതിയിൽനിന്ന് മറ്റൊന്നിലേക്ക് അദ്ദേഹം ബൗളുകളുടെ സ്ഥാനവും വെള്ളത്തിന്റെ അളവും കോലുകളുടെ കനവും മാറ്റിമാറ്റി സഞ്ചരിച്ചുകൊണ്ടിരിക്കും. തൃശൂരിലെ വേദിയിൽ മകൻ വാച്ചുചൂണ്ടിക്കാട്ടി സമയമറിയിച്ചിട്ടും ദീർഘനേരം രാഗധാര തുടർന്നാണ് അദ്ദേഹം അതേ തിടുക്കത്തിലുള്ള കൂപ്പുകൈയോടെ കച്ചേരി അവസാനിപ്പിച്ചത്. മൃദംഗം വായിച്ച പാലക്കാട് എ. ഗണേശന്റെ കരങ്ങൾ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്തു. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ശ്രുതി പഞ്ചമം സ്വരവാദ്യോത്സവത്തിന്റെ ഭാഗമായായിരുന്നു തൃശൂരിലെ കച്ചേരി.
കീർത്തിമുദ്രകൾ
ജലതരംഗത്തെ ലോകമെന്പാടുമെത്തിച്ച ആനയാംപെട്ടി ഗണേശന് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1993ലാണ് അദ്ദേഹത്തിന് കലൈമാമണി പട്ടം ലഭിച്ചത്. രസിക രഞ്ജന സഭ കലാ സേവ രത്നം ബഹുമതിയും സമ്മാനിച്ചു. സദ്ഗുരു ത്യാഗബ്രഹ്മ ആരാധന ട്രസ്റ്റിന്റെ നാദ വിദ്യാ രത്നം, കാഞ്ചി, ശൃംഗേരി മഠങ്ങൾ എന്നിവയുടെ പുരസ്കാരങ്ങൾ തുടങ്ങിയവും ഗണേശനെ തേടിയെത്തി.
കേൾവിക്കാർ നൽകുന്ന സ്നേഹവും ബഹുമാനവും ആ പുരസ്കാരങ്ങൾക്കൊപ്പം നിൽക്കുന്നു. പ്രായത്തിന്റെ പരിമിതികളെ വകവയ്ക്കാതെ, സ്വരങ്ങളുടെ സൂക്ഷ്മതയ്ക്കുവേണ്ടി ഒരു തുള്ളിപോലും വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പോർസലെയ്ൻ ബൗളുകളുടെ അർധവൃത്തത്തിനു കേന്ദ്രമാകുന്പോൾ എങ്ങനെ ശിരസുകുനിക്കാതിരിക്കും!
ഹരിപ്രസാദ്