ലതാ മങ്കേഷ്കർക്കു കൊടുക്കുന്നതിനേക്കാൾ ഒരു രൂപ കൂടുതൽ പ്രതിഫലം തനിക്കുവേണമെന്ന് ഒരു ഗാനരചയിതാവ് നിർബന്ധംപിടിക്കുക.., എസ്.ഡി. ബർമന്റെ സംഗീതമല്ല, തന്റെ വരികളുടെ മികവാണ് പാട്ടു വിജയിക്കാൻ കാരണമെന്നു പറഞ്ഞ് ബർമൻദായോടൊപ്പം ഇനി ജോലിചെയ്യാനില്ല എന്നു പ്രഖ്യാപിക്കുക.., ഗാനരചയിതാവിന്റെ പേരുകൂടി പാട്ടുകൾക്കൊപ്പം പറയണമെന്നാവശ്യപ്പെട്ട് ആകാശവാണിയോട് തല്ലുപിടിക്കുക... താൻപോരിമയുള്ള ആ ഗാനരചയിതാവ് സാഹിർ ലുധിയാൻവി ആയിരുന്നു. പാട്ടെഴുത്തുകാരൻ എന്നതിനേക്കാൾ കവിയെന്നു പേരെടുത്ത ജീനിയസ്. കഭീ കഭീ മേരെ ദിൽ മേ (കഭീ കഭീ- 1976) എന്ന ഒരൊറ്റ പാട്ടുമതി ആ പ്രതിഭ എക്കാലവും ഓർമിക്കപ്പെടാൻ.
ആത്മവിശ്വാസത്തിന്റെ കൊടുമുടി
തന്റെ വരികളിലുള്ള ഉത്തമവിശ്വാസമാണ് സാഹിറിനെ ആർക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യാത്ത ധിക്കാരിയാക്കി മാറ്റിയത്. ഹിന്ദി സിനിമാഗാനലോകത്ത് ലതാ മങ്കേഷ്കർ സുവർണ നക്ഷത്രമായി തിളങ്ങുന്നകാലത്താണ് സാഹിർ അവരോടു പിണങ്ങിയത്. വെറും പിണക്കമല്ല, തന്റെ പാട്ടുകൾ ലത ഇനി പാടേണ്ട എന്ന നിലയിലായി കാര്യങ്ങൾ. ചെറിയൊരു സംഭവമായിരുന്നു അതിനു പിന്നിൽ. സാഹിറിന്റെ സുഹൃത്ത് പ്രകാശ് പണ്ഡിറ്റ് ഓർമിച്ചിരിക്കുന്നത് ഇങ്ങനെ: ഒരിക്കൽ ലതാ മങ്കേഷ്കറും സാഹിർ ലുധിയാൻവിയും ഒപ്പമുള്ള ഒരു വേദിയിൽ ഒരു സിനിമാ നിർമാതാവ് ഇങ്ങനെ പറഞ്ഞു- "സാഹിർ സാബ്, ലതയുടെ ശബ്ദമില്ലായിരുന്നെങ്കിൽ താങ്കളുടെ വരികൾക്ക് ജീവനില്ലാതെ പോയേനെ'! ആത്മാഭിമാനിയായ സാഹിറിന് ഇതു കേട്ടതും ദ്വേഷ്യം വന്നു. കടുത്തൊരു പ്രതിജ്ഞയുമെടുത്തു- "മികച്ച വരികൾക്ക്, കവിതയ്ക്ക് ലതാ മങ്കേഷ്റുടെ ആവശ്യമില്ലെന്നു തെളിയിക്കുന്നതുവരെ, എന്റെ ഒരൊറ്റ പാട്ടുപോലും അവർ പാടില്ല'!.
കവിയുടെ പ്രതിജ്ഞപോലെതന്നെ ഗായിക അദ്ദേഹത്തിന്റെ പാട്ടുകളിൽനിന്ന് ഒഴിവാക്കപ്പെട്ടു. എന്നാൽ നിർമാതാക്കൾക്ക് ലതയെ ഒഴിവാക്കുക എന്നത് ചിന്തിക്കാൻപോലും കഴിയാത്ത കാലമാണ്. അവർക്കു മുന്നിലുള്ള ഏക മാർഗം സാഹിറിനെ ഒഴിവാക്കുക എന്നതായിരുന്നു. അവസരങ്ങൾ കുറഞ്ഞെങ്കിലും അത് അദ്ദേഹത്തിന് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയതുമില്ല. രണ്ടു വർഷം അങ്ങനെ കടന്നുപോയി. കിട്ടിയ അവസരങ്ങൾ സാഹിർ ഗംഭീരമായി മുതലാക്കി. താരതമ്യേന അറിയപ്പെടാത്ത, തന്റെ സുഹൃത്തുകൂടിയായ സുധാ മൽഹോത്രയുടെ ശബ്ദത്തിൽ അദ്ദേഹത്തിന്റെ വരികൾ ഹിറ്റുകളായി. പ്യാസ(1957), നയാ ദൗർ (1957), ഫിർ സുബഹ് ഹോഗി (1958) എന്നിവയിലെ ഹിറ്റ് ഗാനങ്ങളിലൊന്നിലും ലതയുടെ ശബ്ദമുണ്ടായിരുന്നില്ല.
ഒടുവിൽ ഒരിക്കൽ സാഹിർ പ്രകാശിനോടു പറഞ്ഞു- "ലതാ മങ്കേഷ്കറും ഞാനും വീണ്ടും സുഹൃത്തുക്കളായി. അല്ലെങ്കിലും തുല്യരായ ആളുകൾ തമ്മിലാണ് സൗഹൃദം ഉണ്ടാകേണ്ടത്!'.
വൈകിയുണരുന്നയാൾ
ആളുകൾ ഉച്ചയൂണിന് ഒരുങ്ങുന്ന സമയത്താണ് സാഹിർ ഉറക്കംവിട്ട് എഴുന്നേൽക്കാറുള്ളത്. എന്നാൽ ചെറുപ്പത്തിൽത്തന്നെ കവിയെന്നു പേരെടുത്തെങ്കിലും ഗാനരചയിതാവാകണമെന്ന സ്വപ്നം സഫലമാകാതായപ്പോൾ അദ്ദേഹം രാവിലെ ആറിന് എഴുന്നേൽക്കുന്നതു ശീലമാക്കി.
നിർമാതാക്കൾ പാട്ടെഴുത്തിന് അദ്ദേഹത്തെ ചുമതലപ്പെടുത്താൻ പേടിച്ചു. കവിത്വം കൂടിയതുതന്നെ കാരണം. "സാഹിർ സാബ്, താങ്കൾ രാജ്യത്തെ മികച്ച കവികളിലൊരാളാണ്. താങ്കളുടെ കവിതയോട് ബഹുമാനവുമുണ്ട്. പക്ഷേ എട്ടു ലക്ഷം രൂപ മുടക്കിയാണ് സിനിമയെടുക്കുന്നത്. പാട്ടുകൾ മോശമായാൽ അത് പൊളിഞ്ഞുപോയേക്കാം'- പല നിർമാതാക്കളുടെയും നിലപാട് ഇങ്ങനെയായിരുന്നു.
വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലടയ്ക്കാൻ സാഹിറിന് അമ്മയുടെ സ്വർണവളകൾ വിൽക്കേണ്ട സ്ഥിതിപോലും വന്നു. എന്നാൽ അദ്ദേഹം തോൽക്കാൻ തയാറല്ലായിരുന്നു. ലുധിയാനയിൽനിന്ന് ലാഹോറും ഡൽഹിയും വഴി ബോംബെയിൽ എത്തിയ അദ്ദേഹം അവിടെ വർഷങ്ങൾ കാത്തിരുന്നു.
എസ്.ഡി. ബർമൻ പുതിയ ഗാനരചയിതാക്കളെ തേടുന്നു എന്ന് ഒരു സുഹൃത്തു വഴിയാണ് സാഹിർ അറിഞ്ഞത്. നേരിട്ടുപോയി കണ്ട് കാര്യം പറയുകയും ആ കൂടിക്കാഴ്ച ഫലപ്രദമാകുകയും ചെയ്തു. ബർമൻ നൽകിയ ട്യൂണിനനുസരിച്ച് സാഹിർ നൽകിയ വരികളിൽ അദ്ദേഹം പൂർണ തൃപ്തനായിരുന്നു. ആദ്യ പാട്ടുതന്നെ (ഠണ്ഡീ ഹവായേ- നൗജവാൻ- 1951) സൂപ്പർഹിറ്റുമായി. എന്നാൽ പിൽക്കാലത്ത് എസ്.ഡി. ബർമനോടും സാഹിർ പിണങ്ങി.
ഈഗോ വീണ്ടും
ഗുരു ദത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നു വിലയിരുത്തപ്പെടുന്ന പ്യാസ ലോകത്തെ മികച്ച 100 സിനിമകളിൽ ഒന്നായി ടൈം മാഗസിൻ തെരഞ്ഞെടുത്തിട്ടുള്ളതാണ്. അതിലെ പാട്ടുകളും ലോകശ്രദ്ധനേടി. ആ വിജയം പക്ഷേ ഒരു പരാജയത്തിനു കാരണമായി.
പാട്ടുകൾ സൂപ്പർഹിറ്റുകളായതിനു പിന്നിൽ തന്റെ മാത്രം മിടുക്കാണെന്ന് എസ്.ഡി. ബർമനും, വരികളുടെ മികവാണെന്ന് സാഹിറും ഉറച്ചുവിശ്വസിച്ചു. സംഗീത സംവിധായകനുശേഷമേ ഗാനരചയിതാവിനു സ്ഥാനമുള്ളൂ എന്നു കരുതപ്പെട്ടിരുന്ന ആ കാലത്ത് സാഹിറിന്റെ അവകാശവാദം ബർമൻദാ അത്ര രുചിയോടെയല്ല സ്വീകരിച്ചത്. സാഹിറിന്റെ വരികൾക്ക് പിന്നീടദ്ദേഹം ഈണമൊരുക്കിയിട്ടില്ല.
ബർമൻദായോടു മാത്രമല്ല, ഒ.പി. നയ്യാർ, നൗഷാദ് തുടങ്ങിയവരെക്കുറിച്ചും സാഹിറിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ അക്കാരണത്താൽ എണ്ണമില്ലാത്തത്ര സുന്ദരഗാനങ്ങൾ പിറക്കാതെ പോകുകയും ചെയ്തിരിക്കാം.
ലഹരിയുടെ തീരങ്ങൾ
ലഹരിയിൽ മുങ്ങുക, പൊട്ടിത്തെറിക്കുക- ഇതൊരു ശീലമായിരുന്നു സാഹിറിന്. സാഹചര്യം പരിഗണിക്കാതെയായിരിക്കും മിക്കപ്പോഴും പെരുമാറ്റം. നിങ്ങളെ ആരാണിപ്പോൾ ഇങ്ങോട്ടു ക്ഷണിച്ചത്? മണ്ടനാണെങ്കിൽ വായടച്ചിരിക്കൂ എന്ന് ഒരു കൂട്ടായ്മയിൽ ഒരാളോട് ആക്രോശിച്ചത് പത്രപ്രവർത്തകനായിരുന്ന കുശ്് വന്ത് സിംഗ് ഓർമിച്ചിട്ടുണ്ട്. സാഹിറിന് കവിതയും ലഹരിയും രണ്ടും രണ്ടായിരുന്നു. പക്ഷേ ലഹരിയില്ലാതെ ഉറക്കം വരില്ലായിരുന്നു.
അദ്ദേഹത്തെ നിത്യനിദ്രയിലേക്കു കൈപിടിച്ചു കൊണ്ടുപോയതും ലഹരിതന്നെയാണ്. 1980 ഒക്ടോബർ 25ന് പൊടുന്നനെ അദ്ദേഹത്തിന്റെ ഹൃദയം പിണങ്ങി. 59 വയസായിരുന്നു അദ്ദേഹത്തിന്. സുഹൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ ആണ് ആ വേളയിൽ ഒപ്പമുണ്ടായിരുന്നത്. ജുഹുവിലാണ് സാഹിറിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയത്. ആറേഴുകൊല്ലംമുന്പ് ആ കല്ലറ പൊളിക്കപ്പെട്ടു.., പുതിയവർക്ക് സ്ഥലമൊരുക്കാൻ. അതിലദ്ദേഹത്തിന് ഒരു പിണക്കവുമുണ്ടായിക്കാണില്ല... കാരണം, സാഹിർ ഒരു മനുഷ്യസ്നേഹിയായിരുന്നു.
ഹരിപ്രസാദ്