നായയോളം നന്ദിയുള്ള മൃഗം വേറെയില്ലെന്ന പ്രമാണത്തിന് മാറ്റമില്ല. സ്വന്തം ജീവൻ നൽകിയും നായ ആപത്തിൽ യജമാനനെ രക്ഷിക്കും. ഉൗണിലും ഉറക്കത്തിലും നായ കാണിക്കുന്ന നൻമയെപ്പറ്റി എത്രയെത്ര കഥകൾ. ബുദ്ധി, ഓർമ, ഒൗചിത്യം എന്നിവയിലൊക്കെ നായ കേമൻതന്നെ.
നായകളുടെ ഘ്രാണശക്തിയിലെ അപാരമായ സാധ്യതയാണ് കുറ്റാന്വേഷണത്തിൽ പോലീസിനും പട്ടാളത്തിനും നേട്ടമാകുന്നത്. നായ്ക്കളുടെ മൂക്കിൽ ഒരു തപാൽ സ്റ്റാന്പിന്റെ അത്രയും സ്ഥലത്ത് ഏകദേശം 50 ലക്ഷം ഘ്രാണസംവേദിനീ കോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നായ്ക്കളെ അസാമാന്യ മണം പിടിക്കലുകാർ ആക്കി മാറ്റുന്നു.
മൂന്നു മാസം മുതൽ അഞ്ചു മാസം വരെ പ്രായമുള്ള ലാബ്രഡോർ, ജർമൻ ഷെപ്പേഡ്, ഡോബർമാൻ ഇനങ്ങളിൽപ്പെട്ട നായ്ക്കളെയാണ് പോലീസ് സേനയിൽ എടുക്കുന്നത്. ഇതിൽതന്നെ ലാബ്രഡോറാണ് അനുസരണയിലും ജോലിയിലും കൂടുതൽ മികവു കാണിക്കുന്നതെന്ന് പരിശീലകർ പറയുന്നു. കേരള പോലീസ് സേനയുടെ 55 നായകളും ലാബ്രഡോർ ഇനക്കാരാണ്.
ജർമൻ ഷെപ്പേഡിന് ഇത്തിരി തലക്കനമുണ്ടത്രെ. ചിലപ്പോഴൊക്കെ നേര വ്യത്യാസവും. ബോംബു തെരയിലിൽ ഷെപ്പേഡ് അൽപം കൂടുതൽ മികവ് കാണിക്കാറുണ്ടുതാനും. തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ ഒൻപതു മാസത്തെ പരിശീലനത്തിനുശേഷമാണ് ശ്വാനസേനയുടെ പാസിംഗ് ഒൗട്ട്.
കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റുള്ള നായക്കുടുംബത്തിൽ ജനിച്ച് ഇതേ സർട്ടിഫിറ്റ് സ്വന്തമാക്കിയ പൂർണ ആരോഗ്യമുള്ള നായക്കുട്ടികളെയാണ് പോലീസ് സേനയിലെടുക്കുക. മുൻപൊക്കെ കെന്നൽ ക്ലബുകൾ ലക്ഷണമൊത്ത നായ്ക്കുട്ടികളെ പോലീസ് സേനയിലേക്ക് സമ്മാനമായി നൽകിയിരുന്നു. ഇതിനു സാധ്യത കുറഞ്ഞതോടെ കാൽ ലക്ഷം രൂപ വരെ വില കൊടുത്താണ് നായക്കുട്ടികളെ പോലീസ് നായവളർത്തലുകാരിൽനിന്നു വാങ്ങുന്നത്. ഡോഗ് സേനയിലേക്കെടുക്കാൻ ആണെന്നോ പെണ്ണെന്നോ വേർതിരിവൊന്നുമില്ല.
സേനയിൽ കയറിപ്പറ്റാൻ നായക്കുട്ടികൾക്കു കടന്പകൾ പലതും കടക്കണം. ഒത്ത ലക്ഷണമുള്ള നായക്കുട്ടിയെ പോലീസ് ടീമും മൃഗഡോക്ടർമാരുടെ ടീമും നേരിൽ കാണും.
നായക്കുട്ടിയുടെ രക്തം പരിശോധിച്ച് യാതൊരു രോഗങ്ങളും ഇല്ലെന്ന് ഉറപ്പാക്കും. ഓട്ടവും ചാട്ടവും ഏറെ നടത്തേണ്ട സാഹചര്യം മുന്നിൽ കണ്ട് നായയുടെ നടുവിനും അരക്കെട്ടിനും കൈകാൽമുട്ടുകൾക്കും നല്ല ബലമുണ്ടെന്ന് തീർച്ചപ്പെടുത്തും. അനുസരണ, ചുറുചുറുക്ക്, ഇരിപ്പ്, നിൽപ്, ഭക്ഷണരീതി എന്നിവയൊക്കെ ഒന്നു രണ്ടു ദിവസം തുടരെ നിരീക്ഷിച്ചശേഷമെ പോലീസ് ഏറ്റെടുക്കൂ. പരിശീലനകാലത്ത് ഏതെങ്കിലും ഘട്ടത്തിൽ മാരക രോഗം വരികയോ ട്രെയിനിംഗിൽ ബോധപൂർവമായ വീഴ്ചവരുത്തുകയോ ചെയ്താൽ ക്യാന്പിൽനിന്നും ഒൗട്ട്. പരിശീലനത്തിനുശേഷം പോലീസ് ബാച്ചിനെന്നപോലെ യൂണിഫോം അണിയിച്ച് പാസിംഗ് ഒൗട്ട് പരേഡിനുശേഷമാണ് നായകൾ അതാത് ജില്ലകളിലെ പോലീസ് സേനയിൽ എത്തുന്നത്.
പരിശീലനം ആവശ്യമനുസരിച്ച്
ഓരോ ജില്ലയിലെയും ആവശ്യം അനുസരിച്ചാണ് സ്നിഫർ ( മണം പിടിക്കൽ), സ്നൂക്കർ (തെരയൽ) ആവശ്യങ്ങൾക്ക് നായകളെ പ്രത്യേകമായി പരിശീലിപ്പിക്കുക.
ഓരോ മനുഷ്യനും വ്യത്യസ്തമായ ഗന്ധമുണ്ട്, പ്രത്യേകിച്ചും വിയർപ്പിന്. അതിസൂക്ഷ്മമായ വിയർപ്പു കണങ്ങൾ മനുഷ്യ ശരീരം ഓരോ സെക്കൻഡിലും പുറംതള്ളിക്കൊണ്ടാണിരിക്കുന്നത്. തൊണ്ടിയായി ലഭിക്കുന്ന വസ്ത്രം, ആയുധം, ചെരിപ്പ് തുടങ്ങിയവയിൽനിന്നു മണം എടുത്തശേഷം ഇതേ മണം ലഭിക്കുന്ന സ്ഥലം, സാഹചര്യം, വ്യക്തി എന്നിവയിലേക്ക് സൂചനകളുമായുള്ള പരക്കം പാച്ചിലാണ് പരിശീലനം.
പോലീസ് ക്യാന്പിൽ സുരക്ഷിതമായ കൂടും അതിനുള്ളിൽ ശീതീകരിച്ച അന്തരീക്ഷവും സദാ കുടിക്കാൻ വെള്ളവും നായകൾക്ക് ലഭ്യമാക്കിയിരിക്കും. നായയെ ചുമതലക്കാരല്ലാതെ മറ്റൊരും തൊടാൻപോലും അനുവദിക്കില്ല. ദിവസം 600 ഗ്രാം ഡോഗ് ഫുഡും ഒരു ലിറ്റർ തിളപ്പിച്ച പാലും രണ്ടു നേരമായി ഭക്ഷണം കൊടുക്കും. ദിവസവും രോമം ചീകിയൊതുക്കും. ആഴ്ചയിലൊരു കുളി. ഒപ്പം വൈദ്യപരിശോധനയും. രാവിലെയും വൈകുന്നേരവും വ്യായാമവും പരിശീലനവുമുണ്ടാകും, ഡോഗ് സ്ക്വാഡിന് പ്രത്യേക രീതിയിൽ പണിത വായുസഞ്ചാരമുള്ള വാൻ യാത്രയ്ക്കു നിർബന്ധമാണ്. ഇതിനുള്ളിൽ കൂടും കിടക്കയും ഫാനും വെള്ളവും നിർബന്ധമാണ്. ഡ്യൂട്ടി സമയത്ത് നാട്ടു നായകളുടെ അക്രമം ഉണ്ടാകാതെ പോലീസ് സംരക്ഷണം നൽകണം. പോലീസ് നായയെ ആക്രമിക്കാൻ മറ്റു നായകളെത്തിയാൽ അവയെ വെടിവയ്ക്കാനും പോലീസിന് അനുമതിയുണ്ട്.
പ്രമോഷനില്ലാത്ത ജോലി
ഡ്യൂട്ടി സമയത്ത് പോലീസ് നായയ്ക്ക് ബെൽറ്റു കവചമുള്ള യൂണിഫോം ധരിപ്പിക്കും. പോലീസ് നായകൾക്ക് സർവീസിൽ പ്രമോഷനും റാങ്കുമൊന്നുമില്ല. തുടക്കം മുതൽ സേവനം തീരുംവരെ ഒരേ ജോലി.
മുൻപ് പോലീസ് നായകൾക്ക് റിട്ടയർമെന്റ് ഉണ്ടായിരുന്നില്ല. വാർധക്യംവരെ പോലീസ് ക്യാന്പിൽ വാസവും ചാകുന്പോൾ സംസ്ഥാന പോലീസ് ബഹുമതികളോടെ ക്യാന്പിൽതന്നെ സംസ്കാരവും എന്നതായിരുന്നു രീതി. അടുത്ത കാലത്താണ് എട്ടാം വർഷം പോലീസ് നായകൾക്കു റിട്ടയർമെന്റ് എന്ന തീരുമാനം മേധാവികളിൽ നിന്നുണ്ടായത്.
വിരമിക്കുന്ന പോലീസ് നായ്ക്കൾക്ക് വിശ്രമജീവിതം ആനന്ദകരമാക്കാൻ വൃദ്ധസദനങ്ങൾ ഒരുക്കാൻ ഡിജിപി ലോക് നാഥ് ബെഹ്റയാണ് ആശയം മുന്നോട്ടുവച്ചത്. അങ്ങനെ തിരുവനന്തപുരത്ത് ഇവയ്ക്കായി ഒരു കേന്ദ്രം തുറന്നു. വിരമിച്ചു കഴിഞ്ഞാൽ പിന്നെ ഇവയ്ക്ക് ഭക്ഷണത്തിനുള്ള വക കണ്ടെത്തേണ്ട ചുമതല സർക്കാരിനില്ല. അതുകൊണ്ട് പരിശീലനവും ഭക്ഷണവുമില്ലാതെ ദുരിതജീവിതം നയിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് വിരമിച്ച നായകളെ പരിപാലിക്കുന്നതിന് തിരുവനന്തപുരം വലിയറത്തറയിൽ ഷെൽട്ടർ ഹോം തുടങ്ങാമെന്ന നിർദ്ദേശം ഡിജിപി മുന്നോട്ടു വച്ചത്.
2008 ലാണ് തൃശൂർ പോലീസ് അക്കാദമിയിൽ ശ്വാനസേനാ പരിശീലനകേന്ദ്രം തുറന്നത്. 2010-ൽ 12 അംഗ ശ്വാനപ്പടയുടെ ആദ്യ ബാച്ച് പുറത്തിറങ്ങി. 2016 ഏപ്രിലിലെ അഞ്ചാം ബാച്ച് അടക്കം 103 നായ്ക്കളാണ് തൃശൂരിൽ പരിശീലനം പൂർത്തിയാക്കി പോലീസ് സേനയിലെത്തിയത്. എട്ടുവർഷ കാലാവധി പൂർത്തിയാക്കിയ 12 നായ്ക്കൾ 2016 -ൽ സേനയിൽനിന്ന് വിരമിച്ചു.
തൃശൂർ രാമവർമപുരത്ത് പോലീസ് നായകളുടെ പരിശീലനം ഇപ്പോൾ നിറുത്തിയിരിക്കുകയാണ്. 2016 ഏപ്രിൽ ഒന്പതിനാണ് 19 നായകളടങ്ങിയ അവസാന ബാച്ച് പുറത്തിറങ്ങിയത്. ഇപ്പോൾ ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മിലിറ്ററി ക്യാന്പുകളിൽ ബിഎസ്എഫ്, ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സാണ് കേരളത്തിലേക്കുള്ള പോലീസ് നായ്ക്കളെ പരിശീലിപ്പിച്ചു വരുന്നത്.
കൈവിട്ടുപോകാത്ത ആത്മബന്ധത്തിനൊടുവിൽ
പോലീസ് ഓഫീസർ പ്രേംജിയും അദ്ദേഹത്തിന്റെചുമതലയിലായിരുന്ന പോലീസ് നായ സെൽമയും തമ്മിൽ പത്തു വർഷത്തിനിടെ വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ കാണാതിരുന്നിട്ടുള്ളു. കുറ്റാന്വേഷണത്തി ന്റെ ഓട്ടത്തിരക്കിനിടയിൽ ഇവർ തമ്മിൽ വളർന്നുവന്നത് ആത്മബന്ധത്തിന്റെ അടുപ്പമാണ്.
സെൽമ വിരമിച്ചപ്പോൾ ഇവളെ വൃദ്ധ നായകൾക്കായി പണിതിരിക്കുന്ന കൂടാരത്തിലേക്ക് വിട്ടുപോകുകയെന്നത് പ്രേംജിക്കു ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അങ്ങനെ, സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയോടെ സൂപ്പർ സ്റ്റാർ സെൽമയെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. പ്രേംജി കുമരകത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോന്നു. നല്ലയൊരു കൂടും അതിലൊരു ഫാനുമൊക്കെയായി സെൽമ സുഖമായി കഴിയുന്നു. ആയിരത്തിലേറെ കുറ്റകൃത്യങ്ങളിൽ പ്രതികളെ വിലങ്ങണിയിക്കാനും ശിക്ഷ വാങ്ങിക്കൊടുക്കാനും പോലീസിനു വഴി കാട്ടിക്കൊടുത്ത കോട്ടയം ഡോഗ് സ്ക്വാഡിലെ സെൽമ കഴിഞ്ഞ മാസമാണ് സർവീസ് അവസാനിപ്പിച്ചത്. ആറു മാസം പ്രായമുള്ളപ്പോഴാണ് തൃശൂർ കെന്നൽ ക്ലബിൽ നിന്നും ലാബ്രഡോർ ഇനത്തിലെ തൂവെള്ള പെണ്നായ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രേംജിക്കു മുന്നിൽ തലയാട്ടിത്തുടങ്ങിയത്. സെൽമ എന്നു പേരിട്ടതും ഒൻപതുമാസത്തെ കഠിന പരിശീലനത്തിനു തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ ഇവളെ കൊണ്ടുപോയതും പ്രേംജിയാണ്. തൃശൂർ കെന്നൽ ക്ലബ് കേരള പോലീസ് സ്ക്വാഡിന് 2018ൽ സമ്മാനിച്ച 12 നായകളിൽ ഏറ്റവും മിടുക്കിയായിരുന്നു ഇവൾ. ദിവസം അഞ്ചു മണിക്കൂർ നീളുന്നതായിരുന്നു തൃശൂരിലെ പരിശീലനം.
കോട്ടയം പോലീസ് ക്യാന്പിൽ നിന്നും കേസ് അന്വേഷണങ്ങൾക്ക് വാനിലും ട്രെയിനിലുമൊക്കെയായി എത്രയെത്ര യാത്രകൾ. വിവിധ ജില്ലകളിലേക്ക്, കേരളത്തിനു പുറത്തേക്ക് ട്രെയിനിലും ആ യാത്രകൾ നീണ്ടു.
2008 ജനുവരി ഒന്നിനാണ് തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി സെൽമ സർവീസിൽ കയറുന്നത്. കണ്ണിലേക്കു തുറിച്ചുനോക്കി ആജ്ഞ ഗ്രഹിക്കാനും നിർദേശങ്ങൾ വാലും തലയും ആട്ടി സ്വീകരിക്കാനും ഇവൾ കാണിക്കുന്ന ശ്രദ്ധ അപാരമാണെന്ന് പ്രേംജി പറയും.
കൈ വീശിയാൽ, വിരൽ ചൂണ്ടിയാൽ, ദിക്കു കാണിച്ചാൽ അന്വേഷണത്തിന്റെ വഴി സെൽമയ്ക്കു വ്യക്തമാകും. മണം പിടിച്ചാൽ ഏറ്റവും സാധ്യതയുള്ള സൂചനയിലേക്കാവും അവൾ ഓടുക. മൂന്നു കിലോമീറ്റർ വരെ നിറുത്താതെ ഓടിയ അനുഭവങ്ങളും മണം നഷ്ടമാകുന്പോൾ തൊണ്ടിയിൽ നിന്നും വീണ്ടും മണം പിടിച്ച് ഓടി പ്രതിയുടെ മുണ്ടിൽ കടിച്ചുനിന്നതുമൊക്കയായി എത്രയെത്ര ഡയറികൾ പ്രേംജി എഴുതിവച്ചിരിക്കുന്നു.
കൊലയാളികൾക്കു പിന്നാലേ
ഒൻപതര വർഷത്തെ സേവനത്തിനിടെ ആയിരത്തിൽപ്പരം കേസുകൾ. കൊലക്കേസുകൾ ഉൾപ്പെടെ 1100 കേസുകൾ അന്വേഷിക്കാൻ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ സെൽമ നിയോഗിക്കപ്പെട്ടു.
കൊലക്കേസ് പ്രതിയെ കടിച്ചുതൂക്കിയെടുത്തു പോലീസിനെ ഏൽപ്പിച്ചതുൾപ്പെടെ സെൽമയുടെ കരിയറിൽ എത്രയെത്ര ഗുഡ്സ് സർവീസ് എൻട്രികൾ. കോട്ടയം നാഗന്പടം സ്റ്റേഡിയത്തിനുള്ളിൽ സദൻ എന്നയാൾ തലയ്ക്ക് കല്ലിന് ഇടിയേറ്റു കൊല്ലപ്പെട്ടു. പ്രതി സ്വന്തം കൈലി സദന്റെ മൃതദേഹത്തിൽ പുതപ്പിച്ചശേഷമാണ് സ്ഥലം വിട്ടത്. അന്വേഷണത്തിനെത്തിയ സെൽമ പുതപ്പിൽ നിന്ന് മണമെടുത്തു 300 മീറ്റർ അകലെ പോപ്പു മൈതാനത്തെ ലോറി സ്റ്റാൻഡിലേക്ക് ഓടി കാനയിലെത്തി. കാനയിൽ ഒളിച്ചിരുന്ന പ്രതി ഹരിദാസ് പോലീസ് നായയെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ സെൽമയും. ടീമിലെ പോലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കേസിനു തെളിവായി.
ഇതിനു രണ്ടു ദിവസം മുൻപാണ് നാഗന്പടം മൈതാനത്തിനു സമീപത്തുതന്നെ തനിച്ചു താമസിച്ചിരുന്ന തങ്കമ്മ എന്ന വീട്ടമ്മ കൊലചെയ്യപ്പെട്ടത്. കൃത്യം നടത്തിയ കോടാലിയിൽ മണം പിടിച്ചശേഷം തൊട്ടടുത്ത നടപ്പുവഴിയിലൂടെ മീനച്ചിലാറ്റിലെ കുളിക്കടവിലേക്കും പിന്നെ ബസ് സ്റ്റോപ്പിലേക്കും ഓടി സെൽമ അവിടെ നിലയുറപ്പിച്ചു. തങ്കമ്മയുടെ ബന്ധുവായ ഷാജൻ സംഭവദിവസം ഉച്ചയ്ക്ക് കുളിക്കടവിൽ കാലും കൈയും കഴുകുന്നതു കണ്ടതായി സ്ത്രീകൾ നൽകിയ മൊഴി നിർണായകമായി. അന്നു രാത്രി പ്രതി പിടിയിലായി.
പാന്പാടിക്കു സമീപം പുല്ലുപറിക്കാൻ പോയ വീട്ടമ്മ തലയ്ക്ക് അടിയേറ്റു ദാരുണമായി കൊല്ലപ്പെട്ടു. കൃത്യം നടത്തിയ വിറകുകൊള്ളിയിൽ നിന്ന് മണം പിടിച്ച നായ സമീപത്തെ വർക്ക് ഷോപ്പിലേക്കും കടത്തിണ്ണയിലേക്കും മദ്യഷാപ്പിലേക്കും തുടർന്ന് പ്രതിയുടെ വീട്ടിലേക്കും ഓടിയെത്തി. വൈകാതെ അറസ്റ്റും നടന്നു. ഇങ്ങനെ എത്രയെത്ര കേസ് ഡയറികളിൽ സെൽമ ഇടംപിടിച്ചിരിക്കുന്നു.
സംസ്ഥാന പോലീസ് ഡ്യൂട്ടി മീറ്റിൽ പോലീസ് നായ്ക്കളുടെ മത്സരങ്ങളിൽ സെൽമ അഞ്ചുതവണ സംസ്ഥാന ചാന്പ്യൻ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൂവാലയിൽനിന്നു മണം പിടിച്ച് രണ്ടു കിലോമീറ്ററിനപ്പുറം നിൽക്കുന്ന പ്രതിയെ കണ്ടെത്തുക, വ്യക്തികളിൽനിന്നു മണം പിടിച്ച് അവർ ഉപേക്ഷിച്ചുപോയ വസ്തുക്കൾ കണ്ടെടുക്കുക, മണംപിടിച്ച് ആൾക്കൂട്ടത്തിനിടയിൽനിന്നും പ്രതിയെ പിടികൂടുക തുടങ്ങിയ ഇനങ്ങളിലൊക്കെ സെൽമയ്ക്കായിരുന്നു സ്വർണം. മോഹൻലാൽ നായകനായ ലോക്പാൽ സിനിമയിലും സെൽമയ്ക്കു റോളുണ്ടായിരുന്നു. സെൽമയ്ക്കിനി പ്രേംജിക്കൊപ്പം കുമരകത്ത് വിശ്രമകാലം.
റെജി ജോസഫ്