അടുത്തൊരാഴ്ചകൂടി മഴയ്ക്ക് ഒട്ടും സാധ്യതയില്ലെന്നുറപ്പിച്ചിരിക്കുന്നു കാലാവസ്ഥാ പ്രവചനക്കാർ. മണ്ണും മനസും വരണ്ടുണങ്ങി പൊള്ളിയടർന്നു കിടക്കുന്നു. അമൃതവർഷിണിയും മേഘമൽഹാറും സ്വപ്നത്തിൽകേട്ട് ഉറക്കംവരാതെ കിടക്കുകയാണ് ഗ്രീഷ്മം. താമരമെത്തയിലുരുണ്ട മധുമാസ സുന്ദര ചന്ദ്രലേഖയല്ല വേനൽ. അത് കഠിനമാണ്. പക്ഷേ സംഗീതം കൊടുംവേനലിൽപ്പോലും മഴയും നിലാവും അനുഭവിപ്പിക്കും. അത്തരമൊരു മേഘമൽഹാർ ഓർമയാണ് ഏഴുപതിറ്റാണ്ടുമുന്പ് അകാലത്തിൽ പെയ്തൊഴിഞ്ഞ കുന്ദൻ ലാൽ സൈഗാളിന്റേത്. അനശ്വരനായ നടൻ, അതിനേക്കാൾ മികവുറ്റ ഗായകൻ... ചുരുങ്ങിയ ഇടവേളകൾ മാത്രമെടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയി ലഹരിയുടെ കടലിൽ മുങ്ങിയമർന്ന പ്രതിഭ.
പാട്ടിൽ പറയത്തക്ക പരിശീലനമൊന്നും സൈഗാളിനു കിട്ടിയിട്ടില്ല. എന്നിട്ടും അദ്ദേഹം 185 പാട്ടുകൾ പാടി. ഷെഹൻഷാ-ഇ-മൗസിക്വി (സംഗീത ചക്രവർത്തി) എന്നും പുതിയ കാലത്തിന്റെ താൻസെൻ എന്നും വാഴ്ത്തപ്പെട്ടു. ദിയാ ജലാവോ ജഗ്മഗ് ജഗ്മഗ്, ജബ് ദിൽ ഹീ ടൂട്ട് ഗയാ, രുംജും രുംജും ചാൽ തിഹാരി, ബാഗ് ലഗാ ദൂം സജ്നി തുടങ്ങിയ മരണമില്ലാത്ത പാട്ടുകളിലൂടെ ഹിന്ദിയിലെ ഒട്ടേറെ പിൻഗാമികൾക്ക് സ്വന്തം ശൈലി പ്രചോദനമാക്കി. പ്രചോദനമെന്നു പറഞ്ഞാൽ പോരാ., ആ വ്യക്തിത്വം പലർക്കും ഒഴിപ്പിക്കാനാവാത്ത ഒരു ബാധയായിരുന്നു.
സൈഗാളിനു നാലണ!
പിന്നണി ഗായകനായി പേരെടുക്കുന്നതിനുമുന്പ് രണ്ടുപതിറ്റാണ്ടോളം കഷ്ടപ്പെടേണ്ടിവന്നു കിഷോർ കുമാറിന്. കൗമാരത്തിൽ കൂട്ടുകാർക്കുമുന്നിൽ പാട്ടുപാടുമായിരുന്നു കിഷോർ. ഒരു പാട്ടുപാടിയാൽ ഒരണ പ്രതിഫലം വാങ്ങും. എന്നാൽ സൈഗാളിന്റെ പാട്ടുകൾ ആവശ്യപ്പെട്ടാൽ കാശു കൂടും. ചുരുങ്ങിയത് നാലണ കിട്ടിയാലേ കിഷോർ അവ പാടുമായിരുന്നുള്ളൂ. സൈഗാളിന്റെ ശൈലിയും ശബ്ദസാമ്യവും അത്രകണ്ട് കിഷോർ കുമാറിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ബ്രേക്ക് ആയ മർനേ കീ ദുവായേ ക്യോം മാംഗൂം.. (സിദ്ദി) ഒന്നു കേട്ടുനോക്കുക. കിഷോറിന്റെ ഉള്ളിലിരുന്ന് സൈഗാൾ പാടിയതാണെന്നേ തോന്നൂ!
ഇത് കിഷോർ കുമാറിന്റെ മാത്രം കാര്യമല്ല. സൈഗാളിന്റെ സമകാലികനായിരുന്ന സുരേന്ദ്ര നാഥ് പോലും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചു. സൈഗാൾ സ്വാധീനത്തിൽനിന്ന് പുറത്തുകടക്കുകയെന്നത് ഗായകർക്ക് ശ്രമകരമായ സംഗതിയായിരുന്നു. സാധാരണക്കാർക്കുപോലും തങ്ങൾ സ്വയം പാടുകയാണെന്ന അനുഭൂതിയാണ് സൈഗാളിന്റെ ആലാപനം നൽകിയത്.
കൂടുതൽ ഗായകർ ആ ശൈലി അനുകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അധികംപേരും വിജയിച്ചില്ല. അതിൽനിന്ന് അല്പം വ്യതിചലിച്ച് സ്വന്തം ശൈലി രൂപപ്പെടുത്തിയാണ് കിഷോർ കുമാർ ആ സ്വാധീനത്തിൽനിന്ന് രക്ഷപ്പെട്ടത്.
സ്വന്തം ശൈലിയിൽ പാടൂ എന്ന് സംഗീത സംവിധായകരിൽനിന്ന് കർശനമായ ഉപദേശം കേൾക്കേണ്ടിവന്ന കഴിവുറ്റ ഗായകർ പോലുമുണ്ടായിരുന്നു അക്കാലത്ത്. ജഗ്ജീത് സിംഗ്, മെഹ്ദി ഹസൻ, അമാനത് അലി, സലിം റാസ, ഗുലാം അലി തുടങ്ങിയ ഗസൽ ഗായകർ പോലും സൈഗാളിന്റെ ശൈലിയിൽ വിസ്മയംകൊണ്ടവരാണ്. ആ അടിസ്ഥാന മാതൃകയിൽനിന്നാണ് ഇവരെല്ലാം സ്വന്തം ശൈലി വാർത്തെടുത്തത്.
ആകസ്മികതകൾ
സംഗീതം പഠിക്കാൻ സാഹചര്യമില്ലാതിരുന്നതിനാൽ ചെറുപ്പത്തിൽ നാടോടി ഗാനങ്ങൾ കേട്ടാണ് സൈഗാൾ വളർന്നത്. ജമ്മുവിലെ നവസഹാറിലായിരുന്നു ജനനം. അമ്മ പാടിയിരുന്ന ഭജനുകളും അവന്റെ മനസിൽ പതിഞ്ഞു. പാടാനുള്ള കഴിവ് ജന്മസിദ്ധമായിരുന്നു. രോഗംമൂലം കിടപ്പിലായ സഹോദരന് ആശ്വാസമെന്നവണ്ണം ഒരു ഗുരുവിനെ ഏർപ്പാടാക്കി, സംഗീതം പഠിക്കാൻ. ആ ഗുരുവിന്റെ പാഠങ്ങൾ മുറിക്കു പുറത്തുനിന്ന് കേട്ടുപഠിച്ചത് സൈഗാളായിരുന്നു. ചെറുപ്പത്തിലേ അഭിനയവും കൂട്ടുകൂടി. പഠനത്തിൽ പക്ഷേ പിന്നോട്ടായിരുന്നു.
ഭാവിയിൽ അവൻ കീർത്തികേട്ടവനാവും- എന്ന് ഒരു സിദ്ധൻ പറഞ്ഞിരുന്നു പണ്ട്. പാടിപ്പഠിക്കാൻ ഒരു ശ്ലോകവും കൊടുത്ത്, എന്തെങ്കിലും ആവശ്യംവന്നാൽ തന്നെ കാണാനെത്തണമെന്ന നിർദേശവും സിദ്ധൻ നൽകി. നാളുകൾക്കുശേഷം ഒരുദിവസം പെട്ടെന്ന് സൈഗാളിനു ശബ്ദം നഷ്ടപ്പെട്ടു. ചികിത്സകളൊന്നും ഫലംകണ്ടില്ല.
അങ്ങനെയിരിക്കെയാണ് സിദ്ധന്റെ കാര്യം വീണ്ടും ഓർമവന്നത്. നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാൻ എന്നായിരുന്നത്രേ അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടു വർഷം പാടാതിരിക്കുക, ശേഷം താൻ നൽകിയ ശ്ലോകം പാടി സാധകംചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. രണ്ടുവർഷം കഴിഞ്ഞപ്പോൾ ശബ്ദം തിരിച്ചെത്തി., സംഗീതവും. പന്ത്രണ്ടാം വയസിലായിരുന്നു ഇത്. അക്കൊല്ലംതന്നെ ജമ്മു മഹാരാജാവ് പ്രതാപ് സിംഗിന്റെ കൊട്ടാരത്തിൽ അരങ്ങേറ്റവും നടത്തി. സമ്മാനങ്ങളും അഭിനന്ദനങ്ങളും സൈഗാളിനെ മൂടി.
വിദ്യാഭ്യാസമില്ലാതിരുന്നതിനാൽ ചില്ലറ ജോലികൾ ചെയ്തായിരുന്നു തുടർന്നുള്ള ജീവിതം. പാട്ട് എന്നും ഒപ്പമുണ്ടായിരുന്നു. 1930ൽ കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ തിയറ്ററിന്റെ ചുമതലക്കാരനായ ബി.എൻ. സിർകാർ അങ്ങോട്ടു ക്ഷണിച്ചതോടെ കെ.എൽ. സൈഗാൾ എന്ന താരം ഉദിച്ചുയർന്നു.
പ്രശസ്തിയോടൊപ്പം അദ്ദേഹത്തിൽ മറ്റൊന്നുകൂടി വളർന്നു- മരണഭയം. ആയുസ് കുറവാണെന്ന് ആരോ പ്രവചിച്ചതായിരുന്നു കാരണം. ലഹരിയിലേക്കു കൂപ്പുകുത്താനും ഇതു കാരണമായി. ക്രമേണ സിനിമാരംഗത്തുനിന്ന് പുറംതള്ളപ്പെട്ടു. 43-ാം വയസിൽ ജലന്ധറിൽവച്ച് മരിക്കുകയും ചെയ്തു.
7.57 മുതൽ 8.00 വരെ
അന്പതുകളുടെ മധ്യത്തിൽ അത്ഭുതകരമായ ഒരു കാര്യത്തിനു തുടക്കമായി. റേഡിയോ സിലോണിൽ ദിവസവും രാവിലെ 7.57 മുതൽ എട്ടുമണി വരെ അദ്ദേഹത്തിന്റെ പാട്ടുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയതായിരുന്നു അത്. ദിവസവും കൃത്യസമയത്ത് ഇത്തരത്തിൽ പ്രക്ഷേപണം ചെയ്യപ്പെട്ട ഗായകന്റെ ശബ്ദം ലോകത്ത് അദ്ദേഹത്തിന്റേതു മാത്രമായിരിക്കണം. വിജയ് കിഷോർ ദുബേ തുടങ്ങിവച്ച ഈ പരിപാടി പതിറ്റാണ്ടുകൾ തുടർന്നു. നൂറ്റാണ്ടിന്റെ ശബ്ദം എന്നായിരുന്നു വിജയ് കിഷോർ സൈഗാളിന്റെ സ്വരത്തെ വിശേഷിപ്പിച്ചിരുന്നത്.
അതെ, ഇനിയൊരു നൂറ്റാണ്ടു കഴിഞ്ഞാലും അത് അങ്ങനെതന്നെ നിൽക്കും.
ഹരിപ്രസാദ്