ആ പതിനഞ്ചുകാരി പെട്ടെന്നൊരുനാൾ എടുത്ത തീരുമാനമല്ല സാക്സഫോണ് പഠിക്കണമെന്നത്. കേട്ടും അറിഞ്ഞും ഒരുപാടു ചിന്തിച്ചുറപ്പിച്ച കാര്യമായിരുന്നു. മഹത്തായ പാരന്പര്യമുള്ള സംഗീതകുടുംബം. മുത്തച്ഛനും അച്ഛനും പേരെടുത്ത കലാകാരന്മാർ. ആറു വയസുമുതൽ വായ്പ്പാട്ടും വയലിനും പഠിക്കുന്നു. അങ്ങനെയിരിക്കെ അവൾക്കുതോന്നി, ഇതുപോരാ., വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണം. ഇതുവരെ തന്നെപ്പോലുള്ള ആരും ചെയ്യാത്തത്... അങ്ങനെയാണെങ്കിൽ അച്ഛൻ വളരെക്കാലമായി പക്കമേളം വായിക്കുന്ന, സാക്ഷാൽ കദ്രി ഗോപാൽനാഥിന്റെ സാക്സഫോണ് മതിയെന്നു തീരുമാനിച്ചു അവൾ. കേട്ടുകേട്ട് വിസ്മയിക്കാറുള്ള അപൂർവസുന്ദര നാദം!
ഇന്ത്യൻ സാക്സഫോണ് ഇതിഹാസം കദ്രി ഗോപാൽനാഥിന് ആ പെണ്കുട്ടിയുടെ കഴിവിൽ വിശ്വാസമായിരുന്നു. ശിഷ്യയായി കൂടെക്കൂട്ടാൻ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. എന്നാൽ സ്വന്തം ബന്ധുക്കളിൽ ചിലർ ഈ തീരുമാനത്തെ തമാശയായിക്കണ്ടു, കളിയാക്കിച്ചിരിച്ചു. പൊതുവേ വായിക്കാൻ പ്രയാസമുള്ള ഉപകരണം, അതും പോരാഞ്ഞ് അതിൽ കർണാടക സംഗീതം- ബന്ധുക്കളുടെ നെറ്റികൾ ചുളിഞ്ഞുതന്നെയിരുന്നു. എന്നിട്ടും അവളുടെ മുഖം താഴ്ന്നില്ല. അങ്ങനെ അവൾ രാജ്യത്തെ ആദ്യ സാക്സഫോണ് വിദഗ്ധയായി. ശാസ്ത്രീയ സംഗീതവും സിനിമാപ്പാട്ടും ജാസും ഫ്യൂഷനും എല്ലാം അവൾക്കു വഴങ്ങി. അഭിമാനത്തോടെ അവൾ സ്വന്തം ബാൻഡിന്റെ പേരു പറയുന്നു- സാക്സഫോണ് ലാവണ്യ!.
ശ്വാസം സംഗീതം
മൈസൂർ റോയൽ കോർട്ടിലെ സംഗീതവിദ്വാനായിരുന്നു മുത്തച്ഛൻ. അച്ഛൻ എം.ആർ. സായിനാഥ് പ്രശസ്ത മൃദംഗവാദകൻ. രാജ്യത്തെ വിഖ്യാതരായ സംഗീതജ്ഞർക്കൊപ്പം പക്കമേളമൊരുക്കുന്നയാൾ. കുടുംബത്തിൽ പത്തിലേറെ പെർക്കഷനിസ്റ്റുകളുണ്ട്. ബന്ധുക്കളിലേറെയും സംഗീതകാരന്മാർ. ലാവണ്യയും സഹോദരങ്ങളും ശ്വസിച്ചിരുന്നത് സംഗീതമാണ്.
വായ്പ്പാട്ടും വയലിനും പഠിച്ചുകൊണ്ടിരിക്കേ പത്താം ക്ലാസിനുശേഷമാണ് സാക്സഫോണാണ് തന്റെ ലക്ഷ്യമെന്ന് ലാവണ്യ ഉറപ്പിച്ചത്. ഒപ്പം സഹോദരി സുബ്ബലക്ഷ്മിയും.
അച്ഛൻ വഴി ഗുരുവിലേക്കെത്താൻ പ്രയാസമുണ്ടായില്ല. മംഗലാപുരത്തും പിന്നീട് ചെന്നൈയിലുമായിരുന്നു കദ്രിക്കു കീഴിൽ പഠനം. സഹപാഠികളെല്ലാം ആണ്കുട്ടികൾ. പലരും കളിയാക്കി- എന്തിന് ഇതു പഠിക്കാൻ വന്നു എന്നു ചോദിച്ച്. “ഒരുപാടു വിഷമിച്ചിരുന്നെങ്കിലും അച്ഛനുമമ്മയും ധൈര്യം പകർന്നു, പ്രോത്സാഹിപ്പിച്ചു. എന്തെങ്കിലും വ്യത്യസ്തമായതു ചെയ്യുന്പോൾ വിമർശനവും കളിയാക്കലും സ്വാഭാവികമാണെന്നായിരുന്നു അവരുടെ ഉപദേശം”- ലാവണ്യ പറയുന്നു.
ചെന്നൈയിലെ കത്തുന്ന ചൂടിൽ ലാവണ്യ സ്വന്തം ശ്വാസകോശത്തിന്റെ ശക്തി പരീക്ഷിച്ചുകൊണ്ടിരുന്നു. മണിക്കൂറുകൾ നീളുന്ന പരിശീലനം. ഗുരുജി പകർന്ന ഓരോ പാഠവും അടുത്ത ക്ലാസിനുമുന്പ് പെർഫെക്ട് ആക്കുക എന്ന ലക്ഷ്യം മാത്രം മുന്നിലുണ്ടായിരുന്ന കാലം. “സ്വതവേ സാക്സഫോണ് വായിക്കാൻ പ്രയാസമാണ്. നമ്മുടെ ഉൗർജം മുഴുവൻ ചോർന്നുപോകും. ഭാരമുള്ള ഉപകരണം മണിക്കൂറുകളോളം കൈയിൽപിടിച്ച് പ്രാക്ടീസ് ചെയ്യുകയെന്നത് ദുഷ്കരമായിരുന്നു”.
മൈസൂർ, 1999.
മൈസൂരിലെ ഗണപതി സച്ചിദാനന്ദ ആശ്രമത്തിലെ വലിയ നാദമണ്ഡപത്തിന്റെ ഉദ്ഘാടനനാളിലായിരുന്നു സാക്സഫോണിലെ അരങ്ങേറ്റം. ആറായിരത്തിലേറെ വരുന്ന കേൾവിക്കാർ. സ്വാഭാവികമായും പേടിയും പകപ്പുമുണ്ടാകേണ്ടതാണ്. എന്നാൽ അച്ഛൻ ഒപ്പമുണ്ട് എന്ന ധൈര്യം... വീട്ടിൽവച്ച് പലപ്പോഴായി പരിശീലനത്തിന്റെ ഭാഗമായി നടത്തിയിരുന്ന കച്ചേരികൾ... ഇതെല്ലാം പേടിയെ കവച്ചുവയ്ക്കാൻ ശക്തിനൽകി. അത്ഭുതകരമായിരുന്നു ശ്രോതാക്കളുടെ പ്രതികരണം. അത്യന്തം സ്നേഹനിർഭരമായ പ്രോത്സാഹനമാണ് അന്ന് അവരിൽനിന്നു കിട്ടിയതെന്ന് ലാവണ്യ ഓർമിക്കുന്നു.
സഹോദരി സുബ്ബലക്ഷ്മിയോടൊപ്പം സാക്സഫോണ് സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയതോടെ കച്ചേരികളുടെ പ്രവാഹമായി. രാജ്യത്തെ ആദ്യ വനിതാ സാക്സഫോണ് വാദകർ എന്ന നിലയിൽ റെക്കോർഡ് ബുക്കുകളിലും ഇടംനേടി. സുബ്ബലക്ഷ്മി ഇപ്പോൾ സംഗീതരംഗത്ത് സജീവമല്ല.
നാദസ്വരമല്ല സാക്സ്
എങ്ങനെയാണ് ഗുരുവിൽനിന്ന് ലാവണ്യയുടെ ശൈലി വ്യത്യസ്തമാകുന്നത്?
= “ഇന്ന് ഒരുപാടുപേർ സാക്സഫോണ് വായിക്കുന്നുണ്ട്. കേട്ടാൽ നാദസ്വരമാണോ എന്നു സംശയം തോന്നുകപോലും ചെയ്യും. വേണ്ടത്ര പരിശീലനം നേടാത്തവരും ഈ ഉപകരണം കൈയിലെടുക്കുന്നു. എന്നാൽ ശ്രീ കദ്രി ഗോപാൽനാഥ് വായിക്കുന്പോൾ നിങ്ങൾ വേറൊരു ലോകത്തെത്തും. അദ്ദേഹത്തെ കാണാതെപോലും അതു വായിക്കുന്നത് കദ്രിയാണെന്നു തിരിച്ചറിയാം. ആ പാത പിൻതുടരാനാണ് ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ശൈലിയിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുമില്ല”.
അതേസമയം പാശ്ചാത്യസംഗീതമുൾപ്പെടെ എല്ലാം ലാവണ്യ സാക്സഫോണിൽ വായിക്കും. “ലോകത്തിന്റെ പല ഭാഗങ്ങളിൽ ചെല്ലുന്പോൾ ശ്രോതാക്കൾ ശാസ്ത്രീയസംഗീതം മാത്രമല്ല പ്രതീക്ഷിക്കുന്നത്. ഞാൻ അതേ വായിക്കൂ എന്നുപറഞ്ഞ് ഒഴിയാനാകില്ല. അതുകൊണ്ട് എല്ലാത്തരം സംഗീതവും വായിക്കാൻ ശ്രമിക്കുന്നു. ജാസ് ഒന്നും ആഴത്തിൽ ഇപ്പോഴും അറിയില്ല. പല ശാഖകളിൽനിന്നുള്ള കലാകാരന്മാർക്കൊപ്പം പെർഫോം ചെയ്യാൻ അവസരം കിട്ടുന്പോൾ കൂടുതൽ പഠിക്കുന്നു. ഓരോ റിഹേഴ്സൽ കൂട്ടായ്മകളും എനിക്ക് പഠനക്ലാസുകളാണ്”- ലാവണ്യ പറയുന്നു.
പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, പണ്ഡിറ്റ് റോണു മജുംദാർ, ശിവമണി എന്നിവർ തുടങ്ങി മലയാളത്തിൽ മനോജ് ജോർജ്, പ്രകാശ് ഉള്ള്യേരി, സ്റ്റീഫൻ ദേവസി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവരടക്കമുള്ളവർ വിവിധ വേദികളിൽ ലാവണ്യയ്ക്കൊപ്പം ചേർന്നിട്ടുണ്ട്. സിനിമയിൽ സാക്ഷാൽ എ.ആർ. റഹ്്മാനുവേണ്ടി വായിച്ചു. മലയാളത്തിൽ എം. ജയചന്ദ്രൻ ഈണം നൽകിയ സിനിമയ്ക്കുവേണ്ടിയും സാക്സഫോണ് ശബ്ദംനൽകി. ഗുരുവായൂർ ചെന്പൈ സംഗീതോത്സവത്തിലെ പതിവു സാന്നിധ്യമാണ് ലാവണ്യ.
ഏതൊക്കെയാണ് പ്രിയരാഗങ്ങൾ?
= “പന്തുവരാളി, ബൃന്ദാവന സാരംഗ, ബിന്ദുമാലിനി, ഹംസാനന്ദി, കാപ്പി, കല്യാണി, അമൃതവർഷിണി, ധർമാവതി, കീരവാണി”....
രാഗങ്ങളുടെ പേരുകളും അവയോടുള്ള ഇഷ്ടംനിറയുന്ന ചിരിയും തുടർന്നു. പാവനഗുരു പവനപുരാധീശമാശ്രയേ (ഹംസാനന്ദി) എന്നുതുടങ്ങുന്ന കൃതി വായിക്കാതെ സാധാരണ കച്ചേരികൾ അവസാനിപ്പിക്കാറില്ല. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ കച്ചേരികൾ നടത്തി. ചില രാഗങ്ങൾ പാടാനേ പറ്റൂ, സാക്സഫോണിൽ വായിക്കാൻ പറ്റില്ല എന്നുള്ള മുൻവിധികളെയെല്ലാം ലാവണ്യ തകർത്തുകളയുന്നുണ്ട്. അത്രയും പ്രഗത്ഭനായ ഗുരുവിന്റെ പിൻഗാമി അങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേരളം കരളോളം
മുംബൈയിലെ വീട്ടിലിരുന്ന് കേരളത്തിന്റെ സംഗീതപാരന്പര്യത്തെയും ഗുരുവായൂരിനെയും ഓർക്കുന്പോൾ ലാവണ്യക്ക് പറയാനേറെയുണ്ട്. കഥകളിസംഗീതം, ഇടയ്ക്ക, ചെണ്ടമേളം ഇവയെല്ലാം ഇഷ്ടം. എല്ലാവർക്കും സംഗീതമറിയാം എന്നതാണ് ദക്ഷിണേന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും മഹിമയെന്ന് ലാവണ്യ വിലയിരുത്തുന്നു. ഗുരുവായൂരിൽ ദർശനം നടത്താമല്ലോ എന്നോർക്കുന്പോൾ ഇടയ്ക്കിടെ കേരളത്തിൽ കച്ചേരികൾ ഓടിയെത്തും. അടുത്തയിടെ കോട്ടയത്തും തൃശൂരിലും കച്ചേരികൾ നടത്തിയിരുന്നു.
പുതിയൊരു ഫ്യൂഷൻ ആൽബത്തിന്റെ പണിപ്പുരയിലാണ് ലാവണ്യയിപ്പോൾ. സ്വന്തം ബാൻഡിലെ അംഗങ്ങൾക്കൊപ്പം വിഖ്യാതരായ കലാകാരന്മാരും അതിനുവേണ്ടി ചേരും.
എന്താണ് ബാൻഡിന്റെ പേര്?
=സാക്സഫോണ് ലാവണ്യ!.
ഹരിപ്രസാദ്