"മന്നാ സാഹബ്, താങ്കൾ വളരെ നന്നായി പാടി. ശാസ്ത്രീയ സംഗീതം എന്തുകൊണ്ട് ഒന്നു ഗൗരവമായി എടുത്തുകൂടാ''?- ഒരു യുഗ്മഗാനത്തിന്റെ റെക്കോർഡിംഗിനു ശേഷം, ഒപ്പം പാടിയിരുന്നയാൾ ഇങ്ങനെ ചോദിച്ചതു കേട്ടപ്പോൾ എന്തായിരുന്നു ഗായകൻ മന്നാ ഡേയുടെ മനസ്സിലെന്നറിയില്ല. അത്ഭുതമോ ആഹ്ലാദാതിരേകമോ കൊണ്ട് അദ്ദേഹം വാക്കുകളില്ലാതെ നിന്നിരിക്കണം അല്പനേരം. കാരണം, അതു ചോദിച്ചത് പണ്ഡിറ്റ് ഭീംസെൻ ജോഷിയായിരുന്നു!
ആറു പതിറ്റാണ്ടു മുന്പുനടന്ന സംഭവമാണ്. അതിനു മുന്പും ശേഷവും ഹിന്ദിയിൽ ശാസ്ത്രീയ സംഗീതജ്ഞർ സിനിമാപ്പാട്ടുകൾക്കുവേണ്ടി പ്രവർത്തിച്ചതിന് ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്. എന്നാൽ 1956ൽ ബസന്ത് ബഹാർ എന്ന സിനിമ സൃഷ്ടിച്ചത് ചരിത്രമാണ്. അതിൽ പണ്ഡിറ്റ് ഭീംസെൻ ജോഷിയെ പാടാൻ കൊണ്ടുവരികയായിരുന്നു ശങ്കർ-ജയ്കിഷൻ ദ്വയം. കേട്ടക്കീ ഗുലാബ് ജുഹി എന്നു തുടങ്ങുന്ന പാട്ടിൽ മന്നാ ഡേയ്ക്കൊപ്പം പാടാനുള്ള ശബ്ദത്തിനായി അതിഗംഭീര തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു അവർ. ഇന്നും ജനപ്രിയമാണ് ആ പാട്ട്. വെസ്റ്റേണ്, അറബിക്, സ്വിംഗ് ശൈലികൾവിട്ട് രാഗാധിഷ്ഠിതമായ പാട്ടുണ്ടാക്കി ചില വിമർശകർക്കുള്ള മധുരമായ മറുപടികൂടിയാണ് ശങ്കർ-ജയ്കിഷൻ നൽകിയത്.
രണ്ടു നക്ഷത്രങ്ങൾ
ഒരു സംവിധായകന്റെ ഓഫീസിനു പുറത്ത് കാത്തിരിക്കുകയാണ് മുൻപരിചയമില്ലാത്ത രണ്ടുപേർ. സംഗീതവുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലിക്കു സാധ്യതയുണ്ടോ എന്നറിയാനാണ് കാത്തിരിപ്പ്. അവർ അവിടെയിരുന്നു സംസാരിച്ചപ്പോൾ ഒരുകാര്യം വ്യക്തമായി- ഇരുവർക്കും ഒരേ സംഗീതവിചാരങ്ങളാണ്.., ഒരേ ലക്ഷ്യങ്ങളാണ്. ശങ്കർസിംഗ് രഘുവംശിയും ജയ്കിഷൻ ദയാഭായ് പഞ്ചലുമായിരുന്നു അവർ. ശങ്കർസിംഗ് അന്ന് പ്രശസ്തമായ പൃഥ്വി തിയറ്ററിൽ സംഗീതവുമായി കഴിയുന്ന കാലം. അവിടെ ഹാർമോണിയം വായിക്കാൻ ആളെ ആവശ്യമുണ്ടെന്ന് അദ്ദേഹം ജയ്കിഷനോടു പറഞ്ഞു. കേട്ടപ്പോൾ ജയ്കിഷനു വലിയ താത്പര്യം. അങ്ങനെ ശങ്കറിന്റെ ശിപാർശയിൽ ജയ്കിഷൻ പൃഥ്വി തിയറ്ററിലെത്തി. അവിടെ ഒരു യുഗം പിറക്കുകയായിരുന്നു.
പൃഥ്വി തിയറ്ററിന്റെ ഉടമ പൃഥ്വിരാജ് കപൂറിന്റെ മകൻ രാജ് കപൂർ ആദ്യമായി സിനിമയെടുത്തപ്പോൾ (ആഗ്- 1948) അതിന്റെ സംഗീത സംവിധാനച്ചുമതല രാം ഗാംഗുലിക്കായിരുന്നു. പൃഥ്വി തിയറ്ററിന്റെ സംഗീതവിഭാഗം തലവനാണ് രാം ഗാഗുലി. അങ്ങനെ അദ്ദേഹത്തെ സഹായിക്കാനുള്ള അവസരം ശങ്കറിനും ജയ്കിഷനും വന്നുചേർന്നു.
സഹായിയായി പ്രവർത്തിക്കുന്പോഴും വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു ശങ്കറിന്. സ്വന്തമായി ഈണങ്ങളൊരുക്കാനുള്ള കഴിവ് രാജ് കപൂറിനെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പുതിയ ചിത്രമായ ബർസാത്തിനു (1949) സംഗീതമൊരുക്കാൻ രാജ് കപൂർ ശങ്കറിനെ ചുമതലപ്പെടുത്തി. ഗംഭീരമായൊരവസരം. അത് ഒരുമിച്ചു പ്രയോജനപ്പെടുത്താമെന്നു ശങ്കറും ജയ്കിഷനും തീരുമാനിച്ചു.
അത്യന്തം പുതുമയുള്ള മെലഡികളാണ് ഹസ്രത് ജയ്പുരിയുടെയും ശൈലേന്ദ്രയുടെയും വരികൾക്ക് ശങ്കർ-ജയ്കിഷൻ ഒരുക്കിയത്. അന്ന് പിന്നണിഗാനരംഗത്തു പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ടിരുന്ന ലതാ മങ്കേഷ്കറെക്കൊണ്ട് എട്ടു പാട്ടുകൾ പാടിക്കുകയും ചെയ്തു. ബർസാത്തിലെ പാട്ടുകൾ രാജ്യമെങ്ങും അലയടിച്ചു.
1922 ഒക്ടോബർ അഞ്ചിന് പഞ്ചാബിലാണ് ശങ്കർ ജനിച്ചത്. ബാല്യകാലം ഹൈദരാബാദിലായിരുന്നു. തബലയായിരുന്നു പ്രിയപ്പെട്ട സംഗീതോപകരണം. നൃത്തത്തിലും അനല്പമല്ലാത്ത താത്പര്യം. ബോംബെയിലെത്തിയതോടെ ഹുസ്ൻലാൽ ഭഗത് റാമിനൊപ്പം കംപോസിംഗ് അസിസ്റ്റന്റായി ചേർന്നു. വൈകാതെ പൃഥ്വി തിയറ്ററിലുമെത്തി.
ഗുജറാത്തിലെ ഒരു സംഗീതപാരന്പര്യമുള്ള കുടുംബത്തിൽ 1929 നവംബർ നാലിനാണ് ജയ്കിഷന്റെ ജനനം. അമ്മയിൽനിന്ന് പ്രാഥമിക സംഗീതപാഠങ്ങൾ പഠിച്ചു. ഹാർമോണിയം വായനയിൽ വിദഗ്ധനായി. ബോംബെയിലെത്തി ഒരു ഫാക്ടറിയിൽ ജോലിക്കു ചേർന്നെങ്കിലും സംഗീതമോഹങ്ങൾ കൈവെടിഞ്ഞിരുന്നില്ല.
ശൈലികൾ, രീതികൾ
പുതുമകൾ കൊണ്ടുവരുന്നതിൽ ശങ്കറിനെക്കഴിഞ്ഞേ ആരുമുണ്ടായിരുന്നുള്ളൂ. മനുഷ്യരുടെ ഭാവനയ്ക്കപ്പുറമുള്ള വ്യത്യസ്തമായ ഈണങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അവയിൽ വിചിത്രസുന്ദരങ്ങളായ പാറ്റേണുകൾ നിറഞ്ഞു. അവ കേൾവിക്കാരുടെ മനസുകളെ ഒപ്പം തുള്ളിച്ചു. അനുകരിക്കാൻ ഏറെ പ്രയാസമുള്ളതായിരുന്നു ശങ്കറിന്റെ ശൈലി. സൂര്യനുദിക്കുംമുന്പ് തുടങ്ങിയിരുന്ന അദ്ദേഹത്തിന്റെ പ്രവൃത്തിദിവസങ്ങൾ അർധരാത്രിയോളം നീണ്ടു. ഞൊടിയിടയിൽ അദ്ദേഹത്തിന് ഈണങ്ങൾ തെളിയും. അതുകൊണ്ടുതന്നെ ഏറ്റവും വേഗമേറിയ സംഗീതസംവിധായകൻ എന്ന പേരും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
റൊമാന്റിക് ഈണങ്ങളുടെ തന്പുരാനായിരുന്നു ജയ്കിഷൻ. പശ്ചാത്തല സംഗീതമൊരുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. ഈണത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. ജനക്കൂട്ടത്തിന് എന്താണോ ആവശ്യം അതു നൽകാൻ എന്നും ജയ്കിഷൻ ശ്രമിച്ചു.
സൂപ്പർ ഹിറ്റുകൾ
ആദ്യചിത്രമായ ബർസാത്ത് ഗംഭീരവിജയം നേടിയതോടെ ശങ്കർ-ജയ്കിഷൻ ദ്വയത്തെ തേടി നിരവധി അവസരങ്ങളെത്തി. ആവാര (1951), ശ്രീ 420 (1955) തുടങ്ങിയവപോലുള്ള ചിത്രങ്ങളിലെ പാട്ടുകൾ അവരുടെ മാജിക് ലോകമെങ്ങുമെത്തിച്ചു. അതുവരെ കേട്ട പാട്ടുകളൊന്നുമല്ല യഥാർഥ പാട്ട് എന്നു തോന്നിപ്പിച്ചു അവരുടെ ഓരോ ഈണവും. പ്രതിഭകളുടെ കൂടാരമായ ഓർക്കസ്ട്രയായിരുന്നു അവരുടെ ബലങ്ങളിലൊന്ന്. സെബാസ്റ്റ്യൻ ഡിസൂസ, ദത്താറാം തുടങ്ങിവർ അതിന്റെ നെടുംതൂണുകളായി. ന്യൂഡൽഹി, ചോരി ചോരി, ദിൽ അപ്നാ ഓർ പ്രീത് പരായേ, അനാരി, ബ്രഹ്മചാരി, പെഹ്ചാൻ... സൂപ്പർ ഹിറ്റുകൾ ഒഴുകിയെത്തി. ശങ്കർ ജയ്കിഷൻ ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ പര്യായപദമായി. അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകരായിരുന്നു അവർ. സംഗീതം ശങ്കർ-ജയ്കിഷൻ എന്നു കേട്ടാൽ സിനിമാ കൊട്ടകകളിലേക്ക് ആളുകൾ ഇടിച്ചുകയറിയിരുന്ന കാലം.
വെസ്റ്റേണ് ബീറ്റുകളും ഓർക്കസ്ട്രേഷനും ഗാനങ്ങളിൽ നിറഞ്ഞുനിന്നപ്പോഴും അവർ ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ ശക്തിയും ഭംഗിയും ചിലതിൽ ഒപ്പംകൂട്ടി. തുടക്കത്തിൽ കേട്ട ബസന്ത് ബഹാറും അമ്രപാലിയുമെല്ലാം ഉദാഹരണം. ഭൈരവിയായിരുന്നു ഇരുവരുടെയും പ്രിയരാഗം.
രണ്ടുപേർ, ഒരുപേരിൽ
ശങ്കർ ജയ്കിഷൻ എന്നപേരിൽ അറിയപ്പെടുന്പോഴും പാട്ടുകൾ ഒരുമിച്ച് ഈണമിടുന്ന രീതിയായിരുന്നില്ല അവരുടേത്. പരസ്പരം സഹായിച്ചായിരുന്നു സംഗീതയാത്ര. എന്നാൽ ഏതുപാട്ട് ആര് ഈണമിട്ടു എന്ന് പുറത്തുപറയുന്ന പതിവില്ല. അങ്ങനെ സംഗീത സംവിധായകനെ തിരിച്ചറിയാൻ ആരാധകർതമ്മിൽ നേരംപോക്കിനു പന്തയം വയ്ക്കുകപോലും ചെയ്യാറുണ്ട്. ജയ്കിഷന്റെ പാട്ടുകൾക്കും ഓർക്കസ്ട്ര അറേഞ്ച് ചെയ്യാറുള്ളത് ശങ്കറാണ്. സിനിമകളിൽ പശ്ചാത്തല സംഗീതം ചെയ്യാറുള്ളത് ജയ്കിഷനും.
എന്നാൽ സംഗം എന്ന ചിത്രത്തിലെ യെ മേരാ പ്രേം പത്ര് പഠ്കർ എന്ന പാട്ടിന് ഈണമിട്ടത് താനാണെന്ന് ജയ്കിഷൻ ഒരു മാഗസിനിലൂടെ വെളിപ്പെടുത്തിയത് ഇരുവർക്കുമിടയിൽ അസ്വാരസ്യത്തിനു തുടക്കമിട്ടു. ലതാ മങ്കേഷ്കറെ തഴഞ്ഞ് ശാരദ എന്ന ഗായികയ്ക്ക് തുടർച്ചയായി ശങ്കർ പാട്ടുകൾ നൽകിയത് ജയ്കിഷനെയും ചൊടിപ്പിച്ചു. അവർ വെവ്വേറെ സിനിമകൾ ഏറ്റുതുടങ്ങി. അപ്പോഴും പേര് ഒരുമിച്ചായിരുന്നെന്നുമാത്രം. ശാരദയ്ക്ക് ശങ്കർ കൂടുതൽ അവസരങ്ങളൊരുക്കിയതിൽ ലതാ മങ്കേഷ്കർക്കും നീരസമുണ്ടായിരുന്നു. ശങ്കറിന്റെ പാട്ടുകൾ പാടുന്നത് അവർ നിർത്തുകയും ചെയ്തു.
പാട്ടുകളിൽ അർഥമില്ലാത്ത വായ്ത്താരികൾ നിറയ്ക്കാൻ ജയ്കിഷനുണ്ടായിരുന്ന താത്പര്യവും ശങ്കറിന് ഇഷ്ടക്കേടുണ്ടാക്കി (എന്നാൽ ജംഗ്ലീയിലെ ചാഹേ കോയി മുജെ ജംഗ്ലീ കഹേ എന്ന പാട്ടിലെ യാഹൂ എന്ന അലർച്ച ജയ്കിഷന്റെ സംഭാവനയായിരുന്നു എന്നതു പ്രത്യേകം ഓർക്കണം).
ഇടക്കാലത്ത് ഇരുവർക്കുമിടയിലെ അകൽച്ച മാറ്റാൻ മുഹമ്മദ് റഫിപോലും ഇടപെട്ടെങ്കിലും മുന്പുണ്ടായിരുന്ന സൗഹൃദം തിരിച്ചുവന്നില്ല. കല്യാണ്ജി-ആനന്ദ്ജി, ലക്ഷ്മികാന്ത്-പ്യാരേലാൽ, ആർ.ഡി. ബർമൻ തുടങ്ങിയവരുടെ ഉദയത്തോടെ ശങ്കർ-ജയ്കിഷൻ കാലത്തിന് അല്പം മങ്ങലേൽക്കുകയും ചെയ്തു.
അപരാഹ്നം, അസ്തമയം 1971ൽ ജയ്കിഷൻ അകാലത്തിൽ വിടപറഞ്ഞു. കരൾരോഗമായിരുന്നു മരണകാരണം. പല പ്രതിഭകളെയുമെന്നപോലെ ലഹരിയാണ് ജയ്കിഷനെ ജീവിതത്തിൽനിന്നു മടക്കിവിളിച്ചത്. ആ മരണം ശങ്കറിനെ വല്ലാതെ ഉലച്ചെങ്കിലും ശങ്കർ-ജയ്കിഷൻ എന്ന ബ്രാൻഡ് അദ്ദേഹം നിലനിർത്തി. (ആരെങ്കിലുമൊരാൾ ഇല്ലാതായാലും ആ പേര് നിലനിർത്തുമെന്ന് അവർ തമ്മിൽ ധാരണയുണ്ടായിരുന്നു). എന്നാൽ അദ്ദേഹത്തിന്റെ സംഗീതയാത്ര മുന്പത്തെപ്പോലെ സുഗമമായിരുന്നില്ല. സന്യാസി പോലുള്ള ഏതാനും ചിത്രങ്ങളിൽ മാത്രമാണ് പഴയ പ്രതിഭയുടെ മിന്നലാട്ടം കണ്ടത്. പല പ്രോജക്ടുകളിൽനിന്നും അദ്ദേഹം പല കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടു. രാജ് കപൂർ പോലും ഒരുവേള അദ്ദേഹത്തെ കൈയൊഴിഞ്ഞു. എന്നിരുന്നാലും സംഗീതരംഗത്തുനിന്ന് അദ്ദേഹം പിൻവാങ്ങിയില്ല.
1987 ഏപ്രിൽ 26ന് സ്റ്റുഡിയോയിൽ പതിവുപോലെ ആളുകളെത്തി. എല്ലാവരും ശങ്കർജിയെ കാത്തിരുന്നു. എന്നാൽ അദ്ദേഹം വന്നില്ല. പിറ്റേന്നത്തെ പത്രത്തിൽ ഒരു ചെറിയ വാർത്തയുണ്ടായിരുന്നു- ശങ്കർജി മരിച്ചു. ആളും അനക്കവുമില്ലാതെ അദ്ദേഹത്തിന്റെ സംസ്കാരവും നടത്തിയിരുന്നു. കുടുംബാംഗങ്ങൾ മാത്രമാണ് ആ ചടങ്ങിൽ സംബന്ധിച്ചത്. ഹൃദ്രോഗം മൂലമായിരുന്നു മരണം. പൊടുന്നനെ ഒരു പാട്ടു നിലച്ചതുപോലെ..
സംഗീതനിർഭരമെന്നപോലെ സംഭവബഹുലമായ ഒരു കൂട്ടുകെട്ട് ഓർമയിലേക്കു സ്വരംതാഴ്ത്തിയെങ്കിലും ആ ഈണങ്ങൾ ജീവനോടെയുണ്ട്.., നാളെയുമുണ്ടാകും.
ഹരിപ്രസാദ്