നിന്റെ സങ്കീർത്തനം... സങ്കീർത്തനം
ഓരോ ഈണങ്ങളിൽ പാടുവാൻ
നീ തീർത്ത മണ്വീണ ഞാൻ...
(കാതോടു കാതോരം- ഒ.എൻ.വി/ഒൗസേപ്പച്ചൻ/ യേശുദാസ്/ ലതിക)
മനസുകളെ പൊഴിഞ്ഞുവീഴാതെ കാക്കാൻ പ്രാർഥനയെപ്പോലെ, സങ്കീർത്തനങ്ങളെപ്പോലെ വേറെന്തിനു കഴിയും! സങ്കീർത്തനം പാടുന്നവനെപ്പോലെ അനുഗ്രഹിക്കപ്പെട്ടവനാരുണ്ട്! കവി കുറിച്ചിട്ടത് അതുതന്നെയാണ്-
പൂമാനവും താഴെയീ ഭൂമിയും..
സ്നേഹലാവണ്യമേ നിന്റെ ദേവാലയം...
ഗോപുരം നീളെ ആയിരം ദീപം...
ഉരുകിയുരുകി മെഴുകുതിരികൾ ചാർത്തും..
മധുരമൊഴികൾ കിളികളതിനെ വാഴ്ത്തും...
മെല്ലെ ഞാനും കൂടെ പാടുന്നു...
നീ എൻ സർഗ സൗന്ദര്യമേ..,
നീ എൻ സത്യ സംഗീതമേ...
ആരാധനാഗീതം ആലപിക്കുന്ന മനസ് ഉയർത്തപ്പെട്ടതാണ്. അത് ജീവിതദുഃഖങ്ങളിൽപ്പെട്ട് ഉലയുന്നില്ല. മനസ്സിനെ മാംസത്തിൽനിന്നുയർത്തേണമേ.., മലയിൽ വാഴും ഭഗവാനേ എന്ന് പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയും എഴുതിയിട്ടുണ്ട് (ദീപം മകരദീപം-പി. ജയചന്ദ്രൻ).
കാമ, ക്രോധ, ലോഭ, മോഹാദികളിൽനിന്ന് ഉയർത്തപ്പെട്ട മനസ്സ് ദൈവത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നുവെന്നുറപ്പ്. ഉയിർപ്പിന്റെ തിരുനാളിൽ സങ്കീർത്തനങ്ങൾ പാടാം, കേൾക്കാം...
രക്ഷകന്റെ ശബ്ദം
ഒരു പിയാനോയുടെ ഓരത്തിരുന്നുള്ള ധ്യാനം. ടെന്നിസീയിലെ ഫ്രാങ്ക്ളിനിൽനിന്നുള്ള ഗായകനും സംഗീതജ്ഞനും രചയിതാവുമായ ആന്തണി സ്കിന്നറിന് എല്ലാ ആഴ്ചകളിലും അതു പതിവാണ്. മിക്കവാറും ദിവസങ്ങളുടെ ആരംഭം അങ്ങനെയത്രേ. മനസിൽ ഒരു സങ്കീർത്തനമുണ്ടാവും. പുതിയ വാക്കുകൾക്കും ഈണങ്ങൾക്കുമായി അദ്ദേഹം കാത്തിരിക്കും, പ്രാർഥനയോടെ.
അറുപതുകളിൽ പ്രശസ്തമായ ടെലിവിഷൻ ഷോയാണ് ദ ആൻഡി ഗ്രിഫിത്ത് ഷോ. അതിൽനിന്നുള്ള ഓൾ ഹെയ്ൽ ദ പവർ ഓഫ് ജീസസ്’ നെയിം എന്ന ഗാനം ഒരിക്കൽ സ്കിന്നർ കേൾക്കാനിടയായി. ആ വരികൾ അദ്ദേഹത്തിന്റെയുള്ളിൽ ഒരീണം നട്ടുവച്ചു.
അദ്ദേഹം പിയാനോയോട് ഒന്നുകൂടി ചേർന്നിരുന്നു. എന്നിട്ടെഴുതിത്തുടങ്ങി- ദ സൗണ്ട് ദാറ്റ് സേവ്ഡ് അസ് ഓൾ... അതെ, രക്ഷകന്റെ ശബ്ദം. പുതിയ കാലത്തിന്റെ സങ്കീർത്തനം.
ഡ്രംസും അക്കൗസ്റ്റിക് ഗിറ്റാറും ചേർത്ത് സ്വന്തം ശബ്ദത്തിൽ ആന്തണി അതു പാടുന്പോൾ ലക്ഷക്കണക്കിന് ആരാധകർ മനസുനിറച്ചു നിൽക്കുന്നു. ഹവായിയൻ ഗിറ്റാറാണ് പാട്ടിനെ കൈപിടിച്ചു നടത്തുന്ന മറ്റൊരുപകരണം. യുട്യൂബിൽ ഏറെ പ്രിയങ്കരമായ ആരാധനാഗീതമാണിത്. പാട്ടുകേട്ട് ദൈവത്തെ മുഖാമുഖം കാണുന്നുവെന്ന് പ്രാർഥനാനിർഭരമായ മനസുകൾ കുറിച്ചിടുന്നു. ഏതാണ്ട് ഏഴുമിനിറ്റ് ദൈർഘ്യമുള്ള ഈ ഗീതം ഓൾ ദ സെയ്ന്റ്സ് എന്ന ആൽബത്തിലാണ് ഉൾപ്പെടുത്തിയത്.
പിന്നണിയിലെ ഗായകസംഘം ഇങ്ങനെ പാടുന്നു: എനിക്കാ അത്ഭുതകരമായ കൃപയെക്കുറിച്ചു പാടിയാൽമതി
നമ്മളെയെല്ലാം രക്ഷിച്ച ആ ശബ്ദം എന്തു മധുരമുള്ളതാണ്...
തോൽക്കില്ല, സ്നേഹം
മാധുര്യമേറിയ, ഉള്ളുനിറയ്ക്കുന്ന മെലഡികളുണ്ടാക്കാനും അതങ്ങനെത്തന്നെ പാടാനുമുള്ള കഴിവാണ് സ്കിന്നറെ വ്യത്യസ്തനാക്കുന്നത്. സ്നേഹവും സൗന്ദര്യവുമാണ് അദ്ദേഹത്തിന്റെ ആരാധനാ ഗീതങ്ങളുടെ മുഖമുദ്ര. ഫോർ എവർ ആൻഡ് എ ഡേ എന്ന വർഷിപ് ആൽബം റെലവന്റ് മാഗസിന്റെ 5 സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു. യുവർ ലവ് നെവർ ഫെയ്ൽസ് എന്ന ഗീതം ബിൽബോർഡ് നന്പർ 1 സ്ഥാനത്തെത്തി. നിരവധി ഗായകർക്കും ആരാധനാ സംഘങ്ങൾക്കുമൊപ്പം സ്കിന്നർ പ്രവർത്തിക്കുന്നു. പാട്ടുമാത്രമല്ല, പുസ്തകമെഴുത്തുമുണ്ട് അദ്ദേഹത്തിന്. വർഷിപ് സ്മാർട്ട്ബുക്ക് എന്ന പുസ്തകം ലക്ഷങ്ങളെ ആകർഷിച്ചതാണ്.
വിദേശങ്ങളിലുൾപ്പെടെ പ്രഭാഷണങ്ങൾക്കും ക്ലാസുകൾക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. കഴിഞ്ഞ പതിമൂന്നു വർഷമായി ആന്തണി സ്കിന്നർ ഈ രംഗത്തുണ്ട്. ഭാര്യയും ദ ഇമേർഷൻ ഫാമിലി ബാൻഡ് എന്നു പേരുള്ള സ്വന്തം ബാൻഡും ഒപ്പമുണ്ട്. പിന്തുണയുമായി മൂന്നു മക്കളും. ജീവിതം ഒരു സങ്കീർത്തനമാണെന്നു തെളിയിക്കുകയാണ് ആന്തണി സ്കിന്നർ.
ശരീരത്തിന്റെ ചട്ടക്കൂടിൽ അമർന്നുനിൽക്കാത്ത മനസ്സു കേൾപ്പിക്കുന്ന ശബ്ദങ്ങളും ഗീതങ്ങളും ദൈവസ്നേഹത്തിന്റേതാണ്. അതുകൊണ്ടുതന്നെയാണ് ആ സ്നേഹത്തെക്കുറിച്ചു വർണിക്കാൻ വാക്കുകൾ പോരെന്നും, നന്ദി പറയാൻ ഈ ജീവിതം പോരെന്നും നാം പാടുന്നത്. പുതിയ ഈണങ്ങളിൽ സങ്കീർത്തനങ്ങൾ നിറയട്ടെ.., മനസുകൾ ഉയിർത്തെഴുന്നേൽക്കട്ടെ...
ഹരിപ്രസാദ്