പ്രഭാതഭക്ഷണം കഴിഞ്ഞ് അയാൾ ഓഫീസിലേക്കു പോകാൻ ഒരുങ്ങുന്ന സമയം. അപ്പോൾ ഭാര്യ പറഞ്ഞു, "നമ്മുടെ വേലക്കാരി ഇന്നു നേരത്തേ പോകും. രണ്ടുദിവസത്തേക്ക് അവർക്ക് അവധി വേണമെന്നാണു പറഞ്ഞത്.
"എന്തിനാണ് അവധി?’ അയാൾ ചോദിച്ചു. "അവർക്ക് എന്തെങ്കിലും വിശേഷമുണ്ടോ?
ഉടനെ ഭാര്യ പറഞ്ഞു, "നാളെ അവരുടെ കൊച്ചുമകളുടെ ജന്മദിനമാണ്. അതുകൊണ്ട് ജന്മദിനം ആഘോഷിക്കാൻ പോകുകയാണ്.’
അപ്പോൾ അയാൾ പറഞ്ഞു, "നല്ലകാര്യം.
ഉടൻ ഭാര്യ പറഞ്ഞു, "ഒരുകാര്യം കൂടി. ഞാൻ അവർക്ക് അഞ്ഞൂറു രൂപ സമ്മാനമായി കൊടുക്കട്ടേ?’ അപ്പോൾ നിമിഷനേരത്തെ മൗനത്തിനു ശേഷം അയാൾ ചോദിച്ചു, ‘ഇപ്പോൾ അതു വേണോ? ക്രിസ്മസ് വരുന്നുണ്ടല്ലോ. അപ്പോൾ പോരേ?’
ഉടൻ വിശദീകരണം എന്നപോലെ ഭാര്യ പറഞ്ഞു, "ഇപ്പോൾ അവർക്കു കിട്ടുന്ന ശന്പളംകൊണ്ടു കാര്യങ്ങൾ കഷ്ടിച്ചാണ് നടക്കുന്നത്. കൊച്ചുമകളുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ പോകുന്പോൾ യാത്രക്കൂലിക്കും സമ്മാനം വാങ്ങാനുമൊക്കെ പണം വേണ്ടിവരില്ലേ? നമ്മൾ അഞ്ഞൂറു രൂപയെങ്കിലും കൊടുക്കുന്നത് നന്നായിരിക്കും’.
അപ്പോൾ അയാൾ പറഞ്ഞു, ‘അതു നല്ലകാര്യം തന്നെ. പക്ഷേ, നമ്മുടെ കൈനിറയെ പണമില്ലല്ലോ’. ഉടനെ ഭാര്യ പറഞ്ഞു, "പണത്തെക്കുറിച്ച് വിഷമിക്കേണ്ട. പുറത്തുപോയി പീസ കഴിക്കാനുള്ള നമ്മുടെ പരിപാടി വേണ്ടെന്നുവച്ചാൽ നമുക്ക് അഞ്ഞൂറുരൂപ ലാഭിക്കാനാകും. ആ തുക അവരുടെ ആഘോഷത്തിനായി നമുക്ക് കൊടുക്കാം’.
ഉടനെ പുഞ്ചിരിയോടെ അയാൾ പറഞ്ഞു, "പീസായുടെ കാര്യം പറഞ്ഞപ്പോൾഎന്റെ വായിൽ വെള്ളമൂറുന്നു. ശരി, ആ ആറു കഷണം പീസ നമുക്ക് വേണ്ടെന്നുവയ്ക്കാം. അഞ്ഞൂറു രൂപ അവർക്കു കൊടുത്തുകൊള്ളൂ.
ആ സംഭാഷണം അങ്ങനെ അവസാനിച്ചു. രണ്ടുദിവസം കഴിഞ്ഞ് വേലക്കാരി മടങ്ങിയെത്തി. അവർ സ്വീകരണമുറി വൃത്തിയാക്കുന്പോൾ അയാൾ സോഫയിലിരുന്നു പത്രം വായിക്കുകയായിരുന്നു. "എങ്ങനെയുണ്ടായിരുന്നു കൊച്ചുമകളുടെ ജന്മദിനാഘോഷം?’ അയാൾ താത്പര്യപൂർവം ചോദിച്ചു.
ഉടനെ അവർ പറഞ്ഞു, "ആഘോഷം വളരെ നന്നായിരുന്നു. ഇവിടുന്നു തന്ന അഞ്ഞൂറു രൂപയും രണ്ടുദിവസംകൊണ്ട് ചെലവായി.’
"ഓ, അതു ശരി!’ അയാൾ പറഞ്ഞു. ‘എങ്ങനെയാണ് ആ തുക രണ്ടുദിവസംകൊണ്ട് ചെലവഴിച്ചത്?’
അപ്പോൾ ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു, "150 രൂപ കൊടുത്ത് കൊച്ചുമകൾക്കുവേണ്ടി ഒരു ഉടുപ്പ് വാങ്ങി. 50 രൂപയ്ക്ക് മിഠായിയും. മകൾക്കുവേണ്ടി കുറേ വളകളും മരുമകനുവേണ്ടി ഒരു ബെൽറ്റും വാങ്ങി. അവ രണ്ടിനുംകൂടി നൂറുരൂപ ചെലവായി. വണ്ടിക്കൂലിയിനത്തിൽ നൂറുരൂപയും ചെലവായി. ബാക്കിവന്ന നൂറുരൂപ കൊച്ചുമകൾക്കു ബുക്കും പെൻസിലും പേനയുമൊക്കെ വാങ്ങാൻ കൊടുത്തു.
തനിക്കു ലഭിച്ച പണംകൊണ്ട് ചെയ്ത കാര്യങ്ങളെക്കുറിച്ചു വളരെ അഭിമാനത്തോടെയായിരുന്നു ആ സ്ത്രീ സംസാരിച്ചത്. അപ്പോൾ പീസ വേണ്ടന്നു വച്ച് അവർക്ക് അഞ്ഞൂറു രൂപ കൊടുക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് അയാൾ സന്തോഷത്തോടെ ഓർമിച്ചു. ഒരൂ പീസ ഉപേക്ഷിച്ചതിന്റെ പേരിൽ എത്രയോപേരുടെ ജീവിതത്തിലാണ് തനിക്കു സന്തോഷം പകരാൻ സാധിച്ചതെന്നറിഞ്ഞപ്പോൾ മനസിൽ കുളിര് കോരിയിട്ട അനുഭവമാണ് അയാൾക്കുണ്ടായത്.
ഇന്റർനെറ്റിൽ വായിക്കാനിടയായ ഒരു കഥയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സംഭവിക്കാൻ സാധ്യതയുള്ള ഒരു കഥയാണിത്. എന്നാൽ അങ്ങനെ യഥാർഥത്തിൽ സംഭവിക്കണമെന്നില്ല. ഈ കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ സംഭവിച്ചതാണെങ്കിലും അല്ലെങ്കിലും കഥയിലെ സന്ദേശം നമുക്കൊക്കെ സ്വീകരിക്കാവുന്ന ഒന്നാണ്.
നാം അധ്വാനിച്ചുണ്ടാക്കുന്ന പണം നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ആരും നമ്മെ കുറ്റംപറയുമെന്നു തോന്നുന്നില്ല. എന്നു മാത്രമല്ല, നമ്മൾ ഉണ്ടാക്കുന്ന പണം നമ്മുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കാനുള്ള അവകാശം മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്യും. എന്നാൽ നാം പണം ചെലവാക്കുന്നതിനു മുൻപായി നമ്മുടെ ആവശ്യങ്ങളെല്ലാം യഥാർഥ ആവശ്യങ്ങളാണോ എന്നു നാം സ്വയം അന്വേഷിക്കുന്നതു നല്ലതാണ്.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ദന്പതികൾ ഒരുദിവസം പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനു മാറ്റിവച്ചിരുന്നത് അഞ്ഞൂറു രൂപയായിരുന്നു. അതുവഴി അവർ ഉദ്ദേശിച്ചത് രുചികരമായ ഭക്ഷണം കഴിക്കുന്നതുപോലെതന്നെ സന്തോഷപ്രദമായ ഒരു സായാഹ്നവുമായിരുന്നു. ആ തുക അങ്ങനെ അവർ ചെലവഴിച്ചിരുന്നെങ്കിൽ അതേക്കുറിച്ച് ആരുംതന്നെ അവരെ കുറ്റംപറയുകയുമില്ലായിരുന്നു.
എന്നാൽ. തങ്ങളുടെ സന്തോഷത്തിനുവേണ്ടി വിനിയോഗിക്കാമായിരുന്ന തുക അവരുടെ വേലക്കാരിയുടെ ജീവിതം കുറേക്കൂടി ക്ലേശ രഹിതമാക്കാൻ അവർ വിനിയോഗിച്ചു. അതുവഴി ആ സ്ത്രീയുടെ ജീവിതത്തിൽ ഏറെ സന്തോഷമുണ്ടായതുപോലെ ആ ദന്പതിമാരുടെ ജീവിതത്തിലും ഏറെ സന്തോഷമുണ്ടായി എന്നതാണു വാസ്തവം.
നമ്മുടെ ജീവിതത്തിൽ പണത്തിന് എന്നും ഓരോരോ ആവശ്യങ്ങളുണ്ടാവും. അതു സ്വാഭാവികം. എന്നാൽ അതിന്റെ പേരിൽ നമ്മുടെ പണം മുഴുവനും ചെലവഴിക്കാം എന്നു കരുതരുത്. അതിനുപകരം നമ്മുടെ പണത്തിന്റെ കുറേ ഭാഗമെങ്കിലും നിരാലംബരായവരുടെ ജീവിതത്തിൽ ആശ്വാസം പകരാൻ നാം വിനിയോഗിക്കണം.
അപ്രകാരം ചെയ്താൽ അതുവഴി നാം സഹായിക്കുന്നവർക്ക് എന്നപോലെ നമ്മുടെ ജീവിതത്തിലും വലിയ സന്തോഷം ലഭിക്കുമെന്നു തീർച്ചയാണ്. പക്ഷേ അങ്ങനെയുള്ള സന്തോഷത്തിന് നാം അർഹരാകണമെങ്കിൽ നമ്മുടെ കുറേ ആവശ്യങ്ങളെങ്കിലും നാം മാറ്റിവച്ചിട്ടു മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു നാം അർഹമായ പ്രാധാന്യം നൽകണം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ