ഓരോ ദിവസവും വിജയമാക്കാൻ
പ്രഗത്ഭനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. അതുപോലെ വിദ്യാർഥികൾക്ക് ഏറെ പ്രിയങ്കരനും. അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അദ്ദേഹത്തിൻറെ വിദ്യാർഥികൾക്കു വലിയ ദുഃഖമായിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞു. പ്രായം വർധിച്ചപ്പോൾ അദ്ദേഹത്തിനു രോഗമായി; ക്ഷീണമായി. അങ്ങനെ അദ്ദേഹം കിടപ്പിലായി. വിവരം അറിഞ്ഞ ശിഷ്യർ പലപ്പോഴും അദ്ദേഹത്തെ സന്ദർശിക്കുവാനെത്തി. അവരെ കാണുന്നതും അവരോടു സംസാരിക്കുന്നതും അദ്ദേഹത്തിനു വലിയ ആനന്ദമായിരുന്നു. രോഗിയായിരുന്നെങ്കിലും എപ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കുവാനെത്തിയ വിദ്യാർഥികൾ അദ്ദേഹത്തിൻറെ സന്തോഷത്തിൻറെ രഹസ്യം ചോദിച്ചു. അപ്പോൾ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ദൈവത്തെ അനുസ്മരിച്ചുകൊണ്ടും അവിടുത്തേക്കു നന്ദിപറഞ്ഞുകൊണ്ടും പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് ഞാൻ ഉറക്കമുണരാറുള്ളത്. പുതിയൊരു ദിവസം എനിക്കു നൽകിയിരിക്കുന്നതിനെക്കുറിച്ചും എൻറെ ജീവിതത്തിലെ നിരവധിയായ മറ്റ് അനുഗ്രഹങ്ങളെക്കുറിച്ചും ഞാൻ അപ്പോൾ അവിടുത്തേക്കു നന്ദിപറയും.

വിദ്യാർഥികൾ സശ്രദ്ധം അദ്ദേഹത്തെ ശ്രവിച്ചുകൊണ്ടിരിക്കുന്പോൾ അദ്ദേഹം തുടർന്നു: അതിനു ശേഷം പുതിയ ദിവസം ഏറ്റവും നന്നായി വിനിയോഗിക്കുവാനുള്ള അനുഗ്രഹം ഞാൻ യാചിക്കും. പുതിയ ദിവസത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളും വെല്ലുവിളികളുമുണ്ടായാലും അവയെല്ലാം ക്ഷമയോടും എന്നാൽ ധൈര്യത്തോടും നേരിടുവാനുള്ള അനുഗ്രഹം ഞാൻ അപേക്ഷിക്കും. അതുപോലെ, ഞാൻ അവിടുത്തെ മറക്കാനിടയായാലും അവിടുന്ന് എന്നെ മറക്കരുതെന്നു ഞാൻ അവിടുത്തോടു പറയും. അതിനു പിന്നാലെ എൻറെ പ്രിയപ്പെട്ടവരെ ഓർമിക്കുകയും അവർക്കുവേണ്ടി ദൈവാനുഗ്രഹം യാചിക്കുകയു ചെയ്യും.

അല്പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞുതുടങ്ങി: ദൈവാനുഗ്രഹം പ്രാർഥിച്ചശേഷമുള്ള അന്നത്തെ എൻറെ ദിവസം എൻറെ ജീവിതത്തിലെ അവസാന ദിവസമാണ് എന്ന രീതിയിൽ ഞാൻ ചെലവഴിക്കും. അതിൻറെ ഭാഗമായി അന്നു ലഭിക്കുന്ന ഓരോ അനുഗ്രഹത്തിനും ഞാൻ നന്ദിപറയും. ഓരോ വെല്ലുവിളിയേയും ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് ഞാൻ നേരിടും. ഞാൻ കണ്ടുമുട്ടുന്ന എല്ലാവരോടും സ്നേഹത്തോടും താത്പര്യത്തോടുംകൂടി ഞാൻ പെരുമാറും. ഞാൻ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകിച്ചും.

അദ്ദേഹം പറയുന്നതു ശരിയാണെന്നു സമ്മതിച്ചുകൊണ്ടു വിദ്യാർഥികൾ പരസ്പരം നോക്കുന്പോൾ അദ്ദേഹം തുടർന്നു: ഞാൻ പഠിപ്പിച്ചപ്പോഴൊക്കെ ഏറെ ഉത്സാഹത്തോടെയാണു പഠിപ്പിച്ചത്. പഠിപ്പിച്ചപ്പോൾ മാത്രമല്ല മറ്റ് എന്തു ജോലികൾ ചെയ്താലും അവയും നല്ല ഉത്സാഹത്തോടെയാണു ഞാൻ ചെയ്തിരുന്നത്. അതുകൊണ്ടാവാം എൻറെ ജോലിയിൽ ഒരിക്കലും മടുപ്പോ വിരസതയോ എനിക്ക് തോന്നാതിരുന്നിട്ടുള്ളത്.
എൻറെ ജോലിക്കിടയിൽ എനിക്കു ക്ഷീണം തോന്നിയിട്ടില്ലേ എന്നു നിങ്ങൾ ചോദിച്ചേക്കാം. തീർച്ചയായും. അതുകൊണ്ടുതന്നെ ന്യായമായ രീതിയിൽ വിശ്രമിക്കുന്ന കാര്യവും ഞാൻ മറന്നുപോയിരുന്നില്ല. എന്നാൽ വിശ്രമിക്കുവാൻ മാത്രമുള്ളതാണു ജീവിതം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

അദ്ദേഹം തൻറെ സന്തോഷത്തിൻറെ രഹസ്യം പങ്കുവയ്ക്കുന്പോൾ വിദ്യാർഥികളിൽ അദ്ദേഹത്തോടുള്ള ആദരം വർധിക്കുകയായിരുന്നു. അവർ താത്പര്യപൂർവം തൻറെ വാക്കുകൾക്കു കാതോർക്കുന്നതു കണ്ടപ്പോൾ അദ്ദേഹം തുടർന്നു: ഓരോ ദിവസവും എൻറെ അവസാനത്തെ ദിവസമായേക്കാം എന്ന ചിന്ത ഉണ്ടായിരുന്നതുകൊണ്ട് ഓരോ ദിവസവും ശരിയായ രീതിയിൽ ജീവിക്കുവാൻ ഞാൻ പരിശ്രമിച്ചു. അതിനു ഫലവുമുണ്ടായി. അതുകൊണ്ടാണല്ലോ വലിയ തെറ്റുകളിലും കുറ്റങ്ങളിലുമൊന്നും വീഴാതെ ദൈവാനുഗ്രഹത്തോടെ ഇവിടം വരെ എത്തുവാൻ സാധിച്ചത്. അപ്പോൾ എനിക്കു സന്തോഷിക്കുവാൻ വകയില്ലേ തീർച്ചയായും.

ഇതു പറയുന്പോൾ അദ്ദേഹത്തിൻറെ മുഖത്തു സന്തോഷത്തോടൊപ്പം സംതൃപ്തിയും നിഴലിക്കുന്നതു വിദ്യാർഥികൾ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അപ്പോൾ അദ്ദേഹം പറഞ്ഞു: ഇനി എനിക്ക് ഒരു ആഗ്രഹം മാത്രമേയുളളു. എനിക്കു ജ·ം നൽകി എന്നെ അനുഗ്രഹിച്ചു കാത്തുപരിപാലിച്ച സ്നേഹനിധിയായ ദൈവത്തിൻറെ അടുത്തെത്തുക. അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്. ഞാൻ ഇപ്പോൾ പ്രാർഥിക്കുന്പോൾ എൻറെ ജീവിതത്തിലെ അവസാന പ്രാർഥനയാണ് എന്ന രീതിയിലാണ് ഞാൻ പ്രാർഥിക്കുന്നത്. അതുകൊണ്ടുതന്നെ എൻറെ ഹൃദയവും മനസും എൻറെ പ്രാർഥനയിലുണ്ടെന്നാണ് എൻറെ വിശ്വാസം.

പുതിയ ഒരു ജീവിതവീക്ഷണവുമായിട്ടായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ സന്ദർശിക്കുവാനെത്തിയ ആ വിദ്യാർഥികൾ അന്നു മടങ്ങിപ്പോയത്. അവർക്കു ലഭിച്ച ജീവിതവീക്ഷണത്തിൻറെ പ്രധാന വശങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്ന അധ്യാപകൻറെ വാക്കുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നമുക്കും അദ്ദേഹത്തെപ്പോലെ ജീവിക്കുവാനാകുമോ തീർച്ചയായും. പക്ഷേ, അതിനു സാധിക്കണമെങ്കിൽ നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ നോക്കിക്കാണുവാൻ നമുക്കു സാധിക്കണം. ജീവിതത്തിലെ സുഖസന്തോഷങ്ങളിൽ മാത്രമാണു നമ്മുടെ ശ്രദ്ധയെങ്കിൽ നാം ഒരിക്കലും നമ്മുടെ ജീവിതത്തിൻറെ അർഥവും ലക്ഷ്യവും മനസിലാക്കുകയില്ലെന്നതാണു വസ്തുത. അപ്പോൾപ്പിന്നെ നാം പോകുന്ന വഴി നാശത്തിലേക്കു മാത്രമേ നയിക്കൂ.

മുകളിൽ പറഞ്ഞിരിക്കുന്ന അധ്യാപകനെപ്പോലെ ശരിയായ വഴിയിലൂടെ സഞ്ചരിച്ചു ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നവർ എത്രയോ പേരുണ്ട് നമ്മുടെ ലോകത്തിൽ! നമുക്കും അവരുടെ ഗണത്തിൽ ചേരാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ