എന്നാണ് നിങ്ങൾ ഇനി പാടുക?
""ഇല്ല, അങ്ങനെയൊരു ചിന്തയില്ല. ഞാൻ പാടില്ല. ആരാധകർ എന്റെ പഴയ റെക്കോർഡുകൾ കേട്ടു സമാധാനിക്കുമെന്നു കരുതാം''.
മരണങ്ങൾ തളർത്തിയ ഒരു ഗായികയുടെ വാക്കുകളാണിത്. 26 വർഷം മുന്പ് മകൻ അപകടത്തിൽ മരിച്ചപ്പോൾ നിലച്ചതാണ് അവരുടെ സംഗീതം. പിന്നെ മകൾ... ഒടുവിൽ ഭർത്താവ്... വിടപറച്ചിലുകൾ അവരെ കൂടുതൽ കൂടുതൽ നിശബ്ദയാക്കി. ഇപ്പോളിതാ, മരണത്തിന്റെ ഇരുട്ടിനു മുകളിൽ പാട്ടിന്റെ പ്രകാശമുദിച്ചിരിക്കുന്നു. കാൽ നൂറ്റാണ്ടിനുശേഷം അവർ പൊതുവേദിയിൽ പാടി!
ചിത്ര സിംഗ് ആണ് ആ ഗായിക. ഗസൽ ചക്രവർത്തി ജഗ്ജീത് സിംഗിന്റെ പത്നി. 1970ൽ ജഗ്ജീത് സിംഗിനോടൊപ്പം വിവാഹജീവിതം ആരംഭിക്കുന്നതിനുമുന്പ് ചെറുപ്രായത്തിൽ ചിത്ര മറ്റൊരാളുടെ ഭാര്യയായിരുന്നു. കുട്ടിത്തം വിടുന്നതിനു മുന്പ് ഒരു പെണ്കുട്ടിയുടെ അമ്മയുമായി. ഭർത്താവ് മുംബൈയിൽ മികച്ചൊരു റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തുകയായിരുന്നു. ജിംഗിളുകൾ പാടുമായിരുന്നു ചിത്ര. ജഗ്ജീത് സിംഗിനൊപ്പവും ജിംഗിളുകൾ പാടിയിരുന്നു. എന്നാൽ അവർ കണ്ടുമുട്ടുന്നതിനു മുന്പേ ആദ്യ വിവാഹജീവിതം ഏതാണ്ട് അവസാനിച്ചിരുന്നു. പിന്നെ ഇരുവരും ഗസലുകളുടെ ലോകത്തെ നക്ഷത്രങ്ങളായി. ആൽബങ്ങൾ സംഗീതപ്രേമികൾ നെഞ്ചോടുചേർത്തുപിടിച്ചു.
അമേരിക്ക, കാനഡ, യു.കെ., പാക്കിസ്ഥാൻ, സിംഗപ്പൂർ, കെനിയ, സൗത്ത് ആഫ്രിക്ക, ദുബായ്, കുവൈറ്റ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി നാല്പതിലേറെ രാജ്യങ്ങളിൽ ഇരുവരും ചേർന്ന് ഗസൽ കച്ചേരികൾ നടത്തി. ലോകം അവർക്കുവേണ്ടി കാതോർത്തു.
1990ലാണ് മകൻ വിവേക് കാറപകടത്തിൽ മരിച്ചത്. ജഗ്ജീത് സംഗീതത്തിൽ കൂടുതൽ മുഴുകിക്കൊണ്ടാണ് ദുഃഖം ഒതുക്കിവച്ചതെങ്കിൽ ചിത്ര പാട്ടുനിർത്തി കരച്ചിലടക്കി. അവർക്ക് ആ ആഘാതത്തിൽനിന്ന് മോചനം നേടൽ എളുപ്പമല്ലായിരുന്നു. തന്നിലേക്ക് ഒതുങ്ങി ചിത്ര നിശബ്ദയായി.
2009ൽ അടുത്ത പ്രഹരവുമായി വിധി വീണ്ടും ചിത്രയുടെ അടുത്തെത്തി. ആദ്യവിവാഹത്തിലെ മകൾ മോണിക്ക സ്വയം ജീവനൊടുക്കി. രണ്ടുവർഷംകൂടി കഴിഞ്ഞ് ജഗ്ജീതും അരങ്ങൊഴിഞ്ഞു.
""കഴിഞ്ഞുപോയ കാര്യങ്ങളും, എന്റെ ഇപ്പോഴത്തെ ജീവിതവും കണക്കിലെടുത്താൽ എനിക്ക് സംസാരിക്കാൻ യാതൊന്നുമില്ല'' എന്നായിരുന്നു മൗനത്തെക്കുറിച്ച് ചിത്രയുടെ പക്ഷം. അത്രയും പറഞ്ഞതുതന്നെ ജഗ്ജീതിന്റെ ഒരു ഗസൽ കളക്്ഷൻ പിന്നീടു പുറത്തിറക്കിയപ്പോഴായിരുന്നു.
മൗനത്തിനും സങ്കടങ്ങളിൽനിന്ന് മോചനം നൽകാൻ കഴിയാതെ വന്നപ്പോഴാകാണം ചിത്ര വാരണാസിയിലെ സങ്കട് മോചൻ ക്ഷേത്രത്തിലേക്കു വന്നത്. പ്രാർഥനതന്നെയായിരിക്കണം അവിടെ സങ്കട് മോചൻ സംഗീതോത്സവത്തിൽ അവരുടെ പാട്ടായി പുറത്തുവന്നത്. സംഗീതം മരണത്തിന്റെ അഹങ്കാരം കുറയ്ക്കട്ടെ.
പാട്ടിനു മുന്പ് ചിത്രയോട് ഒരാരാധകൻ പറഞ്ഞു:
അടുത്ത പാട്ട് പാടാൻ ഒരുങ്ങിനിൽക്കുന്പോൾ ദൈവം നിങ്ങളെ സഹായിക്കട്ടെ..., ദൈവം പറ്റാവുന്നത്ര ദുഃഖങ്ങളും തടസങ്ങളും നിങ്ങളിൽനിന്നു മാറ്റട്ടെ... നിങ്ങളുടെ ശബ്ദം കേൾക്കാതിരിക്കുന്നത് ഞങ്ങളെ എന്നും വിഷമിപ്പിച്ചിരുന്നു., പക്ഷേ ഞങ്ങൾക്കു കാരണം മനസിലാക്കാനാവും...
ഹരിപ്രസാദ്