""ചില പാട്ടുകളുണ്ട്- ആളുകൾ ഏറെയിഷ്ടപ്പെട്ട ഹിറ്റുകളായിരിക്കും, പക്ഷേ എനിക്കിഷ്ടമുണ്ടാവില്ല. എന്നാലും സ്റ്റേജ് ഷോകൾക്കു പോകുന്പോൾ പാടേണ്ടിവരും. ഉദാഹരണത്തിന് ബിന്ദിയാ ചമ്കേഗീ എന്ന പാട്ട്. ഒരിക്കലും, ആദ്യമായി റെക്കോർഡ് ചെയ്തപ്പോൾ പോലും എനിക്ക് ആ പാട്ട് ഇഷ്ടമായിരുന്നില്ല''- ഇതു പറയുന്നത് ലതാ മങ്കേഷ്കറാണ്. 23 വർഷക്കാലത്തെ ലതയുടെ അമേരിക്കൻ സ്റ്റേജ് ഷോകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഓണ് സ്റ്റേജ് വിത്ത് ലത എന്ന പുസ്തകത്തിന്റെ മുഖക്കുറിപ്പിലാണ് അവർ ഈ അനിഷ്ടത്തെക്കുറിച്ചു വ്യക്തമാക്കുന്നത്.
ദോ രാസ്തേ എന്ന ചിത്രത്തിലെ ലക്ഷ്മികാന്ത്-പ്യാരേലാൽ സംഗീതം നൽകിയ സൂപ്പർ ഹിറ്റാണ് ബിന്ദിയാ ചമ്കേഗീ ചൂഡീ ഘന്കേഗീ എന്ന പാട്ട്. ഇപ്പോഴത്തെ തലമുറയ്ക്കുപോലും പ്രിയങ്കരം. യുട്യൂബിൽ വിവിധ ചാനലുകളിലായി ഇതുവരെ 60 ലക്ഷത്തിലേറെ തവണ അത് പ്ലേ ചെയ്യപ്പെട്ടിരിക്കുന്നു. ഇതൊന്നും പക്ഷേ ലതയുടെ അനിഷ്ടത്തെ ഇല്ലാതാക്കുന്നില്ല!
ചില പാട്ടുകളോട് ലതയ്ക്കുണ്ടായിരുന്ന ഇഷ്ടക്കുറവ് നന്നായി അറിയാവുന്നയാളായിരുന്നു കിഷോർ കുമാർ. ഒരിക്കൽ കാനഡയിൽ സ്റ്റേജ് ഷോ നടക്കുന്നതിനിടെ കിഷോർദാ ലതയോടു പറഞ്ഞു- ""ഇനി നമുക്ക് ഒരു ഡ്യുയറ്റ് പാടാം. അത് ലതയ്ക്ക് ഇഷ്ടമില്ലാത്തതാണ്, എനിക്കും''. ലത ഒന്നും മിണ്ടാതിരുന്നു. ""നമുക്ക് ചായ് പേ ബുലായാ ഹേ പാടാം. ആ പാട്ട് ലതയ്ക്ക് ഇഷ്ടമില്ലല്ലോ''? അപ്പോഴും ലത മിണ്ടാതിരുന്നു. സൗത്തൻ എന്ന ചിത്രത്തിനുവേണ്ടി ഉഷ ഖന്ന ഈണമിട്ട ആ പാട്ടും അക്കാലത്ത് ഹിറ്റായിരുന്നു. പക്ഷേ ലതയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല അത്. അവരെ മനഃപൂർവം പ്രകോപിപ്പിക്കുക കിഷോർ കുമാറിന് ഒരു തമാശയായിരുന്നു. പക്ഷേ ലത മിണ്ടാതിരിക്കും. എന്നാൽ ശ്രോതാക്കളുടെ ആഗ്രഹപ്രകാരം പലപ്പോഴും ഇഷ്ടമില്ലാത്ത പാട്ടുകളും പാടേണ്ടിവരികയും ചെയ്യും. അതേസമയം കോറാ കാഗസ് ഥാ യേ മൻ മേരാ, ഗാത്താ രഹേ മേരാ ദിൽ എന്നിവപോലുള്ള മനോഹര യുഗ്മഗാനങ്ങൾകൊണ്ട് അവർ സദസിനെ കോരിത്തരിപ്പിക്കുകയായിരുന്നു.
പേടി, ചെറിയ വേദികളെ
പാട്ടുകളോടു മാത്രമല്ല, സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും ലതാ മങ്കേഷ്കർക്ക് ഇത്തരം അനിഷ്ടങ്ങളും ഇഷ്ടങ്ങളുമുണ്ടായിരുന്നു. അമേരിക്ക, ലണ്ടൻ, കാനഡ തുടങ്ങിയവിടങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ച വേളയിൽ ഒരിക്കൽ പോലും ചെറിയ ഹാളുകളോ സ്കൂൾ ഓഡിറ്റോറിയങ്ങളോ അവർ വേദികളാക്കിയിട്ടില്ല. 1974ൽ ലതയുടെ ആദ്യ വിദേശ പരിപാടി ലണ്ടിലെ വിഖ്യാതമായ റോയൽ ആൽബർട്ട് ഹാളിലായിരുന്നു. പിറ്റേക്കൊല്ലം ആദ്യമായി അമേരിക്കയിൽ സംഗീത പരിപാടി അവതരിപ്പിച്ചത് ലോസാഞ്ചലസിലെ പ്രശസ്തമായ ഷിറീൻ ഓഡിറ്റോറിയത്തിലാണ്. ചെറിയ ഹാളുകളോട് തനിക്ക് ഒരുതരം ഭയമായിരുന്നുവെന്ന് ലത പറയുന്നു. അതിനു കാരണമായത് കിഷോർ കുമാറിന് ലണ്ടനിൽ ഉണ്ടായ ഒരനുഭവമാണ്.
ഒരു സിനിമാ ഹാളിലായിരുന്നു കിഷോർ കുമാറിന്റെ പരിപാടി. കോയി ഹംദം നാ രഹാ, കോയി സഹാരാ നാ രഹാ എന്ന തന്റെ പ്രശസ്തമായ പാട്ട് അദ്ദേഹം പാടുന്നു. സ്നേഹിക്കാൻ ആരുമില്ല, ആരും ആശ്രയവുമില്ല എന്ന് അർഥം വരുന്ന, കഠിനവ്യഥയുടെ പാട്ടാണ്. പെട്ടെന്ന് മദ്യലഹരിയിൽ മുങ്ങിയ ഒരാൾ സ്റ്റേജിലേക്കു കയറിവന്ന് കിഷോർ കുമാറിന്റെ ചുമലിൽ തലവച്ച് ഉറക്കെ വിലപിക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാക്കാനാകാത്ത അവസ്ഥയിലായി കിഷോർ. സംഘാടകർ ഓടിവന്ന് ആ മദ്യപനെ സ്റ്റേജിൽനിന്നു മാറ്റി. ഉടനെ ശ്രോതാക്കളിലൊരാൾ ക്രുദ്ധനായി അലറി- ഇനി ഞങ്ങൾക്ക് മേരേ സപ്നോം കീ റാണി പാടിത്തരൂ!
ഇത്തരം അനുഭവങ്ങൾ ചെറിയ ഹാളുകളിൽ ഉണ്ടാകുമെന്ന് ലത ഭയന്നു. ""നോക്കൂ, ഞാൻ റോയൽ ആൽബർട്ട് ഹാളിൽ പാടിയിട്ടുള്ളതാണ്. അതുകൊണ്ട് എനിക്ക് നല്ല വേദികളിൽ മാത്രമേ പാടാനാകൂ''- ലത നയം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഓരോ പര്യടനവേളകളിലും അമേരിക്കയിലും കാനഡയിലും പ്രശസ്തമായ വേദികൾ ലതാ മങ്കേഷ്കറെ കാത്തിരുന്നു.
ലളിതം, സുന്ദരം, സുഭദ്രം
പാടാൻ സ്റ്റേജിലെത്തുന്പോൾ ലളിതമായ വേഷം ധരിക്കുക എന്നതായിരുന്നു ലതയുടെ മറ്റൊരു ശീലം. തിളങ്ങുന്ന വസ്ത്രങ്ങളോ ആവശ്യത്തിലേറെ ആഭരണങ്ങളോ അണിയാൻ തന്റെ സംഘത്തിലെ ഗായകരെ ആരെയും ലത അനുവദിക്കാറില്ല. സ്വയം ധരിക്കാറുമില്ല. ""എനിക്ക് ലാളിത്യമാണ് വേണ്ടിയിരുന്നത്. ഞങ്ങളെ കണ്ടാൽ ഗായകരെപ്പോലെയിരിക്കണം. ഗ്ലാമറിൽ മുങ്ങുന്ന സിനിമാ താരങ്ങളെപ്പോലെയല്ല''- ലത പറയുന്നു.
പലരൂം ലതാ മങ്കേഷ്കറോടു ചോദിച്ചിട്ടുണ്ട്- സ്റ്റേജിൽ പാടാൻ നിൽക്കുന്പോൾ പേടിയുണ്ടോ എന്ന്. ഉത്തരം ഇതാണ്: ""എനിക്കു സ്റ്റേജ് ഫിയർ ഉണ്ടായിരുന്നെന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഞാൻ എന്തെങ്കിലും തെറ്റു വരുത്തുമോ എന്ന പേടി തീർച്ചയായും ഉണ്ടായിരുന്നു''.
അതുകൊണ്ടുതന്നെ സൂക്ഷ്മമായ മുന്നൊരുക്കത്തോടെയായിരുന്നു വിദേശങ്ങളിൽ ലതയുടെ ഓരോ സ്റ്റേജ് ഷോയും. മാനസികമായി ഒരുങ്ങാൻ ഏറെ സമയം മാറ്റിവയ്ക്കുക പതിവുശീലമായിരുന്നു. പരിപാടി തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്പേ അന്നു ധരിക്കാനുള്ള സാരി എടുത്തുവയ്ക്കും. ഗ്രീൻ റൂമിലെത്തിയാൽ ഒരുതരം ധ്യാനംപോലെ ആയിരുന്നു എന്നുവേണം പറയാൻ. ""നന്നായി പാടണം എന്ന ചിന്തയാകും ഉള്ളുനിറയെ. അതു ശരിയായില്ല, ഇതു ശരിയായില്ല എന്ന് ആളുകൾ പറയുന്നതു കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ലത നന്നായി പാടി എന്നു കേൾക്കാനായിരുന്നു എപ്പോഴും എനിക്കിഷ്ടം. അതിനെ പേടിയായി കണക്കാക്കാനാകില്ല, നല്ലതു ചെയ്യുക എന്ന ഉറച്ച തീരുമാനമായിരുന്നു അത്''.
ഓരോ പാട്ടിന്റെ വരികൾ കൃത്യമായി, ഈണത്തിൽ, സ്ഥായിയിൽ പാടണം എന്നു ലതയ്ക്ക് നിർബന്ധമായിരുന്നു. താൻ മാത്രമല്ല, ഓരോ പാട്ടുകാരും. സ്റ്റേജിൽ തനിക്ക് ഹാർമോണിയത്തിന്റെ സ്വരം വ്യക്തമായി കേൾക്കണമെന്നും ലത നിർബന്ധിച്ചിരുന്നു. കൃത്യമായ പിച്ച് മനസിലാക്കാനായിരുന്നു അത്. മ്യൂസിക് അറേഞ്ചറായ അനിൽ മോഹിൽ എന്നും ഹാർമോണിയവുമായി ലതയുടെ തൊട്ടടുത്ത് ഉണ്ടാകുമായിരുന്നു. കൈയെത്തും ദൂരത്ത് അനിൽ നിൽക്കുന്നുണ്ട് എന്നത് ഒരു ധൈര്യമായിരുന്നു എന്നും ലത പറയുന്നു. (അനിൽ മോഹിൽ അഞ്ചുവർഷം മുന്പ് ഹൃദ്രോഗത്തെ തുടർന്ന് ഉറക്കത്തിനിടെ മരിച്ചു).
മരണം, മറക്കാനാഗ്രഹിക്കുന്നത്
വിദേശ പര്യടനവേളകളിൽ ലതയ്ക്ക് താങ്ങും തണലുമായിരുന്നു വിഖ്യാത ഗായകൻ മുകേഷ്. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 1975ലെ അമേരിക്കൻ ഷോയ്ക്ക് ലത ഒരുങ്ങിയതുതന്നെ. മുകേഷ് ഭയ്യ ഒപ്പമുണ്ടെങ്കിൽ പോകാം എന്നായിരുന്നു ലതയുടെ നിലപാട്. അക്കൊല്ലത്തെ അമേരിക്കൻ പ്രോഗ്രാമുകൾ ഗംഭീരമായി നടന്നെങ്കിലും പിറ്റേക്കൊല്ലം ഒരു ദുരന്തം അവർക്കുമേൽ മിന്നലായ് പതിച്ചു- മുകേഷിന്റെ മരണമായിരുന്നു അത്. ഡിട്രോയ്റ്റിൽ ഹോട്ടൽ മുറിയിൽവച്ച് മുകേഷിനു ഹൃദയാഘാതമുണ്ടായി. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽവച്ച് മരണവാർത്തകേട്ട് ലത തളർന്നു. ""എന്റെ എല്ലാ ശക്തിയും ചോർന്നുപോയതായി തോന്നി. ആരോടും മിണ്ടാതെ, സന്ദർശകർക്കുള്ള സോഫയിൽ ഞാൻ ഇരുന്നു. എനിക്കദ്ദേഹത്തോട് ഏറെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം എനിക്കെന്റെ സ്വന്തം സഹോദരനായിരുന്നു...'' ലത പറയുന്നു.
കരോക്കെ ഗാനമേളകളുടെയും ചുണ്ടനക്കലുകളുടെയും കാലത്തിരുന്ന് ഒരു മഹാഗായികയുടെ സ്റ്റേജ് അനുഭവങ്ങൾ അറിയുക പുണ്യമാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ സംഗീതപരിപാടികളുടെ മുഖ്യ സംഘാടകനും, ലതയുടെ സുഹൃത്തുമായ മോഹൻ ദേവ്റയും ലതാ മങ്കേഷ്കറിന്റെ മരുമകളും ഗായികയുമായ രചന ഷായും ചേർന്നാണ് ഓണ് സ്റ്റേജ് വിത്ത് ലത എന്ന പുസ്തകം എഴുതിയിരിക്കുന്നത്. വേദിയിലെ പ്രിയഗായികയുടെ ചിത്രം ഇതാ നിങ്ങൾക്കുമുന്നിൽ തെളിയുന്നു. അടുത്തഗാനം- നേനാ ബർസേ.., രിംജിം രിംജിം...
ഹരിപ്രസാദ്