ഒരായുഷ്കാലത്തെ മുഴുവൻ മഴയുമുണ്ടെങ്കിലേ ആത്മാവ് അല്പമെങ്കിലും തണുത്തു നിൽക്കൂ എന്നു പറയാറുണ്ട്. പ്രണയഹർഷം മാത്രമല്ല, പെരുമഴയിൽ വിരഹവും മരണവും പെയ്തിറങ്ങും. മനസിലെന്താണോ അതാണ് മഴയിലുള്ളത്. "എന്റെ കണ്ണീർമഴ പെയ്തുതോർന്നിട്ടില്ല.., കൃഷ്ണൻ പോയതുമുതൽക്ക് എനിക്കെന്നും വർഷക്കാലമാണെ'ന്നെഴുതിയത് സൂർദാസാണ്. മേഘ മൽഹാറും കൊലുസിന്റെ കിലുക്കവുമൊഴിയുന്പോൾ കണ്ണിലും മനസിലും മരംപെയ്യും. കണ്ണുകളിൽ കാലവർഷം മുഴുവനുണ്ടെങ്കിലും മനസിനു ദാഹിക്കുന്നുവല്ലോ എന്ന് കവി വിലപിക്കും. ഭ്രാന്തൻ ഹൃദയമേ, ഇതെന്തൊരു കുഴപ്പിക്കുന്ന കളിയാണ് എന്നാശ്ചര്യപ്പെടും.
അതെ, നിങ്ങളുദ്ദേശിച്ച പാട്ടിനെക്കുറിച്ചുതന്നെയാണ്. മേരേ നേനാ സാവൻ ഭാദോം... നാലുപതിറ്റാണ്ടു മുന്പിറങ്ങിയ ആ പാട്ട് ഇന്നും ദാഹിക്കുന്ന മനസുകളുടെ ശബ്ദമാണ്. മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചു കഥപറഞ്ഞ മെഹബൂബ എന്ന ചിത്രത്തിൽ ആനന്ദ് ബക്ഷി- ആർ.ഡി. ബർമൻ ദ്വയം ഒരുക്കിയ അതിഗംഭീരഗാനം. കിഷോർ കുമാറിന്റെ റേഞ്ച് ലോഹപാളികളിലെന്നവണ്ണം കൊത്തിവച്ച അത്ഭുതം. ശിവരഞ്ജിനി രാഗത്തെ അത്യപൂർവമായൊരു അനുഭവമാക്കി, ഉള്ളുകൊളുത്തിവലിക്കുന്ന രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ആർ.ഡി. ബർമൻ. പഴമയുടെയും പുതുമയുടെയും മേളനം, മെലഡിയുടെ മനോഹാരിത... അല്ല, ആ പാട്ട് എന്താണല്ലാത്തത്!
അനന്യം, അത്ഭുതം
"പഞ്ചം മേരേ നേനായിൽ ചെയ്തതുപോലെ അത്രയും ഒൗന്നത്യത്തിൽ ശിവരഞ്ജിനി രാഗം ആരും ഉപയോഗിച്ചിട്ടില്ല'- സുഷിരവാദ്യ വിദഗ്ധനും ആർ.ഡി. ബർമന്റെ പ്രിയ ഉപകരണസംഗീതകാരനുമായ മനോഹരി സിംഗ് പറഞ്ഞതാണിത്. അക്കാലത്ത് സംഗീത സംവിധായകർ പരന്പരാഗത രീതിയിൽ ശിവരഞ്ജിനി രാഗം ഉപയോഗിച്ചിരുന്നതുമായി താരതമ്യം ചെയ്താവണം മനോഹരി സിംഗ് അങ്ങനെ പറഞ്ഞതെന്ന് സംഗീത നിരൂപകർ കരുതുന്നു. അക്കാലത്ത് ശങ്കർ-ജയ്കിഷൻ ദ്വയം മാത്രമാണ് വേറിട്ടവഴികളിലൂടെ നടന്നത്. ശിവരഞ്ജിനി അധിഷ്ഠിതമായ പാട്ടുകളിൽ ഏറെ ജനപ്രിയമായ ഒന്നാണ് ജാനേ കഹാ ഗയേ വോ ദിൻ.. (മേരാ നാം ജോക്കർ). അതിനുപോലും ഒരു അർധശാസ്ത്രീയ ഈണത്തിന്റെ ഛായയാണ്.
എണ്പതുകളുടെ തുടക്കത്തിൽ സലിൽ ചൗധരി ശിവരഞ്ജിനിയെ അല്പമൊന്നു മിനുക്കി ശ്രദ്ധേയമായൊരു പാട്ടുണ്ടാക്കി. ആഖ്രി ബദ്ലാ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ ഓ മേരേ സാഥീ രേ എന്നു തുടങ്ങിയ ആ പാട്ടിന്റെ ഈണം രാഗത്തിൽ ഉറച്ചുനിന്നു, മ്യൂസിക് അറേഞ്ച്മെന്റിൽ പുതുമകൾ വരികയും ചെയ്തു.
ആശങ്കയോടെ കിഷോർ കുമാർ
"ഇല്ല, ഇതെന്റെ കഴിവിനപ്പുറമുള്ള പാട്ടാണ്. എന്നെക്കൊണ്ട് ഇതു പാടാൻ പറ്റില്ല'- മേരേ നേനായുടെ ഈണം ആദ്യം കേട്ടപ്പോൾ കിഷോർ കുമാറിന് ഇത്രയുമേ പറയാനുണ്ടായിരുന്നുള്ളൂ. ആർ.ഡി. ബർമൻതന്നെ ഒരു സംഭാഷണത്തിൽ ഓർമിച്ചതാണ് ഈ സംഭവം. "നിങ്ങളെന്താണ് പറയുന്നത്? ഈയൊരു പാട്ടിനുവേണ്ടി ഞാൻ എവിടെച്ചെന്ന് മറ്റൊരു ഗായകനെ തെരയും' എന്നായിരുന്നു ബർമന്റെ മറുചോദ്യം. എന്നിട്ടും കിഷോർ കുമാർ വഴങ്ങിയില്ല.
പഞ്ചം അപ്പോൾ ഒരു നിർദേശംവച്ചു. ആദ്യം ലതാ മങ്കേഷ്കറെക്കൊണ്ട് പാടിച്ച് റെക്കോർഡ് ചെയ്യാം. ലത പാടിയ പാട്ട് കിഷോർ കുമാർ ഏതാണ്ട് ഏഴുദിവസം തുടർച്ചയായി കേട്ടു. അത്രയും ആത്മാർഥതയോടെയാണ് കിഷോർദാ മേരേ നേനായെ സമീപിച്ചത്. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹം റെക്കോർഡിംഗിനു തയാറായി എത്തി. അങ്ങനെ ഇതിഹാസ സമാനമായ ഒരു പാട്ടു പിറന്നു.
എന്നാൽ ആ സിനിമ പരാജയമായിരുന്നു. സിനിമയുടെ റിലീസിനു മുന്പ് സൂപ്പർ ഹിറ്റുകളായ പാട്ടുകൾ അതോടെ ജനങ്ങളുടെ ചുണ്ടുകളിൽനിന്നും മനസുകളിൽനിന്നും ഇറങ്ങി. അതേക്കുറിച്ച് ആർ.ഡി. ബർമൻ അത്ഭുതത്തോടെ പറഞ്ഞതിങ്ങനെ: "ഒരു മോശം സിനിമയിലെ നല്ല പാട്ടുകൾ എങ്ങനെ ആളുകൾ മറന്നുപോകുന്നു എന്ന് എനിക്കിതുവരെ മനസിലായിട്ടില്ല'. എന്നാൽ മേരേ നേനാ മറവിയിലേക്കു പോയില്ല. കേട്ടുമോഹിച്ച്, ഏറ്റുപാടാൻ ശ്രമിച്ച് തോറ്റുപോകുന്ന, വീണ്ടും കേട്ട് വിസ്മയിക്കുന്ന ഒന്നായി ആ പാട്ട് ഇന്നും പെയ്യുന്നു. എന്തായിരുന്നു കിഷോർ കുമാർ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
ഹിറ്റ് ചാർട്ടിൽ
തന്റെ പ്രിയപ്പെട്ട പത്തു പാട്ടുകളിൽ രണ്ടാമത്തേതായി കിഷോർ കുമാർ ഒരിക്കൽ എണ്ണമിട്ടു പറഞ്ഞ പാട്ടാണ് മേരേ നേനാ. ചിങ്കാരി കോയി ഭട്കേ ആയിരുന്നു ആദ്യത്തേത്. ചിന്തകളും പ്രയോഗങ്ങളും ഇഷ്ടങ്ങളും അടിക്കടി കീഴ്മേൽ മറിക്കാറുള്ള കിഷോർ പക്ഷേ മുന്പൊരിക്കൽ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്- "ആ, മേരേ നേനാ.., അത് കൊള്ളാം. എന്നാൽ ജാനേമൻ ജാനേമൻ എന്ന പാട്ടിലെ ഈണത്തിന്റെ വൈശിഷ്ട്യം നോക്കൂ. ലക്ഷ്മികാന്ത്- പ്യാരേലാൽ എന്തൊരുജ്ജ്വലമായ ജോലിയാണ് ചെയ്തിരിക്കുന്നത്'!
മേരേ നേനാ ഒട്ടേറെപ്പേർ അനുകരിച്ചു പാടാൻ ശ്രമിച്ചിട്ടുണ്ട്- പ്രശസ്തരും അല്ലാത്തവും. എന്നാൽ ആത്മാവിനെ തണുപ്പിക്കുന്നത് കിഷോർ കുമാറിന്റെ ആലാപനം മാത്രം. യുട്യൂബിൽ ഇന്നും ലക്ഷക്കണക്കിനുപേർ ഈ പാട്ടു തേടിയെത്തുന്നു. അതിൽ ഒരു കേൾവിക്കാരൻ എഴുതിച്ചേർത്ത കമന്റ് ഇങ്ങനെ വായിക്കാം- ""മരണസമയത്ത്, ഒരിറ്റുവെള്ളം ചുണ്ടുനനയ്ക്കാൻ തൊടുന്നതുപോലെ കിഷോർദായുടെ പാട്ടുകേൾക്കണം...''
ശരിയായിരിക്കാം, അല്ലെങ്കിൽ മനസിന്റെ ദാഹം കാരണമറിയാതെ തുടർന്നുകൊണ്ടേയിരിക്കും...
ഹരിപ്രസാദ്