കെട്ടുകാഴ്ചകളുടെ നഗരത്തിരക്കിൽ, വെയിൽ ചുടുന്ന നട്ടുച്ചയിൽ നഗ്നപാദനായി കവിതയുടെയും ജീവിതത്തിന്റെയും ഓരങ്ങളിലൂടെ അലയുന്ന കവി. ടിപ്പിക്കൽ കവികളുടെ രൂപഭാവങ്ങളില്ലാത്ത, കവികളുടെ ചിത്രഭൂപടത്തിലില്ലാത്ത, പച്ച മലയാളത്തിലെഴുതുന്ന ഒരാൾ... എം. പാർഥിവനെന്ന തലസ്ഥാന വാസിയായ കവിയെ വേണമെങ്കിൽ ഇങ്ങനെ അടയാളപ്പെടുത്താം.
വ്യവസ്ഥാപിത കവി സങ്കൽപ്പങ്ങളിൽ നിന്നും കാതങ്ങളകലെ, തനിവഴികളിലൂടെ സഞ്ചരിക്കുന്ന കവി. നിത്യജീവിതത്തിനായി അന്തിപ്പത്രങ്ങൾ വിൽക്കുകയും വഴിവക്കിലിരുന്ന് വായിക്കുകയും എഴുതുകയും ചെയ്യുന്ന കവി. ആരോടും പരിഭവങ്ങളും പരാതികളുമില്ലാതെ നടന്നു നീങ്ങുന്പോഴും, ഉള്ളു പൊള്ളിക്കുന്ന ഒരായിരം സങ്കടങ്ങളുടെ നടുക്കടലിലാണ് ഈ കവി. അതുകൊണ്ടു തന്നെയാകണം പച്ചയായ ജീവിതാനുഭവങ്ങളുടെ നേർക്കഴ്ചകളാണ് പാർത്ഥിവന്റെ കവിതകളോരോന്നും.
മൂന്നാം ക്ലാസിൽ പഠിക്കുന്പോൾ തന്നെ എഴുത്തു തുടങ്ങിയ പാർഥിവനെ എഴുത്തിന്റെ ലോകത്ത് ഉറപ്പിച്ചു നിർത്തിയത് സാക്ഷാൽ ബേപ്പൂർ സുൽത്താനാണ്!. ആ കഥ ഇങ്ങനെ: അന്ന് ബാല്യകാലസഖി വായിച്ചു തീർന്നപ്പോൾ ബഷീറിന് ഒരു കത്തയയ്ക്കണമെന്നു പാർഥിവനു തോന്നി. എഴുതി. അധികം വൈകാതെ ബഷീറിന്റെ മറുപടിയുമെത്തി. ആ മറുപടി കത്തിലെ "നന്നായി വരട്ടെ’ എന്ന രണ്ടു വാക്കുകളാണ് വീണ്ടും വീണ്ടും തന്നെ എഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് ഈ കവി പറയുന്നു; ആ കത്ത് ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നു.
കുട്ടിക്കാലത്ത്, കാന്പിശേരി എഡിറ്ററായിരുന്ന ബാലയുഗം മാസികയിലാണ് ആദ്യ കവിത അച്ചടിച്ചു വന്നത്. അതിനു ശേഷം തുടർച്ചയായി എഴുതി. നൂറനാട് ഹനീഫ്, കലൂർ ഡെന്നീസ് തുടങ്ങിയവരൊക്കെ ചിത്രകൗമുദി, സിനിരമ തുടങ്ങിയ മാസികകളിൽ എഴുതിയിരുന്ന കാലത്ത് തന്റെ പാട്ടുകളും കവിതകളും അതേ മാസികകളിൽ അച്ചടിച്ചു വന്നിരുന്ന കാലവും പാർഥിവൻ ഓർ്ത്തെടുക്കുന്നു.
1962 ൽ തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം കൽത്തൊട്ടിമഠത്തിൽ എം.എം സ്വാമിയുടെയും ബി. സരസ്വതിയമ്മയുടെയും മകനായി ജനിച്ച പാർഥിവൻ കൊല്ലം തുയ്യം സ്കൂൾ, തിരുവനന്തപുരം എൽപിബിഎസ് ഫോർട്ട് സ്കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. എട്ടാം ക്ലാസോടെ പഠനം നിർ്ത്തി ജീവിതത്തിന്റെ നട്ടുച്ചയിലേക്ക് ഇറങ്ങേണ്ടി വന്നു.
സ്വർണപ്പണിക്കാരനായ പിതാവിന്റെ പാതവിട്ട് പാർഥിവൻ പ്രിന്റിംഗ് പ്രസിൽ ജോലിക്കു ചേർന്നു. അക്ഷരങ്ങളോടുള്ള അതിരറ്റ സ്നേഹമായിരുന്നു അദ്ദേഹത്തെ അവിടെയെത്തിച്ചത്. തിരുവനന്തപുരത്തെ പ്രസുകളിൽനിന്നും എറണാകുളത്തെ പ്രസുകളിലേക്ക് ജീവിതം പറിച്ചുനട്ട, സാന്പത്തിക പ്രതിസന്ധികളുടെ കാലം. ഏറെക്കാലം അവിടെയും ജോലി ചെയ്തു. അപ്പോഴും അക്ഷരങ്ങളോടുള്ള കൂട്ട് വിട്ടില്ല.
സാന്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാനായില്ലെങ്കിലും തിരുവനന്തപുരത്തേക്കു തിരിച്ചു പോരേണ്ടി വന്നു. തിരികെ വന്ന് ഇവിടെ മറ്റൊരു പ്രസിൽ ജോലിക്കു കയറി. ഇതിനിടയിലാണ് കുടപ്പനക്കുന്ന് സ്വദേശിയായ പത്മിനിയെ വിവാഹം കഴിക്കുന്നത്. ജോലിസമയവും കുടുംബകാര്യങ്ങളും എല്ലാമുണ്ടായിരുന്ന അക്കാലത്തും ഈ കവി കവിതകൾ കുറിക്കാൻ സമയം കണ്ടു. തന്റെ കവിതകളുടെ സമാഹാരമായ കെട്ടുകാഴ്ചയിൽ വ്യക്തമാക്കുന്നതു പോലെ ഉള്ളിലുറങ്ങുന്ന സത്യത്തെയും ചവിട്ടിനടക്കുന്ന ഭൂമിയെയും തിരിച്ചറിയുകയായിരുന്നു അയാൾ. തിരിച്ചറിവുകളുടെ നോവുകൾ ആ കവിതകളിൽ ഉറഞ്ഞു കിടക്കുന്നുണ്ട്.
കനിവില്ലാതെ പാതിവഴിയിൽ
പറക്കമുറ്റാത്ത മക്കളെ
പ്രാപ്തരാക്കാതെ കളങ്കമായി
മണ്മറയുന്ന
കനിവില്ലാത്ത സൃഷ്ടികർത്താക്കൾ...
ഏഴു വരികൾ മാത്രമുള്ള കെട്ടുകാഴ്ച എന്ന കവിതയിലെ വരികളാണിത്. സമകാലിക ലോകത്തെ തനിവഴികളിലൂടെ നടന്ന് വിചാരണ ചെയ്യുന്നുണ്ട് അദ്ദേഹം ഈ സമാഹാരത്തിലെ മറ്റു ചില കവിതകളിലൂടെ. ശാസ്ത്രയുഗം, ആഹ്ലാദനിമിഷം, സ്നേഹത്തിന്റെ മരണം, ഞാനെന്ന വേഷം, കദനപ്പുഴ, അമ്മ എന്നീ കവിതകൾ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്. വർത്തമാനകാലത്തിന്റെ വിഹ്വലതകളും മനുഷ്യജന്മത്തിന്റെ നശ്വരതയുമൊക്കെ കവിതകളിൽ കടന്നുവരുന്നു. പ്രസിലെ ജോലിക്കിടയിലും ജീവിതത്തിന്റെ നേരുതേടിയുള്ള അലച്ചിലുകൾക്കിടയിലും എഴുതിയ നൂറുകണക്കിനു കവിതകൾ വേറെയുമുണ്ട് ഈ കവിയുടെ അക്ഷരസന്പാദ്യത്തിൽ.
2008 ൽ പ്രസിലെ ജോലിയിൽ നിന്നും പിരിഞ്ഞ് പത്രവിൽപ്പനക്കാരനായി മാറി. ആദ്യം റെയിൽവേ സ്റ്റേഷൻ പരിസരത്തും ബസ് സ്റ്റാന്ഡ് പരിസരത്തുമായിരുന്നു പത്രവിൽപ്പന. പിന്നീട് അത് ചാലക്കന്പോളത്തിലേക്കു മാറ്റി. വർഷങ്ങളായി ഇവിടെ തന്നെയാണ് അദ്ദേഹം പത്രം വിൽക്കുന്നത്. ഇന്ന് ചാലക്കന്പോളത്തിലെത്തുന്നവർക്ക് സുപരിചിതനാണ് പാർത്ഥിവനെന്ന സായാഹ്നപത്രവിൽപ്പനക്കാരൻ. പത്രവിൽപ്പന കഴിഞ്ഞാൽ പിന്നെ തലസ്ഥാനത്തെ സാംസ്കാരിക സദസുകളിലേക്ക്; കവിയായും കേൾവിക്കാരനുമായൊക്കെ. ഈ കവിക്കായി അവിടെ സംഘാടകരുടെ ഒരു കസേരയുണ്ടാകും.
ചങ്ങനാശേരി തന്ത്രപ്രചാരസഭ, റിലാക്സ് സ്കൂൾ ഓഫ് മ്യൂസിക്, കുമാരനാശാൻ ഫൗണ്ടേഷൻ തിരുവനന്തപുരം എന്നീ സ്ഥാപനങ്ങൾ അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈ ചെറിയ മനുഷ്യനെ ആദരിച്ചിട്ടുണ്ട്.
ബികോമിനു പഠിക്കുന്ന ഏകമകൾ രോഹിണി കൃഷ്ണയ്ക്കൊരു ജോലി കിട്ടണം, നല്ലൊരു വീട്, എഴുതിക്കൂട്ടിയ കവിതകൾ പുസ്തകമായി പ്രസിദ്ധീകരിക്കണം എന്നിങ്ങനെ പാർഥിവന്റെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ ഇനിയും ബാക്കിയാണ്. അതിനു വേണ്ടി തന്റെ കവിതകളും പത്രങ്ങളുമായി പാർഥിവൻ ഇപ്പോഴും തലസ്ഥാന നഗരത്തിലൂടെ നഗ്നപാദനായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.