കുറച്ചുനാളായി കേരളം മുടിയിൽ കുരുങ്ങിക്കിടക്കുകയാണ്. നമ്മുടെ ചെറുപ്പക്കാർ മുടിയിൽ മുടിഞ്ഞ പരീക്ഷണങ്ങളുമായി കുതിച്ചുപായുന്പോൾ മറ്റൊരു വിഭാഗം അതിൽ അസഹിഷ്ണുത കാണിക്കുന്നു. കത്രികയുമായി നടക്കുന്നവരിൽ പോലീസും ഉൾപ്പെട്ടു. ഒടുവിൽ ഡിജിപിക്കു തന്നെ ഇടപെടേണ്ടിവന്നു. 'പോലീസുകാർ സദാചാര പോലീസ് ആകണ്ട. മുടി വളർത്തുന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള രീതിയിൽ മുടി വളർത്തുന്നവരോട് വെട്ടിക്കളയാൻ പറയേണ്ടത് പോലീസിന്റെ ചുമതലയല്ല.' എന്നു പറഞ്ഞ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത് ദിവസങ്ങൾക്കു മുന്പാണ്.
യുവാക്കൾ മുടിയിൽ അലങ്കാരപ്പണി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇപ്പോൾ എതിർക്കുന്നവരിൽ ചിലരെങ്കിലും തങ്ങളുടെ യൗവനകാലത്ത് സ്റ്റൈലൻ മുടിയുമായി ചെത്തിനടന്നവരാണ്. അറുപതുകളിൽ അമേരിക്കയിൽ തുടങ്ങിയ ഹിപ്പി ഹെയർ സ്റ്റൈൽ കേരളത്തിലും ഹരമായി. അതിൽ ചിലരൊക്കെ മുടി നീട്ടിവളർത്തിയതിനൊപ്പം കഞ്ചാവും ചാരായവുമൊക്കെ ഉപയോഗിച്ച് ജീവിതശൈലി മാറ്റിയെന്നതും ശരിതന്നെ. എഴുപതുകളിൽ ഷോലെ കണ്ട് അമിതാഭ് ബച്ചന്റെ ഹെയർ സ്റ്റൈൽ അനുകരിച്ച് കേരളത്തിലെ യുവാക്കൾ സ്റ്റെപ് കട്ടിംഗ് എന്ന പേരിൽ മുടി വെട്ടിത്തൂക്കിയിട്ടു. ചീകിയൊതുക്കാൻ കറക്കിത്തിരിക്കുന്ന ചീപ്പും വിപണിയിലെത്തി. ബാർബർ ഷോപ്പുകളിൽ സ്റ്റെപ് കട്ടിംഗ് ചെയ്തുകൊടുക്കും എന്ന ബോർഡുകളിൽ ആകൃഷ്ടരായി നിരവധിപേർ ഇടിച്ചുകയറി. അന്നും ചില എതിർപ്പുകളൊക്കെ വാർധക്യത്തിന്റെ സ്റ്റെപ് കയറിയവരിൽനിന്ന് ഉണ്ടായിരുന്നു. കാലം മാറിയതിനനുസരിച്ച് മുടിയിലും വേഷവിധാനത്തിലും വീണ്ടും മാറ്റങ്ങളുണ്ടായി. ഇപ്പോഴാകട്ടെ, മലയാള യുവത്വം വണ്സൈഡും ഹൈബ്രിഡും അമേരിക്കൻ നേവിയും സ്പൈക്കും ലൈൻസുമൊക്കെ ശിരസിലേന്തി ഫ്രീക്കന്മാരും വി-കട്ടും യു-കട്ടും സ്ട്രെയിറ്റും ലെയറും ഫെദറും സ്മൂത്തനിംഗുമൊക്കെയായി യുവതികൾ ഫ്രീക്കത്തികളുമായി വിലസുകയാണ്. ചില പരിഷ്കാരങ്ങൾ അതിരുവിട്ടെന്നു യുവാക്കൾക്കും തോന്നിയെന്നതു യാഥാർഥ്യം. പുച്ഛം തോന്നിയ പോലീസുകാരിൽ ചിലർ ഫ്രീക്കന്മാരെ പിടിച്ച് മുടി വെട്ടിക്കാൻ ഉപദേശിച്ചും നിർബന്ധിച്ചും വിട്ടപ്പോൾ കേരളം പുതിയൊരു ഫാഷൻ വേലിയേറ്റത്തിന്റെ ചർച്ചയിലായി. ഇതൊക്കെ ഓരോ കാലത്തും ഉണ്ടായിരുന്നതാണെന്നും വന്നതുപോലെ പോകുമെന്നും തിരിച്ചറിയാത്തവർ വെറുതെ മസിലു പിടിച്ചു. ഒടുവിൽ സംസ്ഥാനത്തെ ഡിജിപിക്കു തന്നെ ഇടപെടേണ്ടി വന്നു.
മുടിയെക്കുറിച്ചുള്ള ഇനിയും മുടിയാത്ത വിവാദത്തിൽ അഭിപ്രായം പറയുന്നത് ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരന്പരയിൽ മുടിയൻ അഥവാ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിഷി കുമാർ കെ.
റിഷീ, മുടിയല്ല വിഷയം, നിങ്ങളെപ്പോലെ "മുടിയനായി' നടക്കുന്നതാണ്?
മുടി വെട്ടുന്നത് എന്റെ സൗകര്യം. അതായത് മുടി മുറിക്കണോ വളർത്തണോ ഫാഷനിൽ കൊണ്ടുനടക്കണോ എന്നതൊക്കെ ഓരോ വ്യക്തിയുടെയും സൗകര്യമാണ്. മറ്റുള്ളവർക്ക് ഉപദ്രവകരമാകരുതെന്നേയുള്ളു. എന്റെ മുടി വളർത്തുവാനും ഇഷ്ടമുള്ള രീതിയിലും ഫാഷനിലും അതു വെട്ടുകയോ ചീകി വയ്ക്കുകയോ ചെയ്യാനും എനിക്ക് അവകാശമുണ്ട്. മറ്റുള്ളവരുടെ ഇഷ്ടത്തിന് ആരെങ്കിലും ഹെയർസ്റ്റൈൽ മാറ്റുമോ? അതിന്റെ ആവശ്യമില്ലല്ലോ.
ഡിജിപിയാണ് പോലീസുകാർ സദാചാരപ്പോലീസിന്റെ പണി ചെയ്യേണ്ടെന്നു പറഞ്ഞത്. അതു നല്ല കാര്യമാണ്. അദ്ദേഹം പറഞ്ഞത് പോലീസ് അനുസരിച്ചാൽ പ്രശ്നം ഒരു പരിധിവരെ തീർന്നു.
ആളുകൾ പറയാറുണ്ട് മയക്കുമരുന്നിന് അടിമകളും ക്രിമിനലുകളുമൊക്കെ മുടിയും താടിയുമൊക്കെ നീട്ടി വളർത്തി പ്രത്യേക രീതിയിൽ നടക്കുന്നവരാണെന്ന്?
അത്തരക്കാർ ഉണ്ടായിരിക്കാം. പക്ഷേ, മയക്കു മരുന്നുപയോഗിക്കുന്നവരിലും ക്രിമിനലുകളിലും എത്രയോ പേർ ഒന്നാന്തരമെന്നു സമൂഹം പറയുന്ന തരത്തിലുള്ള ഹെയർ സ്റ്റൈലും വേഷവിധാനങ്ങളുമൊക്കെയായി നടക്കുന്നു. മുടി പറ്റെ വെട്ടിയും മൊട്ടത്തലയായും നടക്കുന്ന എത്രയോപേർ കുറ്റവാളികളിലുണ്ട്. ഇതൊരു തരം മുൻവിധിയാണ്. ഇത്തിരി ഫാഷനിൽ നടക്കുന്ന ആണ്കുട്ടികളും പെണ്കുട്ടികളുമൊക്കെ എന്തോ കുഴപ്പക്കാരാണെന്നാണ് പലരും ചിന്തിക്കുന്നത്. എന്റെ കാര്യം പറഞ്ഞാൽ, ഞാൻ ഇത്രയും മുടി നീട്ടി വളർത്തിയിരിക്കുന്നു. പക്ഷേ, ഒരിക്കൽപോലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല. മദ്യം, മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഹെയർ സ്റ്റൈലുമായി ബന്ധമൊന്നുമില്ല. എന്തൊരു ന്യായമാണിത്?
പോലീസിന്റെ പിടിയിൽ എന്നെങ്കിലും പെട്ടിട്ടുണ്ടോ?
ഒരിക്കൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിനു കൊച്ചിയിൽ പിടിയിലായിട്ടുണ്ട്. 500 രൂപ പിഴയുമടച്ചു. അതു വേറെ കാര്യം. പക്ഷേ, ആ പോലീസുകാരിലൊരാൾ എന്നോട് പറഞ്ഞത് ഹെയർ സ്റ്റൈൽ കൊള്ളാമല്ലോ എന്നാണ്. ഭംഗിയുണ്ട്, ഇതു വെട്ടിക്കളയരുത് കേട്ടോ എന്നാണ് പറഞ്ഞത്. എന്നുവച്ച് എല്ലാ പോലീസുകാരും അങ്ങനെയല്ല. മുടി നീട്ടി നടക്കുന്നവരെ അപമാനിക്കുന്ന സംസാരം പലരിൽനിന്നും ഉണ്ടാകാറുണ്ട്. അതു ശരിയല്ല.
ഇപ്പോഴെന്താണു സ്ഥിതി?
ഇപ്പോൾ പോലീസുകാർ ഉൾപ്പെടെ മിക്കവർക്കും എന്നെ അറിയാം. ഉപ്പും മുളകും പരന്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനാൽ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് അവർ എന്നെ കാണുന്നത്. പക്ഷേ, അതല്ല കാര്യം. ഒട്ടും പ്രശസ്തിയില്ലാത്തവർക്കും സ്വതന്ത്രമായി മുടിവളർത്താനും ഇഷ്ടമുള്ള ഫാഷനിൽ പുറത്തിറങ്ങി നടക്കാനും കഴിയണം.
ഉപ്പും മുളകും പരന്പരയിൽ റിഷിയുടെ പേര് വിഷ്ണു എന്നാണെങ്കിലും എല്ലാവരും വിളിക്കുന്നത് മുടിയൻ എന്നാണല്ലോ? ആ വിളി ഇഷ്ടമാണോ?
പരന്പരയിൽ മാത്രമല്ല, നാട്ടിലും ആളുകൾ അങ്ങനെ വിളിക്കുന്നുണ്ട്. ഒരു പരാതിയുമില്ല. പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. പരന്പരയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുന്പും എന്നെ കൂട്ടുകാർ മുടിയൻ എന്നു വിളിക്കാറുണ്ടായിരുന്നു. അതറിഞ്ഞിട്ടല്ല, പരന്പരയിൽ മുടിയൻ എന്നു വിളിച്ചു തുടങ്ങിയത്. അത് സ്വാഭാവികമായി സംഭവിച്ചു എന്നേയുള്ളു.
ഈ ഹെയർ സ്റ്റൈൽ എന്നാണ് തുടങ്ങിയത്?
പ്ലസ് ടു കഴിഞ്ഞപ്പോൾ വളർത്തിയതാണ്. എന്റെ മുടി ചുരുണ്ടതായിരുന്നു. സ്ട്രെയിറ്റ് ആയി ചെയ്യുന്ന ഫാഷനൊന്നും എനിക്കു പറ്റില്ല. അങ്ങനെ മറ്റ് ഓപ്ഷൻ ഒന്നും ഇല്ലാതെ വന്നതോടെ ഇങ്ങനെ ചെയ്തു. പക്ഷേ, ആളുകൾക്ക് ഇഷ്ടപ്പെട്ടു തുടങ്ങി. വീട്ടിലും ഡാൻസ് ക്ലാസിലും ആർക്കും എതിരില്ലെന്നു മാത്രമല്ല. ഇഷ്ടപ്പെട്ടു തുടങ്ങുകയും ചെയ്തു. പിന്നെ ഈ സ്റ്റൈൽ എന്റെ ജീവിതത്തിന്റെ ഭാഗമായി.
മുടി ഈ സ്റ്റൈലിൽ കൊണ്ടുനടക്കുന്നത് ക്ലേശകരമല്ലേ?
വലിയ മെനക്കേടാ. രാവിലെ കുറെ സമയം ചെലവഴിക്കണം. സൗന്ദര്യസംരക്ഷണത്തിലൊന്നും ഞാനിപ്പോൾ കാര്യമായി ശ്രദ്ധിക്കുന്നില്ല. ആദ്യമൊക്കെ മാസത്തിലൊരിക്കൽ സ്പാ ചെയ്യുമായിരുന്നു. ഇപ്പോൾ അതൊക്കെ കുറഞ്ഞു. അത്ര കെയർ ചെയ്യുന്നൊന്നുമില്ല. രാവിലെ എഴുന്നേല്ക്കുന്പോൾ മുടി ഒതുങ്ങിയിരിക്കും ചിലയിടത്തൊക്ക ചതഞ്ഞതുപോലെ. അഞ്ചു മിനിട്ടു കഴിയുന്പോൾ സാധാരണ നിലയിലാകും. പിന്നെ ഡാൻസ് പരിശീലനവും പ്രോഗ്രാമുകളും ഉപ്പും മുളകും എല്ലാം കൂടി ചേർന്ന് തിരക്കായി. തലമുടിക്കുവേണ്ടി ഒത്തിരി സമയം ചെലവഴിക്കാൻ പറ്റില്ല. 16 ദിവസം ഉപ്പും മുളകും ഷൂട്ടിംഗ് ഉണ്ട്. പിന്നെ ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സിനിമയുടെ പേര് പൈപ്പിൻചോട്ടിലെ പ്രണയം. നീരജ് മാധവ് ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്നു.
ഇത്രയും തിരക്കിനിടെ പഠനം എങ്ങനെ പോകുന്നു?
ഉള്ളതു പറഞ്ഞാൽ എനിക്കു പഠിക്കുന്നത് ഇഷ്ടമല്ല. ഡിഗ്രിക്കു ചേർന്നതാണ്. ബംഗളുരുവിൽ ബിബിഎമ്മിനായിരുന്നു. ഇപ്പോൾ ഡാൻസ് പഠിക്കുന്നുണ്ട്. അതു തന്നെ വിദ്യാഭ്യാസമല്ലേ. ഓരോരുത്തർക്കും ഓരോ ഇഷ്ടമുണ്ട്. എൻജിനിയറിംഗിനും മെഡിസിനുമൊക്കെ പഠിക്കുന്നതുപോലെ തന്നെയല്ലേ ആക്റ്റിംഗും ഡാൻസുമൊക്കെ പഠിക്കുന്നത്. അഭിനയവും ഡാൻസുമൊക്കെയാണ് എന്റെ പഠനം.
ഉപ്പും മുളകും ഷൂട്ടിംഗ് എവിടെയാണ്?
കൊച്ചിയിൽതന്നെ വാഴക്കാലായിൽ ഒരു വാടകവീട്ടിലാണ് ഷൂട്ടിംഗ്. 2015 ഡിസംബർമുതൽ അതേ വീട്ടിൽ ഷൂട്ടിംഗ് നടക്കുന്നു. വീട്ടുടമയും അതിന്റെ ഒരു ഭാഗത്ത് താമസിക്കുന്നു. അവിടത്തെ അച്ഛൻ വിദേശത്താണ്. പിന്നെ അമ്മയും രണ്ടു മക്കളും. മൂത്ത മകൾക്ക് എന്റെ പ്രായം. ഇളയ ആണ്കുട്ടിക്ക് പരന്പരയിലെ കേശുവിന്റെ പ്രായം.
സിനിമയിലും ഹെയർസ്റ്റൈൽ ഇതുതന്നെയാണോ?
അതെ. ഒരു മാറ്റവുമില്ല.
മാറ്റിയാൽ പിന്നെ ഉപ്പും മുളകും വെള്ളത്തിലാകുമല്ലേ?
അത് ഒരു പരിധി വരെ ശരിയാണ്. മുടിവെട്ടി പുതിയ രീതിയിലായാൽ എന്റെ ഈ ഐഡന്റിറ്റി നഷ്ടപ്പെടും. എന്നുവച്ച് എന്നും ഇങ്ങനെ ആകണമെന്നില്ല. കഥയും കഥാപാത്രവും അനുസരിച്ച് അഭിനയിക്കുന്നവർക്കും മാറ്റമുണ്ടാകണമല്ലോ. എന്തായാലും ഉടനെയൊന്നും അതിനൊരു സാധ്യത കാണുന്നില്ല.
വീട്ടിൽ ആരൊക്കെയുണ്ട്?
അച്ഛൻ സുനിൽകുമാർ ചെറിയ ബിസിനസുകാരനാണ്. അമ്മ ലത ഹൗസ് വൈഫ്. ഇളയവർ റിച്ചു, റിഷേക്. കൊച്ചി പനന്പിള്ളി നഗറിലാണ് വീട്.
പറഞ്ഞുതുടങ്ങിയത് മുടിയുടെ വൈവിധ്യങ്ങളെക്കുറിച്ചും അത്തരം ഫ്രീക്കന്മാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ്. ഫ്രീക്കന്മാരോടും ഫ്രീക്കത്തിമാരോടും എന്തെങ്കിലുമുണ്ടോ പറയാൻ?
മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത ഫാഷൻ ആകാം. അത് ആസ്വദിച്ച് ജീവിക്കുക. പിന്നെ അതിനെയൊക്കെ എതിർക്കുന്നവരോട്. പോലീസുകാരായാലും അല്ലെങ്കിലും മറ്റുള്ളവരെ അവരുടെ മുടിയുമായി ജീവിക്കാൻ വിടുക. അത് ഡിജിപി പറഞ്ഞതുപോലെ വ്യക്തിപരമാണ്. ചില കുറ്റവാളികൾ ഫാഷനിലും മോഡേണ് ഹെയർ സ്റ്റൈലിലുമൊക്കെ ചെത്തി നടക്കുന്നുണ്ടെന്നു വിചാരിച്ച് മേലാൽ ആരും അങ്ങനെ നടക്കരുതെന്നു ശാഠ്യം പിടിക്കാതിരിക്കുക. പോലിസ് തന്നെയല്ല, ആരും മോറൽ പോലീസ് ചമയരുത്. അത്രതന്നെ. അല്ലെങ്കിൽതന്നെ ഈ മുടിയിലെന്തിരിക്കുന്നു കാര്യം. അതിന്റെ ഫാഷനിലല്ലേ കാര്യം. നിങ്ങൾക്കു നിങ്ങളുടേത്, എനിക്ക് എന്റേത്...
ജോസ് ആൻഡ്രൂസ്