മനസുകൊണ്ടോ ശരീരംകൊണ്ടോ ആത്മാവ് കൊണ്ടോ തടയുവാൻ ആകാത്ത അദമ്യമായ ഒരു വികാരം, അതാണ് മലയാളത്തിന്റെ മഹാനടൻ മധുവിനു സിനിമ. കോളജ് അധ്യാപകന്റെ വേഷം ഉൗരിവച്ച് അഭിനയത്തിന്റെ മായികലോകത്തേക്കു പി.മാധവൻനായർ എന്ന മധുവിനെ നടത്തിച്ചതും നിയന്ത്രണാതീതമായ ഈ ഹൃദയവികാരം തന്നെ.
പൗരുഷമുള്ള കഥാപാത്രങ്ങളിലൂടെ, ഭാവാഭിനയത്തികവിലൂടെ ലോകമെങ്ങുമുള്ള മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ നിത്യയൗവനമായി ജീവിക്കുന്ന മധുവിനു വരുന്ന ശനിയാഴ്ച ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവ്. തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്തുള്ള കീഴതിൽ കുടുംബത്തിൽ മുൻ മേയർ ആർ. പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്തമകനായി 1933 സെപ്റ്റംബർ 23ന് (കന്നിമാസത്തിലെ ചോതി നക്ഷത്രം) ജനനം. അന്പത്തിനാല് വർഷം മുന്പ്, അതായത് 1963 ഫെബ്രുവരി 17 നു പുറത്തിറങ്ങിയ "നിണമണിഞ്ഞ കാൽപാടുകൾ’ എന്ന സിനിമയിലെ ’സ്റ്റീഫൻ’ എന്ന കഥാപാത്രമായി മാറിക്കൊണ്ടാണ് മലയാള ചലച്ചിത്ര ലോകത്ത് തുടക്കം കുറിക്കുന്നത്.
"ചെമ്മീനി’ലെ പരീക്കുട്ടി, ’ഭാർഗവീ നിലയ’ത്തിലെ സാഹിത്യകാരൻ "ഉമ്മാച്ചു’ വിലെ മായൻ, ഓളവും തീരവും എന്ന സിനിമയിലെ ബാപ്പൂട്ടി, "ഏണിപ്പടി’കളിലെ കേശവപിള്ള "സിന്ദൂരച്ചെപ്പി’ലെ കേശവൻ പാപ്പാൻ "സ്വയംവര’ത്തിലെ വിശ്വം അങ്ങനെ മലയാളികൾ മനസിൽ വരഞ്ഞിട്ട എത്രയോ പുരുഷകഥാപാത്രങ്ങൾ!. ദൂരക്കാഴ്ചയിൽ ഗൗരവ പ്രകൃതമെന്നോ, പരുക്കനെന്നോ ഒക്കെ തോന്നിപ്പിക്കുന്ന മധുവിനു അധികം പേർക്കുമറിയാത്ത മറ്റൊരു സവിശേഷത കൂടി ഉണ്ട്. സ്വയമറിയാതെ വാക്കുകളിൽ നിറയുന്ന നർമമാണത്.
ശതാഭിഷേക വേളയിൽ തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ വീട്ടിലിരുന്നു മധു സംസാരിക്കുന്നു.
? ആയിരം പൂർണചന്ദ്രന്മാരെ കാണുന്ന 84 ൽ എത്തിനിൽക്കുന്പോൾ എന്താണ് മനസിൽ-
ഇതുവരെ പ്രായമേറുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ഇപ്പോ എല്ലാവരും ശതാഭിഷേകം എന്നൊക്കെ പറയുന്പോൾ വയസനാകുന്നു എന്നു തോന്നിപ്പോകുന്നു(ചിരിക്കുന്നു) സത്യത്തിൽ ഇതെന്റെ എക്സ്റ്റെൻഷൻ കാലയളവാണ്. കാരണം 79 വയസ് വരെ മാത്രമേ എന്റെ ജാതകത്തിൽ പറഞ്ഞിട്ടുള്ളൂ. മൂന്നു നാലുപേരെ കൊണ്ട് ജാതകം എഴുതിപ്പിച്ചിട്ടുണ്ട്. എല്ലാവരും 79 വരെ മാത്രമേ എഴുതിയിട്ടുള്ളൂ. ശേഷം ചിന്ത്യം എന്നാണ് പറഞ്ഞിരിക്കുന്നത്. ശുക്രദശയിൽ കേതുവിന്റെ അപഹാരം ആണത്രെ. ഈ ജാതകം വിശ്വസിച്ച ഞാൻ 79 വയസായപ്പോൾ അവസാനമായല്ലോ എന്നു കരുതി ഉള്ള പണമൊക്കെ വാരിക്കോരി ചെലവാക്കി. പണം പോയതു തന്നെ മിച്ചം.
? മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന നടനാണ് അങ്ങ്. ഒരു വലിയ കാലത്തിലൂടെ ചലച്ചിത്രതാരമായി ജീവിക്കുന്നു. ഈയൊരു താരപരിവേഷത്തെ സ്വയം എങ്ങനെ നോക്കിക്കാണുന്നു. എവിടെ പോയാലും ജനം തിരിച്ചറിയുന്ന ഒരവസ്ഥ ഉണ്ടല്ലോ-
ലോകത്തെവിടെ എത്തിയാലും മലയാളികൾ സ്നേഹവുമായി ഓടി എത്താറുണ്ട്. പിന്നെ എവിടെ പോയാലും സ്വയം പരിചയപ്പെടുത്തൽ വേണ്ടിവരുന്നില്ല. എന്ത് ആവശ്യമുണ്ടെങ്കിലും സഹായങ്ങളും കിട്ടാറുണ്ട്. ഏറ്റവും ജനകീയമായ കലയായ സിനിമയിലെ ഭാഗമായതു കൊണ്ടുതന്നെ ഗുണങ്ങൾ ഏറെയുണ്ട്. എന്നാൽ, എത്ര ഗുണം ഉണ്ടോ അതുപോലെ തന്നെ മറുവശവുമുണ്ട്. സ്വകാര്യ ജീവിതം എന്നും നഷ്ടമാവുകയാണ്. ഒരു വ്യക്തിയായി സ്വാതന്ത്ര്യത്തോടെ ഒരിടത്തും പോകാൻ കഴിയില്ല. റോഡിലൂടെ വെറുതെ നടക്കുവാനോ, തിയറ്ററിൽ ക്യൂ നിന്നു ടിക്കറ്റെടുക്കുവാനോ റെയിൽവേ സ്റ്റേഷനിലെ തിരക്കുകളിൽ ഒരാളാകുവാനോ കഴിയാറില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ സാധാരണക്കാരനെപ്പോലെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും വിലക്കുകൾ ഉണ്ടാകുന്നു.
നമ്മളായി മാത്രം ജീവിക്കുവാൻ കഴിയാറില്ല എന്ന് അർഥം. പിന്നെ ഇപ്പോഴാണെങ്കിൽ പുറത്തിറങ്ങുന്പോൾ സെൽഫിക്കാരുടെ ആക്രമണം കൂടി വരുന്നു. ഓടി വന്നു ശക്തിയായി ചുമലിൽ ഇടിച്ചു നിന്നിട്ട് സെൽഫി എടുക്കുന്നു. എന്നിട്ട് ഒരു നന്ദി വാക്കുപോലും പറയാതെ കടന്നുപോകുകയും ചെയ്യുന്നു. ചിലപ്പോൾ വല്ലാത്ത ഇറിറ്റേഷൻ ഉണ്ടാവും.
? പ്രശസ്ത സാഹിത്യകാരന്മാരുടെ രചനകളെ ആധാരമാക്കി പുറത്തിറങ്ങിയ സിനിമകളിലെ നായകനാകുവാൻ സാധിച്ച ഒരേ ഒരു നടൻ കൂടിയാണ് മധു.
അതേ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെയായി ഞാൻ ഇതിനെ കാണുകയാണ്. ചെറുപ്പത്തിലെ ഞാൻ വായിച്ച കഥകളിലെയും നോവലുകളിലെയും പ്രധാന കഥാപാത്രമായി അഭ്രപാളിയിൽ മാറുവാൻ സാധിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വലിയ രസം എന്തെന്നു വച്ചാൽ ഉള്ളിൽ ഒരു അഭിനേതാവ് ഉള്ളതുകൊണ്ടാവും കൗമാരകാലത്ത് കഥകളൊക്കെ വായിക്കുന്പോൾ അതിലെ കഥാപാത്രമായി ഞാൻ സ്വയം മാറുക പതിവായിരുന്നു.
ചെമ്മീൻ, ഓളവും തീരവും, ഏണിപ്പടികൾ, പുള്ളിമാൻ- അങ്ങനെ പിൽക്കാലത്ത് ഞാൻ അഭിനയിച്ച 90 ശതമാനം സിനിമകളിലെയും കഥാപാത്രമായി ഞാൻ എന്റെ ചെറുപ്പത്തിൽ തന്നെ പരകായപ്രവേശം നടത്തിയിരുന്നു. "കള്ളിച്ചെല്ലമ്മ’ വായിച്ചപ്പോൾ അതിലെ "അത്രക്കണ്ണായി’ ഞാൻ മാറിയിട്ടുണ്ട്. ഇതേ അത്രക്കണ്ണായി തന്നെ പിൽക്കാലത്ത് അഭിനയിക്കുകയും ചെയ്തു. ദൈവം നൽകിയ വലിയ അനുഗ്രഹമായി ഞാനിതിനെ കാണുകയാണ്.
? സത്യൻ മുതൽ ആസിഫ് അലി വരെ നീളുന്ന താര തലമുറയ്ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടനാണ് അങ്ങ്. സത്യനും പ്രേംനസീറിനുമൊപ്പം നായകനായി നിന്ന ആ കാലഘട്ടം പാടേ മാറിയിട്ടില്ലേ.-
അങ്ങനെ വലിയൊരു മാറ്റം എനിക്കനുഭവപ്പെടാറില്ല. കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമയിൽ സ്വാഭാവികമായും ഉണ്ടാകും. പക്ഷേ, അതിൽ കവിഞ്ഞൊരു മാറി മറിയൽ ഇല്ല. പിന്നെ നമ്മുടെ വീട്ടിൽ അച്ഛനോ, കാരണവരോ ഉള്ളപ്പോൾ നമുക്കു കളിപറയുവാനും സ്വാതന്ത്ര്യം കാണിക്കുവാനും പരിമിതികൾ ഉണ്ടാകില്ലെ. അതുപോലെയുള്ള പരിമിതികൾ ഞാൻ സെറ്റിലുള്ളപ്പോൾ ന്യൂ ജനറേഷൻ കാണിക്കാറുണ്ട്.
? ന്യൂ ജനറേഷൻ സംവിധായകരെക്കുറിച്ച്-
ന്യൂ ജനറേഷൻ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുള്ള അനുഭവം അധികമില്ല. ’ബഷീറിന്റെ പ്രേമലേഖനം’ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ സംവിധായകൻ അനീഷ് അൻവറിനേക്കുറിച്ചു കുറച്ച് നല്ല മതിപ്പ് തോന്നി. നന്നായി സിനിമ എടുക്കുവാൻ കഴിയുന്ന, സിനിമ അറിയുന്ന ഒരു സംവിധായകനാണ്.മറ്റു ചില കാരണങ്ങൾ കൊണ്ട് സിനിമ ഹിറ്റ് ആയില്ല. എന്നാൽ വളരെ പ്രോമിസിംഗായ സംവിധായകനാണ് അനീഷ്.
? കഴിഞ്ഞ 54 വർഷക്കാലത്തെ ചലച്ചിത്രാനുഭവങ്ങൾ ഉണ്ട്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സ്റ്റുഡിയോ ഉടമ അങ്ങനെ നിരവധി റോളുകളിൽ തിളങ്ങിയിട്ടുണ്ട്. ആത്മകഥയ്ക്കായി പലരും സമീപിക്കാറുണ്ടല്ലോ. ആത്മകഥക്കു തയാറെടുക്കുന്നുണ്ടോ-
ഇല്ല. ഞൻ ആത്മകഥ എഴുതിയാൽ രണ്ടോ, മൂന്നോ പേജ് മാത്രമേ കാണൂ. എന്തെഴുതാനാണ്. അഭിനയിക്കുവാൻ തോന്നി, അഭിനയം പഠിക്കുവാൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പോയി... പിന്നെ സംവിധായകനായി, സ്വന്തമായി സ്റ്റുഡിയോ വേണ്ടത് ആവശ്യമായി തോന്നിയപ്പോൾ സ്റ്റുഡിയോ നിർമിച്ചു. നല്ല കാലത്തിന് അത് പൂട്ടി! ഇന്നും ഷൂട്ടിംഗിനു പോകുന്നു, വരുന്നു. തിരുവനന്തപുരത്തെ കുന്നുകുഴി സ്കൂളിലെ പ്രൈമറി ക്ലാസിൽ എന്നെ പഠിപ്പിച്ച അധ്യാപകൻ പണ്ട് ഒരു കഥ പറഞ്ഞത് ഓർമിക്കുന്നു. ’മഴ’ യെ കുറിച്ച് ഒരു കുട്ടിയോട് ലേഖനം എഴുതാൻ പറഞ്ഞപ്പോൾ കുട്ടി എഴുതി. ’മാനം ഇരുളുന്നു. ഭൂമിയിലേക്കു വെള്ളം വീഴുന്നു...’ പിന്നെ ചറ പറ ചറ പറ... മൂന്നു പേജോളം കുട്ടി ’ചറ പറ ചറ പറ...’ അതുപോലെയാകും ഞാനും എഴുതിയാൽ.
എസ്.മഞ്ജുളാദേവി