ഏതാനും വർഷങ്ങൾക്കു മുന്‍പാണ്. ചെന്നൈയിലെ ഒരു സംഗീതവേദി. സ്വയംമറന്നു പാടുന്നു, പ്രിയ ഗായകൻ ഹരിഹരൻ. പതിനഞ്ചോളം വയലിനുകളും ചെല്ലോയുമടക്കമുള്ള മികച്ച ഓർക്കസ്ട്ര ഒപ്പമുണ്ട്. കണ്ടക്ടറുടെ കൈവിരലനക്കങ്ങളിലൂടെ പശ്ചാത്തല സംഗീതം ഒറിജിനൽ റെക്കോർഡിംഗിലേതിനു സമം സൂക്ഷ്മവും സുന്ദരവുമായി മുന്നോട്ടുപോകുന്നു. പാട്ടിനിടയ്ക്കുള്ള ബിജിഎം വന്നപ്പോൾ സസന്തോഷം ഹരിഹരൻ ശ്രോതാക്കളോടു പറഞ്ഞു- "എണ്‍പതുകളിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ പാടുന്നതുപോലെ തോന്നുന്നു'!
***
മറ്റൊരു സംഗീതവേള. വേദി ചെന്നൈ തന്നെ. നഗുമോമു ഗനലേനി എന്ന കീർത്തനം ഡബിൾ ബാസും ചെല്ലോയുമടക്കം വെസ്റ്റേണ്‍ ക്ലാസിക്കലിന്റെ അതിസുന്ദര പശ്ചാത്തലത്തിൽ ആലപിക്കുകയാണ് ഗായിക ദേവി നേത്യാർ. സംഗീതമൊരുക്കിയതും കണ്ടക്ട് ചെയ്യുന്നതും ഒരാൾതന്നെ. പത്മഭൂഷണ്‍ ഡോ. ടി.വി. ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രൗഢമായ സദസ്. പാടിത്തീർന്നതും അവരൊന്നാകെ എഴുന്നേറ്റുനിന്ന് കൈയടിച്ചു. ഹർഷാരവത്തിനിടയ്ക്ക് കണ്ടക്ടറെ ചൂണ്ടിക്കാട്ടി ഡോ. ടി.വി. ഗോപാലകൃഷ്ണൻ ഉറക്കെ വിളിച്ചുപറഞ്ഞു- "എന്റെ ശിഷ്യനാണ്.., അവൻ എന്റെ ശിഷ്യനാണ്'. പരിപാടിയുടെ അവതാരകനെക്കൊണ്ട് അത് മൈക്കിലൂടെ പറയിപ്പിക്കുകയും ചെയ്തു അദ്ദേഹം. കണ്ടക്ടർ ഹൃദയത്തിൽ വലതുകരംചേർത്ത് സദസിനെനോക്കി തലകുനിച്ചു.
ഈ രണ്ടു വേദികളിലും മ്യൂസിക് കണ്ടക്ടർ ഒരാളായിരുന്നു- സണ്ണി മാസ്റ്റർ എന്ന പി.കെ. സണ്ണി., തൃശൂർക്കാരൻ. സംഗീതമൊരുക്കിയും, ലൈവ് ഓർക്കസ്ട്രകളെ നയിച്ചും നിയന്ത്രിച്ചും അദ്ദേഹം മുന്നൂറോളം വേദികൾ തികയ്ക്കുകയാണ്. ഹരിഹരനും, സ്വന്തം ഗുരുകൂടിയായ ഡോ. ടി.വി. ഗോപാലകൃഷ്ണനും ഉറക്കെപ്പറഞ്ഞ വാക്കുകൾ സണ്ണിയുടെ പ്രതിഭയ്ക്കുള്ള സ്വർണാഞ്ചിതമായ അംഗീകാരങ്ങളായി തിളങ്ങുന്നു. പള്ളിയിലെ ഗായകസംഘത്തിനുവേണ്ടി ചവിട്ടുഹാർമോണിയം വായിച്ചുതുടങ്ങിയ കാലംകൂട്ടിയാൽ പാട്ടിന്റെ വഴികളിൽ അന്പതാമാണ്ടിലേക്കു കടന്നു സണ്ണി മാസ്റ്റർ.
പാട്ടുപാടി തുടക്കം
സണ്ണിയുടെ പിതാവ് തൃശൂർ വടൂക്കര പ്ലാക്കൻ കൊച്ചപ്പൻ നാട്ടിലെ പേരെടുത്ത പാട്ടുകാരനായിരുന്നു. മായാവാരം കൃഷ്ണമൂർത്തി ത്യാഗരാജഭാഗവതരുടെ പാട്ടുകൾ അതേപടി പാടിയിരുന്ന കേമൻ.
പിതാവിന്റെ സംഗീതം പന്ത്രണ്ടാം വയസുമുതൽ സണ്ണിയുടെ കൂടെക്കൂടി. സ്കൂളിൽ പാടുന്ന പാട്ടിനെല്ലാം സമ്മാനം. അങ്ങനെയിരിക്കെ നിർമലപുരം പള്ളിയിൽ ചവിട്ടു ഹാർമോണിയം വായിക്കാൻ കയറി. എങ്ങനെ വായിക്കും എന്നറിഞ്ഞിട്ടൊന്നുമല്ല, എന്നാലും ഒരു ധൈര്യംകൊണ്ട്!. ആ തുടക്കം മോശമായില്ല. തന്റെ വഴി പാട്ടിന്റേതുതന്നെ എന്നു സണ്ണി തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് പഠനംകഴിഞ്ഞ് കോഴിക്കോട്ട് ജോലിക്കു പോയിട്ടും സണ്ണി സംഗീതത്തിലേക്കു തിരിച്ചുവന്നത്. കോഴിക്കോട്ടും തൃശൂരിലും പ്രശസ്തമായ ഹോട്ടലുകളിലെ ബാൻഡുകളിൽ ഗായകനായി. തൃശൂർ കലാസദനിൽ പതിനഞ്ചുവർഷക്കാലം പ്രധാന ഗായകരിൽ ഒരാളായിരുന്നു പിന്നീട്. വോയ്സ് ഓഫ് തൃശൂർ, കോയന്പത്തൂർ മല്ലിശേരി ഓർക്കസ്ട്ര എന്നിവയ്ക്കുവേണ്ടിയും പാടി.
ഗുരുമുഖങ്ങളിൽ
ശാസ്ത്രീയ സംഗീതവും, പിയാനോ, വയലിൻ എന്നിവയും പല ഗുരുക്കന്മാരിൽനിന്നായി പഠിച്ചു. പൂത്തോൾ ശങ്കരൻ ഭാഗവതർ, നെന്മാറ കേശവ ഭാഗവതർ, തിരുവനന്തപുരം ശങ്കരനാരായണ അയ്യർ എന്നിവർക്കു കീഴിൽ കർണാടക സംഗീതം അഭ്യസിച്ച സണ്ണിക്ക് അവിചാരിതമായാണ് പത്മഭൂഷണ്‍ ഡോ. ടി.വി. ഗോപാലകൃഷ്ണനെ ഗുരുവായിക്കിട്ടിയത്., അതും സംഗീതം പ്രഫഷനാക്കി ഏറെക്കഴിഞ്ഞ്.
ഇളയരാജ, രാജ്കുമാർ ഭാരതി, കദ്രി ഗോപാൽനാഥ് എന്നിവരടക്കം പ്രശസ്തരായ ശിഷ്യഗണങ്ങളുള്ളയാളാണ് ടി.വി. ഗോപാലകൃഷ്ണൻ. ചെന്നൈയിൽ ചെന്നുകണ്ട് ആഗ്രഹമറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു- "ഇളയരാജയ്ക്ക് എന്തൊക്കെ പഠിപ്പിച്ചുകൊടുത്തിട്ടുണ്ടോ, അതെല്ലാം സണ്ണിയെയും പഠിപ്പിക്കാം'.
അന്ന് ഒരു ക്ലാസിന് ഏതാണ്ട് 2500 രൂപയാണ് അദ്ദേഹത്തിന്റെ ഫീസ്. യാത്രയും താമസവും ഭക്ഷണവുമെല്ലാം കഴിഞ്ഞ് അത്രയും തുക കൊടുക്കാൻ സണ്ണിക്കു കഴിയുമായിരുന്നില്ല. എത്ര തരാൻ പറ്റുമെന്നായി അദ്ദേഹം. സണ്ണി ഒരു ചെറിയ തുക പറഞ്ഞു. ഫീസ് തരേണ്ട എന്നായിരുന്നു മറുപടി. അവിടെയുള്ള ഗണേശവിഗ്രഹത്തിനു മുന്നിൽ ദക്ഷിണവച്ച് പഠനം തുടങ്ങി. ആറുവർഷം അതു തുടർന്നു. രണ്ടുമാസം കൂടുന്പോൾ ചെന്നൈയിൽ ചെന്ന് മൂന്നു ക്ലാസുകൾ കേൾക്കും. വായ്പ്പാട്ടിനെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും സമഗ്രമായ അറിവുകിട്ടിയത് അവിടെനിന്നാണ്. കംപോസിംഗ് പരിശീലനവുംകിട്ടി.
തന്റെ ഉൾക്കാഴ്ച മാറിമറിഞ്ഞത് അതോടെയാണെന്ന് സണ്ണി പറയുന്നു. ഒപ്പം പ്രവർത്തിക്കുന്നവർക്കും, തന്റെ കീഴിൽ സംഗീതമഭ്യസിക്കുന്നവർക്കും അതേ ഉൗർജമാണ് ഇന്ന് സണ്ണി പകർന്നു നൽകുന്നത്. ലൈവ് ഓർക്കസ്ട്രയ്ക്കു വേണ്ടിയുള്ള സണ്ണിയുടെ പരിശീലന ക്യാന്പുകൾക്ക് ഉപകരണ സംഗീതജ്ഞർ ഏറെയിഷ്ടത്തോടെ എത്തുന്നതും അതുകൊണ്ടുതന്നെ.
250 കാസറ്റുകൾ, സിനിമ അകലെ
കണ്ടക്ടർ എന്ന നിലയിൽ നൂറുകണക്കിനു വേദികളും, കൊയറുകളും നയിച്ച സണ്ണി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളുമടക്കം 250 കാസറ്റുകൾക്ക് സംഗീതം നൽകി. പല പാട്ടുകളും ഇന്നും ഏറ്റുപാടുന്ന സൂപ്പർഹിറ്റുകൾ. ടെലിഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും നാടകങ്ങൾക്കും പാട്ടിന്റെ പട്ടണിയിച്ചു. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ കേരള സന്ദർശനമടക്കമുള്ള വലിയ വേദികളിൽ സംഗീതവിഭാഗത്തിന്റെ ചുക്കാൻപിടിച്ചു. ആകാശവാണിക്കുവേണ്ടിയും അദ്ദേഹം പ്രവർത്തിക്കുന്നു.
സംഗീതത്തിന്റെ സമഗ്രമേഖലകളിലും പ്രവർത്തിച്ചുപരിചയമുള്ള സണ്ണിയെത്തേടി പക്ഷേ ഇതുവരെയും സിനിമ എത്തിയില്ല. പല പ്രോജക്ടുകളും പടിവാതിൽവരെയെത്തി മടങ്ങി, അല്ലെങ്കിൽ മുടങ്ങി. തനിക്കുവേണ്ടി ഒരുവസരം വരുമെന്ന ഉറപ്പിൽ സുന്ദരമായ ഈണങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് 65-കാരനായ ഈ സംഗീതകാരൻ. ലൂസിയാണ് ഭാര്യ. മൂത്തമകൻ അനൂപ് സണ്ണി ഗ്രാഫിക് ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമാണ്. ബിഎ മ്യൂസിക് ബിരുദധാരിയായ ഇളയമകൻ ബിജോണ്‍ സണ്ണി പിയാനിസ്റ്റും കീബോർഡ് പ്രോഗ്രാമറുമാണ്.
ഹരിപ്രസാദ്