മധുരഗീതങ്ങൾക്കൊപ്പം മധു "ഡോക്ടറാ'യി
അന്ന്, തേങ്ങലുകൾക്കിടയിലിരുന്ന് ആ പതിമൂന്നുകാരൻ ഒരുകാര്യം മനസിലുറപ്പിച്ചു- പഠിച്ചു വലുതാകുന്പോൾ ഡോക്ടറാകണം.. ഹൃദയചികിത്സാ വിദഗ്ധൻ... അച്ഛനെ അകാലത്തിൽ തട്ടിയെടുത്ത ഹൃദ്രോഗത്തെ പൊരുതിത്തോൽപ്പിക്കണം.. പക്ഷേ, കാലം അവനെ കൈപിടിച്ചുനടത്തിയത് മറ്റൊരു വഴിയിലൂടെയാണ്. അവൻ ഡോക്ടറായില്ല. വളർന്നുവലുതായി അവൻ ഒട്ടേറെ വ്രണിതഹൃദയങ്ങളെ പാട്ടുകൊണ്ടു ചികിത്സിച്ചു. അവൻറെ ശബ്ദം ആശ്വാസവും ആഹ്ലാദവുമേകി. വർഷങ്ങൾക്കിപ്പുറം ആ പ്രിയഗായകൻറെ പേര് നാം ഇങ്ങനെ വായിക്കുന്നു- ഡോ. മധു ബാലകൃഷ്ണൻ.

ദൈവംതന്ന ടൈറ്റിൽ

അമേരിക്കയിലെ തമിഴ് ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ആദരപൂർവം മധുവിനു സമർപ്പിച്ച ഡോക്ടറേറ്റ് ബിരുദം കഴിഞ്ഞദിവസം ചെന്നൈയിൽവച്ച് ഏറ്റുവാങ്ങുന്പോൾ വേദിയിൽ ഒരു മഹാഗായകൻകൂടി ഉണ്ടായിരുന്നു- എസ്.പി. ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിനും അവിടെവച്ച് ഡോക്ടറേറ്റ് നൽകുന്നുണ്ടായിരുന്നു. തമിഴ് ചലച്ചിത്രഗാന രംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇരുവർക്കും ആദരം. ബഹുമതി ഏറ്റുവാങ്ങിയ മധുവിനെ എസ്.പി.ബി സന്തോഷപൂർവം കെട്ടിപ്പിടിച്ചു. വാക്കുകൾക്കപ്പുറമുള്ള സ്നേഹം നിറഞ്ഞു.

ജീവിതത്തെ സന്തോഷഭരിതമാക്കിയ ദിവസമായിരുന്നു അത്. ഡോക്ടറാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹം മറ്റൊരു രൂപത്തിൽ ദൈവം നിറവേറ്റിയിരിക്കുന്നു. ശരിക്കും ദൈവം തന്ന ടൈറ്റിലാണ് ഇത്- കൊച്ചിയിലെ വീട്ടിലിരുന്ന് മധു ബാലകൃഷ്ണൻ പറഞ്ഞു., ഹൃദയങ്ങളെ തൊട്ടുതലോടുന്ന ആ സുന്ദരശബ്ദത്തിൽ.

അച്ഛൻ, അമ്മ

എം. ബാലകൃഷ്ണൻറെയും എം.ഡി. ലീലാവതിയുടെയും മകനായി 1974ൽ നോർത്ത് പറവൂരിലാണ് മധു ജനിച്ചത്. കൊരട്ടി ഗവണ്‍മെൻറ് ഓഫ് ഇന്ത്യ പ്രസിലെ ഉദ്യോഗസ്ഥനായിരുന്നു ഒറ്റപ്പാലം സ്വദേശിയായ അച്ഛൻ. ചാലക്കുടി എൻഎസ്എസ് സ്കൂളിൽ അധ്യാപികയായിരുന്നു അമ്മ. സ്കൂൾകാലത്ത് മധുവിനെ മത്സരങ്ങൾക്കായി പാട്ടുപഠിപ്പിച്ചിരുന്നത് അച്ഛനും അമ്മയും ചേർന്നാണ്. പാട്ടു പഠിച്ചിട്ടില്ലെങ്കിലും അച്ഛൻ നന്നായി പാടുമായിരുന്നു. അമ്മ പാട്ടും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. ഇരുവരും പഠിപ്പിച്ച പാട്ടുകൾ മധുവിന് സ്കൂൾകാലത്ത് ഒട്ടേറെ സമ്മാനങ്ങൾ നേടിക്കൊടുത്തു. നിനച്ചിരിക്കാതെയായിരുന്നു അച്ഛൻറെ വിയോഗം. കർണാടക സംഗീതത്തിൽ ശ്രീദേവി, ചന്ദ്രമന നാരായണൻ നന്പൂതിരി എന്നിവരായിരുന്നു മധുവിൻറെ ആദ്യത്തെ ഗുരുക്ക·ാർ.

ചെന്നൈയിലെ അക്കാദമി ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്സിൽ ബിരുദപഠനത്തിനു ചേർന്നതോടെ മധുവിൻറെ ജീവിതം പാട്ടിൽ മുഴുകി. ടി.വി. ഗോപാലകൃഷ്ണൻ, വേദവല്ലി, മണികൃഷ്ണസ്വാമി എന്നിവർക്കു കീഴിലും സംഗീതം പഠിക്കാൻ അവസരംകിട്ടി. ലളിതഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും മധു തൻറെ സാന്നിധ്യമറിയിച്ചു. സിനിമയിലേക്കും വഴിതുറന്നു. അച്ഛനും അമ്മയും സ്വരംപകർന്ന വഴിയിലൂടെ മുന്നേറിയ മധുവിന് മികച്ച പിന്നണിഗായകനുള്ള സംസ്ഥാനസർക്കാരിൻറെ അവാർഡ് നേടിക്കൊടുത്ത പാട്ടിൻറെ തുടക്കം അമ്മേ.. അമ്മേ.. എന്നായത് യാദൃച്ഛികം!.

വാൽക്കണ്ണാടി (2002) എന്ന ചിത്രത്തിലെ ആ പാട്ട് പാടാൻ വിളിക്കുന്പോഴേ സംഗീതസംവിധായകൻ എം. ജയചന്ദ്രൻ മധുവിനോടു പറഞ്ഞു- പാടാൻ നല്ല ബുദ്ധിമുട്ടുള്ള പാട്ടാണ്., എന്നാൽ ഇതിലൂടെ ഒരവാർഡ് കിട്ടാൻ സാധ്യതയുമുണ്ട്. രമേശൻ നായരുടെ ചടുലമായ വരികൾ. റെക്കോർഡിംഗ് കഴിഞ്ഞയുടനെ മധു അമ്മയേയും ഭാര്യയേയും വിളിച്ചുപറഞ്ഞു- ടഫ് ആയിരുന്നു! പിന്നീട് അതേക്കുറിച്ച് ഓർത്തതേയില്ല.

ഒരു യാത്രയ്ക്കു മുന്നോടിയായി ചെന്നൈയിലേ അമേരിക്കൻ കോണ്‍സുലേറ്റിൽ നിൽക്കുന്പോഴാണ് എം.എ. ബേബിയുടെ ഫോണ്‍ വരുന്നത്. എടുത്തയുടനെ അദ്ദേഹം കണ്‍ഗ്രാറ്റ്സ് പറഞ്ഞു. എന്താണു കാര്യമെന്നുപോലും ചോദിക്കാതെ മധു നന്ദിയും പറഞ്ഞു. സംസ്ഥാന അവാർഡ് കിട്ടിയ വിവരം അറിയുന്നത് അങ്ങനെ. (പിന്നീട് തമിഴ്നാട് സർക്കാരിൻറേതടക്കം ഒട്ടേറെ അവാർഡുകൾ മധുവിനെ തേടിയെത്തി. മഹത്തായ കലൈമാമണി പുരസ്കാരവും അതിൽപ്പെടും).

കൊഞ്ചംനേരമല്ല,
മേലും നേരം


മലയാളത്തിനപ്പുറം തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും മധുവിൻറെ മധുരശബ്ദമൊഴുകുന്നുണ്ട്. ഇതരഭാഷകളും വളരെ സ്വാഭാവികമായി, സ്ഫുടതയോടെ പാടാനാകുമെന്നതാണ് മധുവിൻറെ ഒരു പ്രത്യേകത. ഉച്ചാരണം അത്രമേൽ കൃത്യം. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് മധുവിൻറെ ഉത്തരം: അഡയാറിൽ അക്കാഡമിയിൽ പഠിക്കുന്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ സഹായം. അതിലുപരി ദൈവാനുഗ്രഹവും. വാക്കുകളും ഉച്ചാരണവും സൂക്ഷ്മമായി പഠിച്ചു പാടാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അത് ദൈവാധീനത്താൽ വിജയിക്കുന്നു.
യേശുദാസിൻറെ അറുപതാം പിറന്നാളാഘോഷത്തിൻറെ ഭാഗമായി വടകരയിൽ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. ദക്ഷിണാമൂർത്തി സ്വാമിയും ഇളയരാജയുമടക്കമുള്ളവർ അന്നവിടെയുണ്ട്. കാട്ടിലെ പാഴ്മുളംതണ്ടിൽനിന്നും അന്ന് വേദിയിൽ പാടിയത് മധുവാണ്. പാട്ടുതീർന്നതും ഇളയരാജ അഭിനന്ദനവുമായെത്തി. അപ്പോൾ ദക്ഷിണാമൂർത്തി സ്വാമി പറഞ്ഞു- അഭിനന്ദനം മാത്രം പോരാ, അവന് നല്ല പാട്ടുകൾ കൊടുക്കണം. അതിൽപ്പിന്നെ ഇളയരാജയുടെ ഒട്ടേറെ പാട്ടുകൾ മധു പാടി. ഒരുകാലത്ത് മധുവിൻറെ പാട്ടില്ലാത്ത തമിഴ് സിനിമയില്ലായിരുന്നു എന്നു പറയാം. നിരവധി സൂപ്പർഹിറ്റുകൾ പിറന്നു.

ആഷാ ഭോസ്ലേക്കൊപ്പം പാടിയ കൊഞ്ചം നേരം എന്നപാട്ട് ഇന്നും ജനഹൃദയങ്ങളിലുണ്ട്. വിദ്യാസാഗറിൻറെ ഈണം ദുബായിൽനിന്ന് ആഷ എത്തി പാടിയതിൻറെ പിറ്റേന്നാണ് മധു തൻറെ ഭാഗം റെക്കോർഡ് ചെയ്തത്. പിന്നീട് ഫോണിൽ വിളിച്ചപ്പോൾ ആ പാട്ടിൻറെ പല്ലവി പാടിക്കേൾപ്പിച്ചാണ് ആഷാ ഭോസ്ലേ ഹലോ പറഞ്ഞതെന്ന് മധു ഓർക്കുന്നു.

പുതിയ സിനിമകൾ, ബാൻഡ്

വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിനുവേണ്ടി ഷാൻ റഹ്്മാൻ ഈണമിട്ട നീയും നിനക്കുള്ളൊരീ ഞാനും എന്ന ഗാനം മധുവിൻറെ പ്രതിഭയെ ഒന്നുകൂടി മിനുക്കുന്നതാണ്. സിനിമ വലിയ വിജയമായില്ലെങ്കിലും ഇതും, ജിമിക്കി കമ്മലും ഉൾപ്പെടെയുള്ള പാട്ടുകൾ സൂപ്പർഹിറ്റുകളായി. മലയാളത്തിൽ രാമലീലയിലും റിലീസ് ആകാനിരിക്കുന്ന മറ്റു മലയാളം, തമിഴ് ചിത്രങ്ങളിലും മധുവിൻറെ പാട്ടുകളുണ്ട്. യുവൻ ശങ്കർ രാജയുടെ ഈണങ്ങളുമുണ്ട് അവയിൽ.

ഭാര്യാസഹോദരനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് സ്വന്തം മ്യൂസിക് ബാൻഡിൻറെ പ്രവർത്തനങ്ങൾ ഒന്നുകൂടി സജീവമാക്കാനുള്ള ഒരുക്കത്തിലാണെന്ന് മധു പറയുന്നു. ആ ബാൻഡിനൊപ്പം സഹകരിക്കുന്നുണ്ട്. ഒപ്പം വ്യത്യസ്തമായ രീതിയിൽ സ്വന്തമായി ഒരു ബാൻഡിന് തുടക്കമിടാനും മധു ഒരുങ്ങുകയാണ്. അല്പം ശ്രമകരമാണെങ്കിലും അതിനുവേണ്ടി രൂപവും ഭാവവും മാറ്റേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. വിദിതയാണ് മധുവിൻറെ ഭാര്യ. പത്താം ക്ലാസുകാരനായ മൂത്തമകൻ മാധവ് പിയാനോ സെക്കൻഡ് ഗ്രേഡ് പൂർത്തിയാക്കി. പാട്ടുകാരനുമാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഇളയമകൻ മഹാദേവും സംഗീതം പഠിക്കുന്നുണ്ട്.

ഹരിപ്രസാദ്