ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന പാട്ട് വെറുതെയൊന്നു മൂളിനോക്കൂ. ശ്രീകുമാരൻ തന്പിയും ദക്ഷിണാമൂർത്തി സ്വാമിയും ചേർന്നൊരുക്കിയ ഗാനജ്യോത്സ്നയാണത്. യേശുദാസിന്റെയും പി. ലീലയുടെയും മോഹന ശബ്ദങ്ങൾ. പാട്ടുകൊണ്ട് ചന്ദ്രികവിടരുന്നത് അനുഭവിച്ചറിയാം.
വ്യാഴാഴ്ച അമാവാസിയായിരുന്നു. പാട്ടുകളിൽ പൂർണേന്ദുവിനെ കോരിയെടുത്തുവച്ച രണ്ടു പ്രതിഭകളുടെ ഓർമദിവസങ്ങൾക്കടുത്ത കറുത്ത രാത്രിയെന്നു പറയാം. ആദ്യത്തെയാൾ കെ. രാഘവൻ മാസ്റ്ററാണ്. വ്യാഴാഴ്ച അദ്ദേഹത്തിന്റെ നാലാം ചരമവാർഷികദിനമായിരുന്നു. രണ്ടാമൻ മുല്ലനേഴി മാഷാണ്. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്ന് ആറു വർഷം തികയുന്നു.
മരിച്ചുപോകുന്നവർ നക്ഷത്രങ്ങളായിവന്ന് ഉറ്റവരെ നോക്കി കണ്ണുചിമ്മുമെന്ന് പറയാറുണ്ട്. ഒരുപക്ഷേ നേരാകാം.., ആശ്വാസത്തിനായുള്ള വെറും വിശ്വാസമാകാം.. നേരാണെങ്കിൽ നിലാവ് പാട്ടുകാരുടെ നോട്ടമായിരിക്കണം. എഴുത്തുകാരുടെ.., സംഗീതസംവിധായകരുടെ..., ഗായകരുടെ... പാട്ട് ഏതുമായിക്കൊള്ളട്ടെ... നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണമാവാം.. ചൗദ്വീ കാ ചാന്ദ് ആകാം.., തുടക്കത്തിൽ കണ്ട ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തവുമാകാം..
മഞ്ഞണിപ്പൂനിലാവ്...
നിലാപ്പുഞ്ചിരി നിറഞ്ഞ മുഖമായിരുന്നു രാഘവൻ മാസ്റ്ററുടേത്. മനസിലുള്ളതേ മുഖത്തുവിടരൂ. പാട്ടുകളിൽ തെളിഞ്ഞതും അതുതന്നെയാകണം. പൂർണചന്ദ്രനുദിച്ച ഒരു വെള്ളിയാഴ്ചപ്പിറ്റേന്ന്, നൂറാം ജന്മദിനമെന്ന നിറപൗർണമിക്ക് ഏതാനും രാപകലുകൾ മാത്രം ബാക്കിനിൽക്കേയാണ് അദ്ദേഹം വിടപറഞ്ഞത്. വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എന്നാലും അദ്ദേഹമൊരുക്കിയ പാട്ടുകളിലെ നിലാവെട്ടത്തിനു തിളക്കം കൂടുന്നതേയുള്ളൂ.
ആ സൃഷ്ടികളിൽ ചന്ദ്രനും നിലാവും നിറഞ്ഞുനിൽക്കുന്നു. വരികളിലേക്കു നിലാവുകൊണ്ടുവന്ന കവികളുടെ ഭാവനയിൽ പങ്കുപറയാനില്ലെങ്കിലും (പി. ഭാസ്കരൻ ഇല്ലെങ്കിൽ കെ. രാഘവൻ എന്ന സംഗീതസംവിധായകനില്ല എന്ന് മാസ്റ്റർതന്നെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു) നിലാവിന് സംഗീതസുഗന്ധംപൂശിയിരിക്കുന്നത് രാഘവൻ മാസ്റ്ററാണല്ലോ.
നഗരമേ നന്ദിയിലെ മഞ്ഞണിപ്പൂനിലാവു കേൾക്കുക. വെറും നിലാവല്ല, മഞ്ഞണിപ്പൂനിലാവ്! അതും മഞ്ഞളരച്ചു നീരാടുന്നു. ഈണം ഒഴുകിപ്പരന്നപ്പോൾ വെള്ളിത്തിളക്കത്തോടൊപ്പം കടവിലെ തണുപ്പുപോലുമുണ്ട് പാട്ടിൽ. ആദ്യകിരണങ്ങളിലെ പതിവായി പൗർണിതോറും എന്ന പാട്ടിലേക്കുവന്നാൽ അതിലുമുണ്ട് നിലാവ്. ശ്രീകൃഷ്ണപ്പരുന്തിലെ നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം എന്ന വിസ്മയഗാനത്തിൽ ലതികയുടെ ശബ്ദവും കുമാരേട്ടാ, എന്റെ കുമാരേട്ടാ എന്ന വിളിയും ആ മാന്ത്രികചിത്രത്തിനിണങ്ങിയ ഭ്രമാത്മക സംഗീതവുമൊന്നും മറക്കാവതല്ല. അതിലും തൊടാനാവും പാട്ടുനിലാവിനെ.
പാട്ടുകളുടെ കണക്കെടുത്തുനോക്കിയാൽ ചന്ദ്രനുദിക്കുന്നത് രാഘവൻമാസ്റ്ററുടെ ഈണങ്ങളിലലിയാനാണോ എന്നു തോന്നുക സ്വാഭാവികം. പുള്ളിമാനിൽ ചന്ദ്രനുറങ്ങി, താരമുറങ്ങി എന്നാണ് തുടങ്ങിയത്. നാഴിയുരിപ്പാലുകൊണ്ട്..., വെണ്ണിലാവുപൂത്തൂ..., എന്തേ ചന്ദ്രനുറങ്ങാത്തൂ..., പൂർണേന്ദുമുഖീ..., ഉദയചന്ദ്രികേ..., പനിമതിമുഖീ ബാലേ..., മകരമാസ പൗർണമിയിൽ..., അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ..., ചിരിക്കുന്ന നിലാവിന്റെ... പ്രപഞ്ചമുള്ള കാലത്തോളം ചന്ദ്രനും നിലാവും സ്വപ്നങ്ങളും നിലനിൽക്കുമെന്നിരിക്കേ ഈകേട്ട ഈണങ്ങളും കൂട്ടിനുണ്ടാവും.
അന്പിളിക്കൊന്പത്ത്..
ഗ്രാമത്തിലെ ഒരു മരം, അതിന്റെ കൊന്പിലൊരു പൂവ് (അതു സൂര്യനോ ചന്ദ്രനോ നക്ഷത്രമോ ആകാം) ഒരു കാവ്, വയൽ വരന്പ്.. ഒപ്പം ഒരു നാടൻ പ്രണയം.. ഇതിനെയൊക്കെ പൊതിഞ്ഞ് തത്ത്വചിന്തയും ശാസ്ത്രബോധവും നിറയുന്ന ജീവിതവീക്ഷണം. കവി പാട്ടെഴുത്തുകാരനാകുന്പോഴുള്ള പൂർണത മുല്ലനേഴിയിലുമുണ്ടായിരുന്നു. പ്രവചിക്കാനാവാത്ത പെരുമാറ്റത്തിൽപ്പോലും ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും നനുത്ത താളം ഒളിപ്പിച്ചിരുന്നു മുല്ലനേഴി മാഷ്.
അന്പലമുറ്റത്താലിൻകൊന്പത്തന്പിളിമാമനു മടിയിലിരുത്താനുള്ള നക്ഷത്രക്കുഞ്ഞിനെ അദ്ദേഹം ലാളിച്ചു. വരികളിൽ സ്നേഹം നിലാപ്പുഴയൊഴുക്കി. മരണത്തിന് മണിക്കൂറുകൾക്കുമുന്പ് എഴുതിത്തീർത്ത കവിതയിലും ചാന്ദ്രശോഭയുണ്ടായിരുന്നു. "നീലവാനിൻ നെറുകയും വിട്ട് അന്പിളിക്കുഞ്ഞകലുകയായ്’ എന്നായിരുന്നു മലയാളത്തിന്റെ പ്രിയ മുല്ലൻ എഴുതിവച്ചത്!
ആകാശനീലിമ മിഴികളിൽ കണ്ട മുല്ലനേഴിയുടെ പാട്ടുകളിൽ അന്പിളിമാമനും നിലാവും നിറഞ്ഞ സാന്നിധ്യമാണ്. അമൃതഗീതം എന്ന ചിത്രത്തിനായി ദേവരാജൻ മാസ്റ്റർ ഒരുക്കിയ അന്പിളിമാനത്ത് എന്ന പാട്ടിൽ തുടങ്ങാം. അന്പിളി മാനത്ത് പുഞ്ചിരി ചുണ്ടത്ത് അച്ഛൻ കൊന്പത്ത് പൂങ്കാറ്റൂഞ്ഞാല് എന്നിങ്ങനെയാണ് ആ വരികൾ. ഒരു കളിക്കുഞ്ഞും അവളോടുള്ള അച്ഛന്റെ സ്നേഹവും നിലാവാകുകയാണ്.
ആതിരാത്തിരുമുറ്റത്ത് അന്പിളിപ്പൂ വിടർന്നു.. (കൈയും തലയും പുറത്തിടരുത്- രവീന്ദ്രൻ), കറുത്തരാവിന്റെ കന്നിക്കിടാവൊരു.. (നരേന്ദ്രൻ മകൻ ജയകാന്തൻ വക- ജോണ്സണ്), പൂനിലാവിൻ അലകളിൽ ഒഴുകി.. (കിങ്ങിണിക്കൊന്പ്- രവീന്ദ്രൻ), മാനത്തു താരങ്ങൾ പുഞ്ചിരിച്ചു.. (ലക്ഷ്മിവിജയം- ശ്യാം) എന്നിങ്ങനെ മുല്ലനേഴി വാക്കുകൾകൊണ്ടു വാനിൽ ചന്ദ്രികവിടർത്തിയ പാട്ടുകളുടെ നിര നീളുന്നു. കവിതകൾ അസംഖ്യം വേറെയുമുണ്ട്- കണക്കെടുപ്പുകൾക്കപ്പുറം.
രണ്ടുപാട്ടുകൾകൂടി എടുത്തുപറയാനുണ്ട്. അവ ഈ രണ്ടു പ്രതിഭകളും ഒന്നിച്ച, നിലാവിന്റെയും കണ്ണീരിന്റെയും നനവുള്ള പാട്ടുകളാണ്. മുല്ലനേഴി എഴുതി രാഘവൻ മാസ്റ്റർ ഈണമൊരുക്കിയവ. കാട്ടിലെ പാട്ട് എന്ന ചിത്രത്തിൽ നിന്നാണ് രണ്ടും. ചിരിക്കുന്ന നിലാവിന്റെ കണ്ണുനീർപാടം എന്നു തുടങ്ങുന്നതാണ് ആദ്യത്തേത്. യേശുദാസിന്റെ ശബ്ദത്തിലുള്ളതാണ് ആ പാട്ട്. കേട്ടറിയേണ്ട അനുഭവം.
എസ്. ജാനകി പാടിയ അന്പിളിക്കൊന്പത്തെ പൊന്നൂഞ്ഞാലിൽ എന്നുതുടങ്ങുന്നു രണ്ടാമത്തേത്. ഓർമകളിൽ അമ്മനിലാവു വിടരുന്നതു കാണാം. കണ്ണീർനനവു പടരുന്നതറിയാം... എങ്കിലും പാട്ടുകളുടെ നിലാവെട്ടത്തിൽ ആശ്വസിക്കാം.
ഹരിപ്രസാദ്