ഇന്നു കേൾക്കുന്പോൾ ഒട്ടൊക്കെ അവിശ്വസനീയമെന്നു തോന്നാം- നാല്പതു വർഷം മുന്പ് ഇങ്ങനെയൊരു പാട്ട്! നാലു വ്യത്യസ്ത ഈണങ്ങൾ കോർത്തിണക്കിയ, നാലു പ്രതിഭകളുടെ ശബ്ദത്തിലുള്ള, പത്തുമിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു പാട്ട്!. അതാണ് ചാന്ദ് മേരാ ദിൽ എന്നു തുടങ്ങുന്ന മെഡ്ലേ. ഹം കിസീ സേ കം നഹീ എന്ന നാസിർ ഹുസൈൻ ചിത്രത്തിനുവേണ്ടി ആർ.ഡി. ബർമനാണ് ഈ വിസ്മയമൊരുക്കിയത്. വെറും പാട്ടെന്നു പറഞ്ഞാൽ പോരാ, മ്യൂസിക്കൽ എക്സ്ട്രാവഗൻസ എന്നാണ് ഇതിനെ നിരൂപകർ വിശേഷിപ്പിക്കുന്നത്! മെഡ്ലേകൾ ഇതിനു മുന്പും ശേഷവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുപോലൊന്ന് വെറെയുണ്ടായിട്ടില്ലെന്നുറപ്പ്.
ബർമന് ഒരു വെല്ലുവിളി
എഴുപതുകൾ ഹിന്ദി സിനിമയിൽ പടിഞ്ഞാറൻ രീതികൾ പടർന്നുകയറിയ കാലമാണ്. പ്രത്യേകിച്ച് വേഷവിതാനത്തിലും സംഗീതത്തിലും. അങ്ങനെയിരിക്കെയാണ് സംവിധായകൻ നാസിർ ഹുസൈൻ ലണ്ടനിലെ ടിഫാനിയിലെത്തുന്നത്. യാതൊരു തട്ടുംതടയുമില്ലാതെ ഒന്നിനു പിന്നാലെ ഒന്നായി ഒഴുകിയെത്തുന്ന ഡിസ്കോ ട്രാക്കുകൾ കേൾക്കാനിടയായി അദ്ദേഹം. പാട്ടുകൾക്കൊപ്പം യുവാക്കൾ നൃത്തംചെയ്യുന്നു. ട്രാക്കുകൾ വ്യത്യസ്തമെങ്കിലും നൃത്തത്തിന്റെ ഒഴുക്കിന് ഒരിടവേളയുമില്ല. നാസിർ ഹുസൈന്റെ മനസിൽ പുതിയൊരാശയം മിന്നി.
നേരെ പോയത് ആർ.ഡി. ബർമനടുത്തേക്കാണ്. എന്നിട്ടൊരു വെല്ലുവിളി മുന്നോട്ടുവച്ചു- മൂന്നോ നാലോ വ്യത്യസ്ത ഈണങ്ങൾ അടങ്ങുന്ന, എന്നാൽ അവയുടെ ഇണക്കത്തിന് ഒരു തടസവും വരാത്ത ഒരു പാട്ടുണ്ടാക്കാമോ? പുതുമകൾക്കായി കാത്തിരിക്കുന്ന മനസാണ് ബർമന്റേത്. അദ്ദേഹത്തിന് ഒരു സംശയവുമുണ്ടായിരുന്നില്ല, ചെയ്യാം എന്ന മറുപടി നൽകാൻ. പാശ്ചാത്യസംഗീതം അദ്ദേഹത്തിന്റെ രക്തത്തിലുണ്ട്. അവിടെനിന്നുള്ള ഉപകരണങ്ങൾ കൊണ്ടുവരാനും അവ തന്റെ സംഗീതസംഘത്തെക്കൊണ്ട് അതിസമർഥമായി കൈകാര്യം ചെയ്യിക്കാനും ബർമനറിയാം. അങ്ങനെ ചരിത്രത്തിലിടം നേടിയ ഈ മെഡ്ലേയിലേക്കുള്ള വഴിതുറന്നു. പടിഞ്ഞാറുനിന്നുള്ള പ്രചോദനത്തെ എന്തുമാത്രം സൂക്ഷ്മതയോടെയാണ് ബർമൻ മിനുക്കിയെടുത്ത് നമ്മെ കേൾപ്പിച്ചതെന്നു പറഞ്ഞറിയിക്കുകവയ്യ!
നൈനിറ്റാളിലെ നൃത്തമത്സരം
ദൈർഘ്യമേറിയ സീക്വൻസുകൾ നാസിർ ഹുസൈൻ ചിത്രങ്ങളിലെ പാട്ടുകളിൽ പതിവാണ്. പരീക്ഷണങ്ങൾക്കൊപ്പം അദ്ദേഹം എന്നും നിലയുറപ്പിച്ചിരുന്നു. അതിനുവേണ്ടിത്തന്നെ 1966 മുതൽ 84 വരെ ഏതാണ്ടെല്ലാ ചിത്രങ്ങളിലും ആർ.ഡി. ബർമനെ കൂട്ടിനുവിളിച്ചു. തീസ്രീ മൻസിൽ എന്ന ചിത്രത്തിലെ ആജാ ആജാ മേ ഹൂ പ്യാർ തേരാ എന്ന പാട്ടിൽ മൂന്നുതവണ ആവർത്തിക്കുന്ന 14 സെക്കൻഡ് വീതമുള്ള ഗിറ്റാർ റിഫ്, യാദോം കി ബാരാത്തിലെ സംഭാഷണം ചേർത്ത ആപ് കേ കമരേ മേ എന്ന പാട്ട്.. ഇതൊക്കെ ആ പരീക്ഷണങ്ങളുടെ ഫലങ്ങളാണ്.
മെഡ്ലേയിലേക്കു വരാം. നൈനിറ്റാളിൽ യുവജനങ്ങൾ നിറഞ്ഞുകവിഞ്ഞ ഒരു ക്ലബ് ഓഡിറ്റോറിയം. അവിടെയാണു രണ്ടു യുവാക്കൾ തമ്മിലുള്ള നൃത്തമത്സരം നടക്കുന്നത്. താരീഖും ഋഷി കപൂറുമാണ് ചിത്രത്തിൽ മത്സരാർഥികൾ. ക്യൂബൻ ബോംഗോ ഡ്രംസിന്റെ മാതൃകയിൽ വർണപ്പകിട്ടുള്ള വേദി. അദ്ഭുതപ്പെടുത്തുന്ന ഒരു ഹൈ-പിച്ച് ട്രംപെറ്റ് ശകലത്തോടെയാണ് പാട്ടിന്റെ തുടക്കം. പിന്നാലെ ബേസ് ഗിറ്റാർ, ട്രോന്പോണ്, ഗിറ്റാർ.. അങ്ങനെ... ഉപകരണവാദകരിലെ ഏറ്റവും പ്രഗത്ഭരാണ് പാട്ടിനുവേണ്ടി അണിനിരന്നത്. ട്രംപെറ്റിൽ സാക്ഷാൽ ജോർജ് ഫെർണാണ്ടസ്, ബേസ് ഗിറ്റാറിൽ ചരണ്ജീത് സിംഗ്, ട്രോന്പോണുമായി ഇവാൻ മ്യൂണ്സ്, ഗിറ്റാറിൽ പ്രിയ ഗായകൻകൂടിയായ ഭുപീന്ദർ സിംഗ്!... പിന്നാലെയെത്തുന്നു, മുഹമ്മദ് റഫിയുടെ മധുമയമായ സ്വരം- ചാന്ദ് മേരാ ദിൽ... താരീഖിനു വേണ്ടിയാണ് റഫിയുടെ ശബ്ദം ഉപയോഗിച്ചത്.
അടുത്ത ഉൗഴം ഋഷി കപൂറിന്റേതാണ്. ഒതുങ്ങിനിൽക്കാത്ത മുടിയിഴകളുമായി അപാരമായ ഉൗർജത്തോടെ ഋഷിയുടെ നൃത്തം. താളം മാറി പാട്ട് വേറൊരു തലത്തിലേക്ക്. ബൂമിംഗ് എന്നു വിശേഷിപ്പിക്കാവുന്ന ശബ്ദവുമായി കിഷോർ കുമാറാണ് ആ ദിൽ ക്യാ എന്നുതുടങ്ങുന്ന ഈ ഭാഗം പാടിയിരിക്കുന്നത്. ഗിറ്റാറിന്റെയും ഡ്രംസിന്റെയും മനോഹരമായ പശ്ചാത്തലമാണ് പഞ്ചം ഇതിനു നൽകിയത്.
ബർമനും ആഷയും
മെഡ്ലേയിലെ ഏറ്റവും ജനപ്രിയമായ ട്രാക്കിലെ ശബ്ദം റഫിയുടേയോ കിഷോറിന്റേതോ അല്ല. തും ക്യാ ജാനോ എന്നു തുടങ്ങുന്ന അത് ആർ.ഡി. ബർമൻ സ്വയം പാടിയതാണ്. ഷോലെയിലെ മെഹബൂബയെ ഓർമിപ്പിക്കുന്ന സ്റ്റൈലൻ തുടക്കമാണ് ബർമൻ ഇതിനു നൽകിയിരിക്കുന്നത്. തലയിൽ ചുവന്ന റിബണ് കെട്ടി താരീഖ് രംഗത്തെത്തുന്നതോടെ കാണികൾ ഇളകിമറിയുന്നു. ബ്രൂസ് സ്പ്രിംഗ്സ്റ്റീനിനെ അനുകരിച്ചാണ് താൻ ആ ബാൻഡ് കെട്ടിയതെന്ന് താരീഖ് പിന്നീട് ഓർമിച്ചിട്ടുണ്ട്.
മിൽ ഗയാ, ഹം കോ സാഥീ മിൽ ഗയാ എന്നു തുടങ്ങുന്നതാണ് മെഡ്ലേയിലെ ഏക യുഗ്മഗാനം. പാടിയിരിക്കുന്നത് കിഷോർ കുമാറും ആഷാ ഭോസ്ലേയും. ആഷയുടെ ത്രസിപ്പിക്കുന്ന സ്വരം ഈ ട്രാക്കിനെ ഏറെ സുന്ദരമാക്കി. അബ്ബയുടെ പ്രശസ്തമായ മമ്മാ മിയാ എന്ന പാട്ടിന്റെ അനുകരണമാണ് ഇത്. എന്നാൽ കോപ്പി ചെയ്തിരിക്കുന്നത് ബേസിക് ട്യൂണ് മാത്രം. അതിന് പഞ്ചം അനന്യമായ സ്വന്തം സ്പർശം നൽകുകയും ചെയ്തു. ഈ ട്രാക്കോടെ മെഡ്ലേ അതിസുന്ദരമായി സമാപിക്കുന്നു. ഭുപീന്ദറിന്റെ ഗിറ്റാറും ജോർജ് ഫെർണാണ്ടസിന്റെ ട്രംപെറ്റുമാണ് മെഡ്ലേയെ ഒഴുക്കോടെ മുന്നോട്ടു കൊണ്ടുപോകുന്നത്. മത്സരത്തിൽ തോൽക്കുന്നതോടെ താരീഖിന്റെ ഗിറ്റാർ സാവധാനം നിശ്ചലമാകുന്നു.
മജ്റൂഹ് സുൽത്താൻ പുരിയാണ് പാട്ടിനു വരികളെഴുതിയത്. ഹിന്ദി സിനിമയിൽ ഡിസ്കോ സംഗീതം വ്യാപകമായത് ഈ മെഡ്ലേയുടെ വിജയത്തോടെയാണ്.
തലമുറകൾ മാറിവന്നിട്ടും ഈ പാട്ടിന് ഇന്നും ആരാധകരുണ്ട്. ആരാണ് ഈ പാട്ടൊക്കെ ഇക്കാലത്തു കേൾക്കുന്നത് എന്ന് യുട്യൂബിൽ നേരിയ പുച്ഛത്തോടെ കമന്റിട്ടു ഒരു പുതുതലമുറക്കാരി. ഞാൻ കേൾക്കുന്നു, ഞങ്ങൾ കേൾക്കുന്നു എന്ന് ഒട്ടേറെപ്പേർ മറുപടി പറഞ്ഞു. അതിൽ ഒരു മറുപടി അല്പം വ്യത്യസ്തമായിരുന്നു. ഏതാണ്ടിങ്ങനെ- മിക്കവാറും നിങ്ങളുടെ അച്ഛനും അമ്മയുമൊക്കെ പണ്ട് ഈ പാട്ടുകേട്ട് നൂറുതവണയെങ്കിലും നൃത്തംചെയ്തിരിക്കും!.
ഹരിപ്രസാദ്