സംഗീതത്തെ സാഗരമായി വിശേഷിപ്പിക്കുന്നവരാണ് ഏറെയും. ആഴം, പരപ്പ്, തിരമാലകൾ, മുത്തുകളും പവിഴങ്ങളും, ഭാവഭേദങ്ങൾ... അങ്ങനെയെന്തല്ല, പാട്ടിനെയും കടലിനെയും കൂട്ടിയിണക്കാത്തത്! കടലിനടിയിൽ പർവതങ്ങളുണ്ട്. കടൽക്കലിയിലും കുലുങ്ങാത്ത മഹാപർവതങ്ങൾ. അത്തരമൊരു പർവതമായിരുന്നു ഡോ. എം. ബാലമുരളീകൃഷ്ണ. പാട്ടിന്റെ പാരാവാരത്തോടു ചേർന്ന മഹാപർവതം!
പരമശിവനു പ്രിയങ്കരമായിരുന്നു ഗിരിശൃംഗങ്ങൾ. ബാലമുരളീകൃഷ്ണയാകട്ടെ പരിപൂർണനായ ശിവഭക്തനും. പതിനാലു വർഷങ്ങൾക്കുമുന്പ്, ഏറെക്കാലത്തിനുശേഷം അദ്ദേഹം ജന്മനാട്ടിൽ ഒരു കച്ചേരിക്കെത്തി. ശില്പാരാമത്തിലെ കുന്നിൻമുകളിലായിരുന്നു ശിവരാത്രിയോടനുബന്ധിച്ച കച്ചേരി.
""പരമേശ്വരൻ എന്നെക്കൊണ്ടു പാടിക്കുകയാണ്. കച്ചേരികൾക്കായി ഒരു പദ്ധതിയും തയാറാക്കാറില്ല. മനസിലേക്കു വരുന്നതു പാടും. എനിക്കിഷ്ടമുള്ള, എന്നെ സന്തോഷിപ്പിക്കുന്ന വിധത്തിലാണ് ഞാൻ പാടുന്നത്.. എന്റെയൊപ്പം ഉപകരണങ്ങൾ വായിക്കുന്നവർ അവർക്കിഷ്ടമുള്ളപോലെ വായിക്കും..., ശ്രോതാക്കൾ അവർക്കിഷ്ടമുള്ളത് കൂടുതൽ ആസ്വദിക്കും...'' -കച്ചേരിക്കു തലേന്ന് അദ്ദേഹം പറഞ്ഞു. ആ ഇഷ്ടത്തിനു പരിധിയില്ലായിരുന്നു. വിടപറഞ്ഞിട്ട് ഒരാണ്ടു പിന്നിടുന്പോഴും ആ കൊടുമുടിയുടെ തലപ്പൊക്കം ഓർമയിൽ തെളിഞ്ഞുനിൽക്കുന്നു, കുന്നോളം ഇഷ്ടത്തോടെ.
ആ സ്നേഹംതന്നെയായിരുന്നു ഡോ. ബാലമുരളീകൃഷ്ണ എന്നും ആഗ്രഹിച്ചിരുന്നതും. അദ്ദേഹം പറഞ്ഞിട്ടുണ്ട്- ""കലാകാരനെ സംബന്ധിച്ചിടത്തോളം രസികരുടെ സ്നേഹമാണ് ഏറ്റവും വലുത്. അങ്ങേയറ്റം സന്തോഷവും നിറവുമാണ് അതു തരുന്നത്''.
വാഗ്ഗേയകാരൻ എന്നതിനൊപ്പം ഉപകരണസംഗീതജ്ഞനും കംപോസറും നടനുമൊക്കെയായിരുന്നു ബാലമുരളീകൃഷ്ണ. വയലിൻ, വയോള, ഗഞ്ചിറ, വീണ, മൃദംഗം എന്നിവയെല്ലാം അദ്ദേഹത്തിനു സസൂക്ഷ്മം വഴങ്ങി. ഇവയിലേതാണ് കൂടുതൽ ആത്മസംതൃപ്തി പകരുന്നതെന്ന് ഒരിക്കൽ ഒരഭിമുഖകാരൻ അദ്ദേഹത്തോടു ചോദിച്ചു. അന്നദ്ദേഹം കടലിന്റെ ഉദാഹരണംതന്നെയാണു പറഞ്ഞത്- ""അതിരുകളില്ലാത്ത വൻകടലാണ് സംഗീതം. അതിനെ വോക്കൽ എന്നോ ഇൻസ്ട്രമെന്റൽ എന്നോ ഒക്കെ നമ്മളായി കളംതിരിച്ചതാണ്. ഓരോന്നിനെയും മറ്റൊന്നിന്റെ തുടർച്ചയായിമാത്രം കണ്ടുനോക്കൂ. സംഗീതം നിങ്ങളെ വേണ്ടുംവണ്ണം നയിച്ചുകൊള്ളും. കച്ചേരികളിൽ ശ്രോതാക്കളുടെ മനസറിഞ്ഞ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതും റെക്കോർഡിംഗ് വേളകളും എനിക്ക് സന്തോഷം പകർന്നിട്ടുണ്ട്. മഹാന്മാരായ സംഗീതജ്ഞർക്കൊപ്പം വയലിൻ വായിക്കുന്നതും ഞാൻ ആസ്വദിച്ചിരുന്നു. അങ്ങനെയാണ് എന്റെ സംഗീതം വളർന്നത്''.
കൊടുമുടിയോളം വളർന്നിട്ടും എന്നും ബാലനായിരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. ഒരു കഥയുണ്ട്. അദ്ദേഹത്തിന്റെ യഥാർഥനാമം മുരളീകൃഷ്ണ എന്നായിരുന്നു. എട്ടുവയസു തികയുന്നതിനു മുന്പ് വിജയവാഡയിൽ ത്യാഗരാജ ആരാധനയ്ക്ക് വലിയൊരു കച്ചേരി അവതരിപ്പിക്കാൻ മുരളീകൃഷ്ണയ്ക്ക് അവസരമെത്തി. അത്രവലിയ വേദിയിൽ അത്രചെറിയൊരു കുട്ടി ആദ്യമായാവണം പാടുന്നത്. അന്നു മുരളീകൃഷ്ണയ്ക്കു ചാർത്തിക്കിട്ടിയതാണ് ബാല എന്ന വിശേഷണം. സദസ്സിലുണ്ടായിരുന്ന ഹരികഥാകാരൻ മുസുനുറി സൂര്യനാരായണ മൂർത്തി ഭാഗവതരാണ് അതു നൽകിയത്. അങ്ങനെ ബാലമുരളീകൃഷ്ണയായി. പേരിലെ ആ കുട്ടിത്തം അദ്ദേഹം എല്ലാക്കാലവും ഇഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹം ഒരിക്കൽ പറഞ്ഞു- ""ബാല എന്നു ചേർത്തത് നന്നായി. എന്നും കുട്ടിയാണെന്നും, ഒരിക്കലും പഠനം നിർത്താൻ പാടില്ലെന്നും അതെന്നെ നിരന്തരം ഓർമിപ്പിക്കുന്നു''.
ഒരിക്കൽ മാത്രമേ ബാലമുരളീകൃഷ്ണയ്ക്കു പഠനം ഉപേക്ഷിക്കേണ്ടിവന്നിട്ടുള്ളൂ. അത് സ്കൂൾ പഠനമായിരുന്നു, നന്നേ ചെറുപ്രായത്തിൽത്തന്നെ. സംഗീതം കൂടുതൽ പഠിക്കാനായിരുന്നു ആ പിന്മാറ്റം. അതല്ലാതെ അന്നു വേറെ മാർഗമില്ലായിരുന്നു. അതൊരു ചരിത്രത്തിന്റെ തുടക്കവുമായിരുന്നു. അനന്യമായ രാഗസഞ്ചാരങ്ങളുടെ തുടക്കം. പുതുരാഗങ്ങളുടെ, താളങ്ങളുടെ, കൃതികളുടെ, ശൈലിയുടെ തുടക്കം.
ഓർമകൾക്കും അനുഭവങ്ങൾക്കും ഈ കാലം മതിയാകില്ല. അദ്ദേഹം ചോദിച്ചതാണ്- നാദമാ സംഗീതമാ അതൈ നാൻ പാട് ഇന്റൊരുനാൾ പോതുമാ?
ഹരിപ്രസാദ്