മണ്ണിഷ്ടികയിൽ മഹാദ്ഭുതങ്ങൾ കെട്ടിപ്പൊക്കിയ പെരുന്തച്ചനായിരുന്നു ലാറി ബേക്കർ. പതിനയ്യായിരത്തിലേറെ പ്രകൃതി സൗഹൃദ മന്ദിരങ്ങൾ പണിത ശിൽപി. ഭൂമിയെ നോവിക്കാത്ത വാസ്തുശൈലി ഈ ബ്രിട്ടീഷ് എൻജിനിയറിൽനിന്ന് കേരളം കൈനീട്ടം എന്നതുപോലെ സ്വന്തമാക്കി.
അറബിപ്പണം കേരളത്തിലേക്ക് ഒഴുകിയ എഴുപതുകളിൽ നാട്ടിലും നഗരത്തിലും പൊന്തിയ കോണ്ക്രീറ്റ് കാടുകളുടെ അനാരോഗ്യകരമായ തഴപ്പിനെ പ്രതിരോധിച്ചത് ബേക്കറുടെ ചുവപ്പു നിർമിതികളായിരുന്നു. വീടും ആരാധനാലയവും ആശുപത്രിയും പാഠശാലയും ഭക്ഷണശാലയുമൊക്കെ പ്രകൃതിയെ പിണക്കാതെ ആരോഗ്യദായകമായി ബേക്കർ മേസ്തിരി പണിതൊരുക്കി. നാടിന്റെ തനതു വാസ്തുവിലേക്ക് മടങ്ങാൻ മലയാളികളെ പ്രലോഭിപ്പിച്ചതും ഇവിടെയുള്ള വസ്തുക്കൾകൊണ്ട് പാർപ്പിടം പണിയാനും പഠിപ്പിച്ചത് ബേക്കറാണ്. തിരുവനന്തപുരം മെത്രാസന മന്ദിരം, ലൊയോള മന്ദിരങ്ങൾ, ചിത്രലേഖ ഫിലിം സ്റ്റുഡിയോ, കോട്ടയത്തെ പള്ളിക്കൂടം, വാഗമണ് മിത്രനികേതൻ, കൊല്ലം ജില്ലാപഞ്ചായത്ത് മന്ദിരം, അട്ടപ്പാടി ഹിൽ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി മന്ദിരം, ആക്കുളം നിർമിതി കേന്ദ്രം, പൊൻമുടി വിനോദസഞ്ചാര കേന്ദ്രം, തന്പാനൂർ ഇന്ത്യൻ കോഫി ഹൗസ് തുടങ്ങി എത്രയെത്ര മന്ദിരങ്ങൾ ആ കൈപ്പുണ്യം വിളിച്ചറിയിക്കുന്നു.
ബേക്കർ അന്ത്യവിശ്രമം കൊള്ളുന്ന പാളയം ക്രൈസ്റ്റ് പള്ളിയുടെ കല്ലറയും അദ്ദേഹം തന്നെ രൂപകല്പന ചെയ്തതാണ്. ശരീര അവശിഷ്ടങ്ങൾ കല്ലറയോടു ചേർന്നുള്ള കിടങ്ങിലേക്കു തനിയെ മാറുന്ന സംവിധാനവും സെമിത്തേരിക്കുണ്ട്. ഉള്ളൂരിൽ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മന്ദിരത്തിന് ഇഷ്ടിക കെട്ടാനുള്ള കുമ്മായം സായിപ്പ് അവിടെത്തന്നെ കൂട്ടിയെടുക്കുകയായിരുന്നു. കടലോരത്തെ കക്ക പെറുക്കിക്കൂട്ടി കാളവണ്ടിയിൽ കയറ്റി മണ്ചൂളയിലായിരുന്നു കുമ്മായമുണ്ടാക്കിയത്.
കാഴ്ചയുടെ വിസ്മയം
ചായം പൂശേണ്ടാത്ത കെട്ടിട നിർമാണത്തിലൂടെ നാടെങ്ങും അദ്ദേഹം കാഴ്ചയുടെ വിസ്മയം തീർത്തു. അതാത് സ്ഥലത്തിന്റെ ഇരിപ്പും കിടപ്പും നോക്കി കാറ്റും വെളിച്ചവും കയറുന്ന വഴികളെ ദർശനമാക്കി അദ്ദേഹം വീടുകൾ ഡിസൈൻ ചെയ്തു. കട്ടിളകൾ ഒഴിവാക്കി പകരം കട്ടകൾ നിശ്ചിത അകലത്തിൽ വളച്ച് ജനാലകളുണ്ടാക്കി ചെലവു ചുരുക്കി. ജനാലകളുടെ അരിക് ഇരിപ്പിടമായും കിടക്കയായുമൊക്കെ പണിതുകാണിച്ചു. പൊട്ടിയ തറയോടു മുറ്റത്തു പാകുകയും നിറമുള്ള കുപ്പികളെ ഭിത്തിയിൽ അലങ്കാരമാക്കുകയും ചെയ്തു അദ്ദേഹം. കേരളത്തിൽ ലാറി ബേക്കറിന് മണ്ണും മനോധൈര്യവും പകർന്ന പ്രമുഖരായിരുന്നു മുൻ മുഖ്യമന്ത്രി സി അച്യുതമേനോനും മുൻ തിരുവനന്തപുരം ആർച്ച് ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസും.
അച്യുതമേനോൻ പാവങ്ങൾക്കു വേണ്ടി ഒരു വൻ ഭവന പദ്ധതി ലാറിയെ ഏല്പിച്ചു. ബേക്കറിന്റെ ചുമതലയിൽ കോസ്റ്റ് ഫെഡ് എന്ന സ്ഥാപനം തൃശൂർ കേന്ദ്രമാക്കി ചെലവു കുറഞ്ഞ വീടുകളുടെ നിർമാണം പ്രചരിപ്പിച്ചു. ആയിരക്കണക്കിനു ദരിദ്രർക്ക് ഈ പദ്ധതിയിൽ വീടുകൾക്ക് വീടു പണിതു നൽകാനായി. പാവങ്ങളുടെ കൊട്ടാരം എന്ന് ആ ഭവനിർമാണ വിപ്ലവത്തിനു പേരുവീണു. കാരുണ്യത്തിന്റെ ആൾരൂപമായിരുന്ന ആർച്ച്ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ആഗ്രഹപ്രകാരം മൂവായിരം രൂപയിൽ താഴെ ചെലവിൽ രണ്ടു മുറി, അടുക്കള വീടുകൾ പണിതു ബേക്കർ വിസ്മയം കാണിച്ചു.
ബർമിംഗ്ഹാമിലെ വര
ലോകത്തിന്റെ പണിയായുധശാല എന്നു വിളിപ്പേരുള്ള ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ ഒരു മെതഡിസ്റ്റ് ക്രിസ്തീയകുടുംബത്തിൽ 1917 മാർച്ച് രണ്ടിനാണ് ലോറൻസ് ബേക്കർ എന്ന ലാറിയുടെ ജനനം. പിതാവ് ഫ്രഡറിക് ബേക്കർ അക്കൗണ്ടന്റായിരുന്നു. അമ്മ മില്ലി. എഡ്ന, ലിയോനാർഡ്, നോർമൻ എന്നിവർ സഹോദരങ്ങൾ. കൊച്ചു ലാറിയിൽ ഉറങ്ങിയിരുന്ന ശിൽപിയെ അറിഞ്ഞുണർത്തിയത് കിംഗ് എഡ്വേർഡ് ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു.
നോട്ടുതാളുകളിൽ വരച്ചുവരച്ചുപോയ വീടുകളുടെ പടങ്ങൾ കാണാനിടയായ അധ്യാപകൻ ലാറിയുടെ പിതാവിനോട് പറഞ്ഞു, അവനെ വാസ്തുകല പഠിപ്പിക്കാൻ. അങ്ങനെ ലാറി ബർമിംഗ്ഹാം ആർക്കിടെക്ചറിൽ ചേർന്നു. വിവിധ രാജ്യങ്ങളിലെ വീടുകൾ കണ്ടു പഠിക്കാൻ ലാറിയും സഹപാഠികളും അക്കാലത്ത് സൈക്കിളിൽ വിവിധ യൂറോപ്യൻ നാടുകളിലൂടെ കറങ്ങി. പഠനഭാഗമായുള്ള പരിശീലനകാലത്തായിരുന്നു ബോംബുവർഷങ്ങളുടെ ആരവത്തോടെ രണ്ടാം ലോക മഹായുദ്ധത്തിന്റെ വരവ്. എല്ലാ ബ്രിട്ടീഷ് പൗരന്മാരും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണമെന്നു നിർദേശം വന്നതിനാൽ മുറിവേറ്റവരെ ശുശ്രൂഷിക്കാനുള്ള ആംബുലൻസ് സംഘത്തിൽ അംഗമായി ലാറി ചൈനയിലും ജപ്പാനിലും എത്തി. വൈദ്യശുശ്രൂഷയിൽ പരിചയം നേടാൻ ഈ സേവനകാലം ഇടയാക്കി.
കപ്പലിൽ ടിക്കറ്റ് കിട്ടാൻ വൈകിയതിനാൽ ഇംഗ്ലണ്ട് മടക്ക യാത്ര മൂന്നു മാസം വൈകുകയും അക്കാലത്ത് മുംബൈയിൽ താമസിച്ച വേളയിൽ മഹാത്മാ ഗാന്ധിയുമായി പരിചയപ്പെടാൻ ഇടയാവുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരകാലമായിരുന്നിട്ടും ഗാന്ധിജിയുടെ ലാളിത്യവും ആത്മീയതയും ബ്രിട്ടീഷുകാരനായ ബേക്കറിന്റെ ഹൃയത്തെ സ്പർശിച്ചു. തയ്യൽ വെട്ടുതുണികൾ തുന്നിയുണ്ടാക്കിയ ഷൂവാണ് ലാറി അക്കാലത്ത് ധരിച്ചിരുന്നത്. പാഴ്വസ്തുക്കൾകൊണ്ട് നിർമാണം നടത്താനുള്ള ലാറിയുടെ ചാതുര്യമറിഞ്ഞ മഹാത്മജി ഇവിടത്തെ പാവങ്ങൾക്കായി പ്രവർത്തിക്കാൻ ഇദ്ദേഹത്തോടു താൽപര്യപ്പെട്ടു. ഒപ്പം കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ ബേക്കർ കാണിച്ചിരുന്ന മനസും ഗാന്ധിജിയെ സ്പർശിച്ചു.
ഗാന്ധിജിയുടെ പാത പിന്തുടരാൻ 1945-ൽ ഇന്ത്യയിൽ മടങ്ങിയെത്തി ബേക്കർ മൂന്നു വർഷം കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചു. കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി ബേക്കർ വീടുകൾ പണിതു തുടങ്ങി. അതായിരുന്ന വീടു വിപ്ലവത്തിന്റെ അടിത്തറ. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം ഓരോ പ്രദേശത്തിനും യോജിച്ച നിർമാണ ശൈലി അവതരിപ്പിച്ചു.
കേരളത്തിനു മരുമകൻ
അക്കാലത്താണ് ലാറിയുടെ മലയാള ബന്ധം ജനിക്കുന്നത്. മലയാളിയായ പിജെ ചാണ്ടി എന്ന ഡോക്ടറുമായി ബേക്കർ പരിചയത്തിലായി. ഈ അടുപ്പത്തിൽ ചാണ്ടിയുടെ സഹോദരി ഹൈദരാബാദിൽ ജോലി നോക്കിയിരുന്ന ഡോക്ടർ എലിസബത്തിനെ ലാറി വിവാഹം ചെയ്തു. 1948ൽ ലാറിയും എലിസബത്തും ഹിമാലയത്തിലെ കുമായൂണ് മലകളിലെ പിത്തോരഗഡിൽ താമസമാരംഭിച്ചു. എലിസബത്ത് ഡോക്ടറാണെന്നറിഞ്ഞതോടെ ലാറിയുടെ വീട്ടിലേക്ക് രോഗികളുടെ പ്രവാഹമായി. ആശുപത്രികളില്ലാതിരുന്ന അവിടെ ജനങ്ങളുടെ വികാരം മാനിച്ച് ആളൊഴിഞ്ഞ ചായപ്പീടികയിൽ ബേക്കർ കുടുംബം ഒരു ആശുപത്രി തുറന്നു. ഡോക്ടർ ഭാര്യയോടൊപ്പം ലാറി ബേക്കർ നഴ്സായി പതിനേഴു വർഷം അവിടെ ദേശവാസികളെ ശുശ്രൂഷിച്ചു.
1963-ൽ പിത്തോരഗഡ് വിട്ടു കുടുംബം കേരളത്തിലെത്തി വാഗമണിലും 1970 മുതൽ തിരുവനന്തപുരം നാലാഞ്ചിറയിലും താമസമാക്കി. അനന്തപുരിയിൽ പണിത മനോഹരമായ ഇഷ്ടികവീടിന് ഷേക്സ്പിയർ ആരാധകനായിരുന്ന ബേക്കർ ഹാംലറ്റ് എന്നു പേരിട്ടു. മരങ്ങൾ വെട്ടി ഭൂമി നിരപ്പാക്കിയുള്ള നിർമ്മാണത്തെ എതിർത്തു.
കിടപ്പാടമില്ലാത്തവന്റെ കണ്ണുകളിലൂടെയാണ് ലാറി ബേക്കർ കേരളത്തിന്റെ കാഴ്ചകളെ ഹൃദയത്തിൽ പകർത്തിയതെന്നു പറയാം. അങ്ങനെ അര നൂറ്റാണ്ടിനുള്ളിൽ കേരളത്തിൽ പതിനയ്യായിരം ചെറുതും വലുതുമായ നിർമിതികളിൽ ബേക്കറിന്റെ കൈയൊപ്പു വീണിട്ടുണ്ട്.
പത്മശ്രീ ബേക്കർ
1988ൽ ലാറി ബേക്കറിന് ഭാരതപൗരത്വം ലഭിച്ചു. കേരളത്തിന്റെ പ്ലാനിംഗ് കമ്മീഷനിലും ഹഡ്കോയിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും ലാറി ബേക്കർ അംഗമായിരുന്നു. 1990ൽ രാജ്യം പത്മശ്രീ നൽകി ഈ പെരുന്തച്ചനെ ആദരിച്ചു. ബേക്കർ ദന്പതികൾക്ക് തിലക്, വിദ്യ, ഹൈഡി എന്നിങ്ങനെ മൂന്നു മക്കളാണ്.
അലാഹാബാദ് കാർഷിക സർവകലാശാല, സൂററ്റ് സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ,് ലക്നൗ സാക്ഷരതാ ഗ്രാമം, നളന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ്, നാഗർകോവിൽ ചിൽഡ്രൻസ് വില്ലേജ്, ലാത്തൂരിലെ ഭൂമികുലക്ക പ്രതിരോധ മന്ദിരങ്ങൾ തുടങ്ങി എത്രയെത്ര മന്ദിരങ്ങൾ ഈ കരവിരുതിൽ രാജ്യത്തിനു സമ്മാനമായി ലഭിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് പുരസ്കാരം, ഇന്ത്യൻ നാഷനൽ ഹെറിറ്റേജ് അവാർഡ് തുടങ്ങി എണ്ണമറ്റ ബഹുമതികൾക്കു പുറമെ ഹോളണ്ടിലെ റോയൽ സർവകലാശാല 1981-ൽ ഡിലിറ്റ് നൽകി ആദരിച്ചു. തിരുപ്പതി ശ്രീ വെങ്കടേശ്വര, സെൻട്രൽ ഇംഗ്ലണ്ട്, കേരള സർവ്വകലാശാലകളും ഡോക്ടറേറ്റ് നൽകി. 90-ാം ജന്മദിനവേളയിൽ 2007 ഏപ്രിൽ ഒന്നിനു രാവിലെ സ്വന്തം ഭവനമായ ഹാംലറ്റിൽ ബേക്കർ എന്നേക്കുമായി കണ്ണുകളടച്ചു.
റെജി ജോസഫ്