കോഴിക്കോട്ടെ ഉള്ളിയേരിയിലെ ഒരു ചെറിയ ക്ഷേത്രം. അവിടെ കട്ടകൾ മുഴുവനുമില്ലാത്ത ഒരു ഹാർമോണിയമുണ്ടായിരുന്നു. ഭക്തർ ഭജനയ്ക്ക് ഒപ്പംചേർക്കുന്ന പഴയൊരെണ്ണം. കഷ്ടിച്ച് സ്കൂളിൽ പോയിത്തുടങ്ങിയ ഒരു ബാലന് അതിനോട് വല്ലാത്തൊരിഷ്ടം. ഇടയ്ക്കു പോയി തൊട്ടുനോക്കും. കട്ടകളമർത്തി മെല്ലെ വായിക്കും. സംഗീതം അവന്റെയുള്ളിൽ അന്നേയുണ്ട്. ഇഷ്ടം തിരിച്ചറിഞ്ഞ അച്ഛൻ അവനെ വായ്പ്പാട്ടു പഠിപ്പിക്കാൻ ചേർത്തു. അവൻ പഠിക്കുകയും നന്നായി പാടുകയും ചെയ്തു. ഒപ്പം ഒന്നുകൂടി ചെയ്തു- ആ പാട്ടുകളത്രയും സ്വയം ഹാർമോണിയത്തിൽ ആവിഷ്കരിച്ചു!
കാലം മുന്നോട്ടൊഴുകി. നാടിന്റെയും വീടിന്റെയും പാരന്പര്യം വിരലുകളിൽ ചേർത്തുവച്ച് വേദികളിൽ സംഗീതത്തിന്റെ വെളിച്ചം വിടർത്തുകയാണ് അയാളിപ്പോൾ- പ്രകാശ് ഉള്ളിയേരി. ഹാർമോണിയത്തിലും കീബോർഡിലും ഒരേപോലെ പടരുന്ന ആ വിരൽവേഗത്തിന് അധികം സമാനതകളില്ല.
ഗുരുനാഥൻ ഹാർമോണിയം
ഗുരുവായൂരിൽ കഴിഞ്ഞദിവസം ചെന്പൈ സംഗീതോത്സവത്തിൽ ഹാർമോണിയം കച്ചേരി കഴിഞ്ഞിറങ്ങിയ പ്രകാശ് ഉള്ളിയേരിക്കു മുന്നിൽ ഒരു കുടുംബമെത്തി. ഒരച്ഛനും അമ്മയും കുഞ്ഞും. കുഞ്ഞിന് സംഗീതത്തിൽ അഭിരുചിയുണ്ട്. പ്രകാശിന്റെ വിരലുകൾ ഒന്നവളുടെ തലയിൽ തൊടണം- അതായിരുന്നു ആവശ്യം. സംഗീതം നൽകുന്ന ഇത്തരം സ്നേഹത്തെയാണ് മൂന്നര പതിറ്റാണ്ടിലേറെയായി വേദികളിൽ നിറയുന്ന പ്രകാശ് ഏറ്റവും വിലമതിക്കുന്നത്. പാട്ടിന്റെ ലോകത്തു ജീവിക്കാനായി തന്റെ വിരലുകളിലേക്ക് ദൈവം പകർന്നുവച്ച വേഗത്തിന് പ്രകാശ് ഉത്തരം നൽകുന്നത് അങ്ങനെ.
ഹാർമോണിയമോ, പിന്നീടുവന്ന കീബോർഡോ പ്രകാശ് ശാസ്ത്രീയമായി പഠിക്കാൻ പോയിട്ടില്ല. നാദസ്വര വിദ്വാനായിരുന്ന അച്ഛൻ പി.കെ. നാരായണപ്പണിക്കരിൽനിന്നു പകർന്നുകിട്ടിയ സംഗീതം പ്രകാശിനെ കറുപ്പും വെളുപ്പും കട്ടകളിലൂടെ അനായാസം നടത്തി. ഉള്ളിയേരിയിലെ വേണുമാഷിൽനിന്നും, നാളുകൾക്കുശേഷം പാലക്കാട് ചെന്പൈ സംഗീതകോളജിൽനിന്നും വായ്പ്പാട്ടിൽ ലഭിച്ച ശിക്ഷണം അദ്ദേഹത്തിലെ സംഗീതകാരനെ മിനുക്കിയെടുക്കുകയായിരുന്നു.
ഹാർമോണിയവുമായി കച്ചേരികളുടെയും ഗാനമേളകളുടെയും ലോകത്ത് സജീവമായിരുന്ന കാലത്താണ് കീബോർഡിന്റെ വരവ്. ഉള്ളിയേരിയിലെ ക്ഷേത്രാങ്കണത്തിൽ ഭജനവേദിയിൽ പണ്ടു ഹാർമോണിയം കണ്ട അതേ കൗതുകമായിരുന്നു കീബോർഡിനോടും. ആർട്ടിസ്റ്റിനോട് അനുവാദം ചോദിച്ച് തൊട്ടുനോക്കി. കോർഡുകളുടെ സ്വരസ്ഥാനങ്ങൾ ചോദിച്ചറിഞ്ഞു. കണ്ടും കേട്ടും പഠിച്ചു. വൈകാതെ കീബോർഡും പ്രകാശിനോടിണങ്ങി.
സംഗീതം, സൗഹൃദം
മഹാരഥന്മാരുമായുള്ള സഹവാസമാണ് എന്റെ സംഗീതത്തെ വളർത്തുന്നത്- പ്രകാശ് പറയുന്നു. യു. ശ്രീനിവാസ്, കദ്രി ഗോപാൽനാഥ്, ഹരിഹരൻ, ഉമയാൾപുരം ശിവരാമൻ, ഗുലാം അലി, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, രാജേഷ് വൈദ്യ, പുർബയാൻ ചാറ്റർജി, ദിൽഷാദ് ഖാൻ, ശങ്കർ മഹാദേവൻ, ശെൽവഗണേഷ്, പങ്കജ് ഉദാസ്, യു. രാജേഷ്, രഞ്ജിത് ബാരോട്ട്, കെ.എൽ. ശ്രീരാം തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രകാശ് വേദികളിലെത്തിയിട്ടുണ്ട്. ഹരിഹരനൊപ്പം മാത്രം 350-ഓളം വേദികൾ പങ്കിട്ടു. കൊച്ചിയിൽ നടന്ന ഒരു പരിപാടിയിൽ അതുല്യനായ മാൻഡൊലിൻ വാദകൻ യു. ശ്രീനിവാസ് പ്രകാശിനെ പരിപചയപ്പെടുത്തിയത് ഇങ്ങനെയാണ്- ഇത് ഇന്ത്യയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീബോർഡ് പ്ലെയർ! അങ്ങേയറ്റം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ശ്രീനിവാസിന്റെ ആ വാക്കുകൾ ഒരിക്കലും മറക്കില്ല പ്രകാശ്.
ഉള്ളിയേരിയിൽനിന്നു തുടങ്ങിയ പാട്ടുവഴികൾ ലണ്ടൻ റോയൽ ആൽബർട്സ് ഹാളിലും ഓസ്ട്രേലിയയിലെ ഓപ്പറ ഹൗസിലുംവരെ എത്തി. കച്ചേരികളും ഫ്യൂഷനുകളും ഒരേ മികവോടെ അവതരിപ്പിക്കുന്നവർ പ്രകാശിനെപ്പോലെ ഏറെയില്ല. ഗുരുവായൂർ ചെന്പൈ സംഗീതോത്സവത്തിൽ എട്ടുവർഷമായി തുടർച്ചയായി സ്പെഷൽ കച്ചേരി അവതരിപ്പിക്കുന്നു. ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ വീട്ടിലും ഒട്ടുമിക്ക സംഗീതസഭകളിലും സൂര്യ ഫെസ്റ്റിവൽ പോലുള്ള പരിപാടികളിലും വായിച്ചു.
ജുഗൽബന്ദികളിൽ ഹിന്ദുസ്ഥാനി പ്രതിഭകൾക്കൊപ്പം ചേരുന്പോൾ കർണാട്ടിക് ശൈലിയിലും, കർണാടക സംഗീജ്ഞർക്കൊപ്പം ഹിന്ദുസ്ഥാനിയിലും പ്രകാശ് ഹാർമോണിയവും കീബോർഡും വായിക്കും. ശ്രോതാക്കൾക്കാവശ്യമുള്ളതെന്ത് എന്നു തീർച്ചപ്പെടുത്തിയാണ് ഫ്യൂഷനുകൾ രൂപപ്പെടുത്തുന്നത്. ഒപ്പമുള്ള കലാകാരന്മാരുമായി എത്രമാത്രം ഹൃദയബന്ധമുണ്ടോ അതാണ് വേദികളിൽ പ്രതിഫലിക്കുകയെന്ന് പ്രകാശ് പറയുന്നു. അവരുമായുള്ള സംസാരം റിഹേഴ്സലുകൾപോലെ ഗുണംചെയ്യും. ഒരിക്കൽപ്പോലും മൈനസ് ട്രാക്ക് കേൾപ്പിച്ച് വഞ്ചിക്കാറില്ല. അതുകൊണ്ടുതന്നെ എവിടെങ്കിലും ഒരു സ്വരം പിഴച്ചാൽപ്പോലും ശ്രോതാക്കൾ അത് അംഗീകരിച്ചുകൊണ്ട് പരിപാടി ആസ്വദിക്കും.
സിനിമകളിൽ ദക്ഷിണാമൂർത്തി സ്വാമിയും കെ. രാഘവൻ മാസ്റ്ററും തുടങ്ങി രമേശ് നാരായണനും എം. ജയചന്ദ്രനും പ്രശാന്ത് പിള്ളയും വരെയുള്ളവർക്കുവേണ്ടി പ്രവർത്തിച്ചു. സംഗീതസംവിധായകർ കഴിവിനെ അംഗീകരിച്ചാണ് വിളിക്കുന്നത്. അതുകൊണ്ട് റെക്കോർഡിംഗിനു വായിക്കാനും ഏറെയിഷ്ടം- പ്രകാശ് പറയുന്നു. അടുത്തുതന്നെ സംഗീതത്തിനു പ്രാധാന്യമുള്ള ഒരു സിനിമയ്ക്കുവേണ്ടി ഈണങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് പ്രകാശ് ഇപ്പോൾ. ഒപ്പം ഹരിഹരന്റെ സംഗീതജീവിതത്തിന്റെ നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ലോക പര്യടനവും വരുന്നു. ഹരിഹരൻ@40 എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ കേരളത്തിൽനിന്നുള്ള ഒരേയൊരു കലാകാരനാണ് പ്രകാശ് ഉള്ളിയേരി.
കുടുംബം
പാലക്കാട് മണപ്പുള്ളിക്കാവ് കാടാംകോട് അക്ഷര നഗറിലാണ് പ്രകാശ് താമസിക്കുന്നത്. സഹകരണബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ജിത ഗായികകൂടിയാണ്. സിനിമയിലും പാടിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന മകൾ വേദ ചെറുപ്രായത്തിലേ ശ്രദ്ധേയയായ പാട്ടുകാരി.
ഫാൻസിനെയല്ല, സൗഹൃദങ്ങളാണ്, സ്നേഹമാണ് തനിക്കു സംഗീതം തരുന്നതെന്ന് പ്രകാശ് ഉറപ്പിച്ചു പറയുന്നു. ഓരോ പരിപാടികളും കഴിയുന്പോൾ ഓടിവന്ന് ആ വിരലുകളിൽ ഉമ്മവയ്ക്കുന്ന സാധാരണക്കാരായ ആസ്വാദകർ അതു ശരിവയ്ക്കുന്നു.
ഹരിപ്രസാദ്