""എന്താണ് വിധിയെന്ന് ആർക്കുമറിയില്ല. ഞാൻ ബംഗാളിൽനിന്നാണ്., താങ്കൾ ഗുജറാത്തിൽനിന്നും. എന്നിട്ടും നമ്മൾ ബോംബെയിലിരിക്കുന്നു... ഒരു ഹിന്ദി സിനിമയ്ക്കുവേണ്ടി പാട്ടുണ്ടാക്കുന്നു. ഈ ആകസ്മികതയിൽ നല്ല തമാശയുണ്ടല്ലേ..''? -അര നൂറ്റാണ്ടാകാറായി ഈ സംഭാഷണം നടന്നിട്ട്. സഫർ എന്ന സിനിമയ്ക്കു പാട്ടുണ്ടാക്കാൻ കഥാപശ്ചാത്തലം സംഗീതസംവിധായകൻ ആനന്ദ്ജി ഷായോടു (കല്യാണ്ജി-ആനന്ദ്ജി) വിവരിക്കുകയായിരുന്നു സംവിധായകൻ അസിത് സെൻ. ജീവിതം എന്ന അനിശ്ചിതത്വത്തെക്കുറിച്ച്, ആരും തിരിച്ചറിഞ്ഞിട്ടില്ലാത്ത അതിന്റെ വഴികളെക്കുറിച്ച് ഒരു പാട്ട്.
ചെറിയ വാക്കുകളുള്ള, ചോദ്യരൂപത്തിലുള്ള ഒന്നാകാം അതെന്ന് ഇരുവരുമുറപ്പിച്ചു. കഥാസന്ദർഭം പോലെതന്നെയായിരുന്നു പാട്ടൊരുക്കാനുള്ള ഈ ഇരിപ്പും. ആകസ്മികതകളും അനിശ്ചിതത്വങ്ങളും ഇഴപാകുന്ന ജീവിതത്തെക്കുറിച്ചുള്ള സുന്ദരഗാനങ്ങൾക്കൊന്നിന് അവിടെ വിത്തുപൊട്ടി- സിന്ദഗി കാ സഫർ, ഹേ യെ കേസാ സഫർ...
ബംഗാളിൽനിന്ന്
വിഖ്യാത ബംഗാളി എഴുത്തുകാരൻ അശുതോഷ് മുഖർജിയുടെ നോവലിനെ അടിസ്ഥാനമാക്കി അസിത് സെൻ 1956ൽ ചലാചൽ എന്ന സിനിമയെടുത്തിരുന്നു. ആ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് സഫർ എന്ന പേരിൽ 1970ൽ പുറത്തിറങ്ങിയത്. രാജേഷ് ഖന്ന, അശോക് കുമാർ, ശർമിള ടാഗോർ, ഫിറോസ് ഖാൻ എന്നിവരായിരുന്നു പ്രധാന റോളുകളിൽ. ചിത്രം വൻ ജനപ്രീതി നേടി. 1969 മുതൽ 71 വരെ തുടർച്ചയായി രാജേഷ് ഖന്നയുടേതായി 17 ഹിറ്റ് സിനിമകളാണിറങ്ങിയത്. അതിലൊന്നായിരുന്നു സഫർ. ഫിലിംഫെയർ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങളും ചിത്രം വാരിക്കൂട്ടി.
പാട്ടുകളുടെ കാര്യത്തിലും സന്പന്നമായിരുന്നു സഫർ. സിന്ദഗീ കാ സഫറിനു പുറമേ ജീവൻ സേ ഭരീ, നദിയാ ചലേ, ഹം ഥേ ജിൻകേ സഹാരേ, ജോ തും കോ ഹോ പസംദ് തുടങ്ങിയ എല്ലാ ഗാനങ്ങളും ആസ്വാദകർ ഏറ്റുവാങ്ങി. കിഷോർ കുമാർ, മുകേഷ്, ലതാ മങ്കേഷ്കർ, മന്നോ ഡേ എന്നിവരായിരുന്നു ഗായകർ.
താഴ്ന്ന സ്വരങ്ങളിൽ തുടങ്ങുന്ന ഈണമാണ് കല്യാണ്ജി-ആനന്ദ്ജി സിന്ദഗീ കാ സഫറിനുവേണ്ടി ഒരുക്കിയത്. കഥാസന്ദർഭത്തിനും ഭാവത്തിനും ആ പതിഞ്ഞ തുടക്കം ഇണങ്ങുന്നുണ്ടെങ്കിലും മറ്റൊരു കാരണംകൂടി അതിനുണ്ടായിരുന്നു. അതേക്കുറിച്ച് ആനന്ദ്ജി ഓർമിക്കുന്നതിങ്ങനെ- സംവിധായകൻ ബംഗാളിയായിരുന്നല്ലോ. ഒട്ടുമിക്ക ബംഗാളി ഗാനങ്ങളുടെയും തുടക്കം താഴ്ന്ന സ്വരങ്ങളിൽനിന്നാണ്. അദ്ദേഹത്തിനും അങ്ങനെയുള്ള പാട്ടുകളാകും പെട്ടെന്നിഷ്ടപ്പെടുകയെന്ന് ഞങ്ങൾക്കു തോന്നി.
എഴുതാൻ ഒരു മണിക്കൂർ
പാട്ടെഴുതാനിരിക്കുന്നത് ഇന്ദീവറാണ്. ഏറെനേരമായിട്ടും അദ്ദേഹത്തിനു വരികളിൽ അത്ര തൃപ്തിവന്നിട്ടില്ല. സംഗീതസംവിധായകരാകട്ടെ വരികൾക്കുവേണ്ടി അക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നു. സമയം മുന്നോട്ടുനീങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അവർ ഇന്ദീവറിനടുത്തെത്തി പറഞ്ഞു: പാട്ടിനുവേണ്ടി ഇനി അധികം കാത്തിരിക്കാൻ പറ്റില്ല. ഉടനെ കിട്ടിയില്ലെങ്കിൽ ഞങ്ങൾ ആനന്ദ് ബക്ഷിയെ എഴുതാൻ ഏല്പിക്കും.
ഒരു മണിക്കൂറിനകം ഇന്ദീവർ വരികൾ നൽകി. ഭാവം കിറുകൃത്യം. ഭംഗി അതിലേറെ!
ശ്യാംലാർ ബാബു റായ് എന്നു പറഞ്ഞാൽ ആർക്കും പരിചയം കാണില്ല. ഇന്ദീവറിന്റെ യഥാർഥ പേര് അതാണ്. 1924ൽ ഝാൻസിയിൽ ജനിച്ച അദ്ദേഹം അറുപതുകളിൽ മുൻനിര ഗാനരചയിതാവായിരുന്നു. ഫൂൽ തുംനേ ഭേജാ ഹേ, ചന്ദൻ സാ ബദൻ, കോയി ജബ് തുമ്ഹാരാ ഹൃദയ് തോഡ് ദേ, സംജോഥാ ഗമോ സേ കർലോ, മധുബൻ ഖുഷ്ബൂ ദേതാ ഹേ, ഹോട്ടോം സേ ഛൂലോ തും, ദുശ്മൻ ന കരേ ദോസ്ത് നേ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ വരികളുടെ സൗന്ദര്യമറിയിക്കുന്നു. ദിൽ ഏസാ കിസീ നേ മേരാ തോഡാ എന്ന ഒരൊറ്റ പാട്ടുമതി ആ വരികളുടെ ശക്തിയറിയാൻ. ഇന്ദീവർ വിടപറഞ്ഞിട്ട് പത്തുവർഷം കഴിഞ്ഞു.
ഒരേയൊരു കിഷോർ
രാജേഷ് ഖന്ന, ദുഃഖഭരിതമായ തത്ത്വചിന്ത- ഇതു രണ്ടും ചേർന്നാൽ ഒരേയൊരു സ്വരമേ ഓർമയിലെത്തൂ. അതു കിഷോർ കുമാറിന്റേതാണ്. സിന്ദഗീ കാ സഫർ എന്ന പാട്ടിന് കിഷോറിന്റെ ആലാപനം അക്ഷരാർഥത്തിൽ ജീവൻ നൽകി. ജീവിതത്തെ ശബ്ദംകൊണ്ടു വരച്ചിടുക മാത്രമല്ല കിഷോർ കുമാർ ചെയ്തത്. പാട്ടുതീരുന്പോൾ ഇനിയെന്ത് എന്ന ചിന്ത കേൾവിക്കാരിൽ നിറയ്ക്കുകകൂടി ചെയ്യുന്നു അദ്ദേഹം. തുടക്കംമുതൽ ഒന്നുകൂടി ജീവിക്കാൻ തോന്നുന്നതും സ്വാഭാവികം. തന്റെ ഏറ്റവും പ്രിയപ്പെട്ട കിഷോർ കുമാർ ഗാനമായി ഗായകൻ അഭിജീത് തെരഞ്ഞെടുക്കുന്നത് ഇതിനെയാണ്. ജീവിതത്തിന്റെ പൂർണമായ കഥ ഇതിൽ ചുരുക്കിച്ചേർത്തിരിക്കുന്നതായി അദ്ദേഹം പറയുന്നു. യുട്യൂബിൽ ദശലക്ഷക്കണക്കിനുപേരാണ് ഇപ്പോഴും ഈ പാട്ടു കേൾക്കുന്നത്.
വിടരുംമുന്പ് കാറ്റടിച്ചു കൊഴിഞ്ഞുപോയ പൂമൊട്ടുകളെ കവി പാട്ടിൽ ഓർക്കുന്നുണ്ട്. വിടരാനായില്ലെങ്കിലും അവ പൊഴിക്കുന്ന സുഗന്ധം ചുറ്റിലും നിറയുന്നപോലെ...
ഹരിപ്രസാദ്