നാളെയാണ് നാളെ... നാളത്തെ ഭാഗ്യശാലി നിങ്ങളായിരിക്കും. ലോട്ടറി വിൽപനയുടെ റിക്കാർഡ് ചെയ്ത കോളാന്പി മൈക്കു പരസ്യം മുഴങ്ങാൻ തുടങ്ങിയിട്ട് അൻപതു വർഷമാകുന്നു. കാളവണ്ടിയിലും കുതിരവണ്ടിയിലും സൈക്കിളിലും ലോട്ടറി വിറ്റകാലം പഴമക്കാരുടെ ഓർമയിലുണ്ടാകും.
ഇന്നോ, കാറിൽ, കടകളിൽ, കാൽനടയായി ഒക്കെ നടത്തുന്ന ലോട്ടറി കച്ചവടം ജീവിതത്തിന്റെ നേർക്കാഴ്ചയായി മാറിയിരിക്കുന്നു. വഴിയിലിറങ്ങിയാൽ ഒരു ലോട്ടറിക്കാരനെയെങ്കിലും കാണുക സ്വാഭാവികം.
1967ൽ ഇ എം എസ് മുഖ്യമന്ത്രിയായിരിക്കെ, സർക്കാരിന്റെ പത്താം വാർഷികത്തിൽ അന്നത്തെ ധനമന്ത്രിയായിരുന്ന പി.കെ.കുഞ്ഞ് വരുമാനമുണ്ടാക്കാൻ പല ആശയങ്ങൾ അവതരിപ്പിച്ചു. ഒന്ന് ലോട്ടറി, രണ്ട് ചൂതുകളി, മൂന്ന് കുതിരപ്പന്തയം. അവസാനം ഭാഗ്യം ലോട്ടറിയെ കടാക്ഷിക്കുകയായിരുന്നു.
ഒരു രൂപ വിലയും അര ലക്ഷം രൂപ ഒന്നാം സമ്മാനവുമുള്ള രാജ്യത്തെ ആദ്യ ലോട്ടറി 1967 സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങി. അറുപതു ദിവസം കൊണ്ട് 20 ലക്ഷത്തിന്റെ ടിക്കറ്റു വിറ്റു. 1968 ജനുവരി 26 ന് റിപ്പബ്ളിക്ദിന ആഘോഷത്തിലായിരുന്നു നറുക്കെടുപ്പ്. ധനമന്ത്രിക്കസേരയിലെത്തും മുൻപേ ലോട്ടറിയുടെ സാധ്യത അറിഞ്ഞയാളായിരുന്നു മന്ത്രി പി.കെ. കുഞ്ഞ്. അദ്ദേഹം ചെയർമാനായിരുന്ന കായംകുളം എം എസ്എം ട്രസ്റ്റ് എംഎസ്എം കോളജിന്റെ ധനശേഖരണാർഥം 1967 ജൂലൈയിൽ ലോട്ടറി ഇറക്കി.
20,000 രൂപയോ അംബാസഡർ കാറോ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയോ ഹെറാൾഡ് കാറോ എന്നും പ്രഖ്യാപിച്ചു. അര നൂറ്റാണ്ടു പിന്നിടുന്പോൾ എന്തെല്ലാം ലോട്ടറി വിശേഷങ്ങൾ പറയാനിരിക്കുന്നു. ഭിക്ഷാടകൻ കോടീശ്വരനായതും കിട്ടിയ കോടി വീണ്ടും ലോട്ടറിയിൽ മുടക്കി പാപ്പരായതും വീടുവിറ്റും പണയംവച്ചും ലോട്ടറി എടുത്തവരും ജീവിതം കരുപ്പിടിപ്പിച്ചവരുമൊക്കെ കഥകൾ. പത്രങ്ങളിൽ പതിവായി ഭാഗ്യവാൻമാരുടെ കഥകൾ.
ഭാഗ്യദേവത കടാക്ഷിച്ചു രക്ഷപ്പെട്ടവരും കടാക്ഷിക്കാതെ പാപ്പരായവരും പലരാണ്. ഇതരസംസ്ഥാന തൊഴിലാളികൾക്കു കോടി അടിച്ചതും അടിച്ച കോടി ടിക്കറ്റുകളുടെ സമ്മാനം വാങ്ങാൻ ആളുവരാത്തതുമൊക്കെ വേറെയും സംഭവങ്ങൾ. മാവേലി, കൈരളി, പെരിയാർ പേരുകളിലുള്ള ടിക്കറ്റുകളാണ് തുടക്കത്തിൽ വിൽപ്പന നടത്തിയത്.
ഇപ്പോഴോ ആഴ്ചയുടെ ഏഴു ദിവസവും ലോട്ടറിയും നറുക്കെടുപ്പുമുണ്ട്. ദിവസം അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണം ഒരു കോടി കടന്നിരിക്കുന്നു. ലോട്ടറിയുടെ വില 30 രൂപയായി ഏകീകരിച്ചതോടെ വിൽപ്പന കുത്തനെ കൂടി. സംസ്ഥാന ലോട്ടറിയുടെ വാർഷിക വിറ്റുവരവ് പതിനായിരം കോടി കടക്കുകയാണ്. ഒരു വർഷം ആകെ ആറു ലോട്ടറികൾ ഉണ്ടായിരുന്ന 1968ൽനിന്ന് 2018ൽ എത്തുന്പോൾ ആഴ്ചയിൽ ഏഴു നറുക്കെടുപ്പും വർഷത്തിൽ ആറു ബംപർ ലോട്ടറികളുമായി കേരളത്തിന്റെ ലോട്ടറി വളർന്നിരിക്കുന്നു. ഒരു രൂപയ്ക്കു വിറ്റ ആദ്യ ലോട്ടറിയുടെ പെരുമ കഴിഞ്ഞ ഓണം ബംപറിൽ 250 രൂപയിലെത്തി. ആദ്യ ലോട്ടറിക്ക് 50,000 രൂപ സമ്മാനം നൽകിയെങ്കിൽ ഈ ഓണത്തിന് 10 കോടി രൂപയായി.
മണ്ണന്തല സർക്കാർ പ്രസിലും കാക്കനാട് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലും തിരുവനന്തപുരം സിആപറ്റിലുമൊക്കെയായി ദിവസവും അച്ചടി. മുൻപ് പലയിടങ്ങളിലായി ഉത്സവപ്രതീതിയോടെയായിരുന്നു നറുക്കെടുപ്പ്. വലിയ ഡ്രമ്മിലിട്ടു കറക്കി നറുക്കെടുക്കുന്ന പഴയ രീതി മാറി തിരുവനന്തപുരത്തു യന്ത്രത്തിലാണ് നറുക്കെടുപ്പ്.
കഴിഞ്ഞ സാന്പത്തികവർഷം ലോട്ടറി വഴി സംസ്ഥാന സർക്കാരിനു കിട്ടിയ വരുമാനം 7394 കോടി രൂപ. ലാഭം 1,691.05 കോടി. ഇക്കൊല്ലം 10,000 കോടി രൂപ പ്രതീക്ഷിക്കുന്പോൾ ലാഭം 3000 കോടി കയറും.
വിൽപനയിൽ പാലക്കാട് ജില്ല ഒന്നാമതും തൃശൂർ രണ്ടാമതുമുണ്ട്. 10.44 ലക്ഷം ലോട്ടറി പാലക്കാട്ടും 10.08 ലക്ഷം തൃശൂരിലും വിറ്റഴിയുന്പോൾ 4.08 ലക്ഷവുമായി വയനാടാണ് പിന്നിൽ.
45 ശതമാനം വരെ സമ്മാനത്തുകയായും അരശതമാനം ലോട്ടറി വകുപ്പിന്റെ ഓഫീസ് പ്രവർത്തനത്തിലും ചെലവഴിക്കുന്നു. സർക്കാരിന് ലാഭം 22 ശതമാനം. നിലവിൽ നാൽപ്പതിനായിരത്തോളം അംഗീകൃത ഏജന്റുമാരും ഒരു ലക്ഷത്തിലധികം റീട്ടെയിൽ കച്ചവടക്കാരും പ്രവർത്തിക്കുന്നു. വഴിയോര ചില്ലറ വിൽപനക്കാർ വേറെയും.
ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം കേരളമാണെന്നു പറയാമെങ്കിലും ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപുരം പുതുക്കിപ്പണിയുന്നതിലേക്ക് ആയില്യം തിരുനാൾ മഹാരാജാവാണ് ലോട്ടറിക്കു തുടക്കമിട്ടത്. 70,000 രൂപ സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. 30,000 രൂപ സർക്കാർ വഹിക്കാൻ തീരുമാനിച്ചു. ബാക്കി തുക ലോട്ടറി വിറ്റ് ശേഖരിക്കാൻ 1874 ഓഗസ്റ്റ് 24ന് മഹാരാജാവ് ഉത്തരവിറക്കി. ഒരു രൂപയുടെ 50,000 ടിക്കറ്റുകളാണു തിരുവിതാംകൂറിലാകെ വിറ്റത്.
ജർമൻ ഭാഷയിലെ ലോട്ട് എന്ന വാക്കിൽനിന്നാണു ലോട്ടറി എന്ന പദത്തിന്റെ ഉത്ഭവം.
സംസ്ഥാന സർക്കാരിനെപ്പോലെ ആദ്യകാലത്ത് കേരളത്തിലെ പ്രധാന നിർമാണങ്ങളിൽ പണം സ്വരൂപിക്കാൻ സ്വകാര്യ സ്ഥാനങ്ങളും ലോട്ടറി ഇറക്കിയിരുന്നു. വിവിധ കോളജ് മന്ദിരങ്ങൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ സ്വന്തം ലോട്ടറിയുടെ ലാഭത്തിലാണ് പണിതീർത്തത്.
റെജി ജോസഫ്