മോർച്ചറിയിൽ കിടന്ന ’മൃതദേഹം’ വിളിച്ചുപറഞ്ഞു: ഒരു പുതപ്പ് താ
Friday, December 2, 2016 7:36 AM IST
ഡോക്ടർമാർ മരണം സ്‌ഥിരീകരിച്ച് മോർച്ചറിയിലടച്ച ‘മൃതദേഹം’ ബഹളം വെച്ച് മോർച്ചറി വാതിൽ തുറപ്പിച്ചു. എന്നിട്ട് ‘കൂളായി’ നടന്നു പോയി. പോളണ്ടിലാണ് സംഭവം. റഷ്യൻ വോഡ്ക അടിച്ച ബോധം പോയനിലയിലാണ് കാമിൽ എന്ന 25 കാരനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ മണിക്കൂറുകൾ പരിശ്രമിച്ചിട്ടും യുവാവിന് ബോധം വീണിരുന്നില്ല. തുടർന്ന് വിശദമായ പരിശോധന നടത്തിയ ഡോക്ടർമാർ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു എന്ന് കണ്ടെത്തുകയായിരുന്നു.

വീണ്ടും പല പരിശോധനകളും നടത്തി മരണം സ്‌ഥിരീകരിച്ച ശേഷം മൃതദേഹം മോർച്ചറിയിൽ വെച്ചു. ഇനിയാണ് ട്വിസ്റ്റ്. നൂറുകണക്കിന് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള മോർച്ചറിയിലെ ഒരു ഫ്രീസറിൽനിന്ന് വല്ലാത്ത തട്ടും മുട്ടും കേട്ടാണ്് കാവൽക്കാരൻ ഉണർന്നത്. ആകെപ്പാടെ വിരണ്ടു പോയ കാവൽക്കാരൻ ധൈര്യം സംഭരിച്ച് ബഹളം കേട്ട ഫ്രീസർ തുറന്നു. ‘ഒരു പുതപ്പ് താടോ. എന്തോരു തണുപ്പാ. ആള് ചത്തു പോകുമല്ലോ..‘ ഫ്രീസറിൽ നിന്ന് എഴുന്നേറ്റ് വന്ന ’ശവശരീരത്തി’ന്റെ തെറിവിളി കേട്ട് കാവൽക്കാരൻ ഐസായിപ്പോയി. പിന്നെ അലറിക്കൊണ്ടോടി.

സംഭവം അറിഞ്ഞ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്ത്, പരിശോധിച്ച് ഇത് പ്രേതമൊന്നുമല്ല എന്നുറപ്പു വരുത്തിയ ശേഷമാണ് കാമിലിനെ വിട്ടയച്ചത്. ഇത്രയും പൊല്ലാപ്പുണ്ടാക്കിയ കമിൽ മോർച്ചറിയിൽ നിന്ന് ഒരു കൂസലുമില്ലാതെ നേരെ പോയത് എങ്ങോട്ടാണന്നോ..? ബാറിലേക്ക്. രണ്ടെണ്ണം അടിക്കാതെ ഈ തണുപ്പ് മാറില്ലത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.