പാവപ്പെട്ട കുട്ടികൾക്കു മാതൃകാ അധ്യാപികയായി ഒമ്പതു വയസുകാരി
Sunday, September 11, 2016 12:20 AM IST
ബിഹാറിലെ ഒരു ചേരിയിലാണ് മുസ്കാൻ അഹിർവാർ എന്ന ഒമ്പതു വയസുകാരിയുടെ വീട്. സ്കൂളിൽനിന്ന് മടങ്ങിയെത്തുന്ന അവൾ തന്റെ കൈയിലുള്ള പുസ്തകങ്ങളുമായി വീടിനു പുറത്തേയ്ക്കിറങ്ങി, നിലത്തു വിരിച്ച പായയിൽ പുസ്തകങ്ങൾ നിരത്തിവയ്ക്കും. ഇതാണ് അവളുടെ വായനശാല. ചേരിയിലുള്ള കുട്ടികൾക്കു വായിക്കാനാണിത്. സ്കൂളിൽ പോകാൻ സാഹചര്യമില്ലാത്ത പ്രദേശത്തെ അമ്പതോളം കുട്ടികൾക്കാണ് ഈ മൂന്നാം ക്ലാസുകാരി അധ്യാപികയാകുന്നത്. അവർക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുത്തും അറിവിന്റെ കലവറയായ പുസ്തകങ്ങൾ കൊടുത്തും ഒരു മാതൃകാ അധ്യാപികയായി മാറുകയാണ് ഇവൾ.

ഇവളുടെ ഈ പ്രവർത്തനങ്ങൾക്ക് അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. നീതി ആയോഗ് മാറ്റങ്ങൾ കൊണ്ടുവരുന്ന സ്ത്രീകൾക്കായി ഏർപ്പെടുത്തിയ തോട്ട് ലീഡർ പുരസ്കാരം ഇത്തവണ ലഭിച്ചത് ഈ കുട്ടിക്കാണ്. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്‌തിയാണ് മുസ്കാൻ. ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കും ഈ കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങളുമായെത്തിയിരുന്നു.
ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും ശക്‌തിയുള്ള ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ഡേലയുടെ വാക്കുകളാണ് മുസ്കാന് പ്രചോദനമായത്. 121 പുസ്തകങ്ങളുമായി ആരംഭിച്ച വായനശാലയിലേക്ക് രാജ്യശിക്ഷാ കേന്ദ്രയാണ് പുസ്തകങ്ങൾ നൽകിയത്.

പുഞ്ചിരി എന്നാണ് മുസ്കാൻ എന്ന വാക്കിന്റെ അർഥം. അനേകം പാവപ്പെട്ട കുരുന്നുകൾക്ക് വിദ്യ എന്ന പ്രകാശം നൽകി അവരുടെ ജീവിതത്തിൽ പുഞ്ചിരി നിറയ്ക്കുകയാണ് ഈ കൊച്ചുമിടുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.