‘വെളി’ക്കിറങ്ങുമ്പോൾ സൂക്ഷിക്കുക; മുകളിൽ ഡ്രോൺ ഉണ്ട്
Wednesday, September 21, 2016 2:49 AM IST
രാജ്യത്ത് ശൗചാലയ ഉപയോഗം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ കിണഞ്ഞു പരിശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിനു പിന്തുണയുമായി ഹരിയാന സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. പ്രഭാതകൃത്യങ്ങൾക്ക് തുറസായ സ്‌ഥലങ്ങളിൽ ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനമാണ് ഹരിയാന സർക്കാർ തുടങ്ങിയിരിക്കുന്നത്. പഞ്ച്ഗുല, സിർസ, യമുനാനഗർ ജില്ലകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം. പോലീസിനാണ് നിരീക്ഷണത്തിന്റെ ചുമതല.

വീട്ടിൽ ടോയ്ലറ്റ് സൗകര്യങ്ങൾ നിർമിക്കാതെ പ്രഭാതകൃത്യങ്ങൾക്കായി പുറത്തേക്കിറങ്ങുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. യമുനാനഗർ ജില്ലയിൽ 1.47 ലക്ഷം കുടുംബങ്ങളാണുള്ളത്. സർക്കാരിന്റെ പക്കലുള്ള റിപ്പോർട്ടനുസരിച്ച് 43,000 കുടുംബങ്ങളിൽ മാത്രമേ ഉപയോഗയോഗ്യമായ ടോയ്ലറ്റുകളുള്ളൂ.

സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ കീഴിൽ ഏഴു ഗ്രാമങ്ങളിൽ പ്രാഥമിക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചു മുതൽ ഒമ്പതു വരെയാണ് ഡ്രോണുകൾ നിരീക്ഷണം നടത്തുക. തുറസായ സ്‌ഥലങ്ങളിൽ പ്രഭാതകൃത്യങ്ങൾ നിർവഹിക്കുന്നത് ജനങ്ങളുടെ ശീലമായിരിക്കാം. എന്നാൽ, ആ ശീലം ഇല്ലാതാക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് യമുനാനഗർ ഡെപ്യൂട്ടി കമ്മീഷണർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.