Star Chat |
Back to home |
|
അജയന്റെ കഥ ജനം അറിയേണ്ടത്: മധുപാൽ |
|
|
യുവതാരം ടോവിനോ തോമസിനെ നായകനാക്കി, മധുപാൽ ഒരു കഥ പറയുകയാണ് - നമ്മുടെ ചുറ്റുവട്ടങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന, നമുക്കു പരിചിതനായ അജയൻ എന്ന ചെറുപ്പക്കാരന്റെ കഥ - ഒരു കുപ്രസിദ്ധ പയ്യൻ. ജീവൻ ജോബ് തോമസ് രചന നിർവഹിച്ച ചിത്രത്തിൽ നിമിഷ സജയനും അനു സിത്താരയുമാണ് നായികമാർ. ശ്രീകുമാരൻ തന്പിയുടെ ഗാനങ്ങൾ. ഒൗസേപ്പച്ചന്റെ സംഗീതം. ഛായാഗ്രഹണം നൗഷാദ് ഷരീഫ്, എഡിറ്റിംഗ് വി. സാജൻ. നെടുമുടി വേണു, ശരണ്യ പൊൻവണ്ണൻ, അലെൻസിയർ, സിദ്ദിഖ്, സുധീർ കരമന, സുജിത് ശങ്കർ, ബാലു വർഗീസ് തുടങ്ങിയവർ മറ്റു വേഷങ്ങളിൽ. “തലപ്പാവും ഒഴിമുറിയും പഴയ കാലത്തിന്റെ, പഴയ ചരിത്രത്തിന്റെ പഴയ സ്വഭാവത്തിന്റെ കഥകളിൽ നിന്നാണു പറഞ്ഞത്. ഈ സിനിമ ഇന്നത്തെ, ഈ നിമിഷത്തിന്റെ കഥയാണ്. ഏറ്റവും സമകാലികമായ ഒരു സന്ദർഭത്തെയാണ് ഈ കഥയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. വളരെ സാധാരണക്കാരനായ ഒരു മനുഷ്യന്റെ കഥ ജനം അറിയണം, അതു പറയണം എന്ന തോന്നലിൽ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്. അജയന്റെ കഥയാണിത്. അയാളെ നമ്മൾ കൂടെക്കൂട്ടി അയാൾക്കുവേണ്ടി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ ഈ സിനിമ തിയറ്ററിൽ പോയിത്തന്നെ കാണണം. നിങ്ങളോടൊപ്പമുള്ള ഒരു സിനിമയാണിത്. ഈ സിനിമ നിങ്ങളെ കൂടെ കൊണ്ടുപോകും...'' സംവിധായകൻ മധുപാൽ സംസാരിക്കുന്നു... തലപ്പാവ് 2008ൽ, ഒഴിമുറി 2012ൽ. 2017ൽ ഒരു രാത്രിയുടെ കൂലി. ഇപ്പോൾ ഒരു കുപ്രസിദ്ധ പയ്യൻ. ഒരു സിനിമ സംവിധാനം ചെയ്യാം എന്ന തീരുമാനത്തിൽ എത്തുന്നത് എപ്പോഴാണ്....? തലപ്പാവു കഴിഞ്ഞ് ഒഴിമുറിയിൽ എത്തുന്നതിനിടെ ഞാൻ ഒരുപാടു സബ്ജക്ടുകൾ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഒഴിമുറി കഴിഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനിലേക്ക് എത്തുന്പൊഴും ചില തയാറെടുപ്പുകൾ ഉണ്ടായിരുന്നു. ഒരു സിനിമ ഏതു രീതിയിലാവണം, എങ്ങനെയുള്ള സിനിമയായിരിക്കണം, അത് എങ്ങനെയാണു പ്രേക്ഷകരോടു പറയേണ്ടത്... എന്നിങ്ങനെയുള്ള തോന്നലുകൾ ഉണ്ടായിരുന്നു. ആ തോന്നലുകളെയാണു നമ്മൾ സിനിമയാക്കി മാറ്റുന്നത്. നമ്മുടെയൊക്കെ ചുറ്റും നടക്കുന്ന ഒരുപാടു കഥകളിൽ നിന്നു നാട്ടുകാരോടു പറയണം എന്നു തോന്നിക്കുന്ന ഒരു കഥയാണു ഞാൻ സിനിമയാക്കുന്നതെന്നു മാത്രം. നമ്മൾ ചർച്ച ചെയ്യുന്ന പല സംഭവങ്ങളിൽ ഇതു മൊത്തം നാട്ടുകാരും അറിയണം, ഇതു സിനിമയാവണം, എല്ലാവരോടും പറയണം, എല്ലാവർക്കും ഈ കഥ മനസിലാവണം... എന്ന രീതിയിൽ തോന്നലുണ്ടായ ഒരവസ്ഥയിലാണു ഞാൻ കുപ്രസിദ്ധ പയ്യനിലേക്ക് എത്തിയത്. ജീവൻ ജോബ് തോമസിലേക്കും ഒരു കുപ്രസിദ്ധ പയ്യനിലേക്കും എത്തിയത്....? ജീവൻ ജോബ് തോമസിനെ എനിക്കു നേരത്തേ പരിചയമുണ്ടായിരുന്നു. ശാസ്ത്രലേഖനങ്ങൾ എഴുതുന്നയാളാണ്. ഒഴിമുറിക്കു ശേഷം ഒരുപാടു കഥകൾ ആലോചിക്കുകയും ആ കഥകൾ തിരക്കഥയായി മാറുകയും അവയിൽ ചിലതു നടക്കാതെ പോവുകയും ചിലതു വേണ്ടെന്നു തീരുമാനിക്കുകയുമൊക്കെ ചെയ്യുന്നതിനിടെയാണ് എനിക്കു പരിചിതമായ ഒരു കഥ വന്നുവീഴുന്നത്. അത് ഒരു അജയന്റെ കഥയാണ്. അജയന്റെ കഥ നാട്ടുകാരോടു പറയണമെന്ന് എനിക്കു തോന്നി. കാരണം, അജയനെപ്പോലെയുള്ള മനുഷ്യർ ഇവിടെയുണ്ട്. ഏതു നിമിഷം വേണമെങ്കിലും ഒരാളെക്കുറിച്ച് ആർക്കുവേണമെങ്കിലും എന്തും പറയാം എന്ന അവസ്ഥയിലാണ് ലോകം എത്തിനിൽക്കുന്നത്. ചോദിക്കാനും പറയാനും ഇല്ലാത്ത വ്യക്തിയാണെങ്കിൽ അയാളെക്കുറിച്ച് ആളുകൾ കൂടുതൽ പറയും. മനുഷ്യന്റെ പ്രതികരണശേഷി സത്യത്തിൽ കൂടിയിരിക്കുകയാണ്. പക്ഷേ, പ്രതികരണശേഷി കൂടിയപ്പോൾ എന്തിനാണു പ്രതികരിക്കുന്നത് എന്നു തിരിച്ചറിയാനുള്ള വകതിരിവ് ഇല്ലാതായിപ്പോയി. നടന്നുപോകുന്ന ഒരാണും പെണ്ണും...അവർ ചിലപ്പോൾ ഭാര്യയും ഭർത്താവും ആയിരിക്കാം, അച്ഛനും മകളും ആയിരിക്കാം, ചിലപ്പോൾ കൂട്ടുകാർ ആയിരിക്കാം. അതറിയും മുന്‍പു തന്നെ അവർ കുഴപ്പക്കാരായ രണ്ടു മനുഷ്യരാണെന്നു ജനം വിധിയെഴുതിത്തുടങ്ങും. തുടർന്നു സമൂഹവിചാരണകളാണു പലപ്പോഴും നടക്കുന്നത്. എല്ലാ മനുഷ്യരും പോലീസുകാരായ ഒരു കാലത്താണ് ഇപ്പോൾ നാം നിൽക്കുന്നത്. ആർക്കു വേണമെങ്കിലും ആരെ വേണമെങ്കിലും എന്തും പറയാം, എന്തും ചെയ്യാം എന്ന ഒരു ചുറ്റുപാടുണ്ടാകുന്നു. അങ്ങനെയുള്ള കുറേ കാര്യങ്ങളിൽ നിന്നാണ് അജയന്റെ കഥ ജീവനും ഞാനും ഒരേസമയത്ത് ആലോചിക്കുകയും അതു പറയുകയും ചെയ്യുന്നത്. ഒരു പാവം മനുഷ്യനെപ്പോലും നമുക്കു വേണമെങ്കിൽ കുഴപ്പക്കാരനായ മനുഷ്യനാക്കി മാറ്റാം. ആടിനെ പട്ടിയാക്കുന്ന വല്ലാത്ത ഒരു ലോകത്തിലൂടെയാണു നാം പൊയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ മനസു മനസിലാക്കാൻ പറ്റാതെ, ആളുകളോടുള്ള സ്നേഹം മനസിലാക്കാൻ പറ്റാതെയുള്ള ഒരവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാ ആളുകളും സ്വയം ഉൾവലിഞ്ഞുപോയി എന്നതാണ് അതിന്റെ പ്രധാന കാരണം. അവനും അവന്റെ മൊബൈൽ ഫോണും മാത്രമായി. തൊട്ടടുത്തിരിക്കുന്നതു സുഹൃത്താണെങ്കിലും അവനുമായി ആശയവിനിമയം മൊബൈൽഫോണ്‍ ചാറ്റിംഗിലൂടെയായി. വായ തുറന്നു കണ്ണിൽ നോക്കി സംസാരിക്കുന്ന അവസ്ഥ ഇല്ലാതായി. അങ്ങനെയുള്ള ഒരു ലോകത്തു നിന്നുകൊണ്ടാണ് ഞങ്ങൾ ഈ കഥ ആലോചിച്ചത്. ‘ഒരു കുപ്രസിദ്ധ പയ്യൻ’ പറയുന്നത്......? ഇതൊരു കൊലപാതക കഥയാണ്. ഒരു കൊലപാതകത്തിന്റെ നിഗൂഢതകളാണ് ഇതിന്റെ പിന്നിലുള്ളത്. അതിന്റെ ഇൻവെസ്റ്റിഗേഷനും അത് അന്വേഷിച്ചു കണ്ടെത്തുന്ന വഴികളുമൊക്കെയാണ് ഈ കഥയിലൂടെ പറയുന്നത്. കേരളത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതു സംഭവം വേണമെങ്കിലും ഈ കഥയോടു ചേർത്തുവായിക്കാം. കാരണം, നമ്മൾ അതു നിരന്തരം കാണുന്നുണ്ട്, നിരന്തരം കേൾക്കുന്നുണ്ട്. എല്ലാ കൊലപാതക സംഭവങ്ങൾക്കു പിന്നിലും ഒരു കഥ ഉണ്ടാകുന്നുണ്ട്. അതിനകത്തുനിന്ന് നമ്മളുണ്ടാക്കിയ, നമുക്കു പറയണമെന്നു തോന്നിയ ഒരു കഥ പറയുകയാണ്. വൈക്കത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നതിനു പിന്നിൽ....? ഗ്രാമവുമല്ല വലിയ നഗരവുമായില്ല എന്ന പറയാവുന്ന ഒരു പ്രദേശമാണു തേടിയത്. അതേസമയം തന്നെ, ഒരു ടൗണ്‍ഷിപ്പിന്റെ സ്വഭാവം അതിനുണ്ടാവുകയും വേണം. ഇതിന്റെ പ്രൊഡ്യൂസേഴ്സായ ടി.എസ്.ഉദയനും എ.എസ്. മനോജും വൈക്കത്തുകാരാണ്. വൈക്കം നമുക്ക് ഉപയോഗിച്ചൂകൂടേ എന്ന് ഉദയേട്ടൻ ചോദിച്ചു. വാസ്തവത്തിൽ വൈക്കം അണ് എക്സ്പ്ലോർഡാണ്. വൈക്കത്തു നമുക്കു പറ്റിയ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. അതു നമ്മൾ ഉപയോഗിക്കുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാടു സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരവും ഈ സിനിമയിലുണ്ടാവും. ടോവിനോയിലേക്ക് എത്തിയത്....? ടോവിനോയെ വളരെ മുന്‍പേ അറിയാം. പ്രഭുവിന്റെ മക്കൾ, യൂ ടൂ ബ്രൂട്ടസ്...തുടങ്ങി ടോവിനോയുടെ ആരംഭകാലത്തെ എല്ലാ സിനിമകളും കണ്ടിരുന്നു. എബിസിഡി കണ്ടതിനുശേഷം നേരിട്ടു പരിചയപ്പെട്ടു. ഈ കഥ തീർത്തു കഴിഞ്ഞാണ് അജയനെക്കുറിച്ചു ടോവിനോയോടു പറയാമെന്നു തീരുമാനിച്ചത്. കഥ കേട്ടു ടോവി സമ്മതിച്ചതിനുശേഷമാണ് നമ്മൾ സിനിമയുടെ ബാക്കി കാര്യങ്ങളിലേക്കു കയറിയത്. അജയൻ എന്ന കഥാപാത്രമാകാൻ വളരെ കൃത്യമായ ആക്ടർ തന്നെയാണു ടോവിനോ. ആ കഥാപാത്രത്തിനു വേണ്ടി അയാളുടെ ശരീരവും മനസും ഭാഷയുമെല്ലാം നമുക്കു വളരെ കൃത്യമായി ഉപയോഗിക്കാനായി. ഒരേസമയം തന്നെ ഏറ്റവും പാവമാണെന്നു തോന്നിപ്പിക്കുകയും അതേസമയം തന്നെ ഉള്ളിൽ വേറെന്തോ ഉണ്ട് എന്നുള്ള ഡ്യുവൽ സ്വഭാവം ഈ കാരക്ടറിനുണ്ട്. അതു കൃത്യമായി വന്നിട്ടുണ്ടെന്നുള്ളതാണ് എന്റെ വിശ്വാസം. അടിമുടി നായകനായ ടോവിനോയെ ഒരു കുപ്രസിദ്ധ പയ്യനിൽ കാണാനാകുമോ....? അജയന്റെ കഥയാണിത്. പത്തുപേരെ ഒറ്റയടിക്ക് ഇടിച്ചിടുകയും എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്കു തീർക്കുകയും ചെയ്യുന്ന കരുത്തനായ ഒരു മനുഷ്യന്റെ കഥയൊന്നുമല്ലിത്. കരുത്തും അയാൾക്കുണ്ട്. കരുത്തുള്ളതുപോലെ തന്നെ അയാൾക്കു സങ്കടപ്പെടുന്ന ഒരു മനസുമുണ്ട്. ഇതുവരെ ടോവി ചെയ്തിട്ടില്ലാത്ത ഒരു വേഷമാണ്. അയാൾ അതു വളരെ നന്നായി ചെയ്തിട്ടുണ്ട്. സെൻസർ കഴിഞ്ഞപ്പോഴും എല്ലാവരും അങ്ങനെയാണു പറഞ്ഞത്. ഇത് അയാളൊടൊപ്പമുള്ള ഒരു സിനിമയാണെന്നാണ് എല്ലാവരും പറഞ്ഞത്. സ്ത്രീകഥാപാത്രങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുള്ള സിനിമയാണ് ഒരു കുപ്രസിദ്ധ പയ്യൻ.....? നിമിഷ, അനു സിത്താര, ശരണ്യ പൊൻവണ്ണൻ തുടങ്ങി ധാരാളം അഭിനേത്രികൾ ഉള്ള സിനിമ കൂടിയാണിത്. അവരുടെയൊക്കെ കഥാപാത്രങ്ങളെക്കൂടി ചേർത്തു മാത്രമേ ഈ കഥ പൂർണമാവുകയുള്ളൂ. കഥയുമായി ചേർന്നുപോകുന്ന കഥാപാത്രങ്ങളാണ് എല്ലാം. നിമിഷ സജയനും അനു സിത്താരയും - രണ്ടു നായികമാർ....? നിമിഷയും നായികയാണ്, അനു സിത്താരയും നായികയാണ്. ജീവിതത്തിന്റെ ഒരവസ്ഥയിൽ ഒരാൾ ഇടപെടുന്പോഴാണ് ആ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിൽ അയാളാണ് ആ സ്ഥലത്തു കാര്യങ്ങൾ ലീഡ് ചെയ്യുന്നയാൾ. വേറൊരു സ്ഥലത്ത് വെറൊരാളായിരിക്കും കാര്യങ്ങൾ ലീഡ് ചെയ്യുന്നത്. ആ സമയങ്ങളിൽ അവർ തന്നെയാണു ലീഡേഴ്സ്. ആ ലീഡർഷിപ്പ് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കുമുണ്ട്. നിമിഷയെക്കുറിച്ച്....? നമുക്കു വളരെ കംഫർട്ടായി വർക്ക് ചെയ്യാൻ പറ്റുന്ന ഒരഭിനേത്രിയാണു നിമിഷ. വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസിലാവുകയും അതിനനുസരിച്ചു പെരുമാറുകയും ചെയ്യുന്ന ഒരു ആക്ടിംഗ് പൊട്ടൻഷ്യൽ അവരുടെ ജീവിതത്തിലുണ്ട്. അവർ അതു ചെയ്യുന്നുമുണ്ട്. നിമിഷയ്ക്കു സിനിമയിൽ നല്ല താത്പര്യമുണ്ട്. സിനിമ പഠിക്കണമെന്ന് ആഗ്രഹിച്ചു നിൽക്കുന്ന ഒരു പെണ്‍കുട്ടിയായി എനിക്കു തോന്നിയിട്ടുണ്ട്. സിനിമയാണ് തന്റെ അൾട്ടിമേറ്റ് എന്ന ഫീൽ അവൾ തരുന്നുണ്ട്. തീർച്ചയായും അതു നമ്മുടെ കഥാപാത്രങ്ങൾക്ക് ഏറ്റവും ഗുണകരമാണ്. അനു സിത്താരയെക്കുറിച്ച്.....? ഓഫ് സ്ക്രീനിൽ കാണുന്ന രീതിയേ അല്ല സ്ക്രീനിലേക്ക് അനു വരുന്പോൾ. അവരുടേതായ ഒരു കരിസ്മയും പൊട്ടൻഷ്യലും രീതിയും കൃത്യമായി കഥാപാത്രങ്ങളിലേക്ക് അപ്ലൈ ചെയ്യുന്നു എന്നുള്ളതാണ് അനു സിത്താരയിൽ ഞാൻ കണ്ട വലിയ ഒരു മിടുക്ക്. ഡയറക്ടേഴ്സ് ആർട്ടിസ്റ്റാണോ ടോവിനോ....? നമ്മൾ മനസിൽ കാണുന്നതിനു മുകളിലേക്കു തരാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനാണു ടോവിനോ. ഒരു നടനെന്ന രീതിയിൽ അയാൾക്ക് എന്തും ചെയ്യാനാവും. അഭിനയിക്കുന്ന സമയം കഥാപാത്രത്തിന്റെ മനസ് അപ്ലേ ചെയ്യുന്ന, കഥാപാത്രത്തിന്റെ മനസ് സ്വന്തം ശരീരത്തിൽ കൊണ്ടുവരുന്ന നടനാണു ടോവിനോ. അഭിനയിക്കുന്ന സമയത്ത് കഥാപാത്രത്തിന്റെ മനസായിരിക്കും അയാൾക്കുണ്ടാവുക. സിനിമയെ ആർട്ടിസ്റ്റിക്ക്, സിനിമാറ്റിക് എന്നൊക്കെ വേർതിരിച്ചു കാണുന്നുണ്ടോ....? എന്റെ എല്ലാ സിനിമകളും ജനങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നവയാണ്. തലപ്പാവ്, ഒഴിമുറി എന്നിവയെക്കുറിച്ച് ഇപ്പോഴും ധാരാളംപേർ നമ്മളോടു സംസാരിക്കാറുണ്ട്. ഈ സിനിമയിൽ കുറേക്കൂടി ജനകീയമായി, ഏറ്റവും സാധാരണ മനുഷ്യരോടു പറയുന്ന രീതിയിലേക്ക് ഞാൻ കഥപറച്ചിലിന്റെ സ്വഭാവം മാറ്റുകയാണ്. എല്ലാ സിനിമകൾക്കും അതിന്റേതായ ഒരു നിലനിൽപ്പുണ്ട്. എല്ലാ സിനിമകളും ആളുകൾ കാണണമെന്ന് ആഗ്രഹിച്ചു തന്നെയാണ് നമ്മൾ ചെയ്യുന്നത്. ജനങ്ങളുടെ മനസറിഞ്ഞുകൊണ്ട്, ജനങ്ങളുടെ ഇഷ്ടങ്ങളുടെ കൂടെ നിൽക്കാൻ പറ്റുന്ന, ജനങ്ങൾക്കുവേണ്ടിയുള്ള, ജനങ്ങൾ കാണമെന്ന് ആഗ്രഹിക്കുന്ന ഒരു സിനിമയായിത്തീരണമെന്നു വിചാരിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. മഹായാനത്തിനുശേഷം ശ്രീകുമാരൻ തന്പിയും ഒൗസേപ്പച്ചനും ഒന്നിക്കുകയാണ്. എങ്ങനെയാണ് ശ്രീകുമാരൻ തന്പിയിലേക്ക് എത്തിയത്.....? തന്പിസാർ എനിക്കു പരിചയമുള്ള ഒരാളാണ്. തന്പിസാറുമായി ഞാൻ സംസാരിക്കാറുണ്ട്. എന്റെ മൂന്നാമത്തെ പടത്തിൽ തന്പി സാറിനെ എനിക്കു പാട്ടെഴുതാൻ കിട്ടി എന്നുള്ളതു വലിയ ഭാഗ്യമായി കരുതുന്നു. ഇതിലെ മൂന്നു പാട്ടും തന്പി സാർ തന്നെയാണ് എഴുതിയത്. രണ്ടു പാട്ടുകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ദേവാനന്ദ്, സുദീപ് കുമാർ, ആദർശ്, രാജലക്ഷ്മി, റിമി ടോമി എന്നിവരാണ് പാട്ടുകൾ പാടിയത്. ഈ സിനിമയുടെ മേക്കിംഗിൽ ഏറ്റവും വെല്ലുവിളിയായത് ഏതു സീനാണ്.....? എല്ലാ സീനുകളും... ചെറിയൊരു ഷോട്ട് പോലും എന്നെ സംബന്ധിച്ചു വെല്ലുവിളി തന്നെയാണ്. അത്ര പെർഫക്ഷനോടെ എടുത്തില്ലെങ്കിൽ ഈ സിനിമ നിൽക്കില്ല എന്നു നല്ല ഉറപ്പുണ്ട്. അതുകൊണ്ടു തന്നെ ഓരോ സീനും അതിന്റേതായ പ്രാധാന്യത്തോടെയാണു ചെയ്തത്. ഏതെങ്കിലും ഒരു പ്രത്യേക സീൻ മാത്രം എടുത്ത് അതു വെല്ലുവിളിയായി എന്നു പറയുന്നതിൽ അർഥമില്ലല്ലോ. സിനിമ തന്നെ ഒരു വെല്ലുവിളിയാണ്. ടൊട്ടൽ സിനിമയും അതിലുള്ള സംഗീതം, സൗണ്ട്, ഇഫക്ട്സ്, കാമറ, ആക്ടേഴ്സ്...എല്ലാ മേഖലകളിലും നമ്മൾ ഒരുപാടു കടന്പകൾ നേരിടുന്നുണ്ട്. അതിനെ ഏറ്റവും നന്നായി അതിജീവിക്കണമെന്ന ആഗ്രഹം നമുക്കുണ്ടാകുന്നുണ്ട്. ആ ആഗ്രഹം സാധിച്ചെടുത്തു എന്നുള്ളതു മാത്രമാണ് ഞാൻ ഈ സിനിമ കൊണ്ടു കാണുന്നത്. മറ്റുള്ളവരുടെ തിരക്കഥകളിലാണു താങ്കൾ സിനിമ ചെയ്തിരിക്കുന്നത്. തിരക്കഥാകൃത്തിനൊപ്പം തുടക്കം മുതൽ സഞ്ചരിക്കുന്നുണ്ടോ....? ഒരു കഥ പറയുന്പോൾ രണ്ടും പേരുംകൂടി തന്നെയാണു ചർച്ച ചെയ്യുന്നത്. ഭാര്യയും ഭർത്താവും കൂടി ചേർന്ന് ഒരു കുടുംബമുണ്ടാക്കുന്നതുപോലെ തന്നെയാണ് തിരക്കഥാകൃത്തും സംവിധായകനും കൂടി ഒരു സിനിമയുണ്ടാക്കുന്നത്. അവരുടെ മനസും ഒത്തൊരുമയും സ്നേഹവും പങ്കുവയ്ക്കലും ദേഷ്യവുമൊക്കെ ചേർന്നിട്ടാണ് ആ പ്രോഡക്ട് രൂപപ്പെടുന്നത്. നമ്മുടെ കുഞ്ഞാണത്. ആ കുഞ്ഞിനെ വളർത്തി വലുതാക്കുന്ന ഒരു കർമ്മമാണു നമ്മൾ ചെയ്യുന്നത്. രണ്ടുപേർ ചേർന്നുതന്നെയാണ് അതു ചെയ്യുന്നത്. സംവിധായകനും തിരക്കഥാകൃത്തും അതിനകത്ത് ഉണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. എഴുതി സംവിധാനം ചെയ്യുന്പോൾ സംതൃപ്തി കൂടുമെന്നു പൊതുവേ പറഞ്ഞു കേൾക്കാറുണ്ട്....? എന്നെ സംബന്ധിച്ചിടത്തോളം ഞാനും വേറൊരാളും ചേർന്നു നിൽക്കുന്നതു തന്നെയാണ് എനിക്കിഷ്ടം. ഒരു തിരക്കഥാകൃത്ത് ഒപ്പമുണ്ടാകുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. സിനിമ അറിയപ്പെടേണ്ടത് സംവിധായകന്റെ പേരിലോ അതിലെ പ്രധാന അഭിനേതാക്കളുടെ പേരിലോ......? രണ്ടു രീതിയിലുമാവാം. ചില സിനിമകൾ നടന്മാരുടെ അല്ലെങ്കിൽ നടിമാരുടെ പേരിൽ അറിയപ്പെടാം. ചിലതു സംവിധായകരുടെ പേരിലും. ഇതു ഷെയറിംഗ് ഉള്ള കാര്യമാണല്ലോ. കാരണം എല്ലാവരുംകൂടി ഒരുമിച്ചു തന്നെയാണു സിനിമ ചെയ്യുന്നത്. ഡയറക്ടേഴ്സ് ആർട്ട് എന്നാണ് എല്ലായ്പ്പോഴും സിനിമയെക്കുറിച്ച് അന്തിമമായി കേൾക്കുന്നത്. ഒരു സിനിമ ഷൂട്ട് ചെയ്യുന്പോൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാർ അവരുടെ ഇഷ്ടാനുസരണം ചെയ്താൽ പോലും എഡിറ്റിംഗ് കണ്സോളിലേക്ക് എത്തുന്പോൾ ഒരു ഡയറക്ടർ വിചാരിച്ചാൽ അതിന്റെ സ്വഭാവം മൊത്തം മാറ്റാം. സ്ക്രീൻ പ്ലേയിൽ എഴുതിവച്ചതുപോലെ തന്നെ ഷൂട്ട് ചെയ്തു എന്നു വിചാരിക്കുക. എഡിറ്റിംഗ് കണ്‍സോളിൽ എത്തുന്പോൾ അതിന്റെ മൊത്തം സ്ട്രക്ചറും സീൻ ഓർഡറും മാറ്റാം. അതുകൊണ്ടാണ് സിനിമ അൾട്ടിമേറ്റായി ഡയറക്ടേഴ്സ് ആർട്ട് എന്നു പറയുന്നത്. പക്ഷേ, നാടകത്തിൽ, സംവിധായകൻ നാടകം സംവിധാനം ചെയ്തു റിഹേഴ്സലൊക്കെ കഴിഞ്ഞു സ്റ്റേജിലേക്കു പൊയ്ക്കഴിഞ്ഞാൽ പിന്നെ നടന്റെ കൈയിലാണു നാടകം. സിനിമ എന്നതു സമഗ്രതയുള്ള ഒരു പ്രോഡക്ടാണ്. ഒരാൾ അതിനകത്തുനിന്നു മാറിനിന്നാൽ അത് ആ സിനിമയെ ബാധിക്കും. സിനിമ ആത്യന്തികമായി പൊതുജനത്തിനു കൊടുക്കുന്ന ഒരു സർഗാത്മ കലാരൂപമാണ്. അവരുടെ മനസിലാണ് പരിപൂർണമായും ഇതിന്റെ വിജയപരാജയങ്ങൾ ഉണ്ടാകുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ ശേഷമാണല്ലോ അഭിനേതാവായത്. കലാകാരൻ എന്ന നിലയിൽ സംതൃപ്തി നല്‍കുന്നത് അഭിനയമോ സംവിധാനമോ....? സംവിധായകനായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി അഭിനയിക്കില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടുമില്ല. ഓരോ സിനിമയും ചില സ്വപ്നങ്ങളുടെ സാഫല്യമാണല്ലോ. താങ്കളുടെ ഡ്രീം പ്രോജക്ടിനെക്കുറിച്ച്.....? ഓരോ സിനിമയും നമ്മുടെ ആദ്യത്തെ സിനിമയാണ്. ഓരോ സിനിമയും നമ്മുടെ സ്വപ്നങ്ങൾ കൃത്യമായി പ്രേക്ഷകരുടെ മനസിലേക്ക് എത്തിക്കാനുള്ള ശ്രമവുമാണ്. സാഹിത്യകൃതികൾ സിനിമയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ.....? തീർച്ചയായും ആലോചിക്കുന്നുണ്ട്. നമ്മൾ പറയുന്ന എല്ലാ കഥകളും ഒരർഥത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ സാധ്യതയുള്ളതുമായ ജീവിതത്തിന്റെ കഥകളാണ്. ജീവിതത്തിന്റെ മികച്ച, റിയലിസ്റ്റിക്കായ കഥകളാണ് മികച്ച സാഹിത്യകൃതികളുമാകുന്നത്. ടെലിവിഷനും സിനിമയും - കലയുടെ ആവിഷ്കാരത്തിനുള്ള രണ്ടു വഴികൾ എന്ന നിലയിലാണോ കാണുന്നത്....? ടെലിവിഷനും സിനിമയും വിഷ്വൽ മീഡിയമാണ്. രണ്ടും ദൃശ്യകലയാണ്. രണ്ടിനും രണ്ടു ഫോർമാറ്റാണെന്നു മനസിലാക്കിയാൽ മാത്രം മതി. രണ്ടിന്റെയും ഗേജുകൾ വ്യത്യസ്തമാണ്. എന്നിലെ കലാകാരനു രണ്ടും ഒരേ സംതൃപ്തിയാണ് നല്‍കുന്നത്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|