Star Chat |
Back to home |
|
"ഓട്ടർഷ- ആണിന്റെ വീര്യമുള്ള പെണ്ണിന്റെ കഥ' |
|
|
ദൃശ്യം, മെമ്മറീസ്, സെവൻത് ഡേ, അമർ അക്ബർ ആന്റണി, എസ്ര, ലൂസിഫർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനും ജെയിംസ് ആൻഡ് ആലീസിന്റെ സംവിധായകനുമായ സുജിത് വാസുദേവ് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച രണ്ടാമതു ചിത്രമാണ് ‘ഓട്ടർഷ’. അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒാട്ടർഷയുടെ രചന നിർവഹിച്ചതു ജയരാജ് മിത്ര. സംഗീതസംവിധാനം ശരത്. എഡിറ്റിംഗ് ജോണ്‍കുട്ടി. ചെറിയ സിനിമയെന്നു കരുതി അവഗണിക്കരുതെന്നും അനിത എന്ന സ്ത്രീ കുറേക്കാലമായി മനസിൽ കൊണ്ടുനടന്ന അതിതീവ്രമായ ഒരു ലക്ഷ്യത്തിന്റെ കഥയാണ് ഓട്ടർഷ എന്നുമുള്ള മുഖവുരയോടെ പറഞ്ഞുതുടങ്ങുകയാണ് സംവിധായകൻ സുജിത് വാസുദേവ്. “മീടൂ പോലെയല്ല നമ്മൾ പ്രതികരിക്കേണ്ടതെന്ന് ഈ സിനിമ കാണുന്പോൾ ബോധ്യമാകും. നാട്ടുകാരോടും ചാനലുകളോടും പറയാതെ അവരവരുടേതായ ലക്ഷ്യങ്ങളും ആശയങ്ങളും സ്വാതന്ത്ര്യത്തോടെ നേരിട്ടു പ്രാവർത്തികമാക്കുക - ഒരു പെണ്ണു പെരുമാറേണ്ടത് അങ്ങനെയാണെന്നാണ് എന്റെ തോന്നൽ. കുറേക്കാലത്തിനുശേഷം പറയുന്നതു ഭീരുത്വമാണ്. ആണുങ്ങളുടെ എല്ലാ അവകാശങ്ങളും കിട്ടുക എന്നുള്ളതല്ല സമത്വം; ആണുങ്ങളെപ്പോലെ പെരുമാറുക എന്നതാണ്. ധൈര്യത്തോടെ അവന്റെ വികാരം പുറത്തുകാണിക്കുന്പോഴാണ് അവൻ ആണാണെന്നു പറയുന്നത്. അതേപോലെ ഒരു പെണ്ണു കാണിച്ചാൽ ഇതെന്താണെന്നു നമ്മൾ ചോദിക്കും. വെറും പെണ്ണ് എന്ന സ്ഥലത്തു നിന്ന് ‘ഒരു പെണ്ണാടാ അവൾ’ എന്നു പറയുന്നിടത്തേക്കുള്ള ഉയർത്തെഴുന്നേൽപ്പു തന്നെയാണ് ഈ സിനിമ.” ഓട്ടർഷ എന്ന സിനിമയുടെ പിറവി...? ജെയിംസ് ആൻഡ് ആലീസിനുശേഷം ഞാൻ കുറച്ചു കാമറ വർക്കുകളിൽ തിരക്കായി. പിന്നീടു ലാൽ സാറിനെ കേന്ദ്രീകരിച്ചാണ് ഒരു പ്രോജക്ട് പ്ലാൻ ചെയ്തത്. അതിനുവേണ്ടിയാണ് ജയരാജ് മിത്രയുമായി ഒന്നുചേർന്നത്. ലാൽ സാറിനുവേണ്ടി ഞങ്ങൾ പ്ലാൻ ചെയ്ത സബ്ജക്ട് പോലെ ഒന്ന് വേറെയൊരാൾ ചെയ്യുന്നതായി അറിഞ്ഞതോടെ ഞങ്ങൾ പാതിവഴിയിൽ പിന്മാറുകയായിരുന്നു. അതിനെത്തുടർന്ന് എന്റെ മനസിലുണ്ടായിരുന്ന ഒരു ഇൻസ്പിറേഷനെക്കുറിച്ച് ഞാൻ ജയരാജിനോടു പറഞ്ഞു. എഴുത്തുകാരൻ സി. ഗണേഷ്കുമാറിന്റെ ‘ഓട്ടോയുടെ ഓട്ടോബയോഗ്രഫി’ എന്ന കഥയാണ് എന്നെ പ്രചോദിപ്പിച്ചത്. കുറേ ആളുകളിലൂടെ ഓട്ടോയുടെ സഞ്ചാരം എന്ന രീതിയിൽ ചെയ്യാനായിരുന്നു പ്ലാൻ. ഓട്ടോ സംസാരിക്കുന്ന രീതിയിൽ ചെയ്യാനായിരുന്നു ആദ്യത്തെ ആലോചന. ഈ സിനിമയിൽ പ്രത്യേകിച്ച് ഒരു കഥ പാടില്ലെന്നും തീരുമാനിച്ചിരുന്നു. പക്ഷേ, പ്രേക്ഷകർ അത്തരം പരീക്ഷണങ്ങളെ അംഗീകരിക്കുമോ എന്നു സന്ദേഹമുള്ളതിനാൽ അതുപേക്ഷിച്ചു. അങ്ങനെ ചെയ്താൽ ഒട്ടും കമേഴ്സ്യൽ ആവില്ലെന്നും അറിയാമായിരുന്നു. പ്രത്യേകിച്ചും നമ്മളെല്ലാം എന്നും ഉപയോഗിക്കുന്ന, കേരളത്തിൽ എല്ലാവരും ഉപയോഗിച്ചിട്ടുള്ള സാധാരണക്കാരന്റെ വാഹനം എന്ന നിലയ്ക്ക് ഓട്ടോറിക്ഷയുമായി നമുക്ക് ഒരു അറ്റാച്ച്മെന്റുണ്ട്. അങ്ങനെ ഒരു ഓട്ടോക്കഥ ചെയ്യുന്പോൾ എല്ലാവരിലും എത്തണമെന്നുള്ളതുകൊണ്ട് ഗണേഷിന്റെ കഥയിൽ നിന്ന് ഇൻസ്പിറേഷൻ നേടി ഓട്ടോയ്ക്കുള്ളിലെ മറ്റൊരു കഥയിലേക്ക് ഞാനും ജയരാജ് മിത്രയും എത്തിപ്പെടുകയായിരുന്നു. അങ്ങനെ ആ കഥയിലേക്ക് വളരെ മുന്‍പു തീരുമാനിച്ചിരുന്ന മറ്റൊരു കഥ കൊണ്ടുവന്നു. ആ കഥയാണ് ഓട്ടോക്കാരുടെ യാത്രകളിലൂടെ പറയുന്നത്. അങ്ങനെ രണ്ടു കഥകളും ഒന്നിപ്പിച്ചു സമഗ്രമായ സ്ക്രിപ്റ്റ് രൂപപ്പെടുത്തി. അത്തരത്തിൽ മുന്‍പു മലയാളത്തിൽ സിനിമകൾ ഉണ്ടായിട്ടുണ്ട്, അവ വിജയിച്ചിട്ടുമുണ്ട്. ഓട്ടർഷയും തിരക്കഥാകൃത്ത് ജയരാജ് മിത്രയും തമ്മിൽ...? ആളുകളെ രസിപ്പിക്കുന്ന തരത്തിൽ ഈ കഥ പറയുന്നതിനുള്ള ആലോചനകൾ ജയരാജിന്റേതായിരുന്നു. കഥാപാത്രങ്ങളെത്തേടി ഞാനും ജയരാജും ഒന്നിച്ചും വെവ്വേറെയും ഒരുപാടു സഞ്ചാരങ്ങൾ നടത്തി. എന്നെക്കാൾ അദ്ദേഹമാണ് അതിനായി ഏറെ സഞ്ചരിച്ചത്. വിവിധ സ്ഥലങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിലെത്തി ഓട്ടോ പിടിച്ച് ദിവസം മൊത്തം കറങ്ങി. ഓട്ടോ ഡ്രൈവർമാരുടെ കഥകൾ കേട്ടു, ജീവിതം അറിഞ്ഞു. അതിന്റെയെല്ലാം സമാഹാരമാണ് ഈ സിനിമയിലെ കഥാപാത്രങ്ങളും പല സംഭവങ്ങളും. ചെറിയ ചെറിയ കഥകളായിട്ടാണ് ഈ സിനിമ പറയുന്നത്. അവർക്കെല്ലാം ഏതെങ്കിലും തരത്തിൽ ഈ കഥകളുമായി ബന്ധമുണ്ടാവും. ഓട്ടോജീവിതത്തിന്റെ ഏടുകൾ പലതും ഈ സിനിമയിൽ ഉണ്ടാകുമല്ലോ....? ഓട്ടോക്കാരുടെ ജീവിതത്തിലെ ധാരാളം നല്ല മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണിത്. ഒരു സംഭവം പറയാം. മുന്‍പ് ഓട്ടോ ഓടിച്ചുകൊണ്ടിരുന്ന ഇപ്പോൾ സർക്കാർ ജോലിയുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. ഓട്ടോ ഓടിക്കുന്ന കാലത്തായിരുന്നു അവന്റെ വിവാഹം. ഓട്ടോ എവിടെയെങ്കിലും മാറ്റിയിട്ടശേഷം പുറന്പോക്കിൽ ചെന്നിരുന്നു ചീട്ടുകളിക്കുന്നതായിരുന്നു അവന്റെ ഇഷ്ടവിനോദം. ചീട്ടുകളിയിൽ നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ ക്രമേണ ഓട്ടോ ഓടിക്കാതെയായി. കളി തന്നെ ശരണം എന്ന മട്ടിലായി കാര്യങ്ങൾ. വീട്ടിൽ നിന്നു ഭാര്യ അന്വേഷിച്ചുവരാൻ തുടങ്ങി. പ്രശ്നങ്ങൾ വളർന്ന് ഒടുവിൽ ഡിവോഴ്സിന്റെ വക്കിൽവരെയെത്തി. ആ സമയത്താണ് അവനു സർക്കാർ ജോലി കിട്ടിയതും പ്രശ്നങ്ങളിൽ നിന്നു കരകയറിയതും. ഇതൊരു കാരക്ടറാണ്. ആ കാരക്ടറിനെ ഈ സിനിമയിൽ ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഓട്ടർഷ എന്ന സിനിമയുടെ കഥാപശ്ചാത്തലം...? അനിത എന്ന ഓട്ടോഡ്രൈവറുടെ കഥയാണിത്. എല്ലാവരെയും പോലെ അനിതയ്ക്കും ചില ജീവിതലക്ഷ്യങ്ങളുണ്ട്. ആ പോയിന്റിലേക്ക് എത്താനുള്ള അവളുടെ യാത്രയാണ് ഈ ഓട്ടോക്കഥ. ആ പോയന്റ് എന്താണ്, ആ യാത്ര എന്താണ്, അതിൽ എന്തൊക്കെയാണ് അവളുടെ കടന്പകൾ, അവിടെ അവൾ എത്തുമോ എന്നിവയൊക്കെയാണ് ഈ സിനിമയിലൂടെ വെളിപ്പെടുന്നത്. കേരളത്തിൽ ഒരുപാടു സംഭവിച്ചിട്ടുള്ള, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രിമിനൽ പശ്ചാത്തലം ഈ സിനിമയുടെ ഒരു കഥാതന്തുവാണ്. അതു സസ്പെൻസ്. അതിലേക്കാണ് അനിതയുടെ യാത്ര എത്തുന്നത്. ഒരു സ്ത്രീകേന്ദ്രീകൃത വിഷയമാണ് ഈ സിനിമ പറയുന്നത്. ഒരു സ്ത്രീയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ഈ സിനിമ. ഓട്ടർഷ എന്ന പേരിനു പിന്നിൽ..? ഇതു കേരളത്തിൽ അങ്ങോളമിങ്ങോളം പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നതാണ്. ഓട്ടോറിക്ഷയിൽ കയറിപ്പോയി എന്നൊന്നും ആരും പറയാറില്ലല്ലോ. നമുക്കു നമ്മുടേതായ ഒരു ഭാഷയുണ്ട് ഓട്ടോറിക്ഷയെ വിളിക്കാൻ. പലയിടത്തും അതു പലതാണ്. എങ്കിലും ഒരു കോമണ്‍ പേരാണ് ഓട്ടർഷ. ആദ്യം ഈ പേര് ആലോചിച്ചിരുന്നില്ല. ഒരു ദിവസം ജയരാജ് മിത്രയാണ് ഓട്ടർഷ എന്ന പേരു പറഞ്ഞത്. ആദ്യം കേൾക്കുന്ന അല്ലെങ്കിൽ കാണുന്ന മാത്രയിൽ തന്നെ ക്ലിക്കാകുന്ന ചിലതില്ലേ. അതിലൊന്നാണിത്. ‘ഓട്ടർഷ’യുടെ ടൈറ്റിൽ ഡിസൈൻ ചെയ്തത് ജയരാജ് മിത്രയുടെ സുഹൃത്തായ തൃശൂർ സ്വദേശി ജയൻ. കഥാപാത്രങ്ങളുടെ കാരിക്കേച്ചർ ഉൾപ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ജയനാണു ഡിഡൈൻ ചെയ്തത്. അതിലുള്ള പോളിഷിംഗാണ് സിനിമയുടെ പ്രധാന ഡിസൈനർ കോളിൻസ് ലിയോഫിൽ നിർവഹിച്ചത്. അനിതയായി അനുശ്രീ.....? അനിതയായി താരജാഡകളൊന്നുമില്ലാത്ത ഒരാൾ വേണം എന്നുണ്ടായിരുന്നു. അതായത് അവരുടെ പ്രശസ്തി ഈ കഥാപാത്രത്തെ സ്വാധീനിക്കരുത് എന്നുണ്ടായിരുന്നു. അനുശ്രീ പ്രശസ്തയാണെങ്കിലും ഒരു സാധാരണക്കാരിയായിട്ടു തന്നെയാണ് ഇപ്പോഴും അറിയപ്പെടുന്നത്. അതിനാൽ അനു ചെയ്താൽ ഈ കഥാപാത്രം നന്നാവും എന്നു ബോധ്യമുണ്ടായിരുന്നു. വളരെ പ്രോമിസിംഗ് അഭിനേത്രിയാണ് അനുശ്രീ. ഞാൻ പറയാതെ തന്നെ അതു മലയാളികൾക്കറിയാം. സിനിമയോട് വലിയ പാഷനുള്ള അസാധ്യ ആത്മാർപ്പണമുള്ള ഒരാർട്ടിസ്റ്റാണ്. അനു ഈ കഥാപാത്രത്തിനു കൃത്യമായി യോജിക്കുന്ന കാസ്റ്റിംഗ് ആയിരുന്നു. അനുശ്രീയുടെ തയാറെടുപ്പുകൾ...? ഷൂട്ടിംഗിന് ഒരാഴ്ച മുന്‍പു വരെയും ഓട്ടോ ഓടിക്കാൻ അറിയില്ല, എന്തു ചെയ്യും എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അനുശ്രീ. ഇതിൽ നായകൻ എന്നു പറയാവുന്നത് ഓട്ടോറിക്ഷയാണ്. ബാക്കിയുള്ളതു വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങളാണ്. ധാരാളം പേർ വന്നുകയറിപ്പോകുന്ന ഇടമാണ് ഓട്ടോറിക്ഷ. എല്ലാവരും എല്ലാദിവസവും വന്നുകയറുന്നതുമില്ല. ഒരുപാടു മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ഇടമാണ് ഓട്ടോറിക്ഷ. ഇത്തരം കാര്യങ്ങളൊക്കെ അനുവിനോടു പറഞ്ഞു. താനും വീട്ടുകാരുമൊക്കെ മുന്‍പ് ഓട്ടോറിക്ഷയിൽ പൊയ്ക്കൊണ്ടിരുന്നവരാണെന്നും നടിയായതിനുശേഷം അങ്ങനെ പോകുന്നതിനുള്ള സമയമോ സാഹചര്യമോ തനിക്കു കിട്ടിയിരുന്നില്ലെന്നും അനുശ്രീ പറഞ്ഞു. പതിയെ അനുശ്രീ ഈ കഥയിലേക്ക് ട്യൂണ്‍ഡ് അപ്പ് ആയി. ഒരു സുഹൃത്തിന്റെ ഓട്ടോറിക്ഷ സംഘടിപ്പിച്ച് ഓടിക്കാൻ പഠിച്ചു. അതിന്റെയൊരു വൈറൽ വീഡിയോ ഞങ്ങൾ പുറത്തുവിട്ടിരുന്നു. ‘പഠിച്ചുവരുന്നതേയുള്ളൂ, റോഡിലൂടെയൊന്നും ഓടിപ്പിക്കരുതേ’ എന്ന് സെറ്റിൽ വന്നപ്പോൾ അനുശ്രീ പറഞ്ഞു. പക്ഷേ, ഓട്ടോ 360 എന്ന ഒരു റിഗ് ഘടിപ്പിച്ച ഓട്ടോയാണ് ഞങ്ങൾ തയാറാക്കി നിർത്തിയിരുന്നത്. ഒരു ലോറിയുടെ വീതിയുണ്ട് ഈ റിഗിന്. അതുകൂടി കണ്ടപ്പോൾ അനുശ്രീ ഒന്നുകൂടി പരിഭ്രമിച്ചു. സിനിമ ചെയ്യുന്നില്ല എന്നുവരെ കളിയായി പറഞ്ഞു. ഒന്നുരണ്ടു തവണ റിഹേഴ്സൽ കിട്ടി ഓകെയായപ്പോൾ നമ്മളെക്കാളും നല്ല രീതിയിൽ വണ്ടിയോടിക്കാൻ തുടങ്ങി. ഫാസ്റ്റായും സ്ലോ ആയും പോകുന്നതുൾപ്പെടെ എല്ലാ ഷോട്ടിലും അനു തന്നെയാണു പെർഫോം ചെയ്തിരിക്കുന്നത്. സിനിമാറ്റോഗ്രഫിയും സംവിധാനവും ഒന്നിച്ചു ചെയ്യുക ശ്രമകരമല്ലേ...? ഛായാഗ്രഹണത്തിൽ സഹായത്തിന് കണ്ണൻ, രാജീവ് എന്നിവരുമുണ്ടായിരുന്നു. ഓപ്പറേറ്റിംഗ് കാമറാമാനായി എനിക്കൊപ്പം കണ്ണനാണ് ഉണ്ടായിരുന്നത്. ഓട്ടോയിൽ ഘടിപ്പിച്ച 360 റിഗ് ഓപ്പറേറ്റ് ചെയ്തതു രാജീവാണ്. ആ റിഗ് ഇന്ത്യയിൽ ആദ്യമായിട്ടാണു ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശി ചന്ദ്രകാന്താണ് എന്റെ ആവശ്യങ്ങൾ പരിഗണിച്ച് ഈ സിനിമയ്ക്കുവേണ്ടി 360 റിഗ് ഡിസൈൻ ചെയ്തു തന്നത്. ഓട്ടോയുടെ ടോപ്പ് പൊളിച്ചുമാറ്റിയശേഷം റിഗ് അതിനുമുകളിൽ സെറ്റ് ചെയ്യുകയായിരുന്നു. കാമറ ഓട്ടോയുടെ അകത്തും പുറത്തുമൊക്കെ പോകുന്നതരത്തിൽ 360 ഡിഗ്രി ആംഗിളിൽ മൂവ്മെന്റ്സ് സാധ്യമായ വിധത്തിലാണ് റിഗ് സെറ്റ് ചെയ്തത്. സംഗീതസംവിധാനം ശരത്...? ശരത്തേട്ടന്റെ പാട്ടുകൾ ഗാനമേളകളിലൊക്കെ പാടാൻ പ്രയാസമുള്ളതാണെങ്കിലും ഈ പാട്ടുകളൊക്കെ നാടനാണെന്ന കാര്യം എന്നും എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. വ്യത്യസ്തതയുള്ളതും നാടൻ സ്വഭാവമുള്ളതുമായ പാട്ടുകൾ. വീണ്ടും കേൾക്കാൻ ആഗ്രഹമുണർത്തുന്ന നൊസ്റ്റാൾജിയ ഫീൽ ചെയ്യിക്കുന്ന പാട്ടുകളാണ് ശരത്തേട്ടന്റേത്. ക്ഷണക്കത്ത് എന്ന സിനിമ ചെയ്യുന്നതുമുതൽ മനസിൽ കയറിയ ആളാണ്. അദ്ദേഹവുമായി ഒന്നിച്ചു വർക്ക് ചെയ്യണമെന്നുള്ളതു കുറേക്കാലമായിട്ടുള്ള ഒരാഗ്രഹമായിരുന്നു. രാജീവ് നായർ മൂന്നു പാട്ടുകൾ എഴുതിയിട്ടുണ്ട്. കാളിയൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ ബി.ടി. അനിൽകുമാർ രണ്ടു പാട്ടുകളെഴുതി. വൈശാഖൻ എന്ന കണ്ണൂരുള്ള ഒരധ്യാപകൻ രണ്ടു പാട്ടുകളെഴുതി. നീ കണ്ടോ നീ കണ്ടാ എന്ന പാട്ട് അദ്ദേഹമെഴുതിയതാണ്. ഓട്ടോറിക്ഷയെക്കുറിച്ചുള്ള പാട്ട് രാജീവാണ് എഴുതിയത്. ഏറെ ഹിറ്റായ പുതു ചെന്പാ എന്ന പാട്ടെഴുതിയതു ബി.ടി. അനിൽകുമാർ. ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വാര്യരാണ് ആ പാട്ടു പാടിയത്; എന്റെയും രാജീവിന്റെയും സെലക്ഷനാണ് ഇന്ദുലേഖ. ഓട്ടർഷ -ചിത്രീകരണ അനുഭവങ്ങൾ.....? കണ്ണൂർപ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. പയ്യന്നൂർ പോകുന്ന വഴി ചന്തപ്പുര എന്ന സ്ഥലം, മട്ടന്നൂർ പോകുന്ന വഴി, ധർമ്മടം ബീച്ച്....അങ്ങനെ കുറേ സ്ഥലങ്ങൾ. ഷൂട്ടിംഗിനായി ഒരു താത്കാലിക ഓട്ടോസ്റ്റാൻഡ് ഞങ്ങൾ സെറ്റ് ചെയ്തു. പലരും വന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന ആർട്ടിസ്റ്റുകളോട് ഒരു ഓട്ടം പോകുമോ എന്നു ചോദിച്ച സന്ദർഭങ്ങളുണ്ട്. അത്ര റിയലായിരുന്നു എല്ലാം. ഇതിൽ അഭിനയിച്ച മൂന്നാലു പേർക്ക് സ്വന്തമായി ഓട്ടോറിക്ഷയുണ്ട്. അവർ അവരുടെ ഓട്ടോയിൽ സെറ്റിലേക്ക് ആളുകളുമായി യാത്ര പോവുകയും വരികയുമൊക്കെയായിരുന്നു. ഇതിൽ അഭിനയിച്ച എല്ലാ ആർട്ടിസ്റ്റുകളും തമ്മിൽ യാതൊരുവിധ വേർതിരിവുകളുമില്ലാതെ നല്ല രസമുള്ള ഒരു കൂട്ടായ്മയുണ്ടായിരുന്നു. ഈ സിനിമ ഒറ്റയ്ക്കു സംഭവിച്ചതല്ല. ഏറെ രസകരമായ കൂട്ടായ്മയിലൂടെ സംഭവിച്ചതാണ്. ഞങ്ങൾ ആർട്ടിസ്റ്റുകളുള്ള സീനുകൾ ഷൂട്ട് ചെയ്യുന്പോൾ ഒരു കാമറയും എന്റെ രണ്ട് അസിസ്റ്റന്റ്സും പുറത്തുപോയി അവരുടെ സ്വാതന്ത്ര്യത്തിൽ കുറച്ച് ഓട്ടോ ജീവിതങ്ങൾ ഷൂട്ട് ചെയ്തു. ഓട്ടോക്കാരുടെ ജീവിതം പറയുന്ന ഒരു പാട്ടുണ്ട് ഈ സിനിമയിൽ. അങ്ങനെ ഷൂട്ട് ചെയ്ത സീക്വൻസുകളാണ് അതിൽ ഉപയോഗിച്ചത്. ഇതിൽ വർക്ക് ചെയ്ത എല്ലാവർക്കും അവരവരുടേതായ ക്രിയേറ്റിവിറ്റി ഉണ്ടായിരുന്ന ഒരു സിനിമയാണിത്. എല്ലാറ്റിനും മീതേ എന്റെയൊരു കടിഞ്ഞാണ്‍ ഉണ്ടായിരുന്നുവെന്നു മാത്രം. 150നടുത്തു പുതുമുഖങ്ങളുണ്ട് ഓട്ടർഷയിൽ. തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം കണ്ണൂർ ശിവദാസ്, സുധീഷ്, ടിനി ടോം, നസീർ സംക്രാന്തി തുടങ്ങിയ ആർട്ടിസ്റ്റുകളുമുണ്ട്. ജെയിംസ് ആൻഡ് ആലീസിൽ ആർട്ട് അസിസ്റ്റന്റ് ആയിരുന്ന ആഷിക് ആണ് ഈ സിനിമയിൽ ആർട്ട് ഡയറക്ടർ. മേക്കപ്പ് ജിതേഷ്. സ്റ്റിൽസ് നൗഷാദ് കണ്ണൂർ. ബിജിഎം സെജോ ജോണ്‍. സൗണ്ട് എഫക്ട്സ് ബിജു ബേസിൽ. ഫൈനൽ മിക്സ് ജിയോ പയസ് മെഗാ മീഡിയ. എഡിറ്റിംഗ് ജോണ്‍കുട്ടി...? പുലിമുരുകനും സെവൻത് ഡേയുമൊക്കെ എഡിറ്റ് ചെയ്ത ജോണ്‍കുട്ടിയാണ് ഓട്ടർഷയുടെ എഡിറ്റർ. ജോണ്‍കുട്ടിയുടെ സംഭാവനകൾ എടുത്തുപറയേണ്ടതുണ്ട്. ഈ സിനിമയ്ക്കു സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെങ്കിലും പലപ്പോഴും സ്ക്രിപ്റ്റിൽ നിന്നു വിട്ട് അപ്പോഴത്തെ സിറ്റ്വേഷനോടു ചേർന്നുനിന്നായിരുന്നു ഷൂട്ടിംഗ്. അതുകൊണ്ടുതന്നെ ഏതു വലിയ സിനിമ ചെയ്യുന്നതിനെക്കാളും പരിശ്രമം ഈ സിനിമയുടെ എഡിറ്റിംഗിൽ വേണ്ടിവന്നു. എല്ലാ ഷോട്ടുകളും കണ്ട് തിരിച്ചും മറിച്ചും അടുക്കി സമയം കൂടുതലുള്ളതു ട്രിം ചെയ്ത് വിഷ്വലുകൾ ഭംഗിയാക്കുന്ന ഒരു പ്രോസസ് ആയിരുന്നു അത്. മറ്റേതു സിനിമ ചെയ്യുന്നതിനെക്കാളും വളരെ ആസ്വദിച്ചു ചെയ്യാനായി എന്നാണു ജോണ്‍കുട്ടി എന്നോടു പറഞ്ഞത്. കാരണം, പേഴ്സണലി ക്രിയേറ്റീവ് വർക്ക് ആണല്ലോ. വെറൊരാൾ ക്രിയേറ്റ് ചെയ്ത ഒന്ന് അടുക്കിപ്പെറുക്കുകയല്ലായിരുന്നു; ജോണിന്റെ കൈകളിലൂടെയാണ് എല്ലാം കടന്നുവന്നത്. ഓട്ടോഡ്രൈവർമാരുടെ കോസ്റ്റ്യൂം...? ഓട്ടോക്കാരുടെ ഡ്രസിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു എന്നാണ് കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ പറഞ്ഞത്. ഓട്ടോക്കാർക്കു ഡ്രസ് ഡിസൈൻ ചെയ്തു നല്‍കണമെന്നാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, പിന്നീടാണ് അതിലെ അപകടം മനസിലായത്. അങ്ങനെ ചെയ്താൽ എല്ലാ ഓട്ടോ ഡ്രൈവർമാരും പുതിയ ഡ്രസ് ഇടും. അതൊഴിവാക്കാനായി അവർ തന്നെ അവരുടെ സുഹൃത്തുക്കളോടും മറ്റും അന്വേഷിച്ച് ചുളുങ്ങിയതും കോളർ കീറിയതും കാക്കിയുടെ തന്നെ വ്യത്യസ്ത ഷേഡുകളിലുള്ളതുമായ ഡ്രസുകൾ സംഘടിപ്പിച്ചു. കോസ്റ്റ്യൂം അസിസ്റ്റന്റിന്റെ സഹായത്തോടെ ചില പുതിയ ഡ്രസുകൾ പഴയതുപോലെയുമാക്കി. സിങ്ക്സൗണ്ടിൽ ചെയ്ത പടമാണോ ഓട്ടർഷ...? ഓട്ടോയ്ക്കുളളിലിരുന്നു പതുക്കെ സംസാരിക്കുന്ന ചില ഷോട്ടുകളുണ്ടായിരുന്നു. അതിനാൽ സിങ്ക്സൗണ്ടിൽ ചെയ്യാൻ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ വന്നു. പോസ്റ്റ് പ്രൊഡക്ഷനിൽ ഏറെ സമയം ചെലവഴിച്ച് സിങ്ക് സൗണ്ട് ഫീൽ കിട്ടുംപോലെ ഡബ്ബ് ചെയ്തു. 700 മണിക്കൂറിനടുത്തു സ്റ്റുഡിയോ ഉപയോഗിച്ചു. ഡയലോഗ് ഡബ്ബ് ചെയ്യിക്കാനും അതിന്റെ വേരിയേഷൻ വരുത്താനുമൊക്കെ ധാരാളം സമയമെടുത്തു. ഓട്ടോസ്റ്റാൻഡ് മൊത്തമായി കാണിക്കുന്ന സീനുകളിൽ ഒരാളല്ലോ സംസാരിക്കുക. ഓട്ടോ സ്റ്റാൻഡിലേ മൊത്തം ആംബിയൻസ് എന്താണോ അതുപോലെ തന്നെയാണ് ചെയ്തിരിക്കുന്നത്. ജെയിംസ് ആൻഡ് ആലീസിൽ നിന്ന് ഓട്ടർഷയിലേക്ക് എത്തുന്പോൾ....? ജെയിംസ് ആൻഡ് ആലീസ് ചെയ്യുന്പോൾ ഓരോ സീനിലും എന്താണു സംഭവിക്കേണ്ടത്, എന്തൊക്കെ പ്രോപ്പർട്ടീസ് വേണം, എന്തായിരിക്കണം ബാക്ക് ഗ്രൗണ്ട് മ്യൂസിക്... എന്നിങ്ങനെ ഞാൻ കുറച്ചുകൂടി ഡിഫൈൻഡായിരുന്നു. പക്ഷേ, ഓട്ടർഷയിൽ ഞാൻ ഒട്ടും ഡിഫൈൻഡ് ആയിരുന്നില്ല. ഇന്നതു കിട്ടിയാലേ പറ്റൂ എന്നില്ലായിരുന്നു. കാരണം, ഇതു കോമണ്മാൻ സ്റ്റോറിയാണ്. ഷൂട്ടിംഗിനിടെ ശ്രദ്ധയിൽപ്പെടുന്ന സംഭവങ്ങൾ, ആളുകൾ എന്നിവയെല്ലാം ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. അഭിനയിക്കാൻ ആത്മാർഥമായി ആഗ്രഹം പ്രകടിപ്പിച്ചവരെയാണ് ജൂണിയർ ആർട്ടിസ്റ്റുകൾക്കു പകരം പല സീനുകളിലും ഉൾപ്പെടുത്തിയത്. അത്തരത്തിൽ സ്പോട്ടിൽ സെലക്ടായ പലരും നന്നായി പെർഫോം ചെയ്തിട്ടുമുണ്ട്. അങ്ങനെ അഭിനയിപ്പിച്ച ഒന്നുരണ്ട് അമ്മൂമ്മമാർ വളരെ അസാധ്യ പ്രകടനമാണു കാഴ്ചവച്ചത്. ജെയിംസ് ആൻഡ് ആലീസ് അനുഭവങ്ങളിൽ ഹൃദയത്തിൽ സൂക്ഷിക്കുന്നത്...? ജെയിംസ് ആൻഡ് ആലീസ് തിയറ്ററിൽ അധികമാരും കണ്ടില്ലെങ്കിലും അതു ടിവിയിൽ വന്നപ്പോഴും ഡിവിഡി ഇറങ്ങിയപ്പോഴും മികച്ച അഭിപ്രായമാണു നേടിയത്. ജീവിതം കുറച്ചേയുള്ളൂ, ആരും ആരോടും വഴക്കിടാതെ മാക്സിമം ആസ്വദിച്ച് എല്ലാവരോടും സഹകരിച്ചു സ്നേഹിച്ചു പോവുക എന്നാണ് ആ സിനിമ പറഞ്ഞത്. ആ സിനിമകൊണ്ടു ഗുണമുണ്ടായ ഒരുപാട് ആളുകളുണ്ട്. വിവാഹത്തിനുമുന്‍പ് ജെയിംസ് ആൻഡ് ആലീസിന്റെ ഡിവിഡി കാണണമെന്നു പല പള്ളികളിലും അച്ചൻമാർ പറഞ്ഞതായി കേട്ടിട്ടുണ്ട്. ‘ഞങ്ങൾ ഒന്നൊന്നര വർഷമെടുത്ത് ഒരു ഫാമിലിയെ പറഞ്ഞു മനസിലാക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഈ രണ്ടര മണിക്കൂർ സിനിമയിലൂടെ പറഞ്ഞ’തെന്നാണ് ഒരു പോലീസ് സൈക്കോളജിസ്റ്റ് എന്നോടു പറഞ്ഞത്. അത്തരം അനുഭവങ്ങൾ പലതുണ്ട്. ലൂസിഫർ വിശേഷങ്ങൾ....? ഓട്ടർഷ തുടങ്ങിയശേഷം വന്ന പ്രോജക്ടാണ് ലൂസിഫർ. പ്രളയത്തെത്തുടർന്ന് ഓട്ടർഷയുടെ ഡബ്ബിംഗും മറ്റും നീണ്ടുപോയതോടെ ലൂസിഫറിൽ ജോയിൻ ചെയ്യേണ്ടി വന്നു. കണ്ടതോ കാണാൻ ആഗ്രഹിച്ചതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രതീക്ഷകളോടെയാവും പ്രേക്ഷകർ തിയറ്ററിലെത്തുക. അത്തരം പ്രതീക്ഷകളൊന്നുമില്ലാതെ, ഇതൊരു മാസ് സിനിമയാണെന്ന ചെറിയൊരു ധാരണയോടെ കാണുകയാണെങ്കിൽ ഏറെ വേറിട്ട അനുഭവമായിരിക്കും ലൂസിഫർ. പൊളിറ്റിക്കൽ ത്രില്ലറാണെങ്കിലും അതിനകത്ത് ഒരു ഫാമിലിയുണ്ട്, അതിന്റെ വിഷയങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആളുകളുടെ കൂടി കഥയാണു ലൂസിഫർ. ഈ സിനിമ കാണുന്പോൾ റിയൽ ലൈഫിലെ പല ആളുകളെയും നമുക്കു ഫീൽ ചെയ്യും; അതു നമ്മുടെ തെറ്റല്ല. സിനിമ കാണുന്പോൾ ചില ആളുകൾക്കു ചിലതു സ്ട്രൈക്ക് ആയാൽ വിവാദമുണ്ടാവാം. സ്ട്രൈക്ക് ആയില്ലെങ്കിൽ വിവാദമുണ്ടാവില്ല. അസാധ്യ മാസ് സിനിമയാണു ലൂസിഫർ. പൃഥ്വിരാജ് എന്ന നടനെ മാത്രമേ നിങ്ങൾക്കറിയാവൂ. ഒരസാധ്യ സംവിധായകനാണു പൃഥ്വിരാജ്. മുരളീഗോപിയുടെ സ്ക്രിപ്റ്റ് ഏറെ ദൈർഘ്യമേറിയതും വലിച്ചുനീട്ടിക്കൊണ്ടു പോകുന്നതുമാണെന്നൊക്കെ മുൻകാലങ്ങളിൽ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, അങ്ങനെയൊരു സംഭവമേ ഇതിൽ ഇല്ല. എന്തൊക്കെ സീനുകളുണ്ടോ അതിലെ പഞ്ചും അതിന്റെ കണക്ഷൻസും കാരക്ടറൈസേഷനും മോൾഡിംഗുമെല്ലാം ഗംഭീരമാണ്. ഇതുവരെ മലയാളത്തിലിറങ്ങിയ പൊളിറ്റിക്കൽ സിനിമകളുമായി ലൂസിഫറിനു യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പായും പറയാനാവും. 75 ശതമാനവും ഷൂട്ടിംഗ് കഴിഞ്ഞു. 10-15 ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ട്. ഇപ്പോൾ മുംബൈയിലാണ്. ക്ലൈമാക്സ് ഷൂട്ടിംഗ് കഴിഞ്ഞു. ഒരു സോംഗ് ഷൂട്ട് ചെയ്യുന്നു. ഇതു കഴിഞ്ഞു ലക്ഷദ്വീപിലേക്കും പിന്നീടു ഒരു ദിവസത്തെ ഷെഡ്യൂളിനു തിരുവനന്തപുരത്തേക്കും എത്തും. പ്രതീക്ഷിക്കേണ്ട ഒരു സിനിമയാണു ലൂസിഫർ; മലയാളത്തിൽ തീർച്ചയായും ഇറങ്ങേണ്ട ഒരു സിനിമയാണിത്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|