Star Chat |
Back to home |
|
ഒടിയനിലെ ‘കൊണ്ടോരാം’ കരിയറിലെ ഭാഗ്യം - സുദീപ് കുമാർ |
|
|
നിരവധി ഹൃദ്യസുന്ദര ഗാനങ്ങളിലൂടെ രണ്ടു പതിറ്റാണ്ടായി പാട്ടുപ്രണയികളുടെ മനസിൽ കൂടൊരുക്കിയ ഗായകനാണ് സുദീപ് കുമാർ; പുതുനൂറ്റാണ്ടിന്റെ ഗായകനിരയിലേക്കു ദേവരാജൻ മാസ്റ്റർ കണ്ടെടുത്തു സമ്മാനിച്ച സ്വരവിസ്മയം. ഓഡിയോ ഇൻഡ്ട്രിയിൽ 20 പാട്ടുവർഷങ്ങൾ പൂർത്തിയാക്കുന്ന സുദീപ്കുമാറിനു 2018 ഭാഗ്യവർഷമാണ്. മാസ് - ഫാന്റസി ത്രില്ലർ ഒടിയനിൽ എം. ജയചന്ദ്രന്റെ സംഗീതത്തിൽ മോഹൻലാലിനുവേണ്ടി പാടിയ ‘കൊണ്ടോരാം...കൊണ്ടോരാം...’ കരിയറിലെ വന്പൻ ഹിറ്റാവുകയാണ്. പാട്ടുകൾ ഹിറ്റാകുന്നത് തന്റെ മാത്രം കഴിവുകൊണ്ടല്ലെന്നും അതിൽ തന്റെ ഗുരുക്കന്മാരുടെയും സംഗീതസംവിധായകരുടെയും സംവിധായകൻ, കഥാകൃത്ത് എന്നിവരുൾപ്പടെ പിന്നണിയിലുള്ള ഒരുപാട് ആളുകളുടെയും സംഭാവനകളുമുണ്ടെന്ന വിശ്വാസത്തോടെ പറഞ്ഞുതുടങ്ങുകയാണ് ഗായകൻ സുദീപ് കുമാർ; ഒടിയൻ വിശേഷങ്ങളെക്കുറിച്ച്, പാട്ടുവഴിയിലെ രാഗസുരഭില നിമിഷങ്ങളെക്കുറിച്ച്... “മലയാള സിനിമ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മനോഹര ദൃശ്യങ്ങളാണ് ഈ പാട്ടിനുവേണ്ടി ശ്രീകുമാറേട്ടൻ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ചില ഷോട്ടുകളൊക്കെ നമ്മുടെ ചിന്തയ്ക്കും വളരെ അപ്പുറമാണെന്നും വിഷ്വൽ കണ്ട ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഞാൻ ഇതുവരെ പാടിയ ഏതു പാട്ടിന്റേതിനെക്കാളും മേലെയാണ് ഇതിന്റെ വിഷ്വൽ എന്നാണ് മ്യൂസിക് ലോഞ്ചിലെ ചീഫ് സൗണ്ട് എൻജിനിയർ രഞ്ജിത് രാജൻ പറഞ്ഞത്. ചെന്നൈയിൽ പോയി വിഷ്വൽ കാണണമെന്നു തോന്നിയെങ്കിലും ആ ആഗ്രഹം കടിച്ചമർത്തി ഇരിക്കുകയാണ്. വേറൊരു ത്രില്ലുണ്ട് അതിൽ. കോളജിൽ പഠിക്കുന്ന കാലത്ത് ഇറങ്ങിയ ആറാം തന്പുരാൻ, ഉസ്താദ്, ചന്ദ്രലേഖ ഉൾപ്പെടെയുള്ള ലാലേട്ടന്റെ സിനിമകളൊക്കെ ആദ്യദിവസം തന്നെ ഫാൻസുകാരുടെ കൈയിൽ നിന്നു ടിക്കറ്റ് വാങ്ങി തിയറ്ററിൽ ഇടിച്ചുകയറി കണ്ടിട്ടുള്ള ഒരാളാണു ഞാൻ. ഇപ്പോഴും ലാലേട്ടന്റെ സിനിമ തിയറ്ററിൽ ആദ്യത്തെ ദിവസം കാണുക എന്ന കാര്യം വരുന്പോൾ ഞാൻ ലാൽ ഫാനായി മാറും. എനിക്കും എന്റെ പാട്ട് നേരത്തേ കാണുന്നതിനെക്കാൾ ത്രില്ല് റിലീസ് ദിവസം തിയറ്ററിൽ കാണുന്നതു തന്നെയാണ്.” ഒടിയനിലേക്കുള്ള വഴി...? ഈ സിനിമയിലേക്കു ഞാൻ വരാൻ കാരണം എം. ജയചന്ദ്രനാണ്. ഇങ്ങനെ ഒരു സിനിമ സംഭവിക്കാൻ പോകുന്നതായും പാട്ടുകൾ ചെയ്യുന്നത് ജയൻ ചേട്ടനാണെന്നും വാർത്തകളിലൂടെ അറിഞ്ഞിരുന്നു. പക്ഷേ, ഈ സിനിമയെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം എന്നെ വിളിച്ച് താൻ ഒടിയൻ എന്ന വലിയ ഒരു സിനിമ ചെയ്യുന്നതായും എന്റെ ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതായി മാറിയേക്കാവുന്ന ഒരു പാട്ട് അതിലുണ്ടെന്നും തനിക്കു വേണ്ടി അതു പാടണമെന്നും അദ്ദേഹം പറഞ്ഞു. ‘ഈ പാട്ട് എന്റെ മനസിൽ സുദീപിന്റെ ശബ്ദത്തിലാണ്. എങ്ങനെയെല്ലാം ഈ പാട്ട് മാക്സിമം നന്നാക്കാൻ പറ്റുമോ അതെല്ലാം ചെയ്യണം. കുറച്ചു ദിവസം വീട്ടിലിരുന്ന് നന്നായി പ്രാക്ടീസ് ചെയ്തശേഷമാവാം റിക്കോർഡിംഗ്. അതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിൽ പ്രോഗ്രാമൊന്നും എടുക്കാതെ വോയ്സ് ഏറ്റവും നന്നായി റിക്കാർഡ് ചെയ്യാൻ പറ്റുന്ന രീതിയിൽ തയാറായി വരണം. ഇതൊരു വലിയ പ്രോജക്ടായതിനാൽ അവസാന തീരുമാനം ഉണ്ടാകും വരെ ഇതിൽ പാടുന്ന കാര്യം ഭാര്യയോടല്ലാതെ ആരോടും ഷെയർ ചെയ്യേണ്ട’ - ജയൻ ചേട്ടൻ പറഞ്ഞു. തുടർന്ന് അദ്ദേഹം പാടിയ ട്രാക്ക് എനിക്ക് അയച്ചുതന്നു. തനിക്കു വേണ്ടി ഒരു ട്രാക്ക് പാടണം എന്നാണ് പാടാൻ വിളിച്ചപ്പോൾ ജയൻചേട്ടൻ പറഞ്ഞത്. സാധാരണ അങ്ങനെ അദ്ദേഹം പറയാറില്ല. ‘ഈ സിനിമയിലെ പാട്ടുകൾ ആരുടെ വോയ്സിൽ സിനിമയിൽ വരണം എന്നുള്ളത് വളരെ നാളുകൾക്കുശേഷമാവും തീരുമാനിക്കപ്പെടുക. എനിക്കുമാത്രം ഇഷ്ടമായിട്ടു കാര്യമില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇംപ്രസീവായ രീതിയിൽ പാട്ടു വന്നെങ്കിൽ മാത്രമേ അതു ഫലപ്രാപ്തിയിലെത്തുകയുള്ളൂ. അതുകൊണ്ടാണ് ഞാൻ ട്രാക്ക് എന്നു പറഞ്ഞത് - ജയൻചേട്ടൻ പറഞ്ഞു. ചെന്നൈയിൽ സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ലോഞ്ച് എന്ന സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ്. രണ്ടു ദിവസമായിട്ടാണു റിക്കോർഡ് ചെയ്തത്. ഒരു ദിവസം അതിന്റെ അനുപല്ലവിയും ചരണവും റിക്കോർഡ് ചെയ്തു. പിറ്റേദിവസമാണ് അതിന്റെ പല്ലവി റിക്കോർഡ് ചെയ്തത്. സാധാരണഗതിയിൽ പല്ലവിയാണ് ആദ്യം റിക്കോർഡ് ചെയ്യുന്നത്. പക്ഷേ, അനുപല്ലവിയും ചരണവും നല്ല ബ്യൂട്ടിഫുൾ ലിറിക്സാണെന്നും അത് ആദ്യം പാടി ആ ഒരു മൂഡിലേക്കു വന്നിട്ട് പിറ്റേദിവസം പല്ലവി എടുക്കാമെന്നും ജയൻ ചേട്ടൻ പറഞ്ഞു. ഒരു പാട്ടിന്റെ പെർഫക്ഷനുവേണ്ടി മണിക്കൂറുകളോ ദിവസങ്ങളോ ചെലവഴി ക്കുന്നതിൽ എം. ജയചന്ദ്രന് ഒരു മടിയുമില്ല. അതിന്റെ പെർഫക്ഷനുവേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകും. റിക്കാർഡിംഗ് കഴിഞ്ഞപ്പോൾത്തന്നെ ജയൻചേട്ടൻ ഏറെ ഇംപ്രസ്ഡ് ആയിരുന്നു, നന്നായി വന്നു എന്നുപറഞ്ഞു. പിന്നീട് അതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല, ഞാൻ കൂടുതലൊന്നും ചോദിച്ചതുമില്ല. അമിതമായി ആഗ്രഹിച്ച് പിന്നീടു സങ്കടമുണ്ടാകരുത് എന്നോർത്ത് ഞാനതു മനസിൽ മാത്രം സൂക്ഷിച്ചു. രണ്ടു മൂന്നു മാസത്തിനുശേഷം അമൃതടീവിയിൽ ലാലേട്ടൻ അവതരിപ്പിച്ച ‘ലാൽസലാം’ എന്ന പ്രോഗ്രാമിന്റെ ഷൂട്ടിംഗ് എറണാകുളത്തു നടക്കുന്പോൾ അതിൽ ശിക്കാർ എന്ന സിനിമയെക്കുറിച്ചുള്ള എപ്പിസോഡിൽ പാടാൻ ഞാൻ പോയിരുന്നു. പാടിക്കഴിഞ്ഞു സ്റ്റേജിൽ നിൽക്കുന്പോൾ ലാലേട്ടൻ ആ എപ്പിസോഡ് വൈൻഡ് അപ് ചെയ്തശേഷം അവിടെ ഡയറക്ടർ പപ്പൻ ചേട്ടനുൾപ്പെടെ എല്ലാവരും ഉണ്ടായിരുന്നിട്ടും എന്റെയടുത്തേക്കു വളരെ സ്നേഹത്തിൽ വന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് ചെവിയിൽ പറഞ്ഞു - ‘ ഒടിയനിലെ പാട്ട് മനോഹരമായിരിക്കുന്നു. അത് അസാധ്യമായി പാടിയിട്ടുണ്ട്. നന്നായിരിക്കുന്നു.’ അദ്ദേഹത്തിനു ഞാൻ പാടിയതു വളരെ ഇഷ്ടപ്പെട്ടു എന്ന് അപ്പോഴാണു ഞാൻ മനസിലാക്കുന്നത്. പിന്നെയും ഒരുപാടു ദിവസങ്ങൾക്കുശേഷമാണ് ഈ പാട്ട് ഷൂട്ട് ചെയ്തത്. ശ്രേയ പാടിയ ഭാഗം മുംബൈയിലാണു റിക്കോർഡ് ചെയ്തത്. ഇതിലെ ഫീമെയിൽ സിംഗർ ശ്രേയാ ഘോഷാൽ ആണെന്ന് എന്നോടു നേരത്തേ പറഞ്ഞിരുന്നു. കൊണ്ടോരാം... കൊണ്ടോരാം എന്ന പാട്ടിനെക്കുറിച്ച്....? സാധാരണഗതിയിലുള്ള ഒരു കോംപോസിഷൻ അല്ല എന്നതാണ് ഏറ്റവും പ്രധാന പ്രത്യേകത. എല്ലാക്കാലവും മികച്ച ഗാനങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. ആദ്യത്തെ കേൾവിയിൽത്തന്നെ നമ്മുടെ മനസിലേക്കു കയറുന്ന ഒരീണമാണ്. കേരളത്തിന്റെ ഫോക്ക്, പ്രത്യേകിച്ചു വടക്കൻ നാടോടി സംഗീതത്തിന്റെ ഒരു ഫ്ളേവറാണ് ഈ പാട്ടിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാവർക്കും പെട്ടെന്ന് മൂളിപ്പാടാൻ തോന്നുന്ന ഒരീണമാണ് പല്ലവിയുടെ തുടക്കത്തിലുള്ളത്. അവിടെ നിന്ന് ഈ പാട്ട് പല്ലവിയുടെ അവസാന ഭാഗത്തേക്ക് എത്തുന്പോൾത്തന്നെ കൂടുതൽ ഇമോഷണലാവും. ഒരു നാടൻപാട്ടിനെ സമീപിക്കുന്നതുപോലെ സമീപിക്കേണ്ട പാട്ടല്ല ഇത്; ഒരു നാടോടിശീലിനെ ഓർമിപ്പിക്കുന്ന ഒരു രീതിയാണന്നേയുള്ളൂ, തുടക്കത്തിൽ. അനുപല്ലവിയിലും ചരണത്തിലും വരുന്നതു വളരെ റൊമാന്റിക് ആയ ഒരു പാട്ടിന്റെ ഭാവമാണ്. അതുകൊണ്ടു തന്നെയാണ് ഈ പാട്ടിന് ഒരു നാടോടി സ്പർശമുണ്ടെങ്കിൽപോലും അതു നിലനിർത്തിക്കൊണ്ടുതന്നെ ഏറ്റവും റൊമാന്റിക് ആയി പാടണമെന്ന് ജയൻചേട്ടൻ എന്നോടു പറഞ്ഞത്. നമ്മൾ ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്ത ഒരുപാടു പദങ്ങൾ ഇതിന്റെ വരികളിൽ റഫീക്കേട്ടൻ ഉപയോഗിച്ചിട്ടുണ്ട്; ഒടിമറയണ രാക്കാറ്റ്, പനമേലെയൊരുഞ്ഞാല്... ഇതിലെല്ലാം. ഗിരീഷ് പുത്തഞ്ചേരിക്കുശേഷം ഒരുപക്ഷേ, ഇത്രയേറെ ഇമേജറികൾ കൊണ്ടുവന്നിട്ടുള്ള ഒരു കവി വേറെയില്ല. ഓരോ വരി കേൾക്കുന്പൊഴും ഒടിയൻ സിനിമയിലുള്ള ഓരോ ദൃശ്യവും നമ്മുടെ മനസിൽ തെളിഞ്ഞുവരും. അന്ത്യാളൻ കാവ്, അലനെല്ലൂർ കാവ്... പാലക്കാടിന്റെ ഗ്രാമ്യഭംഗിയെല്ലാം വരികളിൽ നിറയുകയാണ്. ‘മായന്നൂർകാവിൽ പുള്ളിപ്പുലികളി’ എന്ന് പി.ഭാസ്കരൻ മാഷ് വെങ്കലത്തിൽ എഴുതിയതിനുശേഷം പാലക്കാടൻ ഗ്രാമങ്ങളുടെ സൗന്ദര്യം വെറൊരുപാട്ടിലും ഇത്രയും ഭംഗിയായി വെറൊരാൾ എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല. വരികൾ മനോഹരമാകുന്പോൾ പാടുന്നവരെ സംബന്ധിച്ചു കൂടുതൽ എളുപ്പമുണ്ട്. കാരണം, പദത്തിനു തന്നെ ഭംഗിയുണ്ട്. അതിനൊപ്പം ആ പദത്തെ ഏറ്റവും ഭംഗിയായി എങ്ങനെ സംഗീതപരമായി അവതരിപ്പിക്കാം എന്നുള്ള രീതിയിലാണ് അതിന്റെ ഈണം. അതായത്, ആ വാക്കുകളെ ഒരിടത്തുപോാലും നോവിക്കുന്ന ഒന്നും ജയൻചേട്ടൻ ചെയ്തിട്ടില്ല. ഓരോ വാക്കിനെയും തേൻ പുരട്ടുക എന്നതു പോലെയാണ് അദ്ദേഹം ട്യൂണ്‍ കൊടുത്തിരിക്കുന്നത്. ആ കോട്ടിംഗ് എന്താണെന്നു മനസിലാക്കി ഫോളോ ചെയ്യുക എന്നതു മാത്രമായിരുന്നു പാട്ടുകാരനെന്നനിലയിൽ എനിക്കു ചെയ്യാനുണ്ടായിരുന്നത്. ഇതു കൃത്യമായ ഒരു കർണാടക സംഗീത രാഗത്തിൽ അധിഷ്ഠിതമായി ചെയ്ത പാട്ടല്ല. ഈ പാട്ടിനകത്ത് പല രാഗങ്ങളുടെ രാഗഭാവങ്ങൾ അവിടവിടെ ഒരോരോ ഫ്രേസിൽ ഉപയോഗിച്ചിട്ടുണ്ട്. ഓരോ വരിയിലും മൂഡിനനുസരിച്ചു രാഗഭാവങ്ങൾ മാറിമാറിയാണു വരുന്നത്. ഇതു പൂർണമായും ഡ്യൂയറ്റ് തന്നെയാണ്. ഇതു ഗിവ് ആൻഡ് ടേക്ക് ആണ്. പല്ലവിയിലും അനുപല്ലവിയിലുമൊക്കെ നായകൻ കൊണ്ടോവാം എന്നു പറയുന്പോൾ ഓരോന്നും ശ്രദ്ധാപൂർവം കേട്ടിരിക്കുന്ന നായിക ചരണത്തിനൊടുവിൽ പറയുന്നതു വന്നോളാം എന്നാണല്ലോ. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന പാട്ടിൽ വയലാർ സാർ ഉപയോഗിച്ചതു പോലെയുള്ള ഒരു സങ്കേതമാണ് ഈ പാട്ടിൽ റഫീക്കേട്ടൻ ഉപയോഗിച്ചിരിക്കുന്നത്. ആദ്യാവസാനം ഏറ്റവും സ്വീറ്റായ ഒരു വോയ്സ് വേണമെന്നും ഓരോ വാക്കും ഏറ്റവും സൗന്ദര്യത്തോടെ അവതരിപ്പിക്കണമെന്നും ജയൻ ചേട്ടൻ പറഞ്ഞിരുന്നു. അതൊടൊപ്പം കുറച്ചു പൗരുഷമുള്ള ഒരു ആലാപനശൈലി വേണം താനും. ലാലേട്ടനെപ്പോലെയുള്ള സൂപ്പർ ഹീറോയാണു സ്ക്രീനിൽ വരുന്നത്. അതിനാൽ ഒരുപാടു റൊമാന്റിക് ആയ ഒരു കൗമാരക്കാരന്റെ എക്സ്പ്രഷനുമല്ല അവിടെ വേണ്ടത്. ഒരു പവർഫൂൾ ഹീറോയുടെ എക്സ്പ്രഷൻസാണു വേണ്ടത്. ഏറ്റവും മധുരതരമായി പാടണം, ഒപ്പം പൗരുഷമുള്ള ആലാപനമായിരിക്കുകയും വേണം എന്നാണു പറഞ്ഞത്. അതിനാണു ശ്രമിച്ചിട്ടുള്ളത്. വിജയിച്ചോ ഇല്ലയോ എന്നുള്ളതു കേൾക്കുന്നവരാണു പറയേണ്ടത്. കൊണ്ടോരാം... അതിവേഗം സ്വീകരിക്കപ്പെട്ടല്ലോ....? എന്റെ സിനിമാജീവിതത്തിൽ 125ന് അടുത്തു സിനിമകളിലെ പാട്ടുകളിൽ ഇതാദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ യൂട്യൂബിൽ എന്റെയൊരു പാട്ട് ആളുകൾ സ്വീകരിച്ചത്. എം.ജി.ശ്രീകുമാറേട്ടൻ ഉൾപ്പെടെയുള്ള പ്രഗല്ഭരായ പലരും ഈ പാട്ട് സ്റ്റുഡിയോയിൽ കേട്ടിട്ട് വിളിച്ച് അഭിനന്ദനങ്ങൾ പറഞ്ഞു. ഈ പാട്ട് യൂ ട്യൂബിൽ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ എന്റെ ലൈഫിലെ ഏറ്റവും നല്ല പാട്ടാണിതെന്നു സുരാജ് വെഞ്ഞാറമൂട് വിളിച്ചുപറഞ്ഞു. സിനിമാരംഗത്തുള്ള പലരും വിളിച്ച് അഭിനന്ദനങ്ങൾ പറയുന്നുണ്ട്. പലപ്പോഴും പാട്ടുകളുടെ വിഷ്വൽ കൂടി ചേർത്തു കാണാനാണ് ആളുകൾ യൂട്യൂബിനെ ആശ്രയിക്കുന്നത്. ലിറിക്കൽ വീഡിയോ എന്ന സങ്കേതം വന്നിട്ടു കുറച്ചു നാളുകളേ ആയിട്ടുള്ളൂ. തമിഴിലാണ് അതു കൂടുതലും പരീക്ഷിച്ചു വിജയിച്ചത്. മലയാളത്തിൽ ലിറിക്കൽ വീഡിയോ എന്ന സങ്കേതം പരീക്ഷിച്ച് ഇത്രയും വിജയിച്ച വേറൊരു പാട്ടില്ല. അതുകൊണ്ടു തന്നെ വേറൊരു ഗുണംകൂടിയുണ്ട്. ‘ട്യൂണ്‍ കുറേയൊക്കെ ഞങ്ങൾക്കറിയാം, ഇതിന്റെ ലിറിക്സ് ഒന്നും മനസിൽ നിൽക്കുന്നില്ല’ എന്നു പലപ്പോഴും പുതിയ കാലത്തെ പാട്ടുകളെ സംബന്ധിച്ച് പല ആളുകളും പരാതി പറയാറുണ്ട്. പക്ഷേ, ഈ പാട്ടിന്റെ ലിറിക്കൽ വീഡിയോ കാണുന്പോൾത്തന്നെ ഈ വരികൾ കൂടി ആളുകളുടെ മനസിലേക്കു പതിയുന്നുണ്ട്. സിനിമ ഇറങ്ങുന്ന സമയമാകുന്പോഴേക്കും നല്ലൊരു ശതമാനം ആളുകൾക്കും ഈ പാട്ട് മനഃപാഠമായിരിക്കുമെന്നാണു തോന്നുന്നത്. ഈ പാട്ടു പാടി കുറച്ചു ദിവസങ്ങൾക്കുശേഷം ഞാൻ സംവിധായകൻ ശ്രീകുമാറേട്ടനെ ഫോണിൽ വിളിച്ചു. ഇതു വലിയ ഹിറ്റാവും എന്നൊക്കെ പറഞ്ഞ് വളരെ ആവേശപൂർവം അദ്ദേഹം എന്നോടു സംസാരിച്ചു. ഈ പാട്ടു ഷൂട്ട് ചെയ്തതിനുശേഷമാണ് പിന്നീട് ശ്രീകുമാറേട്ടനെ കണ്ടത്. അദ്ദേഹത്തോടൊപ്പം ഒന്നു രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ‘ഈ വർഷത്തെ ഏറ്റവും സൂപ്പർ ഹിറ്റ് പാട്ടുപാടിയ ആളാണ് ഈ നിൽക്കുന്നത്’ എന്നാണ് അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്. ഈ പാട്ടിനെ സംബന്ധിച്ച് അത്രയും ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പ്രൊഡ്യൂസറെന്ന രീതിയിൽ ആന്റണി ചേട്ടനും ലാലേട്ടന്റെ അടുത്ത സുഹൃത്തും ചാറ്റേർഡ് അക്കൗണ്ടന്റുമായ സനലേട്ടനും ഈ സിനിമയുടെ പിന്നിലുള്ള എല്ലാവരും പ്രോത്സാഹനം തന്നിട്ടുണ്ട്. പാട്ടിനു മുന്നിൽ വരുന്ന ലാലേട്ടന്റെ നറേഷൻ ആകർഷകമാണല്ലോ....? എന്റെ ഒരു പാട്ടിനു മുന്നിൽ ആദ്യമായിട്ടാണു ലാലേട്ടന്റെ നറേഷൻ വരുന്നത്. അതുകൂടി കേൾക്കുന്പോൾ നമുക്കു തന്നെ രോമാഞ്ചമാണ്. ആറാം തന്പുരാനിൽ ഹരിമുരളീരവത്തിന്റെ തുടക്കത്തിലും ചില ഡയലോഗുകൾ ഉണ്ടല്ലോ. അതെല്ലാം രഞ്ജിത്തേട്ടനാണല്ലോ എഴുതിയിരിക്കുന്നത്. കഥാസന്ദർഭമറിഞ്ഞ് എഴുതാനുള്ള കഥാകൃത്തിന്റെ ഒരു കഴിവുണ്ടല്ലോ. ഇതിന്റെ നറേഷനെഴുതിയ ഒടിയന്റെ രചയിതാവ് ഹരികൃഷ്ണൻ ചേട്ടനും അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എം. ജയചന്ദ്രന്റെ പാട്ടുകൾ കരിയറിൽ വലിയ പിന്തുണയല്ലേ...? തീർച്ചയായും. അദ്ദേഹത്തിനു വേണ്ടിയാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പാടിയിട്ടുള്ളത്. പിന്നെ, ഒൗസേപ്പച്ചൻ സാർ, ബിജിബാൽ, ബേണി ഇഗ്നേഷ്യസ് എന്നിവർക്കു വേണ്ടിയാണ് കൂടുതൽ പാടിയിട്ടുള്ളത്. ജയൻ ചേട്ടനുവേണ്ടി ഇരുപത്തഞ്ചിനടുത്തു ചിത്രങ്ങളായി. സിനിമ കൂടാതെ ഡിവോഷണലും സീരിയലും മറ്റു പാട്ടുകളുമെല്ലാമായി 70 നടുത്തു പാട്ടുകൾ ഞാൻ അദ്ദേഹത്തിനുവേണ്ടി പാടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്നെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരു മ്യൂസിക് ഡയറക്ടറാണു ജയൻചേട്ടൻ. എന്നെക്കൊണ്ട് എന്തു ചെയ്യാൻ പറ്റും എന്നു വ്യക്തമായ ധാരണയുള്ള ഒരാളാണ് അദ്ദേഹം. അതുപോലെ തിരിച്ചും. ജയൻ ചേട്ടൻ എന്താണ് ഒരു പാട്ടിൽ ആവശ്യപ്പെടുന്നത് എന്നത് എനിക്കു കൃത്യമായി അറിയാം. കുറേ നാളത്തെ എക്സ്പീരിയൻസുണ്ട്. പക്ഷേ, അത് എന്നെക്കൊണ്ടു സാധിക്കുമോ എന്നുള്ളതു രണ്ടാമത്തെ കാര്യം. ചിലപ്പോൾ റിക്കോർഡിംഗിൽ അദ്ദേഹം ഉദ്ദേശിക്കുന്ന ലെവലിലേക്ക് ഉയരാൻ പറ്റണമെന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ കൂടി സപ്പോർട്ട് കിട്ടുന്പോൾ പലപ്പോഴും ഞാൻ പ്രതീക്ഷിക്കുന്നതിനേക്കാൾ നന്നായി ചില പാട്ടുകൾ പ്രസന്റ് ചെയ്യാനായിട്ടുണ്ട്. ഈ പാട്ടും ആ ഗണത്തിൽ തന്നെയാണു ഞാൻ കാണുന്നത്. എന്നെ വളരെയധികം മോട്ടിവേറ്റ് ചെയ്തു പാടിച്ചതാണ്. പാടിക്കൊണ്ടിരുന്ന സമയത്തുതന്നെ ചില ഭാഗം വരുന്പോൾ അദ്ദേഹം എന്നോട് ഇങ്ങനെ പറയും - ഈ ഭാഗത്തെ ഈ ശബ്ദമുണ്ടല്ലോ അതാണു സുദീപിന്റെ ഏറ്റവും ബ്യൂട്ടിഫുൾ ആയ വോയ്സ്. നമുക്ക് ഈ പാട്ടു മുഴുവൻ ഈ ശബ്ദം ഇങ്ങനെ കേൾക്കണം. അപ്പോൾ നമുക്കു വലിയ പ്രോത്സാഹനം ഫീൽ ചെയ്യും. അങ്ങനെയാണ് ഈ പാട്ട് റിക്കോർഡ് ചെയ്തത്. ചന്ദനമുകിലേ എന്ന പാട്ടാണ് ഞാൻ ആദ്യമായി അദ്ദേഹത്തിന്റെ ഈണത്തിൽ പാടിയത്. ഞാൻ അദ്ദേഹത്തിനുവേണ്ടി പാടിയ ആദ്യത്തെ വലിയ ഹിറ്റ് മാടന്പിയിലെ എന്റെ ശാരികയാണ്. അതിനുമുന്പും കുറേയധികം സിനിമകളിൽ പാടിയിട്ടുണ്ട്. പരസ്പരം അറിയാം എന്നതല്ലേ നിങ്ങളുടെ വിജയരഹസ്യം...? അറിയാം എന്നതിനേക്കാൾ ഉപരി ഞങ്ങൾക്കു കുറേ കോമണ്‍ ഫാക്ടറുകളുണ്ട്. ഞങ്ങൾ ഇരുവരും ദേവരാജൻ മാസ്റ്ററുടെയും പെരുന്പാവൂർ ജി.രവീന്ദ്രനാഥ് സാറിന്റെയും സ്കൂളാണ്. കലവൂർ ബാലൻ സാർ എന്റെ ഗുരുനാഥനായിരുന്നു. ഓർക്കസ്ട്രേഷനിലും മറ്റും ജയൻചേട്ടൻ ബാലൻ സാറിന്റെയടുത്തു നിന്നാണ് പല കാര്യങ്ങളും പഠിച്ചിട്ടുള്ളത്. ഇവരുടെയല്ലാവരുടെയും കീഴിൽ പഠിച്ചുവന്നതുകൊണ്ടുതന്നെ ഞങ്ങളുടെ സംഗീതസങ്കല്പങ്ങളിൽ ഒരുപാടു സാമ്യതകളുണ്ട്. ജയൻചേട്ടൻ സാഹിത്യം വളരെയധികം ഇഷ്ടപ്പെടുന്നയാളാണ്. പാട്ടിന്റെ കവിതയെ ഏറെ മനസിൽ കൊണ്ടുനടക്കുന്ന ഒരാളാണ്. എന്തെങ്കിലും ഒരു ലിറിക്സിന് അദ്ദേഹത്തെ പ്രചോദിപ്പിക്കാനാവില്ല. എഴുതുന്നയാളുമായി നല്ല ഒരു കെമിസ്ട്രി ഉണ്ടെങ്കിലേ അദ്ദേഹത്തിനു പലപ്പോഴും നല്ല ഒരു പാട്ടുണ്ടാക്കാനുള്ള മനസ് ഉണ്ടാവാറുള്ളൂ. അതുപോലെ തന്നെയാണു ഞാനും. ലിറിക്സിനാണ് ഒന്നാം സ്ഥാനം. അതു കഴിഞ്ഞാണ് അതിന്റെ മ്യൂസിക്കിനു സ്ഥാനം എന്നു വിശ്വസിക്കുന്നു. ദേവരാജൻ മാസ്റ്ററുടെ സങ്കല്പം തന്നെയാണത്. മ്യൂസിക് കൊണ്ട് നമ്മൾ ആ ലിറിക്സിനെ ഒന്ന് ഉയർത്തിവിടുക എന്നതാണു ചെയ്യുന്നത്. സംഗീതപരമായി ആ നോട്സെല്ലാം ഏറ്റവും ഭംഗിയായി സംഗീതാസ്വാദകർക്ക് ആസ്വാദ്യമാകുന്നതുപോലെ തന്നെ സാഹിത്യാസ്വാദകർക്ക് ഈ പദങ്ങളും ആ ആശയവും അതേ അർഥത്തിൽ അതിന്റെ എല്ലാ മിഴിവോടുംകൂടി കിട്ടുന്ന രീതിയിൽ പാടണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണു ഞാൻ. അങ്ങനെതന്നെയാണ് ജയൻ ചേട്ടന്റെ കോന്പോസിഷൻസ് എല്ലാം വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ പാട്ടിന്റെ ട്യൂണിനെക്കുറിച്ചു സംസാരിക്കുന്നതുപോലെതന്നെ അതിന്റെ വരികളെക്കുറിച്ചും വളരെയധികം സംസാരിക്കാറുള്ളത്. പലപ്പോഴും ചില പാട്ടുകൾ വലിയ ഹിറ്റുകളാകുമെങ്കിലും കുറച്ചുനാൾ കഴിഞ്ഞ് അതിന്റെ പ്രഭ മങ്ങിപ്പോകുന്നതിന്റെ പ്രധാന കാരണം അവയുടെ ലിറിക്സിന്റെ മേന്മയില്ലായ്മയാണ്. നമ്മുടെ മനസിൽ പെട്ടെന്നു കിട്ടുന്ന ഒരു ട്യൂണ്‍ ആണെങ്കിൽ കുറച്ചുനാൾ ആളുകൾ ആ ഈണം പാടിനടക്കും. അതിന്റെ സാഹിത്യത്തിനു ക്വാളിറ്റിയുണ്ടെങ്കിൽ മാത്രമേ അതു കാലങ്ങളോളം നിലനിൽക്കുകയുള്ളൂ. ഈ പാട്ടിനെ സംബന്ധിച്ച് ഇത് ഇൻസ്റ്റന്റ് ഹിറ്റാണ്; റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ പാട്ടു കേട്ടത് മുപ്പതു ലക്ഷത്തോളം പേരാണ്. കൂടാതെ, എഫ്എം റേഡിയോയിൽ ഈ ദിവസങ്ങളിൽ ഏറ്റവുമധികം പ്ലേ ചെയ്യുന്ന പാട്ടാണ്. അങ്ങനെയൊക്കെ ഇൻസ്റ്റന്റ് ഹിറ്റ് എന്നു പറയാമെങ്കിലും അതിനുമപ്പുറം കാലാതീതമായ ഹിറ്റായിരിക്കുമെന്നാണ് എന്റെ വിശ്വാസം. സംഗീതത്തോടൊപ്പം തന്നെ സാഹിത്യത്തിലും എങ്ങനെയാണ് ഇത്ര താത്പര്യമുണ്ടായത്...? എന്റെ അച്ഛൻ കൈനകരി സുരേന്ദ്രൻ ഒരു സാഹിത്യകാരനാണ്. ലേഖനങ്ങളും ഹിസ്റ്റോറിക്കൽ ബുക്സും പാട്ടുകളുമൊക്കെ എഴുതിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ ധാരാളം വായിക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. വെക്കേഷൻ സമയങ്ങളിലൊക്കെ വായിക്കാൻ ഒരുപാടു പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. എനിക്ക് ഓർമയുള്ള കാലം മുതൽ വീട്ടിൽ നല്ല ഒരു ലൈബ്രറിയുണ്ട്. ഇടക്കാലത്ത് എന്റെ വായന കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്ന സമയങ്ങളിലും യാത്രകളിലുമൊക്കെ വായിക്കാറുണ്ട്. അച്ഛന്റേതായി നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടെണ്ണം സാഹിത്യപ്രവർത്തക സഹകരണസംഘമാണു പുറത്തിറക്കിയത്. മോഹൻലാലിനുവേണ്ടി പാടിയ പാട്ടുകൾ.....? എന്റെ ആദ്യത്തെ മോഹൻലാൽ ചിത്രം ബി. ഉണ്ണികൃഷ്ണൻ ചേട്ടന്റെ മാടന്പിയാണ്. അതിലെ എന്റെ ശാരികേ...എന്ന പാട്ട്. അതുകഴിഞ്ഞ് ശിക്കാറിലെ എന്തെടീ..എന്തെടീ. മൂന്നാമത്തെ പാട്ട് എം.ജി.ശ്രീകുമാറേട്ടന്റെ മ്യൂസിക്കിൽ പാടിയതാണ്. മനസു മയക്കി ആളെ കുടുക്കണ.. എന്ന പാട്ട്. ചിത്രം അറബീം ഒട്ടകോം പി.മാധവൻനായരും. നാലാമത്തെ പാട്ട് ഗോപിസുന്ദറിന്റെ മ്യൂസിക്കിൽ മിസ്റ്റർ ഫ്രോഡിൽ സദാ പാലയ; ജിഎൻബിയുടെ ഒരു കൃതിയാണത്. ഗോപിസുന്ദറാണ് അതു സിനിമയ്ക്കുവേണ്ടി എടുത്തു മിക്സ് ചെയ്തത്. അഞ്ചാമത്തെ പാട്ടാണ് ഒടിയനിലേത്. ഇതിനിടെ ലാലേട്ടന്റെ കനൽ എന്ന സിനിമയ്ക്കുവേണ്ടിയും ഞാൻ പാടിയിട്ടുണ്ട്. ഞാനും ചിത്രചേച്ചിയും കൂടി പാടിയ ‘ഒരു വേനൽക്കാറ്റായ് ‘ എന്ന പാട്ടിന്റെ സോംഗ് സീക്വൻസിൽ അനൂപ് മേനോനാണ് അഭിനയിച്ചത്(വിനു തോമസ് ആയിരുന്നു സംഗീതം). അങ്ങനെ ആറു മോഹൻലാൽ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. അഞ്ചു പാട്ടാണ് മോഹൻലാലിനുവേണ്ടി പാടിയത്. അതിൽ അഞ്ചാമത്തേതാണ് ഒടിയനിലെ പാട്ട്. സംഗീതജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരം....? ഇതിനിടയിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരം 2011 ലെ സ്റ്റേറ്റ് അവാർഡാണ്. എന്റെ കരിയർ തുടങ്ങുന്ന സമയത്ത് എനിക്കൊരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഞാൻ പഠിച്ചതു നിയമമാണ്. വക്കീൽപ്പണിയോ നിയമവുമായി ബന്ധമുള്ള മറ്റേതെങ്കിലും ജോലിയോ ചെയ്തുകൊണ്ട് സബ് ആയി സംഗീതം കൊണ്ടുപോകണോ എന്ന് ആലോചിച്ച ഒരു സമയമുണ്ട്. എന്റെ വീട്ടിലുള്ളവർക്കൊക്കെ അക്കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. അങ്ങനെയിരിക്കുന്പോൾ ‘അതൊന്നും വേണ്ട, നിന്റെ വഴി സംഗീതം തന്നെയാണ്. നീ അതിൽത്തന്നെ പോയാൽ മതി’ എന്ന് എന്നോടു തീർത്തുപറഞ്ഞതു ദേവരാജൻ മാസ്റ്ററാണ്. അതിലേക്കു മാത്രം ശ്രദ്ധിച്ചു മുന്നോട്ടുപോയ എനിക്കു 2011 ൽ ജയൻ ചേട്ടന്റെ ഈണത്തിൽ പാടിയ രതിനിർവേദത്തിലെ ‘ചെന്പകപ്പൂംകാട്ടിലെ...’ എന്ന പാട്ടിനു സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ ഇത്തരം കാര്യങ്ങൾ കൊണ്ടുകൂടിയാണ് ഞാൻ സന്തോഷിച്ചത്. സിനിമയിൽ പലപ്പോഴും ഹിറ്റുകൾ കുറഞ്ഞതായി തോന്നിയിട്ടുണ്ടോ....? റെഗുലറായി പാട്ടുകളുണ്ടായിരുന്നുവെങ്കിൽ പോലും എല്ലാ വർഷവും സൂപ്പർ ഹിറ്റായ പാട്ടുകൾ കിട്ടിയിട്ടില്ല. ഇക്കാലത്ത് ഒരു വർഷം തന്നെ 175 നടുത്തു സിനിമകളുണ്ടാകുന്നു. അതിൽ പാടാൻ 100ൽ അധികം പാട്ടുകാരും നമ്മുടെ നാട്ടിലുണ്ട്. അത്രയധികം പാട്ടുകാരിൽ നിന്ന് ഒരു സിനിമയിലെ രണ്ടോ മൂന്നോ പാട്ടുപാടാൻ നറുക്കുവീഴുന്നവരുടെ എണ്ണം വളരെ കുറവാണ്. അതിൽത്തന്നെ ഹിറ്റുകൾ ഉള്ള ആളുകൾക്കായിരിക്കും കൂടുതൽ ചാൻസ്. കൂടാതെ നമ്മുടെ സീനിയറായ പിന്നണിഗായകരെല്ലാവരും അവരുടെ പ്രതിഭയ്ക്ക് ഒട്ടും മങ്ങലേൽക്കാതെ തന്നെ അതേ പ്രൗഢിയോടെ ഇപ്പോഴും നിലവിലുള്ളപ്പോൾ നമുക്കു മികച്ച പാട്ടുകൾ കിട്ടാനുള്ള അവസരം എന്നു പറയുന്നതു തീർത്തും ഭാഗ്യം തന്നെയാണ്. ആ ഒരു ഭാഗ്യമാണ് ഇപ്പോൾ എനിക്ക് ഒടിയനിൽ കിട്ടിയിരിക്കുന്നത്. ശ്രേയാഘോഷാലിനൊപ്പമുള്ള പാട്ടുകൾ....? ശ്രേയാഘോഷാൽ മലയാളത്തിൽ പാടാൻ തുടങ്ങിയതു ബിഗ് ബിയിലാണ്. ശ്രേയയുടെ രണ്ടാമത്തെ സിനിമയാണു ബനാറസ്. ബിഗ് ബിയിൽ അവരുടേതു സോളോ ആയിരുന്നു. ബനാറസിലാണ് ശ്രേയ മലയാളം ഡ്യൂയറ്റ് ആദ്യമായി പാടിയത്. എം.ജയചന്ദ്രന്റെ സംഗീതത്തിൽ ഞാനുമായി ചേർന്ന് "മധുരം ഗായതി’ എന്ന പാട്ട്. മലയാള സിനിമാഗാനചരിത്രത്തിൽ ശ്രേയാഘോഷാലിന്റെ ആദ്യത്തെ ഡ്യൂയറ്റ്, ശ്രേയാ ഘോഷാലിനൊപ്പം ആദ്യമായി പാടിയ മലയാളി പിന്നണി ഗായകൻ - ഇവ പരാമർശിക്കപ്പെടുന്പോൾ എന്റെ പേരു കൂടി എഴുതപ്പെടുന്നതിൽ വലിയ സന്തോഷമുണ്ട്. ശ്രേയയുടെ ഒപ്പം ഞാൻ പാടിയ എല്ലാ പാട്ടുകളും ഹിറ്റാണ്. പിന്നീടു ശ്രേയയ്ക്കൊപ്പം ഞാൻ പാടിയതു ചട്ടക്കാരിയിൽ, നിലാവേ നിലാവേ എന്ന പാട്ട്. ആദ്യത്തെ പാട്ട് മധുരം ഗായതി... സെമിക്ലാസിക്കൽ ആയിരുന്നു. രണ്ടാമത്തെ പാട്ട് പ്രണയഗാനമാണ്. ഏറ്റവും സോഫ്റ്റായിട്ടുള്ളതാവണം, ഒരു തൂവൽസ്പർശം പോലെ നമുക്കു തോന്നണം എന്നു പറഞ്ഞാണ് ജയൻചേട്ടൻ ആ പാട്ടു പാടിച്ചത്. അതുപോലെയാണ് ആ പാട്ടിന്റെ അവസ്ഥ. അതിൽ കൗമാരക്കാരനായ നായകനാണ്. ഹേമന്താണ് അഭിനയിച്ചിരിക്കുന്നത്. ഹേമന്തിന്റെ പ്രായത്തിൽ നിന്നുകൊണ്ടാണ് ആ സിനിമയ്ക്കു പാടിയിരിക്കുന്നത്. ബനാറസിൽ വിനീതേട്ടനാണു ഹീറോ. കളിമണ്ണിൽ ബിജുമേനോൻ ചേട്ടൻ. ഇപ്പോൾ ലാലേട്ടൻ. ഹീറോ മാറുന്നതിനനുസരിച്ചുപോലും പാടുന്നതിൽ മാറ്റങ്ങളുണ്ടാവും എന്നാണ് എന്റെ വിശ്വാസം. ആലാപനത്തിൽ നമ്മൾ അറിയാതെ അതുവരും. മമ്മൂക്ക, ലാലേട്ടൻ, സുരേഷ്ഗോപി ചേട്ടൻ, ജയറാമേട്ടൻ, ദിലീപേട്ടൻ ഉൾപ്പെടെയുള്ള നടന്മാരിൽ തുടങ്ങി ഇപ്പോൾ ഏറ്റവും പുതിയ തലമുറയിലെ ഫഹദ് ഫാസിലിനും ടോവിനോയ്ക്കും വരെ പാടാനുള്ള ഭാഗ്യം കിട്ടിയിട്ടുള്ള ഞങ്ങളുടെ ജനറേഷനിലെ അപൂർവം പാട്ടുകാരിൽ ഒരാളാണു ഞാൻ. കളിമണ്ണിൽ ശ്രേയാഘോഷാൽ പാടിയ ശലഭമായ് എന്ന പാട്ടിന്റെ തുടക്കത്തിലെ നാലു വരി സിനിമയിൽ എന്റെ ശബ്ദത്തിലാണു വന്നത്. അതിന്റെ ഓഡിയോയിൽ ശ്രേയ സോളോ ആയി പാടിയിരിക്കുന്ന പാട്ടാണത്. ഓഡിയോ ഇറങ്ങിയ ശേഷമാണ് സിനിമയ്ക്കുവേണ്ടി പല്ലവിയുടെ തുടക്കം ഞാൻ പാടിയത്. കളിമണ്ണിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ മെയിൽ വോയ്സും എന്റേതാണ്. ഓഡിയോ ഇൻഡസ്ട്രിയിൽ ഇരുപതാമതു വർഷം. സിനിമയിൽ പതിനേഴാമതു വർഷം. കരിയറിൽ ഒതുക്കലുകൾക്കു വിധേയനായിട്ടുണ്ടോ...? ഒരിക്കലും ഇല്ല. ഒരാൾക്ക് അവസരങ്ങൾ ഇല്ലാതാകുന്നുണ്ടെങ്കിൽ അത് ആ സമയത്തു സിനിമയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമായിരിക്കും. അതല്ലാതെ കഴിവുള്ള ഒരാൾക്ക്, പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്തു സിനിമ മാത്രമല്ല വഴി. അല്ലാതെതന്നെ പ്രതിഭ തെളിയിക്കാൻ സ്വയമേ തന്നെ ഏറെ മുന്നോട്ടു പോകാം. സിനിമ എന്നതു പ്രധാനം തന്നെയാണ്. അതിനെ കുറച്ചുകൊണ്ടല്ല പറഞ്ഞത്. സിനിമയുടെ സപ്പോർട്ടുള്ളതുകൊണ്ടാണ് ഈ പാട്ട് ഇത്രയും ഹിറ്റാകുന്നത്. ഇതേ പാട്ടു തന്നെ വേറൊരു സിനിമയിൽ വേറൊരവസരത്തിൽ ചെയ്തുകഴിഞ്ഞാൽ ഇത്രയും ശ്രദ്ധിക്കപ്പെടണമെന്നില്ല. അതു സത്യം തന്നെയാണ്. എങ്കിലും സിനിമ എന്നതു 100 ശതമാനവും നമ്മുടെ ഭാഗ്യമാണ്. സിനിമയെക്കുറിച്ച് ഒന്നും ചിന്തിക്കാതെ ശുദ്ധ സംഗീതം മാത്രം ഉപാസിച്ച് അതിൽ നിന്നു തിരിച്ചൊന്നും ആഗ്രഹിക്കാതെ പ്രാർഥന പോലെ കൊണ്ടുനടക്കുന്ന വലിയ മ്യുസിഷൻസിനെ നമ്മൾ കാണുന്നുണ്ട്. അതിപ്രശസ്തരായവരെയല്ല ഞാൻ ഉദ്ദേശിച്ചത്, ഉദാഹരണം എന്റെ ആദ്യ ഗുരുക്കന്മാരിൽ ഒരാളായ ആലപ്പുഴ വിധു സാർ. അവർ അതിനുവേണ്ടി ഏറെ കഷ്ടപ്പെടുന്നുണ്ട്. അതിന്റെ റിസൾട്ട് അവർക്കു സാന്പത്തികപരമായോ പ്രശസ്തിപരമായോ കിട്ടുന്നുണ്ടാവില്ല. അവരുമായി താരതമ്യം ചെയ്താൽ സിനിമാരംഗത്തേക്കു വരുന്ന മ്യുസിഷൻസ് ഭാഗ്യമുള്ളവരാണ്. അവർക്ക് ഒരു സിനിമ കൊണ്ട് അല്ലെങ്കിൽ ഒരു പാട്ടു കൊണ്ട് വലിയ പ്രശസ്തി കിട്ടും. ഞാനും ആലോചിക്കുന്നത് ആ ഒരു രീതിയിലാണ്. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നു വന്ന ഒരാൾ, കുറച്ചു ഗാനമേളകൾക്കൊക്കെ പാട്ടു പാടിയിട്ടു വന്ന ഒരാൾ, കുറച്ചൊക്കെ സംഗീതം പഠിച്ചിട്ടു തുടങ്ങിയ ഒരാൾ...എന്നീ രീതിയിലൊക്കെ എനിക്കു കിട്ടിയതെല്ലാം വലിയ അവസരങ്ങൾ തന്നെയാണ്. ഇത് എന്റെ വഴിയാണെന്നു തിരിച്ചറിഞ്ഞശേഷം കൂടുതലായി പരിശ്രമിച്ചുതുടങ്ങി. ഏറ്റവും അഗ്രഗണ്യരായ ഗുരുക്കന്മാരുടെ കീഴിൽ എനിക്കു പഠിക്കാൻ സാധിച്ചു. പിന്നീട് എന്റെ ആലാപന ശൈലിയിലുണ്ടായ വ്യത്യാസവും ഞാൻ എന്തെങ്കിലും പാടുന്നുണ്ടെങ്കിൽ അതിലെ നന്മയുമെല്ലാം ഇതുപോലെയുള്ള മഹാന്മാരായ സംഗീതജ്ഞൻമാർക്കൊപ്പം വർക്ക് ചെയ്തതു കൊണ്ട് എനിക്കു കിട്ടിയ ഗുണങ്ങളാണ്. അതിനനുസരിച്ച് നമുക്ക് അവസരങ്ങൾ കിട്ടണമെന്നൊന്നുമില്ല. നമുക്ക് അതിനുവേണ്ടി പ്രാർഥിക്കാനേ പറ്റുകയുള്ളൂ. പക്ഷേ, ഞാൻ എപ്പോഴും മനസിൽ മന്ത്രംപോലെ കൊണ്ടുനടക്കുന്ന ഒരു വാചകം ദേവരാജൻ മാസ്റ്റർ പറഞ്ഞതാണ്. ‘ നീഎത്ര കണ്ട് ആഗ്രഹിച്ചാലും എത്രകണ്ടു പ്രാക്ടീസ് ചെയ്താലും എത്രകണ്ട് അലഞ്ഞുതിരിഞ്ഞു പരിശ്രമിച്ചാലും നിനക്കു നല്ല അവസരങ്ങൾ കിട്ടണമെന്നില്ല. അതിനു ഭാഗ്യമുണ്ടായാലേ പറ്റുകയുള്ളൂ. പക്ഷേ, ഒരവസരം കിട്ടുന്ന സമയത്ത് അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകുന്ന രീതിയിൽ നീ നിന്റെ ശബ്ദവും സംഗീതവും തയാറാക്കി വയ്ക്കണം’ എന്നാണ് മാസ്റ്റർ എന്നോടു പറഞ്ഞിട്ടുള്ളത്. സിനിമാപ്പാട്ടുകാരനായ കഥ...? പത്തു വയസു മുതൽ മ്യൂസിക് പഠിക്കുന്നുണ്ട്. സ്കൂൾ യുവജനോത്സവത്തിൽ ജില്ലാതലത്തിൽ കലാപ്രതിഭയായിരുന്നു. ആലപ്പുഴ എസ്ഡിയിൽ മലയാളം ബിഎയ്ക്കു പഠിക്കുന്പോൾ തന്നെ ഗാനമേളട്രൂപ്പുകളിൽ സജീവമായിരുന്നു. പിന്നീടു തിരുവനന്തപുരത്തു ഗവ. ലോ കോളജിലെ പഠനകാലത്തും വൈകുന്നേരങ്ങളിലും ശനിയും ഞായറുമൊക്കെ ഗാനമേളയ്ക്കു പോയിരുന്നു. അക്കാലത്തു പെരുന്പാവൂർ ജി. രവീന്ദ്രനാഥ് സാറിന്റെയടുത്താണ് സംഗീതം പഠിച്ചിരുന്നത്. എൽഎൽബി സെക്കൻഡ് ഇയറിനു പഠിക്കുന്പോഴാണ് വളരെ യാദൃച്ഛികമായി ഒരു സ്റ്റുഡിയോയിൽ വച്ചു പരിചയപ്പെട്ട ജോണിസാഗരിഗ എന്റെ ശബ്ദം ഇഷ്ടമായി ‘താലോല’ത്തിൽ പാടാൻ വിളിച്ചത്. ‘താലോല’ത്തിന്റെ കാസറ്റിൽ സമയം തികയ്ക്കാൻ വേണ്ടി ഒരു പാട്ടു റിക്കോർഡ് ചെയ്തതാണു ജോണി സാഗരിഗ. അക്കാലത്ത് കേരളത്തിലെ നന്പർ വൺ ഓഡിയോ കന്പനി ജോണി സാഗരിഗയാണ്. ഒരുപാടു സിനിമകൾ ആ സമയത്ത് അവരുടെ ബാനറിൽ ഇറങ്ങിയിരുന്നു. 1993 ൽ വെങ്കലത്തിന്റെ ഓഡിയോയിൽ ബിജു നാരായണനെ അവതരിപ്പിച്ചതുപോലെ അഞ്ചു വർഷത്തിനുശേഷം മറ്റൊരു പാട്ടുകാരനെ അവതരിപ്പിക്കുന്നു എന്ന രീതിയിൽ ഒരവസരം തന്നതാണ്. തുടർന്നു മൂന്നാലു സിനിമകളിൽ സിനിമയിലില്ലാത്ത പാട്ടു പാടാൻ അദ്ദേഹം എനിക്ക് അവസരം തന്നു. അക്കാലത്ത് ഏറെ ഭക്തിഗാനങ്ങളും ആൽബം പാട്ടുകളും പാടുന്നുണ്ടായിരുന്നു. എന്റെ ഗുരുവായിരുന്ന കലവൂർ ബാലൻ സാർ പ്രഫഷണൽ നാടകങ്ങളിൽ പാടാൻ അവസരം തന്നു. സാറാണ് 1993ൽ എന്നെ ആദ്യമായി സ്റ്റുഡിയോയിൽ പാടിച്ചതും ജീവിതത്തിൽ ആദ്യമായി പ്രതിഫലം തന്നതും. കുമരകം രാജപ്പൻ, ആലപ്പി വിവേകാനന്ദൻ, ആലപ്പി ഋഷികേശ്, എൻ.പി. പ്രഭാകരൻ - ഇവരുടെയൊക്കെ സംഗീതത്തിൽ നാടകങ്ങളിലും കാസറ്റുകളിലും പാടി. അതിനപ്പുറത്തേക്കൊരു ലോകം ചിന്തിച്ചിരുന്നില്ല. ആ സമയത്ത് സിനിമയുടെ വഴികൾ എനിക്കറിയില്ല. സിനിമയിൽ എങ്ങനെ അവസരം കിട്ടുമെന്നും അറിയില്ല. 1999 ലാണ് ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ കീഴിൽ സംഗീതപഠനം തുടങ്ങിയതും. 1998 ൽ ഓഡിയോരംഗത്തു വന്നെങ്കിലും അതുംകൂടി ഉണ്ടെങ്കിലേ സിനിമയിൽ വരുന്നതിന് ഒരു പൂർണതയുള്ളൂ എന്ന് ദൈവഹിതം ഉണ്ടായിരുന്നതുപോലെ. പുതിയ നൂറ്റാണ്ടിൽ സംഗീതരംഗത്തു വാഗ്ദാനങ്ങളായേക്കാവുന്ന അഞ്ചു ഗായകരെ അവതരിപ്പിച്ചുകൊണ്ട് ദേവരാജൻ മാസ്റ്റർ 2000 ൽ തിരുവനന്തപുരത്ത് ‘പുതിയ നൂറ്റാണ്ടിലേക്ക്’ എന്ന പ്രോഗ്രാം നടത്തി. ആ അഞ്ചുപേരിൽ ഒരാൾ ഞാനായിരുന്നു. വിധുപ്രതാപ്, വിജേഷ് ഗോപാൽ എന്നിവരും അതിൽ ഉൾപ്പെട്ടവരാണ്. ഞങ്ങൾ മൂന്നുപേരും മാസ്റ്ററുടെ അടുത്ത് ഒന്നിച്ചുപഠിച്ചവരാണ്. ദേവരാജൻ മാസ്റ്ററുടെ ശിഷ്യൻ എന്ന ലേബലോടു കൂടിയാണ് ഞാൻ സിനിമയിലേക്കു വരുന്നത്. തുടക്കംമുതൽ തന്നെ എല്ലാവരിൽ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നതിന് അത് ഒരു കാരണമായി. ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന പടത്തിലേക്ക് എത്താൻ പിന്നെയും മൂന്നു വർഷമെടുത്തു. അതാണ് എന്റെ ആദ്യത്തെ പ്ലേബാക്. അതിലൂടെയാണു വാസ്തവത്തിൽ ഞാൻ പിന്നണിഗായകനായത്, 2001 ൽ. മോഹൻ സിത്താര യായിരുന്നു സംഗീത സംവിധായകൻ. അതിനുമുന്‍പു സിനിമകളുടെ ഓഡിയോയിൽ മാത്രമേ എന്റെ പാട്ടുകൾ വന്നിട്ടുള്ളൂ. സിനിമാരംഗത്തേക്കു വന്നോ എന്നു ചോദിച്ചാൽ വന്നു. ടീമിലുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. കളിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. അതായിരുന്നു ആ മുന്നു വർഷം എന്റെ അവസ്ഥ. റിസർവ് ബഞ്ചിലായിരുന്നു മൂന്നു വർഷം. അതു കഴിഞ്ഞ് വിനയൻ സാറാണ് എന്നെ അദ്ദേഹത്തിന്റെ ടീമിലേക്ക് എടുത്തത്. വിനയൻ സാറിനെപ്പോലെ പുതിയ ആളുകളെ സിനിമയിലേക്കു കൊണ്ടുവന്നിട്ടുള്ള മറ്റൊരു ഡയറക്ടറില്ല. എനിക്കും സിതാരയ്ക്കുമൊക്കെ ആദ്യത്തെ അവസരം കൊടുത്തത് അദ്ദേഹമാണ്. മോഹൻ സിത്താര, എം.ജയചന്ദ്രൻ എന്നിവരുടെയൊക്കെ ആദ്യകാലത്തെ എല്ലാ ഹിറ്റ് പാട്ടുകളും വിനയൻ സാറിന്റെ സിനിമകളിലെയായിരുന്നു. ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, കാട്ടുചെന്പകം, വെള്ളിനക്ഷത്രം, അദ്ഭുതദ്വീപ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും...എന്റെ ആദ്യത്തെ നാലഞ്ചു സിനിമകൾ വിനയൻസാറിന്റെ സിനിമകളാണ്. വിനയൻ സാറിന്റെ സിനിമയ്ക്കുശേഷവും എനിക്കു സിനിമയിൽ വലിയ ഗ്യാപ്പായിരുന്നു. 2003 നുശേഷം 2008 വരെയുള്ള കാലയളവിൽ എനിക്കു സിനിമകൾ തീരെയുണ്ടായിരുന്നില്ല. സ്റ്റേജ് ഷോയും ഏഷ്യാനെറ്റിൽ സംഗീതപരിപാടിയുടെ ആങ്കറിംഗുമായി മുന്നോട്ടുപോയി. അപ്പോഴാണ് ജയൻ ചേട്ടൻ എന്നെ കൈപിടിച്ച് ഒരു പടിയിൽ നിന്നു മുകളിലത്തെ പടിയിലേക്കു കയറ്റുന്നത്. അങ്ങനെയാണ് കരിയർ ബ്രേക്കിംഗ് ഹിറ്റ് എന്നു പറയാവുന്ന മാടന്പിയിലെ ‘എന്റെ ശാരികേ’ വരുന്നത്. അതിനുശേഷം കഴിഞ്ഞ പത്തു വർഷം എന്നെ സംബന്ധിച്ചു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2012നുശേഷമാണ് എനിക്ക് ഏറ്റവും കൂടുതൽ സിനിമകൾ കിട്ടിയത്. എല്ലാ സംഗീത സംവിധായകരുടെയും ധാരാളം പാട്ടുകൾ പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ശ്രീകുമാരൻ തന്പിസാറിന്റെ രചനയിലുള്ള പാട്ട് പാടാനായി എന്നതാണ് 2018 എനിക്കു തന്ന മറ്റൊരു സന്തോഷം. മധുപാലേട്ടന്റെ ഒരു കുപ്രസിദ്ധ പയ്യനിൽ ‘ഒരു കണ്ണുനീർക്കണം, ഒരു മന്ദഹാസം...’എന്ന പാട്ട്. ഓസേപ്പച്ചൻ സാറിന്റെ സംഗീതം. അങ്ങനെ പലതുകൊണ്ടും എന്നെ സംബന്ധിച്ചു 2018 കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വർഷമായിത്തീർന്നിരിക്കുന്നു. ദേവരാജൻ മാസ്റ്ററുടെ അന്നത്തെ കാഴ്ചപ്പാട് എത്ര വലുതായിരുന്നുവെന്ന് ഞാൻ ഇപ്പോഴാണു മനസിലാക്കുന്നത്. എനിക്കും വിധുപ്രതാപിനും സ്റ്റേറ്റ് അവാർഡ് കിട്ടി. കരിയറിൽ ഒരുപാടു ഹിറ്റുകൾ കിട്ടി. അന്നു ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന വിജേഷ് ഗോപാലാണ് ഇപ്പോൾ ലാൽജോസിന്റെ ‘തട്ടും പുറത്ത് അച്യുതൻ’ എന്ന സിനിമയിൽ ‘മുത്തുമണി രാധേ..’ എന്ന പാട്ടുപാടിയത്. വിജേഷിനും ഒരു ഹിറ്റ് ഇപ്പോൾ കിട്ടിയിരിക്കുകയാണ്. ഇതേ ചിത്രത്തിൽ ഞാനും ഒരു പാട്ടു പാടിയിട്ടുണ്ട്. ദേവരാജൻ മാസ്റ്റർ നമ്മെ വിട്ടുപോയിട്ടു 12 കൊല്ലം കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹമാണ് ഇപ്പോൾ ഞങ്ങൾക്കു കിട്ടുന്ന അവസരങ്ങൾ. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി ഉൾപ്പെടെയുള്ള സംഗീതസംവിധായകരുടെ സംഗീതത്തിൽ പാടിയിട്ടുണ്ടല്ലോ; അതൊരു ഭാഗ്യമല്ലേ...? അതേ, തീർച്ചയായും അതൊരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, എം.കെ.അർജുനൻ മാസ്റ്റർ എന്നിവർക്കുവേണ്ടി പാടാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്. അതോടൊപ്പം രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, ജെറി അമൽദേവ് സാർ.. ഇവർക്കെല്ലാം വേണ്ടിയും സിനിമകളിലും മറ്റ് ആൽബങ്ങളിലുമൊക്കെ പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. കൂടാതെ, സീനിയറായിട്ടുള്ള വിദ്യാധരൻ മാസ്റ്റർ, സോമശേഖരൻ സാർ, ടി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർക്കു വേണ്ടിയും സിനിമകളിലും ആൽബങ്ങളിലും പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ദേവരാജൻ മാസ്റ്ററുടെ സ്കൂളിൽ നിന്നു വന്നതിനാൽ പുതിയ കാലത്തിന്റെ ആലാപനരീതികളോട് പഴയ പാട്ടുകൾ പാടിപ്പഠിച്ചു വന്നയാൾ എന്ന നിലയിൽ എങ്ങനെ പൊരുത്തപ്പെടുന്നു....? ഇപ്പോഴത്തെ സംഗീതം, സംഗീതരീതികൾ എന്നിവയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് പലരും ചോദിക്കാറുണ്ട്. യേശുദാസ് സാറിനെത്തന്നെ നോക്കൂ. കഴിഞ്ഞ അറുപതുവർഷമായി അദ്ദേഹം ഒരോ പത്തു വർഷം കഴിയുന്പോഴും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ വ്യത്യാസങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എനിക്ക് യേശുദാസ് സാർ ഗുരുനാഥനാണ്. ഈ ഓരോ കാലഘട്ടത്തിലെയും അദ്ദേഹത്തിന്റെ പാട്ടുകളിലെ വ്യത്യാസം എന്തെന്നു മനസിലാക്കി പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് അദ്ദേഹത്തിന്റെ ശൈലിയാണ്. ഒപ്പം, പഴയ കാലത്തെയും പുതിയ കാലത്തെയും എല്ലാ പ്രഗല്ഭരായ പാട്ടുകാരുടെയും ആലാപന ശൈലികൾ മനസിലാക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ, ഓരോ പാട്ടു പാടുന്പൊഴും ഇതു ഞാനാണു പാടിയതെന്ന് ആളുകൾ തിരിച്ചറിയണമെന്നുള്ള ആഗ്രഹംകൊണ്ട് ഞാൻ ഒരിക്കലും എന്റേതായ പാട്ടുകളിൽ അനുകരണത്തിനു ശ്രമിച്ചിട്ടുമില്ല. വേദികളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്പോൾ അതുപോലെ പാടാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗാനമേളരംഗത്തുനിന്നു വരുന്ന പല പാട്ടുകാരും നേരിടുന്ന ഒരു വിമർശനം ഞാനും ആദ്യകാലങ്ങളിൽ നേരിട്ടിട്ടുണ്ട്. ഇപ്പോൾ എന്റേതായ പാട്ടെന്നുള്ള രീതിയിൽ ആളുകൾ എന്റെ ശബ്ദം തിരിച്ചറിയുന്നതിൽ എനിക്കു സന്തോഷവുമുണ്ട്. വീട്ടുവിശേഷങ്ങൾ...? എറണാകുളം ഇടപ്പള്ളിയിലാണു താമസം. ഭാര്യ കലാമണ്ഡലം സോഫിയ ക്ലാസിക്കൽ ഡാൻസറാണ്. സോഫിയുടേതും കലാകുടുംബമാണ്. കെ.പി. കുമാരന്റെ ‘തോറ്റം’ എന്ന സിനിമയിൽ ഹീറോയിനായിരുന്നു. ശ്രീകുമാരൻ തന്പി സാറിന്റെ ‘ബന്ധുവാര് ശത്രുവാര്’ എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. എറണാകുളം പാടിവട്ടത്ത് നൃത്തവിദ്യാലയം നടത്തുന്നു. വേദികളിലും സജീവമാണ്. ഭരതനാട്യവും കലാമണ്ഡലത്തിന്റെ നൃത്തപദ്ധതി ‘ശതമോഹന’ത്തിന്റെ ഭാഗമായി മോഹിനിയാട്ടവും അവതരിപ്പിച്ചുവരുന്നു. മക്കൾ - മിൻസാര, നീഹാര. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|