ചിരിയോട്ടം..!
Saturday, September 15, 2018 9:41 AM IST
എന്തിരണ്ണാ... പടയോട്ടം പടം പൊളിച്ചാ... നുമ്മ ബിജുവണ്ണൻ തകർത്താ... ഈ ചോദ്യം കേട്ടാൽ തോന്നും ബിജുമേനോൻ എന്നാണ് തിരുവനന്തപുരംകാരനായതെന്ന്. അല്ലേലും, തിരോന്തരം ഭാഷ വെടിപ്പായി സംസാരിക്കുന്നവരോട് അന്നാട്ടുകാർക്ക് ഒരു പ്രത്യേക ഇതാണ്. ഇനിയെങ്ങാനും അതു കുളമാക്കിയാലോ മുച്ചൂട്ട് ചീത്തയും കേൾക്കേണ്ടി വരും. എന്തായാലും ബിജുമേനോൻ, ചെങ്കൽ രഘു എന്ന കഥാപാത്രം വെടിപ്പായി ചെയ്തപ്പോൾ തീയറ്ററിൽ ചിരിമേളം ഉയർന്നു. ഹോ എന്തൊരു ചിരിയായിരുന്നു.

തുടക്കം മുതൽ അവസാനം വരെ ചിരിപ്പിക്കാനുള്ള രസക്കൂട്ടെല്ലാം നവാഗത സംവിധായകൻ റഫീക്ക് ഇബ്രാഹിം ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. എവിടെ വേണമെങ്കിലും പാളിപ്പോകാവുന്ന സംഗതികളെ ചിരിയുടെ മേന്പൊടിയോടെ മുന്നിലേക്ക് ഇട്ടുതരുന്പോൾ എത്ര ബലംപിടുത്തക്കാരും അറിയാതെ ചിരിച്ചുപോകും. ബിജുമേനോൻ നയിക്കുന്ന പടയിലെ ഓരോരുത്തർക്കും പറ്റിയ അമളികൾ അത്രത്തോളമുണ്ടായിരുന്നു. അമളികൾ കാട്ടുന്നതിൽ നായകനും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു (ഏത്, നുമ്മ ആടിലെ ഷാജിയേട്ടൻ സ്റ്റൈൽ).



പിങ്കു നീ മാസാണെടാ...

ബേസിൽ ജോസഫ് പിങ്കുവായി എത്തി വെകിളിത്തരങ്ങൾ കാട്ടുന്പോൾ നമുക്കു ചുറ്റുമുള്ള സുഹൃത് വലയത്തിലെ ആരുടെയെങ്കിലുമൊക്കെ മുഖം മനസിൽ തെളിഞ്ഞു വരും. പെണ്ണിനെ വീഴ്ത്താനുള്ള പോക്ക്, പിന്നെ സ്ഥാനത്തും അസ്ഥാനത്തുമുള്ള നിഷ്കളങ്കമായ ചിരി ഇതൊക്കെ കാണുന്പോൾ ആരാണ് ചിരിക്കാത്തത്.

പിങ്കുവിനെ തൊട്ടാൽ ചോദിക്കാനും പറയാനുമെല്ലാം ആളുണ്ടെന്ന് തുടക്കത്തിൽ തന്നെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ആ പിങ്കുവിനെ ഒരുത്തൻ പഞ്ഞിക്കിട്ടാൽ പിന്നെ സംഭവിക്കുന്നത് എന്താണെന്ന് പറയേണ്ടല്ലോ... അതെ, അടികൊണ്ട പിങ്കുവിനായി പ്രതികാരം ചെയ്യാൻ പോകുന്ന പടയെയാണ് സംവിധായകൻ ചിരിയിൽ ചാലിച്ച് കുളിപ്പിച്ച് എടുത്തിരിക്കുന്നത്.



ഇങ്ങനെയും ഗുണ്ടയോ...

ഇടിപ്പടം പ്രതീക്ഷിച്ചു പോയ പ്രേക്ഷകർ ചിരിച്ച് തുടങ്ങിയതിന്‍റെ ഇടയിലേക്കാണ് ചെങ്കൽ രഘു (ബിജു മേനോൻ) നൈസായിട്ട് വന്നു കയറുന്നത്. താടി വളർത്തി, മുടി പറ്റയടിച്ച് കട്ട ലോക്കൽ ഗെറ്റപ്പിൽ എത്തിയ രഘു ആ ദൗത്യം ഏറ്റെടുക്കുകയാണ്. പിങ്കുവിനെ തല്ലിയവനെ തേടി കാസർഗോട്ടേക്ക് ഒരു യാത്ര. അതോടെ ചിത്രം റോഡ് മൂവിയുടെ ട്രാക്കിലേക്ക് വീഴും. ഇതിനിടയിൽ കോമഡിക്കായി കുത്തിത്തിരുകിയ രംഗങ്ങൾ കല്ലുകടി പോലെ ചിത്രത്തിൽ കയറി കൂടിയിട്ടുമുണ്ട്.

സേനൻ (ദിലീഷ് പോത്തൻ), രഞ്ജു (സുധി കോപ്പ), ശ്രീക്കുട്ടൻ (സൈജുകുറുപ്പ്) ഇവരാണ് പടയോട്ടത്തിലെ പ്രധാനികൾ. സേനനെ കണ്ടാൽ ഗുണ്ടാ പരിവേഷം ഉണ്ടെന്നെല്ലാം തോന്നുമെങ്കിലും ആളൊരു പാവമാണ്. പിന്നെ രഞ്ജു... തനി ലോക്കൽ എന്ന് മാത്രം പുള്ളിയെ വിശേഷിപ്പിച്ചാൽ മതി. കാണിച്ചു കൂട്ടുന്ന ഓരോ കാര്യങ്ങൾ അത്തരത്തിലുള്ളതാണ്. ശ്രീക്കുട്ടനാകട്ടെ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും ഇവരോടൊപ്പം എല്ലാ തരികിടകൾക്കും കൂട്ടിനുണ്ടാകും.



യാത്രയ്ക്കിടയിലെ കുരുക്കുകൾ

കുരുക്കുകൾ താനെ വന്നു വീണും പിന്നീട് അത് അഴിച്ചുമാണ് ഈ പട കാസർഗോട്ടെത്തുന്നത്. അവിടെ വച്ച് ഹരീഷ് കണാരൻ കൂടി ഇവർക്കൊപ്പം ചേർന്നതോടെ ചിരി നോണ്‍സ്റ്റോപ്പായി ബിഗ് സ്ക്രീനിൽ പെയ്തിറങ്ങി. ഒരുപാട് യാത്രകൾ പലരും കണ്ടിട്ടുണ്ടാവും, എന്നാൽ ഇത്തരത്തിലൊരു യാത്ര ഇത് ആദ്യമായിരിക്കും. ഓരോ രംഗങ്ങൾക്കും അകന്പടിയായി പ്രശാന്ത് പിള്ളൈ ഒരുക്കിയ പശ്ചാത്തല സംഗീതം കട്ടയ്ക്ക് കൂടെ നിന്നപ്പോൾ ചിരി പൊട്ടിച്ചിരിയായി മാറിയത് പെട്ടെന്നായിരുന്നു.



കൈയടി നേടാൻ മാത്രമുള്ള കാമറ ചലിപ്പിക്കലാണ് സതീഷ് കുറുപ്പ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. എറണാകുളത്തും പിന്നീട് ഇവർ അകപ്പെടുന്ന ഓരോ ഇടങ്ങളിലും രഘുവിനെയും കൂട്ടരേയും സഹായിക്കാനെത്തിയവരും പ്രേക്ഷകരെ ആവശ്യത്തിലേറെ ചിരിപ്പിച്ചു. വളരെ കുറച്ച് രംഗങ്ങളെ ഉള്ളുവെങ്കിലും ലിജോ ജോസ് പെല്ലിശേരി വേറെ ലെവൽ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. മൊത്തത്തിൽ ചിരി പാക്കേജാണ് പടയോട്ടം. അതുകൊണ്ട് തന്നെ സീരിയസ് പടം കാണാൻ ഉദ്ദേശിക്കുന്നവർ പോലും ഇതുവഴി പോയാൽ മതിമറന്ന് ചിരിച്ചുപോകും.

(ചിരിയാണ്... സർവത്ര ചിരി)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.