സന്പത്തിലെ അന്തരം ഒട്ടും ആനുപാതികമല്ലാത്ത നിലയിൽ വർധിച്ചുവരുന്നതു രാജ്യത്തിന് അഭിമാനകരമല്ലെന്നു മാത്രമല്ല, ആശങ്കാജനകവുമാണ്. സന്പന്നർ കൂടുതൽ സന്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്ന സാന്പത്തികക്രമം സമൂഹത്തിൽ വലിയ വേർതിരിവും അസ്വസ്ഥതയുമുളവാക്കും. ആഗോളതലത്തിൽ ഈ അസമത്വം ഏറെ വലുതാണ്. ഇന്ത്യയിലെ സ്ഥിതി ഒട്ടും ഭിന്നമല്ലെന്നു മാത്രമല്ല, കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുകയുമാണ്. ഒരു ശതമാനം അതിസന്പന്നരുടെ കൈയിലാണു രാജ്യത്തെ സന്പത്തിന്റെ പകുതിയിലേറെയും.
രാജ്യത്തെ സന്പന്നരിൽ ഒന്നാമനായ മുകേഷ് അംബാനിയുടെ സ്വത്ത് 2.8 ലക്ഷം കോടി രൂപയുടേതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഴിഞ്ഞ വർഷം പൊതുജനാരോഗ്യം, ചികിത്സ, ജലവിതരണം, ശുചീകരണം എന്നീ മേഖലകളിൽ ആകെ മുടക്കിയ തുക ഇതിലും താഴെയാണ് -2,08,166 കോടി രൂപ. അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫാം തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങളാണിത്. സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഫോറം സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ ഈ റിപ്പോർട്ട് ലോക സാന്പത്തികക്രമത്തെക്കുറിച്ചുള്ള ആധികാരിക രേഖയാണ്.
ലോകത്തിലെ 26 പേരുടെ സന്പത്ത് ലോക ജനസംഖ്യയിൽ പകുതിയുടെ സ്വത്തിനു തുല്യമാണെന്നു പറയുന്പോൾ ലോക സാന്പത്തികക്രമത്തിലെ അസന്തുലിതാവസ്ഥ വ്യക്തമാണ്. അതിനേക്കൾ കഠിനമാണ് ഇന്ത്യയിലെ അവസ്ഥ - ഒന്പതു പേരുടെ സ്വത്ത് രാജ്യത്തെ പകുതി ജനസംഖ്യയുടെ(65 കോടി) സന്പത്തിനു തുല്യമെന്നത്. താഴേത്തട്ടിലുള്ള 60 ശതമാനം ജനങ്ങൾ കൈയാളുന്നത് രാജ്യസന്പത്തിന്റെ 4.8 ശതമാനം മാത്രം. സന്പന്നർക്കു സന്പത്തു വർധിക്കുന്പോൾ ദരിദ്രരുടെ വരുമാനം താഴേക്കു പോകുന്നതായും ഓക്സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിരലിലെണ്ണാവുന്നത്ര പേർ ഈ വലിയ രാജ്യത്തെ സ്വത്തിന്റെ സിംഹഭാഗവും കൈയിൽ വച്ചിരിക്കുന്ന സാഹചര്യം നിസാരമായി കാണാനാവില്ല. അതിസന്പന്നരും സാധാരണക്കാരും വരുമാനത്തിൽ തീർത്തും താഴേക്കിടയിലുള്ളവരും തമ്മിലുള്ള വിടവ് ഇന്ത്യയിലെ സാമൂഹ്യ, ജനാധിപത്യഘടനകൾ തകിടംമറിക്കാമെന്ന് ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബ്യാൻയിമ ഓർമിപ്പിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാധാരണക്കാർക്ക് അപ്രാപ്യമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.
രാജ്യത്തെ സന്പന്നരുടെ മക്കൾ വിദേശത്തു പഠിക്കുന്നതും ഭരണത്തിലിരിക്കുന്നവരും സന്പന്നരും ചികിത്സയ്ക്കായി വിദേശത്തു പോകുന്നതും നമുക്കു പുതുമയല്ലല്ലോ. രാജ്യത്തു ഗുണമേന്മയുള്ള ചികിത്സയും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ ഇവർക്കു വിദേശത്തു പോകേണ്ട കാര്യമില്ലായിരുന്നു.
സാന്പത്തിക അസമത്വം വർധിക്കുന്നതിനു സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്നു ഓക്സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പൊതുജനങ്ങൾക്ക് ഏറ്റവും ആവശ്യമായ മേഖലകളിൽ പണം ആവശ്യത്തിന് അനുവദിക്കാത്തത് അസമത്വം വർധിക്കാൻ പ്രധാന കാരണമാണെന്നും പറയുന്നു. കോർപറേറ്റുകൾക്കും സന്പന്നർക്കും നികുതി ആനുകൂല്യങ്ങൾ കൂടുതലായി നൽകുന്നതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
പൊതുമേഖലയെ അവഗണിച്ച് സ്വകാര്യ, കോർപറേറ്റ് മേഖലകളെ പരിപോഷിപ്പിക്കുന്ന നയമാണു കുറെക്കാലമായി സർക്കാരുകൾ സ്വീകരിച്ചുപോരുന്നത്. സർക്കാരിന് പൊതുമേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കാനാവില്ലെന്നൊരു മുൻവിധി ഇതിനു പിന്നിലുണ്ടെന്നു തോന്നുന്നു. എന്നാൽ, മികച്ച നിലയിൽപ്രവർത്തിച്ചുപോന്ന എത്രയോ പൊതുമേഖലാ സ്ഥാപനങ്ങൾ നമുക്കുണ്ടായിരുന്നുവെന്നു ചിന്തിക്കണം. പൊതുമേഖലയെ തളർത്തുന്നതിൽ സർക്കാരിനു മാത്രമല്ല, അതിരുവിട്ട ട്രേഡ് യൂണിയനിസത്തിനും പങ്കുണ്ട്. രാജ്യത്തെ പല ടെലികോം സേവനദാതാക്കൾക്കും ഫോർ ജി സൗകര്യം ലഭ്യമായിട്ടും പൊതുമേഖലയിലുള്ള ബിഎസ്എൻഎലിന് ഈ സൗകര്യം നൽകാതിരുന്നതു ചെറിയൊരു ഉദാഹരണം മാത്രം. ഇപ്പോൾ ബിഎസ്എൻഎലിന് അത് അനുവദിച്ചുവെങ്കിലും സ്വകാര്യമേഖല ഇതിനോടകം ബഹുദൂരം മുന്നേറിക്കഴിഞ്ഞു.
കേന്ദ്രസർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച "കടം സംബന്ധിച്ച തത്സ്ഥിതി റിപ്പോർട്ട്' (സ്റ്റേറ്റസ് പേപ്പർ ഓൺ ഗവൺമെന്റ് ഡെറ്റ്) ഇവിടെ കൂട്ടിവായിക്കുന്നതു നന്നായിരിക്കും. കഴിഞ്ഞ നാലര വർഷംകൊണ്ടു രാജ്യത്തിന്റെ മൊത്തം കടബാധ്യത 49 ശതമാനമാണു(82 ലക്ഷം കോടി രൂപ) വർധിച്ചിരിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ധനകമ്മിയും പരിധിവിട്ടു വർധിക്കുകയാണ്. 2014 ജൂണിൽ സർക്കാരിന്റെ കടബാധ്യത 54,90,763 കോടി രൂപയായിരുന്നുവെങ്കിൽ 2018 സെപ്റ്റംബറിൽ അത് 82,03,253 കോടി രൂപയായി വർധിച്ചു.
രാജ്യത്തിന്റെ പൊതുവായ സാന്പത്തികവളർച്ചയ്ക്കു നല്ല വശങ്ങൾ ഉണ്ടെന്നതു വിസ്മരിക്കേണ്ട. മൂന്നു ദശകത്തിനിടയിലെ ഏറ്റവും താണ വളർച്ചയിലേക്കു ചൈന കൂപ്പുകുത്തിയപ്പോൾ ഇന്ത്യൻ സന്പദ്ഘടന ഇക്കൊല്ലം തിരിച്ചുവരവിന്റെ പാതയിലാകുമെന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ(ഐഎംഎഫ്) വിലയിരുത്തൽ പ്രത്യാശാജനകമാണ്. ഐഎംഎഫ് കഴിഞ്ഞദിവസം പുറത്തുവിട്ട ലോക സാന്പത്തിക പ്രതീക്ഷാ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യം സാന്പത്തികമായി വളരുന്നുവെങ്കിലും സാന്പത്തിക അസമത്വം ഒരു നിയന്ത്രണവുമില്ലാതെ വർധിക്കുകയും സാന്പത്തിക വളർച്ചയുടെ പ്രയോജനം ദരിദ്രർക്കു കിട്ടാതിരിക്കുകയും ചെയ്താൽ വളർച്ച എത്ര നിരർഥകം! വളർച്ചയിൽ ജനസംഖ്യയിലെ ഭൂരിപക്ഷത്തെ ഭാഗഭാക്കാക്കുകകൂടി വേണം. തൊഴിൽ ലഭ്യതയുടെ കാര്യത്തിൽ നാം പിന്നോക്കം പോവുകയാണ്. രാജ്യത്തെ സന്പത്ത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പുരോഗതിക്കുകൂടി പ്രയോജനപ്പെടുത്തുന്ന ഭരണകൂട നയപരിപാടികളുണ്ടാകണം. കോർപറേറ്റുകളുടെ താത്പര്യം മാത്രം സംരക്ഷിക്കുന്ന ഭരണകൂടത്തിന് സാധാരണക്കാരെ കൈയൊഴിയേണ്ടിവരും. അങ്ങനെയാണ് അസമത്വമെന്ന വ്യാളിയുടെ വായ് പിളർന്നുവരുന്നത്.
രാജ്യരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളിൽപ്പോലും കോർപറേറ്റുകളെ നിയോഗിച്ച് അവർക്കു ലാഭം കൊയ്യാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്ന സർക്കാർ അസമത്വം വളർത്തുകയാണ്. ജനങ്ങളുടെ പൊതുവായ പുരോഗതിയാവണം ഭരണാധികാരികളുടെ ലക്ഷ്യം. അതിനനുസൃതമായ നയപരിപാടികൾ നടപ്പാക്കാനായില്ലെങ്കിൽ കോർപറേറ്റുകളുടെ ഭരണമാവും നടക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങളും രാജ്യത്തു വളരണം. ദരിദ്രർക്കു മാന്യമായ ജീവിതം സാധ്യമാകണം. ഏറ്റവും ചെറിയവരെയും പരിഗണിക്കുന്ന സർക്കാർ മാത്രമേ നല്ല സർക്കാരാകൂ.