ഇടുക്കിയിലും കുട്ടനാട്ടിലും വയനാട്ടിലുമൊക്കെയുള്ളവർ തങ്ങൾക്കുവേണ്ടിയുള്ള കോടികളുടെ പദ്ധതികളെക്കുറിച്ചു കേട്ടു മടുത്തിരിക്കുകയാണ്. ഈ കോടികളെല്ലാം എവിടേക്കാണു പോകുന്നതെന്ന് അവർക്കറിയില്ല. ഏതായാലും ഇന്നലെയും കേട്ടു അത്തരമൊരു പദ്ധതി പ്രഖ്യാപനം. ഇടുക്കിയെ നന്നാക്കാൻ അയ്യായിരം കോടിയുടെ പാക്കേജ്. ജില്ലയെ അടിമുടി അഭിവൃദ്ധിപ്പെടുത്താൻ പിടിപ്പതു പദ്ധതികൾ.
കുരുമുളകും ഏലവും മാത്രമല്ല ചക്കയും മൂല്യവർധിത ഉത്പന്നങ്ങളാക്കും, തേയില ബ്രാൻഡ് ചെയ്യും, ബ്രഹ്മഗിരി മാതൃകയിൽ ഇറച്ചി സംസ്കരണ യൂണിറ്റ് സ്ഥാപിക്കും, ക്ഷീരസാഗരം മാതൃകയിൽ കന്നുകാലി വളർത്തൽ പദ്ധതി കൊണ്ടുവരും, ടൂറിസം ക്ലസ്റ്ററും സർക്യൂട്ടും തുടങ്ങും, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാം ഘട്ടം അവതരിപ്പിക്കും, ഹൈഡൽ ടൂറിസത്തിനു ജീവൻ നൽകും, ആദിവാസികളെ ക്ഷേമ പദ്ധതികൾകൊണ്ടു പൊതിയും, എന്നുവേണ്ട ഒന്നിനും ഒരു കുറവുമില്ല. പക്ഷേ ഇതിനുള്ള പണമെവിടെ? ബജറ്റിൽ പദ്ധതിവിഹിതമായി വച്ചിരിക്കുന്നതല്ലാതെ ചില്ലിപൈസ വേറെ ഇതിനായി അനുവദിച്ചിട്ടില്ല. മൂന്നു വർഷംകൊണ്ടു പൂർത്തിയാക്കുന്ന പാക്കേജിന് ഈ വർഷം 1500 കോടി രൂപ നീക്കിവച്ചിട്ടുണ്ടത്രേ. ഇതു കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞിരിക്കുന്ന ഇനങ്ങളെല്ലാം കൂടി ഉള്ളതാണ്. ഈ വർഷം നടപ്പാക്കേണ്ട പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന പണം. സംസ്ഥാന പദ്ധതിയിൽനിന്ന് 550 കോടി, തദ്ദേശ സ്ഥാപനങ്ങളുടെ 350 കോടി, കിഫ്ബിയിൽനിന്ന് 250 കോടി, റീബിൽഡ് കേരള പ്രോജക്ടിൽനിന്ന് 250 കോടി, കേന്ദ്ര പദ്ധതികളിൽനിന്ന് 100 കോടി എന്നിങ്ങനെയാണു 1500 കോടിയുടെ കണക്ക്.
സംസ്ഥാന ബജറ്റിൽ ഇത്തരത്തിൽ എല്ലാ ജില്ലകൾക്കും പണം അനുവദിച്ചിരുന്നു. അക്കൂട്ടത്തിൽ ഇടുക്കിക്കും അനുവദിച്ച തുകയാണ് ഇപ്പോൾ കൂട്ടലും കിഴിക്കലും നടത്തി വൻ പദ്ധതിയായി അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു പൈസ അധികമായി പാക്കേജിനു നൽകിയിട്ടില്ല. സവിശേഷമായ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ല.
പ്രകൃതിക്ഷോഭത്തിന്റെ വലിയ ആഘാതങ്ങളേറ്റുവാങ്ങിയ ജില്ലകളാണ് ഇടുക്കിയും വയനാടും പത്തനംതിട്ടയും ആലപ്പുഴയുമൊക്കെ. ഈ ജില്ലകൾക്കൊന്നുംതന്നെ പുതിയ പദ്ധതികളോ അധിക ഫണ്ടോ നൽകിയിട്ടില്ല. പാക്കേജായാലും പദ്ധതിയായാലും അധികമായി എന്തെങ്കിലും കിട്ടണ്ടേ? അതൊന്നുമില്ലാതെ എന്തു പാക്കേജ്? പദ്ധതി വിഹിതവും ബജറ്റ് വിഹിതവുമൊക്കെ നേരത്തേ പ്രഖ്യാപിച്ചതാണ്. അതിൽ കൂടുതലായി ഒന്നും അനുവദിച്ചിട്ടില്ല.
ഈ വർഷം ഇടുക്കിയിൽ 1500 കോടി രൂപ വിവിധ പദ്ധതികൾക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിൽ അടുത്തകൊല്ലം സ്വാഭാവികമായ വർധനയോടെ തുക ലഭിക്കേണ്ടതാണ്. ജില്ലയ്ക്കു നീക്കിവച്ചിരുന്നതു മാത്രമെടുത്തു പദ്ധതികളുടെ പേരിട്ട് പാക്കേജാണെന്നു പറഞ്ഞു പെരുന്പറ മുഴക്കുന്നതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനല്ലെങ്കിൽ മറ്റെന്തിനാണ്? ഇത് ഇപ്പോഴത്തെ മാത്രം തന്ത്രമല്ല. മുന്പും ഇത്തരം തന്ത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. പാക്കേജെന്ന പേരിൽത്തന്നെ എന്തെല്ലാം പാഴ്വാക്കുകൾ. ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകൾ പലതു വന്നല്ലോ. കുട്ടനാട് പാക്കേജ് വിവിധ ഡിപ്പാർട്ട്മെന്റുകൾ തമ്മിൽ ഏകോപനം ഇല്ലാതെ കുറെ കല്ലും മണ്ണുമായി മാറി. കുട്ടനാടു പാക്കേജിന്റെ രണ്ടാംഘട്ടം ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം കോടിയുടെ രണ്ടാം ഘട്ടത്തിൽ എന്തൊക്കെയാണു നടക്കുകയെന്നു കാണാനിരിക്കുന്നതേയുള്ളൂ.
ഇടുക്കി പാക്കേജിന്റെ ഭാഗമായി കാർഷിക കടാശ്വാസ പദ്ധതി, മൃഗസംരക്ഷണം എന്നിവയ്ക്കു ഫണ്ട് അനുവദിച്ചിരുന്നു. പട്ടയമില്ലാത്തതിനാൽ ധാരാളം പേർക്കു പാക്കേജിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നയരേഖയിൽ മാറ്റം വരുത്തണമെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നതാണ്. ഡോ. സ്വാമിനാഥൻ നേരിട്ടു സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ടീം പഠനം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾക്കു കേന്ദ്രം പണം അനുവദിച്ചത്.
ഇടുക്കി പാക്കേജിൽ പാൽ ഉത്പാദനം മൂന്നിരട്ടിയാക്കാൻ അഞ്ഞുറു കോടിയോളം രൂപ അനുവദിച്ചിരുന്നു. പ്രതിവർഷം ഇരുപതിനായിരം പശുക്കളെവീതം നൽകാനായിരുന്നു പദ്ധതി. ഗ്രാമീണ റോഡുകളുടെ വികസനത്തിന് 260 കോടിരൂപയുടെ പദ്ധതിയാണു തയാറാക്കിയത്. വിതരണം ചെയ്ത പശുക്കളും ആടുകളുമൊക്കെ രോഗം പിടിച്ചവയായിരുന്നുവെന്നു പറയപ്പെടുന്നു. ഏതായാലും കോടികൾ പൊടിച്ച പല പദ്ധതികളും ജലരേഖകളായി. ഇടുക്കി പാക്കേജിന്റെ മൂന്നിലൊന്നു തുകപോലും ഉപയോഗിക്കാനായില്ല.
പാക്കേജിന്റെ പരാജയത്തിനു പ്രധാന കാരണമായി ജനപ്രതിനിധികളുടെയും സർക്കാരിന്റെയും അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർഷിക കടാശ്വാസം, കാർഷിക മേഖലയുടെ പുനരുദ്ധാരണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നീ മുഖ്യലക്ഷ്യങ്ങളോടെയാണു ഡോ. സ്വാമിനാഥൻ കമ്മീഷൻ 1876 കോടി രൂപയുടെ ഇടുക്കി പാക്കേജിനു രൂപം കൊടുത്തത്. 750 കോടി രൂപയാണു കാർഷിക കടാശ്വാസത്തിനായി നീക്കിവച്ചിരുന്നത്. പക്ഷേ ഇതിന്റെ പ്രയോജനം അർഹിക്കുന്നവരിലേറെപ്പേർക്കും ലഭിച്ചില്ലെന്നതാണു വസ്തുത.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് യഥാസമയം പദ്ധതികൾ തയാറാക്കി നൽകാതിരുന്നതും അംഗീകരിച്ച പദ്ധതികൾ യഥാസമയം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയതും കാലാവധി തീർന്നപ്പോൾ കൂടുതൽ സമയം ആവശ്യപ്പെടാതിരുന്നതുമൊക്കെ കാർഷിക നവീകരണത്തിനനുവദിച്ച 764 കോടി രൂപയിൽ 565 കോടിയും ലഭിക്കാതെ പോകാനിടയാക്കി.
2013 നവംബറിൽ ആദ്യത്തെ ഇടുക്കി പാക്കേജിന്റെ കാലാവധി അവസാനിച്ചപ്പോൾ അനുവദിച്ചിരുന്ന തുകയുടെ മുപ്പതു ശതമാനം പോലും ഉപയോഗിച്ചിട്ടില്ലായിരുന്നു. പാക്കേജ് അനുവദിക്കുന്പോൾ അധികാരത്തിലിരുന്ന ഇടതു സർക്കാരിനും പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. ഇപ്പോഴിതാ, സംസ്ഥാന ബജറ്റിൽ ജില്ലയ്ക്കുണ്ടായിരുന്ന വിഹിതമെല്ലാം ചേർത്ത് വന്പൻ പാക്കേജ് എന്ന പേരിൽ സർക്കാർ വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം ചില ചെപ്പടിവിദ്യകൾ അധികാരത്തിലിരിക്കുന്നവർ കാണിക്കാറുണ്ട്. പക്ഷേ, ജനത്തിന്റെ മുന്നിൽ ഇനിയും ഇത്തരം നന്പരുകൾ വിലപ്പോവില്ല. അനുഭവങ്ങളും കണക്കും അവർക്കു ചില പാഠങ്ങൾ നൽകിയിട്ടുണ്ട്. ഇടുക്കിയെ മിടുക്കിയാക്കാനെന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ കാന്പുള്ളവയാകണമെങ്കിൽ അവയ്ക്കായി അധികം പണം അനുവദിക്കണം. അതു ചെയ്യാതെ, കിട്ടിയതും കിട്ടാൻ സാധ്യതയുള്ളതും കിട്ടാൻ സാധ്യതയില്ലാത്തതും ചേർത്തൊരു കണക്കുപട്ടിക തയാറാക്കിയിട്ടു കാര്യമില്ല.