കർഷകർക്ക് ആശ്വാസപദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇപ്പോൾ പിശുക്കു കാണിക്കുന്നില്ല. പക്ഷേ ഈ പദ്ധതികൾ പലതും ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നു പറയുന്നതുപോലെയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രം സർക്കാരിൽ ഉദിക്കുന്ന കർഷകപ്രേമത്തിന്റെ പൊള്ളത്തരം കർഷകർ പലപ്പോഴും തിരിച്ചറിയുന്നില്ല. പദ്ധതികൾ പൊള്ളയാകുന്നതിനു ഭരണകർത്താക്കൾ മാത്രമല്ല കുറ്റക്കാർ. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ചുമതലപ്പെട്ട ഉന്നതോദ്യോഗസ്ഥരുടെ അക്ഷന്തവ്യമായ നിസംഗത പല സർക്കാർ പ്രഖ്യാപനങ്ങളും പാഴ്വാക്കാകുന്നതിനു കാരണമാണ്. ഇതിന് ഉദാഹരണമാണു കഴിഞ്ഞ മാർച്ച് അഞ്ചിനു നടന്ന സംസ്ഥാന മന്ത്രിസഭായോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിച്ച അനാസ്ഥ. അന്നത്തെ സർക്കാർ തീരുമാനങ്ങൾ പലതും കഴന്പില്ലാത്തതും കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ളതുമായിരുന്നുവെന്ന ആരോപണം ഉണ്ടെങ്കിലും ഉന്നതോദ്യാഗസ്ഥർ വ്യക്തമായ ഉത്തരവു പുറപ്പെടുവിക്കാത്തതുമൂലം കർഷകർക്കുണ്ടായ വിഷമങ്ങൾ അവഗണിക്കാവുന്നതല്ല.
പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപനം ഏതു സമയവുമുണ്ടാകാം എന്നതുകൊണ്ടാണു ബുധനാഴ്ച നടത്തേണ്ട മന്ത്രിസഭായോഗം തലേദിവസം നടത്തിയത്. പ്രധാനമായും കാർഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അന്നു ചർച്ചയ്ക്കെടുത്തത്. കൃഷിമന്ത്രിതന്നെ മുൻകൈയെടുത്ത് ഔട്ട് ഓഫ് അജൻഡയായാണു വിഷയം അവതരിപ്പിച്ചത്. കാർഷിക വായ്പയുടെ മോറട്ടോറിയം കാലാവധി ദീർഘിപ്പിക്കുക, നഷ്ടപരിഹാരം ഇരട്ടിയാക്കുക, ആദ്യവർഷത്തെ പലിശയിളവു സർക്കാർ ഏറ്റെടുക്കുക, കാർഷിക കടാശ്വാസ പദ്ധതിയുടെ പരിധി രണ്ടു ലക്ഷം രൂപയാക്കുക എന്നീ കാര്യങ്ങളാണു മന്ത്രി അവതരിപ്പിച്ചത്. ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയെന്നതായിരുന്നു ഔട്ട് ഓഫ് അജൻഡയായി അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യം.
മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി ഇറക്കണമെന്നാണു ചട്ടം. ഇക്കാര്യത്തിൽ മുഖ്യ ഉത്തരവാദിത്വം ചീഫ് സെക്രട്ടറിക്കാണ്. തങ്ങളെടുത്ത തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. മാർച്ച് പത്തിനായിരുന്നു തെരഞ്ഞെടുപ്പു പ്രഖ്യാപനം. അന്നാണു പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. അതിനു മുന്പായി 48 മണിക്കൂറല്ല അതിന്റെ ഇരട്ടി സമയം കിട്ടിയിട്ടും മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല.
കർഷകർ എടുത്തിട്ടുള്ള എല്ലാവിധ വായ്പകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം ഏർപ്പെടുത്താനായിരുന്നു മന്ത്രിസഭാ തീരുമാനം. ഉത്തരവിറങ്ങാത്തതിനാൽ ആ തീരുമാനവും ആവിയായി. പഴയ മോറട്ടോറിയത്തിന്റെ കാലാവധി ഒക്ടോബർ 11നെ അവസാനിക്കൂ എന്നു വേണമെങ്കിൽ മുട്ടാപ്പോക്കു പറയാം. പക്ഷേ, ആ മോറട്ടോറിയം സഹകരണസംഘങ്ങൾ, ഭവനനിർമാണ ബോർഡ്, പിന്നോക്ക ക്ഷേമ വികസന കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പകൾക്കു മാത്രമേ ബാധകമാകൂ.
ദേശസാത്കൃത, ഷെഡ്യൂൾഡ്, വാണിജ്യ ബാങ്കുകളിൽനിന്നു കർഷകർ എടുത്ത വായ്പകൾക്കും പ്രളയക്കെടുതിയുടെ പേരിൽ ജൂലൈ 31 വരെ മോറട്ടോറിയം കാലാവധി ഉണ്ട്. പക്ഷേ, അതു കർഷകർ എടുത്ത കാർഷിക, വിദ്യാഭ്യാസ വായ്പകൾക്കു മാത്രമാണ്. മറ്റു വായ്പകൾക്ക് ഇളവു ബാധകമല്ല. പ്രളയത്തിൽ വലിയ നഷ്ടങ്ങളുണ്ടായവർക്കു മോറട്ടോറിയം പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ കാർഷികേതര വായ്പകൾക്കും ആനുകൂല്യം ലഭിക്കണം.
കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നതിന് എങ്ങനെയൊക്കെ തടസങ്ങളുണ്ടാക്കാമെന്ന ആലോചനയിലാണു ബാങ്കുകാരും പല ഉന്നതോദ്യോഗസ്ഥരും. അവിടെയാണു സർക്കാരിന്റെ ഇച്ഛാശക്തി പ്രകടമാകേണ്ടത്. കടക്കെണിയിൽ പെട്ടു പത്തോളം കർഷകർ ജീവനൊടുക്കിയതിനെത്തുടർന്നാണ് അഞ്ചിനു മന്ത്രിസഭായോഗം ചേർന്നു കർഷകർക്ക് ആശ്വാസമരുളാൻ ചില തീരുമാനങ്ങൾ കൈക്കൊണ്ടത്. പക്ഷേ അവ കർഷകർക്കു യാതൊരു ഗുണവും ചെയ്തില്ല. നിലവിലുള്ള ആനുകൂല്യങ്ങളല്ലാതെ പുതുതായി ഒന്നും അവർക്കു ലഭിച്ചില്ല. തീരുമാനങ്ങൾ നടപ്പാക്കണമെന്ന താത്പര്യം സർക്കാരിന് ഉണ്ടായിരുന്നോ എന്നുപോലും ഇപ്പോൾ സംശയം തോന്നുന്നു. എന്തൊക്കെയോ ചെയ്യുന്നുവെന്ന പ്രതീതി ജനിപ്പിച്ചു കർഷകരെ കബളിപ്പിക്കുന്ന സ്ഥിരം പരിപാടി ആവർത്തിക്കുകയായിരുന്നില്ലേ ഇവിടെയും?
എന്നാൽ, ഏറെ രസകരമായൊരു കാര്യം, മാർച്ച് അഞ്ചിലെതന്നെ മന്ത്രിസഭായോഗത്തിൽ എടുത്ത മറ്റൊരു തീരുമാനം യാതൊരു തടസവും കൂടാതെ ഉത്തരവായി ഇറങ്ങി എന്നതാണ്. പാറമടകൾ തുറന്നുകൊടുക്കാനുള്ള തീരുമാനമായിരുന്നു അത്. ചട്ട ഭേദഗതി ആവശ്യമുള്ള ഉത്തരവായതിനാൽ അതും നടപ്പായില്ലെന്നതു വേറെ കാര്യം. പക്ഷേ, കർഷകരെ സഹായിക്കാനുള്ള തീരുമാനങ്ങളിൽ ഉത്തരവിറക്കാൻ അമാന്തമുണ്ടായപ്പോൾ പാറമടയുടെ കാര്യത്തിൽ ഉത്തരവിന് ഉത്സാഹമായി എന്നതു കൗതുകകരംതന്നെ.
ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും കർഷകർ വലിയ മാനസിക സംഘർഷത്തിലേക്കു നീങ്ങുന്ന സാഹചര്യം മാധ്യമങ്ങളും ജനങ്ങളും വളരെ ഗൗരവത്തോടെ ചർച്ചയാക്കിയതിനെത്തുടർന്നാണു സർക്കാർ സത്വര പ്രഖ്യാപനങ്ങൾ നടത്തിയത്. പക്ഷേ, പ്രഖ്യാപനത്തിൽനിന്നു കാര്യം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. കർഷകരുടെ കാര്യം വരുന്പോൾ മിക്കപ്പോഴും ഇതുതന്നെ ഗതി.
കർഷകക്ഷേമ പദ്ധതികൾ തീരുമാനിച്ചപ്പോൾ പണത്തിനു തടസമുണ്ടാകരുതെന്നു കരുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 54 കോടി രൂപ നീക്കിവയ്ക്കാൻ തീരുമാനിച്ചതാണ്. കൃഷിവകുപ്പുമായി ബന്ധപ്പെട്ടൊരു ഉത്തരവും ഇറക്കിയിരുന്നു. പക്ഷേ, മറ്റു ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ റവന്യൂ, പൊതുഭരണ സെക്രട്ടറിമാരുൾപ്പെടെയുള്ളവർ പങ്കെടുത്ത സ്ക്രീനിംഗ് കമ്മിറ്റിയുടെ പ്രതികൂല തീരുമാനവും ഉത്തരവു വൈകാനിടയാക്കി.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിൽ, അഞ്ചേക്കർ വരെ കൃഷിഭൂമിയുള്ള കർഷകർക്കു പ്രതിവർഷം ആറായിരം രൂപ മൂന്നു ഗഡുവായി നൽകാനുള്ള പദ്ധതി ഭരണത്തിന്റെ അവസാനനാളുകളിലൊന്നിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും മിക്ക കർഷകർക്കും പണം ലഭിച്ചിട്ടില്ല. കേരളത്തിൽ പന്ത്രണ്ടു ലക്ഷത്തിലേറെപ്പേരാണ് ഈ പദ്ധതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നൽകി കർഷകരെ മോഹിപ്പിക്കുകയും പിന്നീട് ആ പ്രഖ്യാപനങ്ങൾ നടപ്പാകാതിരിക്കാൻ മാർഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം.