കോവിഡ് പ്രതിരോധത്തിൽ കൈവരിച്ച മികവാണു സംസ്ഥാനത്തു മേഖല തിരിച്ചു ചില ഇളവുകൾ സാധ്യമാക്കിയിരിക്കുന്നത്. എന്നാൽ, അയൽസംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ നേരിടാൻകൂടി നാം കരുതൽ കാട്ടണം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവു നിലനിർത്തുക എന്നതാവും ഇനി കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കുന്പോൾ നിരവധി പ്രശ്നങ്ങളിലൂടെ സംസ്ഥാനത്തിനു കടന്നുപോകേണ്ടിവരും. കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ കേരളത്തിൽനിന്നുള്ളവരെ അയൽസംസ്ഥാനങ്ങൾ അതിർത്തികളിൽ തടഞ്ഞിരുന്നു. തമിഴ്നാടും കർണാടകവും അതിർത്തിയിലൂടെയുള്ള ചരക്കു ഗതാഗതത്തിനും തടസം സൃഷ്ടിച്ചു. കേരളത്തിൽനിന്നു വാഹനങ്ങൾ കടന്നുചെല്ലാതിരിക്കാൻ കർണാടക ദേശീയപാതയിൽ മണ്ണിട്ടു വഴി തടസപ്പെടുത്തി. നടന്നുപോലും മലയാളികൾക്ക് അതിർത്തി കടക്കാൻ കഴിയാതായി. മംഗലാപുരത്ത് പതിവായി ചികിത്സ തേടുന്നവരെപ്പോലും കാസർഗോഡ് അതിർത്തിയിൽ കർണാടക സർക്കാർ തടഞ്ഞു. ചികിത്സ കിട്ടാതെ ചിലർ മരണപ്പെട്ടു.
ലോക്ക് ഡൗൺ ആദ്യഘട്ടം പിന്നിടുന്പോൾ കേരളം ഏറെ ആശ്വാസത്തിലാണ്. രാജ്യത്തിനുതന്നെ മാതൃകയാകത്തക്കവണ്ണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞതിനാൽ രോഗവ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി. എങ്കിലും ജാഗ്രത തെല്ലും കുറയ്ക്കാൻ പാടില്ലെന്ന് ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും മുന്നറിയിപ്പു നൽകുന്നു. നമുക്കു ജാഗ്രത തുടരാം.
അയൽസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ ഭക്ഷ്യവസ്തുക്കൾ കേരളത്തിലെത്തുന്നുണ്ട്. ഇവ ഇവിടേക്കു കടത്തിവിടുന്പോൾ പരിശോധനകൾ കൂടുതൽ ശക്തമാക്കണം. ഏതാനും ദിവസങ്ങൾക്കു മുന്പു കേരളത്തിൽനിന്നുള്ള ലോറികൾ അതിർത്തിയിൽ തടഞ്ഞിരുന്നവർ ഇന്ന് തങ്ങളുടെ സംസ്ഥാനങ്ങളെ കോവിഡിൽനിന്നു മോചിപ്പിക്കാൻ ക്ലേശിക്കുകയാണ്.
രണ്ടാം ഘട്ട ലോക്ക് ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ ഉപയോഗിച്ചു തമിഴ്നാട്ടിൽനിന്ന് ധാരാളം തൊഴിലാളികൾ കേരളത്തിലെ തോട്ടം മേഖലകളിൽ ജോലി പുനരാരംഭിക്കുന്നതിനായി വരുന്നുണ്ട്. ഇതുകൂടാതെ, നിലവിലെ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടു പലരും കേരളത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതായും വാർത്തയുണ്ട്. റെയിൽവേ ട്രാക്ക് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ബോഗിയിൽ തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് ഒളിച്ചു കടന്ന മൂന്നു വനിതാ റെയിൽവേ എൻജിനിയർമാർ കഴിഞ്ഞദിവസം പോലീസ് പിടിയിലായി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു കേരളത്തിലേക്കു കടക്കാൻ ഇവരെ സഹായിച്ച ട്രാക്ക് റിക്കാർഡിംഗ് കാറിന്റെ ചുമതലയുള്ള സീനിയർ സെക്ഷൻ എൻജിനിയർ, ഗാർഡ്, ലോക്കോ പൈലറ്റ് എന്നിവർക്കെതിരേ കേസും എടുത്തു. മെഡിക്കൽ അടിയന്തര യാത്രയെന്ന സത്യവാങ്മൂലവുമായി മഹാരാഷ്ട്രയിൽനിന്നു തൃശൂരിലെത്തിയ മൂന്നുപേരും പിടിയിലായി. കാറിൽ 1100 കിലോമീറ്ററോളം യാത്ര ചെയ്താണ് ഇവർ തൃശൂരിലെത്തിയത്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ പരിശോധനയിലാണു പിടിയിലായത്. അതേസമയം, മതിയായ കാരണങ്ങളോടെ സംസ്ഥാനം കടന്നുപോകേണ്ടവർക്ക് അതിനു സാധിക്കാത്ത സാഹചര്യവുമുണ്ട്. കാസർഗോട്ട് അതാണു സംഭവിച്ചത്.
മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ കാണിക്കുന്ന ഉത്സാഹം നല്ലതുതന്നെ. എന്നാൽ, സാഹചര്യം മനസിലാക്കി യുക്തിപൂർവവും നീതിപൂർവവുമായ തീരുമാനങ്ങളെടുക്കാനുള്ള വിവേകം അവർ കാട്ടണം. ജനങ്ങളുടെ അത്യാവശ്യങ്ങൾ മുടങ്ങാത്തവണ്ണം വിശദവും വ്യക്തവുമായ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നാൽ പല പ്രശ്നങ്ങളും ഒഴിവാക്കാം.
മൂന്നാറിലും പരിസരപ്രദേശത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നു. മൂന്നാർ ഉൾപ്പെടുന്ന ഇടുക്കി ജില്ല കൊറോണ വ്യാപനം ഏറ്റവും കുറവുള്ള ജില്ലകളുടെ പട്ടികയിലാണെങ്കിലും അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ രോഗവ്യാപനം ഈ പ്രദേശത്ത് ആശങ്കയ്ക്കു കാരണമാണ്. തമിഴ്നാട്ടിൽനിന്നുള്ള ധാരാളം തൊഴിലാളികൾ ഇവിടെ തോട്ടം മേഖലയിൽ പണിയെടുക്കുന്നുണ്ട്. പതിവായി അതിർത്തി കടന്ന് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നവരാണിവർ. തമിഴ്നാടിനോടു ചേർന്നുള്ള ഉടുന്പൻചോല, പീരുമേട് താലൂക്കുകളിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ആളുകൾ കൂട്ടംകൂടുന്നതും അതിലൂടെ രോഗവ്യാപനം ഉണ്ടാകുന്നതും ഒഴിവാക്കാനാണ്. തമിഴ്നാട്ടിൽനിന്ന് ഊടുവഴികളിലൂടെ പലരും കേരളത്തിലേക്കു കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും പോലീസിന്റെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലങ്ങളിലൂടെ പലരും ഇപ്പോഴും കേരളത്തിലേക്കു കടക്കുന്നതായി അറിയുന്നു.
ഇടുക്കി ജില്ലയിലെ പച്ചക്കറി വ്യാപാരികൾ കൂടുതലായും തമിഴ്നാട്ടിലെ തേനി, കന്പം, ഗൂഡല്ലൂർ, ഉദുമൽപേട്ട്, പൊള്ളാച്ചി മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. തമിഴ്നാട്ടിലെ ഈ ജില്ലകളിലെല്ലാം ഇപ്പോൾ കോവിഡ് രോഗബാധ വർധിച്ചുവരുകയാണ്. ഇതുമൂലം കേരളത്തിൽനിന്നു വ്യാപാരികൾ തമിഴ്നാട്ടിലെത്തി ചരക്ക് എടുക്കുന്നതിൽ വിമുഖത കാട്ടുന്നു. നേരത്തേ ഇവർ പ്രത്യേക പാസ് എടുത്തു തമിഴ്നാട്ടിലെത്തിയാണു സാധനങ്ങൾ വാങ്ങിയിരുന്നത്.
കോവിഡ് നിയന്ത്രണവിധേയമായ നാലാം മേഖലയിലാണ് ഇടുക്കി ജില്ലയെ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ആളുകൾ ഏതെങ്കിലും വിധത്തിൽ അശ്രദ്ധയോ അലസതയോ കാട്ടി ഈ നേട്ടം നഷ്ടപ്പെടാനിടയാകരുത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ മേഖലകളായി തിരിച്ച് ഇപ്പോൾ നിർദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാനും ഇളവുകൾ ഫലപ്രദമായി ഉപയോഗിക്കാനും ജനങ്ങൾ ശ്രദ്ധിക്കണം.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലേക്കു വൻതോതിൽ ഉപയോഗശൂന്യമായ മത്സ്യം കൊണ്ടുവന്നതു പിടികൂടുകയുണ്ടായല്ലോ. പോലീസ് പിടിച്ചെടുത്ത ഈ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഈ ഓപ്പറേഷനിൽ ഒരു ലക്ഷം കിലോഗ്രാം മത്സ്യമാണു പിടികൂടിയത്. എന്നാൽ പിന്നീട് പോലീസിനെ ഈ ചുമതലയിൽനിന്ന് ഒഴിവാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിനു മാത്രമായി ഈ ചുമതല കൈമാറിയതോടെ, പരിശോധന കാര്യക്ഷമമാകുമോ എന്ന സംശയം ഉയരുന്നുണ്ട്.
നല്ല ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്കു ലഭ്യമാക്കുന്നതിന് അവസരമായിക്കൂടി ഈ കോവിഡ് കാലം ഉപയോഗപ്പെടുത്തണം. ഭക്ഷ്യവസ്തുക്കളുടെ ആഭ്യന്തര ഉത്പാദനം പരമാവധി വർധിപ്പിച്ചു ജനങ്ങൾക്കു വിഷരഹിതമായ ഭക്ഷണം ഉറപ്പുവരുത്താൻ സർക്കാർ ഉത്സാഹിക്കണം.
കുട്ടനാട്ടിലും പാലക്കാട്ടും വിളയിക്കുന്ന നെല്ലുപോലും ഇവിടെ സംസ്കരിച്ച് അരിയാക്കി വിതരണം ചെയ്യാനാവുന്നില്ല. പച്ചക്കറി, മത്സ്യം, കോഴി, മുട്ട, പാൽ എന്നിവയുടെ ഉത്പാദനത്തിലും സംസ്കരണത്തിലും കേരളം ഇനിയെങ്കിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. കോവിഡ് കടന്നുപോയാലും, കേരളീയർക്കു ജീവിക്കാൻ അതിർത്തി കടന്നുവരുന്ന ലോറികൾ കാത്തിരിക്കേണ്ടിവരരുത്.