കുറ്റവാളികളോടു ദാക്ഷിണ്യം കാണിക്കണമെന്നു പറയുന്നില്ല.
പക്ഷേ, എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടണം.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലും സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ മറ്റ് അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നു സുപ്രീംകോടതി വീണ്ടും നിർദേശിച്ചിരിക്കുകയാണ്. പഞ്ചാബിൽനിന്നുള്ള ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ വാദംകേൾക്കവെയാണു കോടതിയുടെ ഈ നടപടി. പോലീസ് സ്റ്റേഷനുകളിൽ പ്രതികളെ ചോദ്യംചെയ്യുന്ന മുറികളിലും ലോക്കപ്പുകളിലും ശുചിമുറികളിലും സ്റ്റേഷന്റെ പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വഴികളിലുമെല്ലാം കാമറകൾ സ്ഥാപിക്കണമെന്നാണു സുപ്രീംകോടതി നിർദേശം. കാമറകളിൽ പതിയുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും 18 മാസത്തേക്കു സൂക്ഷിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ചോദ്യംചെയ്യലിന്റെ പേരിൽ മൂന്നാംമുറ പ്രയോഗങ്ങൾ പാടില്ലെന്ന കർക്കശ നിലപാടാണു കോടതിയുടേതെന്നു വ്യക്തമാണ്. രാജ്യത്തെ പരമോന്നത കോടതി ഒരു ഉത്തരവ് നൽകുന്പോൾ എത്രയും വേഗം അതു നടപ്പാകുമെന്നാണു പൊതുജനം കരുതുക. എന്നാൽ, സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നു 2018-ൽ നിർദേശിച്ചതാണെങ്കിലും രണ്ടര വർഷമായിട്ടും അതു നടപ്പാക്കിയിട്ടില്ലെന്നു കോടതിക്കു പറയേണ്ടിവന്നിരിക്കുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷേധാത്മക മനോഭാവമാണ് ഈ ഉപേക്ഷയിൽനിന്നു തെളിയുന്നത്.
പോലീസ് സ്റ്റേഷനുകളും അന്വേഷണ ഏജൻസികളുടെ ചോദ്യംചെയ്യൽ മുറികളും പീഡനയിടങ്ങളായി മാറുമ്പോൾ നിയമസംവിധാനം ദുരുപയോഗപ്പെടുകയാണെന്നു പറയേണ്ടിവരും. പ്രതികളായി സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തു ഭേദ്യംചെയ്തും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുമാണ് പലപ്പോഴും കുറ്റം സമ്മതിപ്പിക്കുന്നതെന്ന യാഥാർഥ്യം നിഷേധിച്ചിട്ടു കാര്യമില്ല. പ്രതി കുറ്റം സമ്മതിച്ചുകഴിഞ്ഞാൽ പിന്നെ തെളിവുകൾ ഉണ്ടാക്കിയെടുക്കും. മൂന്നാംമുറ പ്രയോഗങ്ങൾക്കിടയിൽ പ്രതി മരിച്ചാൽ അതു ലോക്കപ്പിലെ ആത്മഹത്യയായി മാറുന്നതും നാം കാണാറുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന പോലീസിനേക്കാൾ ഒട്ടും ഭേദമല്ല സിബിഐയും എൻഐഎയും പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളും. ലോക്കപ്പ് മർദനങ്ങളുടെ കരിപുരണ്ട തൂവലുകൾ അവരുടെ തൊപ്പിയിലും ഒരുപാടു ചാർത്തപ്പെട്ടിട്ടുണ്ട്. മാതൃകാപരമായി പെരുമാറുകയും ശാസ്ത്രീയമായി കേസന്വേഷിക്കുകയും ചെയ്യുന്ന സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർക്കുകൂടി മൂന്നാംമുറ പ്രയോഗക്കാർ കളങ്കമുണ്ടാക്കുന്നു.
നിയമപാലകരാണെങ്കിലും നിയമം കൈയിലെടുക്കാനുള്ള അധികാരം പോലീസിന് ഇന്ത്യൻ ഭരണഘടന നൽകിയിട്ടില്ല. എങ്കിലും ഓരോ വർഷവും നിരവധിപ്പേരാണു പോലീസ് കസ്റ്റഡിയിലും പോലീസുമായുള്ള വ്യാജ ഏറ്റുമുട്ടലുകളിലും കൊല്ലപ്പെടുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1,731 പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചിട്ടുണ്ടെന്ന് ‘നാഷണൽ കാന്പെയിൻ എഗെൻസ്റ്റ് ടോർച്ചർ’ എന്ന മനുഷ്യാവകാശ സംഘടന പറയുന്നു. കസ്റ്റഡിമരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടുന്നതു വളരെ അപൂർവമാണ്. ചുരുക്കം ചില കേസുകളിൽ പോലീസുകാരുടെ സസ്പെൻഷനോ അറസ്റ്റോ ഉണ്ടാകാറുണ്ടെങ്കിലും വിചാരണക്കോടതിയിൽ അവർ രക്ഷപ്പെട്ടുപോകുന്നു. തങ്ങൾ ശിക്ഷിക്കപ്പെടില്ലെന്ന തോന്നൽ എന്തു മനുഷ്യാവകാശ ലംഘന പ്രവർത്തനവും നടത്താൻ പ്രേരണ നൽകും. സന്പൂർണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലും സ്ഥിതി ഒട്ടും ഭേദമല്ല എന്നതാണു ദുഃഖകരം. പോലീസ് അതിക്രമങ്ങളുടെ കാര്യത്തിൽ കേരളം പിന്നാക്കസംസ്ഥാനമായ ബിഹാറിനേക്കാൾ മോശമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത്. 2018-19ൽ കേരളത്തിൽ എട്ടു കസ്റ്റഡിമരണങ്ങളുണ്ടായി. 2017-18ൽ ഇതു മൂന്നും 2016-17ൽ അഞ്ചുമായിരുന്നു. 2018-19ൽ ആന്ധ്ര, കർണാടക, ആസാം, ബിഹാർ, പഞ്ചാബ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ കൂടുതലായിരുന്നു കേരളത്തിലെ കസ്റ്റഡിമരണം എന്നതു നമുക്കൊട്ടും അഭിമാനകരമല്ല.
‘മൃദുഭാവേ, ദൃഢകൃത്യേ’ എന്നതാണു കേരള പോലീസിന്റെ മുദ്രാവാക്യം. ഉന്നത വിദ്യാഭ്യാസമുള്ള ധാരാളം പേർ പോലീസ് സേനയിലേക്കു വന്നതിന്റെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള പൊതുജന ഇടപെടലുകളുടെയും ഫലമായി ഇവിടെ പോലീസിന്റെ പെരുമാറ്റശൈലിയിൽ ക്രിയാത്മകമായ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നതു വസ്തുതയാണ്. എങ്കിലും പരിഷ്കൃത രാജ്യങ്ങളിലെ പോലീസുമായി താരതമ്യം ചെയ്യുമ്പോൾ ഇനിയും മാറാനുണ്ട്. പ്രതികളോടു മാത്രമല്ല, പരാതി പറയാനെത്തുന്നവരോടും പൊതുജനങ്ങളോടും ധാർഷ്ട്യത്തോടെ ഇടപെടുന്ന പോലീസുകാർ ധാരാളം. പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതു കഴിഞ്ഞദിവസമാണ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കൊളോണിയൽ ഭരണകൂടത്തിന്റെ മർദനോപകരണമായിരുന്ന പോലീസിന്റെ പിന്മുറക്കാർ മടിക്കുന്നതാണു പ്രശ്നം. കുറ്റവാളികളോടു ദാക്ഷിണ്യം കാണിക്കണമെന്നു പറയുന്നില്ല. പക്ഷേ, എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടണം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണല്ലോ നമ്മുടെ ശിക്ഷാനിയമത്തിലെ കാതൽപ്രമാണം. പോലീസ് അതിക്രമങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഉത്തരവാദികൾ ശിക്ഷിക്കപ്പെടും എന്നുറപ്പായാലേ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ മനുഷ്യാവകാശ തത്വങ്ങൾ പാലിക്കപ്പെടൂ.